‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.

79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് മന്ത്രി അറിയിച്ചത്. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യായന വര്‍ഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ലെന്നും എങ്കിലും സംസ്ഥാന സര്‍ക്കാര്‍ യൂണിഫോം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വര്‍ഷത്തിനുശേഷമാണ് ഹയര്‍ സെക്രട്ടറി തലത്തില്‍ പാഠപുസ്തകം പരിഷ്‌കരിക്കുന്നത്. SCERT പാഠപുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. NCERT യുടെ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചന പിന്നീടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആറ്റിങ്ങലിൽ വിദ്യാർത്ഥിനികളെ കാണ്മാനില്ല.

ആറ്റിങ്ങലിൽ വിദ്യാർത്ഥിനികളെ കാണ്മാനില്ല.

ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണ്മാനില്ല. ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് രാവിലെ മുതൽ കാണാതായത്. സ്കൂളിലേക്ക് പോകാനായാണ് വിദ്യാർത്ഥിനികൾ വീട്ടിൽനിന്നും ഇറങ്ങിയത്.

ചിറയിൻകീഴ്, വക്കം സ്വദേശിനികളാണ് രണ്ടുപേരും. സ്കൂൾ യൂണിഫോമിലാണ് പോയിട്ടുള്ളത്. ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ആറ്റിങ്ങലിൽ എംസിഎഫ് തീപിടിച്ച് നശിച്ചു

ആറ്റിങ്ങലിൽ എംസിഎഫ് തീപിടിച്ച് നശിച്ചു

ആറ്റിങ്ങലിൽ എംസിഎഫ് തീപിടിച്ച് നശിച്ചു. ആറ്റിങ്ങൽ നഗരസഭ ആറാം വാർഡ് തച്ചൂർ കുന്നിലെ ഹരിത കർമ്മ സേനയുടെ എംസിഎഫിനാണ് കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെ തീപിടിച്ചത്. സംഭവം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരും ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സും തീ നിതന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന് കാരണം വ്യക്തമല്ല.

വർക്കലയിൽ കലാ മാമാങ്കം

വർക്കലയിൽ കലാ മാമാങ്കം

തിരു: ഫെബ്രുവരി 10 മുതൽ 15 വരെ വർക്കല ആർട്ട് ഫെസ്റ്റിവൽ വർക്കല ക്ലിഫിലെ സൺ വ്യൂ ബീച്ച് റിസോർട്ടിൽ നടക്കുന്ന വർക്കല 2026 കലാ മാമങ്കം കലാസ്നേഹികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്നു. ദി ആർട്ടിസ്റ്റ് ഗ്രൂപ്പ് – ബൈ രഹന സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ, ചിത്രകലയും സംസ്കാരവും ഒരുമിക്കുന്ന വേദിയാകുന്നു.

ഫെബ്രുവരി 10-ന് വൈകിട്ട് 4.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് വർക്കല എം.എൽ.എ ശ്രീ. വി. ജോയ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വി. പ്രിയദർശിനി ദീപം തെളിക്കും. പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.
വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് കുമാർ, ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ജയൻ വി. പോറ്റി, എന്നിവർ സംസാരിക്കും. ആർട്ട് ഫെസ്റ്റിവൽ ക്യൂറേറ്റർ രഹന സ്വാഗത പ്രസംഗം നടത്തും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാകാരൻമാർ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ, പെയിന്റിംഗ്, മിക്സ്ഡ് മീഡിയ, സ്റ്റോൺ ആർട്ട് തുടങ്ങിയ വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നു. എല്ലാ ദിവസവും 6 മണി മുതൽ വിവിധ കലാപരിപാടികൾ നടക്കും. വർക്കലയുടെ പ്രകൃതിസൗന്ദര്യത്തിനൊപ്പം കലയുടെ നിറങ്ങൾ ചേർന്ന ഈ ഫെസ്റ്റിവൽ, സന്ദർശകർക്കു ഒരു ദൃശ്യവിരുന്നായിരിക്കും.

കേരളത്തിനുള്ള കേന്ദ്രത്തിന്‍റെ സമ്മാനമെന്ന് സുരേഷ് ഗോപി എംപി; 2 സുപ്രധാന പദ്ധതികൾക്ക് അംഗീകാരം

കേരളത്തിനുള്ള കേന്ദ്രത്തിന്‍റെ സമ്മാനമെന്ന് സുരേഷ് ഗോപി എംപി; 2 സുപ്രധാന പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമൊരുക്കാൻ രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ പച്ചക്കൊടി ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെയും നേതൃത്വത്തിൽ കേരളത്തിന്‍റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമാണിതെന്ന് സുരേഷ് ഗോപി എംപി അറിയിച്ചു.

ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ

എറണാകുളം – തുറവൂർ – കായംകുളം റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് വലിയ തടസമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ ഇല്ലാതാകും. 12.66 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്കായി 324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നതോടെ പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കും. ചരക്ക് നീക്കം വേഗത്തിലാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു.

പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ
പാലക്കാട് വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 1.80 കിലോമീറ്റർ വരുന്ന ബൈപാസ് ലൈനിനായി 163.57 കോടി രൂപ അനുവദിച്ചു. പാലക്കാട് ജംഗ്ഷനിൽ എൻജിൻ മാറ്റുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഇതോടെ ഒഴിവാകും. പാസഞ്ചർ ട്രെയിനുകൾക്ക് 40 മുതൽ 44 മിനിറ്റ് വരെയും, ചരക്ക് തീവണ്ടികൾക്ക് ഏകദേശം രണ്ട് മണിക്കൂറും (120 മിനിറ്റ്) യാത്രാസമയം ലാഭിക്കാം. ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടാൻ ഈ ബൈപാസ് സഹായിക്കും.

2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ

2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറിയതോടെ ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തിലാണ്. മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന സർക്കാർ പ്രഖ്യാപനം വൻ വിവാദങ്ങളാണ് സൃഷ്ട്ടിച്ചത്. ഏറ്റവും ഒടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റിയത്.

ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ മൂല്യം ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം 2200 കോടി രൂപ) ആണ്. ഈ മത്സരം നടന്നില്ലെങ്കിൽ അത് വലിയ രീതിയിൽ ഐസിസിയുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഇത് ഒഴിവാക്കാനാണ് ഐസിസി തിരക്കിട്ട ചർച്ചകൾ പാകിസ്ഥാനുമായി നടത്തിയത്.

ഇതുവരെ ഇരു ടീമുകളും പരസ്‌പരം 16 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 13 തവണയും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. ഏറ്റവും ഒടുവിൽ ദുബൈയിൽ വെച്ച് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ 5 വിക്കറ്റിനാണ് പാകിസ്ഥാനെ തകർത്തത്. ഐസിസി അംഗീകരിച്ച ന്യൂട്രൽ വേദിയിൽ ഇരു ടീമുകളും 13 തവണ ഏറ്റുമുട്ടിയപ്പോൾ 2 തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്.ടി20 ലോകകപ്പ് മത്സരങ്ങളിൽ 8 തവണ ഇരു ടീമുകളും നേർക്ക് നേർ വന്നപ്പോൾ ഇതിൽ ആറ് മത്സരങ്ങൾ ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ പാകിസ്ഥാൻ ജയിച്ചു. 2007 ലെ പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും ഫൈനലിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ഐസിസിയുടെ ടി20 റാങ്കിങ്ങിൽ 77 മത്സരത്തിൽ നിന്ന് 273 പോയിന്റോടെ ഇന്ത്യൻ ടീം ആണ് ഒന്നമത്. 79 മത്സരത്തിൽ നിന്ന് 238 പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ.

ഈ മാസം 15 ന് ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഈ സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന 60 ടി20 മത്സരങ്ങളിൽ 24 തവണ ആദ്യം ബാറ്റ് ചെയ്ത ടീമും 35 തവണ രണ്ടാമത് ബാറ്റ് ചെയ്ത ടീമുമാണ് വിജയിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ടോസ് ഇവിടെ നിർണ്ണായകമാകും.

ഗ്രൗണ്ടിലെ ഒന്നാം ഇന്നിങ്‌സ് ശരാശരി സ്കോർ 142 റൺസും രണ്ടാം ഇന്നിങ്‌സ് ശരാശരി സ്കോർ 128 റൺസുമാണ്. ഏറ്റവും ഉയർന്ന ടീം സ്കോർ 215 റൺസും ഏറ്റവും കുറഞ്ഞ ടീം സ്കോർ 80 റൺസുമാണ്. എങ്ങനെയാകും പിച്ചിന്റെ സ്വഭാവമെന്നും കൃത്യമായി പറയാൻ കഴിയില്ല.

കണക്കുകളിൽ മുൻ‌തൂക്കം ഇന്ത്യയ്ക്ക് ആണെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ ഇപ്പോഴും പ്രവചനാതീതമാണ്. ഇരു ടീമുകളിലും ശക്തരായ കളിക്കാരുള്ളത് കൊണ്ട് തന്നെ ഒരു താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാം.