by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
ആലംകോട്: ദേശീയപാതയിലെ തിരക്കേറിയ ആലംകോട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ പിന്നിടുന്നു. സിഗ്നൽ പ്രവർത്തിക്കാതായതോടെ ജംഗ്ഷനിൽ അപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചതായി നാട്ടുകാരും പറയുന്നു.
ജില്ലയിലെ പ്രധാന ജംഗ്ഷനായ ആലംകോട് വഴി കിളിമാനൂർ, മണനാക്ക്, കടയ്ക്കാവൂർ മേഖലകളിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ വലിയ തോതിൽ ഗതാഗതം നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും അടക്കം നിരവധിവാഹനങ്ങൾ സർവീസ് നടത്തുന്ന ഈ ഭാഗത്ത് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുകയും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതായി പറയുന്നു. ഗതാഗത നിയന്ത്രണം ഇല്ലാത്തതിനാൽ *കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന നിലയിലാണ് വാഹനങ്ങൾ കടന്നുപോകുന്നതും.

സിഗ്നൽ ഓഫ് ചെയ്യുന്നതിന് മുൻപ് മൂന്ന് ദിവസത്തോളം എല്ലാ ലൈറ്റുകളും ഒരേ സമയം തെളിഞ്ഞത് ഡ്രൈവർമാരിൽ ആശങ്ക ഉളവാക്കിയിരുന്നു. മാത്രമല്ല, അപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിച്ചു ഉടൻ സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ടവർ ഇടപ്പെട്ട് സിഗ്നലിന്റെ തകരാർ പരിഹരിക്കുന്നതിനായി സിഗ്നൽ ഓഫ് ചെയ്തെങ്കിലും ഇതുവരെയും സിഗ്നലിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.
ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായതോടെ കാൽനട യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. എപ്പോഴും തിരക്കേറിയ ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ വിദ്യാർഥികൾ, സ്ത്രീകൾ, വയോധികർ എന്നിവരെല്ലാം ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്.ട്രാഫിക് സിഗ്നലിന്റെ തകരാർ അടിയന്തിരമായി പരിഹരിച്ച് സംവിധാനം പുനരാരംഭിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും യാത്രക്കാരും അധികൃതരോട് ആവശ്യപ്പെട്ടു.

by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽവീണ 23 കാരൻ മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പൊക്കൻവിളാകത്ത് അലക്സാണ്ടർ ഷീബ ദമ്പതികളുടെ മകൻ അഭിലാഷ് (23) ആണ് മുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം 6:30 ഓടെയായിരുന്നു സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ കടലിൽ വീണ അഭിലാഷ് ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇയാളെ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയും സ്വകാര്യ വാഹനത്തിൽ അദ്ദേഹത്തെ ചിറയിൻകീഴ് തലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
തുടർന്ന്, അടിയന്തര പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
കൊച്ചിയിൽ നിന്ന് ചൂണ്ടപണിക്ക് പോയിരുന്ന അഭിലാഷ് കഴിഞ്ഞ 6 നായിരുന്നു തിരിച്ച് വീട്ടിലെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായിരുന്നു.
സഹോദരങ്ങൾ: അജീഷ്, അഖിൽ. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ഇറങ്ങ്കടവിന്റെ സഹോദരി പുത്രനായിരുന്നു.
by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
വർക്കല: പുന്നമൂട് മാർക്കറ്റിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോഗ്രാം പഴകിയ മീൻ പിടികൂടി. അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ ദിവസങ്ങളോളം സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു നടപടി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ തെക്കന്‍ കേരളത്തിന് ആശ്വാസമായി ഇന്ന് മഴ പെയ്യാന്‍ സാധ്യത. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുക. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2.5 എം എം മുതല്‍ 15 എം എം വരെ മഴ ലഭിക്കാനാണ് സാധ്യത. അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ മുതല്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം വടക്കന്‍ കേരളത്തില്‍ ചൂട് ശക്തമായി തുടരും. പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചിരുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ ജോലിസമയം എട്ട് മണിക്കൂറായാണ് നിജപ്പെടുത്തിയത്. മെയ് 20 വരെയാണ് ക്രമീകരണം. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം അണിനിരത്താനൊരുങ്ങി ബിജെപി. 35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു കൈമാറി. ആദ്യഘട്ടത്തില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.
പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പട്ടികയിലുള്ളത്. കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയിട്ടുള്ളത്.
വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയുടെ പേരാണ് സജീവപരിഗണനയിലുള്ളത്. നടന്‍ ജി കൃഷ്ണകുമാറിന്റെയും പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശ്രീലേഖ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ശ്രീലേഖ മത്സരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെ കോഴിക്കോട്ടും തൃശൂരുമാണ് പരിഗണിക്കുന്നത്. മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ പേരും തൃശൂരില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ മേധാവിത്വമുള്ള തിരുവല്ല, പാലാ മണ്ഡലങ്ങളില്‍ അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിട്ടുള്ളത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നു.

പാര്‍ട്ടിയുടെ തീപ്പൊരി വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ കായംകുളത്ത് പരിഗണിക്കുന്നു. കൂടാതെ പാലക്കാട് മണ്ഡലത്തിലും ശോഭയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ശോഭയ്ക്കു കഴിഞ്ഞതോടെയാണ് കായംകുളത്തു പരിഗണിക്കുന്നത്. മലമ്പുഴയില്‍ സി കൃഷ്ണകുമാറിന്റെ പേരിനാണ് മുന്‍തൂക്കം. മിക്കവാറും എ ക്ലാസ് മണ്ഡലങ്ങളിലും ഒരാളുടെ പേരാണ് പട്ടികയിലുള്ളത്.

by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ഫെബ്രുവരി 20ന്ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
ഒ എസ് അംബിക എംഎൽഎ മുഖ്യാതിഥി ആയിരിക്കും. കെ പി ഓ എ റൂറൽ ജില്ലാ പ്രസിഡൻറ് നിഷാന്ത് കെഎൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം റൂറൽ എസ് പി ജുവ്വനപുടി മഹേഷ് ഐ പി എസ്, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, അഡീഷണൽ എസ്പി എ പ്രദീപ്കുമാർ, ഡി വൈ എസ് പി മാരായ സി ബിനുകുമാർ, സന്തോഷ് കുമാർ ജി, കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്ത്, സംഘടന നേതാക്കളായ ആർ കെ ജ്യോതിഷ് ശ്രീജിഷ് ജി എസ്, ആനന്ദ് കെ എസ്, എസ് ഷമീർ, ഷിജു റോബർട്ട്, എ എൻ സജീർ, എം സുൽഫിക്കർ, വൈ .അപ്പു, ഡി ആർ ഗോപകുമാർ, അനിൽ എ എം എന്നിവർ സംസാരിക്കും.
റൂറൽ ജില്ലാ സെക്രട്ടറി വിജു ടി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഷിമി ജി വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് കുമാർ കെ സ്വാഗതവും ചെയർമാൻ അജയൻ ജെ നന്ദിയും രേഖപ്പെടുത്തും.


Recent Comments