by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
വേങ്ങോട്: തീവ്ര വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രീയയുമായി (S.I.R) ബന്ധപ്പെട്ട് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് ലെവൽ ഏജൻ്റുമാരുടേയും ബൂത്ത് പ്രസിഡൻ്റ്മാരുടേയും നിശാ ക്യാമ്പ് സംഘടിപ്പിച്ചു.
മണ്ഡലം വൈസ് പ്രസിഡൻ്റ് ബി.ഷംനാദ് അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് മണ്ഡലം പ്രസിഡൻ്റ് എം. ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. INTUC ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ്. വിനോദ് മണി വിഷയം സംബന്ധിച്ച് വിശദീകരണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി കല്ലുവെട്ടി സജിത്ത് സ്വാഗതവും അബ്ദുൽ ജബ്ബാർ കൃതജ്ഞതയും പറഞ്ഞു. മണ്ഡലം ഭാരവാഹികളും ബൂത്ത് പ്രസിഡൻ്റുമാരുമായ എ.ഷാജഹാൻ, ഇ.സലിം, കെ.നാരായണൻ നായർ, ഷാജി.എസ്.ആർ, എ.വിമലൻ, ഓമന.കെ, മുരളി വേങ്ങോട്, കെ.ബാബു തുടങ്ങിയവർ നേതൃത്വം നൽകി. പതിനൊന്നു ബി.എൽ.എമാരും ബൂത്ത് പ്രസിഡൻ്റുമാരും പങ്കെടുത്തു.



by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച രണ്ടുനാൾ നീണ്ട സർഗ്ഗോത്സവത്തിൻ്റെ സമാപന സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മാത്യു. റ്റി. അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എസ്. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായബി.ലില്ലി, എൻ. സുരേഷ്, കെ.എസ്. ഗിരി എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്ക് മുനിസിപ്പൽ ചെയർമാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ആറ്റിങ്ങൽ രാമച്ചംവിള നേതാജി ഗ്രന്ഥശാല കരസ്ഥമാക്കി.



by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്ക ഭാഗത്തു എത്തുന്നതിനു അനുസരിച്ചു വരുംദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തെക്കന്‍ തമിഴ്‌നാട് മേഖലയിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍, പ്രത്യേകിച്ച് മധ്യ- തെക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.



by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പർ ഈ മാസം മാറും. ഇതിൽ 1.10 കോടി വീടുകളും അപ്പാർട്‌മെന്റുകളും ഫ്ലാറ്റുകളുമാണ്.
46 ലക്ഷം വാണിജ്യ ആവശ്യത്തിനുള്ളവയും. വാർഡ് വിഭജനത്തിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ നടക്കേണ്ട നമ്പർമാറ്റമാണ് അൽപം വൈകി നടപ്പാക്കുന്നത്.
തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ നൽകുന്ന സ്മാർട്ട് ആപ്ലിക്കേഷൻ നമ്പർ ക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതത് കോർപറേഷനുകളും നഗരസഭകളും പഞ്ചായത്തുകളുമാണ് ഇതു നടപ്പാക്കേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങളും നൽ കിയിട്ടുണ്ട്. ഒന്നാം വാർഡിലെ ഒന്നാംനമ്പർ കെട്ടിടമെന്നു സൂചിപ്പിക്കുന്ന തരത്തിൽ 1/1 എന്ന മാതൃകയിലാണു കെട്ടിട നമ്പറുകൾ നൽകുന്നത്.
ആദ്യത്തെ ഭാഗം വാർഡിനെയും തുടർന്നുള്ളതു കെട്ടിടത്തെയും സൂചിപ്പിക്കുന്നു.
കെ സ്മാർട്ടിൽ ഓരോ വാർഡിലെയും ഭൂപ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയി ട്ടുള്ളതിനാൽ അതിലെ ആകെ കെട്ടിടങ്ങൾ ആദ്യം കണക്കാക്കും. തുടർന്ന് കെട്ടിടങ്ങളെ അതതു വാർഡുകളിലേക്ക് മാറ്റുകയും ഒന്നു മുതൽ ക്രമമായി നമ്പർ നൽകുകയും ആണ് ചെയ്യുക.
മുൻപ് പുതിയ കെട്ടിടങ്ങൾ വരുമ്പോൾ തുടർച്ച നഷ്ടപ്പെടാതിരിക്കാൻ കെട്ടിടനമ്പറിന്റെ അവസാനം എ,ബി,സി എന്നിങ്ങനെ ഇംഗ്ലിഷ് അക്ഷരങ്ങൾ നൽകിയിരുന്നു.
അത് ഒഴിവാക്കാനായി, ഭാവിയിൽ വരാൻ സാധ്യതയുള്ള കെട്ടിടങ്ങൾ ക്കായി ചില ഡോർ നമ്പറുകൾ (കെട്ടിട നമ്പറുകൾ) റിസർവ് ചെയ്യാനും സൗകര്യം ഏർപ്പെടു ത്തിയിട്ടുണ്ട്.
by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ജ്വല്ലറി ഉടമകൾ പ്രതികളായ ചിറയിൻകീഴിലെ പ്രമാദമായ കൊലക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. വലിയകട തോപ്പിൽ വിള വീട്ടിൽ ബാബു കൊല്ലപ്പെട്ട കേസിൽ ആണ് പ്രതികളെ വെറുതെ വിട്ട് കൊണ്ട് കോടതി ഉത്തരവായത്.
ചിറയിൻകീഴ് ഐഷാജൂവലറി ഉടമയായിരുന്ന ആലപ്പുഴ കൃഷ്ണപുരം ഫാത്തിമ കോട്ടേജിൽ നൗഷാദ്, അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ കൊറ്റംകുളങ്ങര, കേരളപുരം പുത്തൻവീട്ടിൽ അബ്ദുൾ റഹീം, ഓച്ചിറ പായിക്കുഴി രാഗം തീയറ്റർ ജംഗ്ഷനിൽ പിണറും മൂട്ടിൽ വീട്ടിൽ ഫിറോസ്, കേരളപുരം പുനുക്കൂന്നൂർ പുത്തൻവീട്ടിൽ ഹബീബ്, എന്നിവരും, ജൂവലറിയിലെ ജോലിക്കാരായ ആലപ്പുഴ, പ്രയാർ മഠത്തിൽ കിഴക്കതിൽ വീട്ടിൽ ഷാജി, കൊല്ലം ക്ലാപ്പന, ആലുംപീടിക ഇടയിൽ വീട്ടിൽ ബൈജു, കിഴുവിലം കൂന്തള്ളൂർ അടിക്കലം എ.എസ്.നിവാസിൽ തട്ട് അനി എന്നു വിളിക്കുന്ന അനിൽകുമാർ, കിഴുവിലം കൂന്തള്ളൂർ കുളത്തിൻകര എം.എസ്. ഭവനിൽ ബിനു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവരെ പ്രതികളാക്കി ചിറയിൻകീഴ് പോലീസ് രജിസ്റ്റർ ചെയ്തതായിരുന്നു ഈ കൊലപാതക കേസ്.
2006 ഡിസംബർ 9ന് രാത്രി 8.30 ന് ചിറയിൻകീഴ് ആറ്റിങ്ങൽ റോഡിൽ പാലകുന്ന് ജംഗ്ഷനിൽ വച്ച് ആണ് സംഭവം. സൈക്കിളിൽ യാത്ര ചെയ്തു വന്ന ബാബുവിനെ തടഞ്ഞു നിർത്തി കമ്പി കൊണ്ടും, കരിങ്കൽ കൊണ്ടുമുള്ള ആക്രമണത്തിൽ ബാബു കൊല്ലപ്പെട്ടു. ചിറയിൻകീഴ് വലിയകട കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഐഷാജൂവലറിയിലെ ബിസിനസുകൾ പലതും ബാബു പിടിച്ച് കൊണ്ട് പോയി മറ്റ് ജൂവലറികൾക്ക് നൽകുന്നുവെന്ന് ആരോപിച്ച് ഐഷാജൂവലറി ഉടമയും, കൊല്ലപ്പെട്ട കിഴുവിലം വലിയകട തോപ്പിൽ വിള വീട്ടിൽ ബാബുവുമായി വിരോധത്തിൽ ആണ് ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നത് ആണ് കേസ്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ആയിരുന്ന രാജേന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം നൽകിയത്. ആ കാലഘട്ടത്തിൽ ഏറെ വിവാദമായതാണ് ഈ കേസ്. കേസിലെ തെളിവുകൾ കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത വിധം സംശയം ജനിച്ചതിനാൽ സംശയത്തിൻ്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ഷിജുഷെയ്ക്ക് ആണ് ഉത്തരവിറക്കിയത്. പ്രതികൾക്ക് വേണ്ടി അഡ്വ.ചിറയിൻകീഴ് വി.ഷാജി കോടതിയിൽ ഹാജരായി.
by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.
പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.
നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്.

ഓരോ വര്‍ഷവും സുകന്യ സമൃദ്ധി യോജനയില്‍ 1 ലക്ഷം വീതം നിക്ഷേപിച്ചാല്‍ അത് 15 വര്‍ഷം കൊണ്ട് 15 ലക്ഷം രൂപയായി വളരും. നിലവിലെ പലിശ നിരക്ക് 8.2 ശതമാനം കണക്കാക്കിയാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന പലിശ വരുമാനം 31,18,385 രൂപയാണ്. അതായത് മെച്യൂരിറ്റി തുകയായി കിട്ടുന്നത് 46,18,385 രൂപയായിരിക്കും. പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ 50ലക്ഷത്തിലധികം രൂപ സമ്പാദിക്കാനും ഇത് വഴി സാധിക്കും.
Recent Comments