ശിവധ്യാനത്തിൽ ഗുരു: ശ്രീനാരായണ ഗുരുവിൻ്റെ അപൂർവ്വ ചിത്രവുമായി സുരേഷ് കൊളാഷ്

ശിവധ്യാനത്തിൽ ഗുരു: ശ്രീനാരായണ ഗുരുവിൻ്റെ അപൂർവ്വ ചിത്രവുമായി സുരേഷ് കൊളാഷ്

ആറ്റിങ്ങൽ: ശിവലിംഗം മടിയിൽ വച്ച് ധ്യാനനിരതനായിരിക്കുന്ന ശ്രീനാരായണ ഗുരു. ഗുരുവിനെക്കുറിച്ചുള്ള സാധാരണ സങ്കല്പങ്ങൾക്കപ്പുറമാണത്. ആറ്റിങ്ങൽ സ്വദേശിയായ സുരേഷ് കൊളാഷാണ് ഗുരുവിനെക്കുറിച്ചുള്ള ഈ അപൂർവ്വ സങ്കല്പം വർണങ്ങളിൽ ആവാഹിച്ചിരിക്കുന്നത്.

ഗുരുവിൻ്റെ പ്രസിദ്ധ കൃതിയായ ശിവശതകത്തെ ആധാരമാക്കിയാണ് ചിത്രരചന നടത്തിയിട്ടുള്ളത്. ഭൗതീകതയും ആധ്യാത്മികതയും തമ്മിൽ ഗുരു മനസ്സിലുണ്ടായ ഏറ്റുമുട്ടൽ വായിച്ചെടുക്കാൻ കഴിയുന്ന കൃതിയാണ് ശിവശതകം. ഏതൊരാളെയും പൂർണമായ വിശുദ്ധിയിലേക്ക് നയിക്കാൻ ഈ കൃതിയുടെ പഠനം സഹായിക്കും. ശിവശതകത്തിൻ്റെ പശ്ചാത്തലത്തിൽ ഗുരുവിൻ്റെ ശിവധ്യാനം എങ്ങനെ ആയിരിക്കുമെന്ന അന്വേഷണമാണ് ഈ ചിത്രം. നദിയിൽ നിന്ന് മുങ്ങിയെടുത്ത ശിലയെ മടിയിൽ വച്ച് ഏറെ നേരം ധ്യാനനിരതനായി ഇരുന്നതിന് ശേഷമാണ് ഗുരു അരുവിപ്പുറത്തെ പ്രതിഷ്ഠ നിർവ്വഹിച്ചതെന്നാണ് ചരിത്രം. കേരളത്തിൻ്റെ നവോത്ഥാനചരിത്രത്തിലെ നാഴികക്കല്ലായ അരുവിപ്പുറം പ്രതിഷ്ഠയും ഈ ചിത്രത്തിൽ ഇഴചേരുന്നുണ്ട്.

അർദ്ധ നഗ്നനായി വെള്ളമുണ്ടുടുത്ത് കൈ വെള്ളയിൽ ശിവലിംഗവും വച്ച് ശാന്തസ്വരൂപനായിരിക്കുന്ന ഗുരുവാണ് ചിത്രത്തിൽ. പിന്നിൽ മഞ്ഞു മൂടിയ മലനിര ഹിമവാനെ അനുസ്മരിപ്പിക്കും. ഹിമവാനെക്കാൾ തലപ്പൊക്കമുണ്ട് ചിത്രത്തിലെ ഗുരുവിന്. ഹിമാലയത്തിൻ്റെ ഏറ്റവും വലിയ പ്രാധാന്യം കൈലാസവാസിയായ പരമേശ്വരനാണ്. ആ ശിവനെ ഉള്ളംകൈയിലെടുത്ത് മടിയിൽ വച്ചിരിക്കുന്ന ഗുരുവിന് ഹിമവാനേക്കാൾ തലപ്പൊക്കം നല്കിയിരിക്കുന്നത് ആസ്വാദകരെയും ഗുരുഭക്തരെയും ഒരുപോലെ ആനന്ദിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വ്യാഖ്യാനങ്ങൾക്കപ്പുറമായ ഗുരുമനസ്സിൻ്റെ വിശാലതയും ശാന്തതയും ചിത്രത്തിലെ നീലാകാശം പകർത്തിവച്ചിട്ടുണ്ട്.

ഇങ്ങനെ ഗുരുവിൻ്റെ ചരിത്ര പ്രാധാന്യവും ആധ്യാത്മിക ഔന്നിത്യവും വിളിച്ചോതുന്ന ചിത്രം ചിത്രകാരനായ സുരേഷ് കൊളാഷ് തിങ്കളാഴ്ച ശിവഗിരി മഠത്തിന് സമർപ്പിച്ചു. 1721- ലെ ആറ്റിങ്ങൽ കലാപത്തിൻ്റെ ചിത്രമുൾപ്പെടെ നിരവധി ചിത്രങ്ങൾ രചിച്ചിട്ടുള്ളയാളാണ് ആറ്റിങ്ങൽ കൊളാഷ്. ചിത്രകലാ അക്കാദമിയുടെ ഡയറക്ടർ കൂടിയാണ് സുരേഷ് കൊളാഷ്.

ശിവഗിരി തീർത്ഥാടനം: ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണം അഡ്വ.അടൂർ പ്രകാശ് എം പി

ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കണമെന്നും തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ മന്ത്രിക്കും റെയിൽവേ മന്ത്രാലയത്തിനും അഡ്വ. അടൂർ പ്രകാശ് എം. പി കത്ത് നൽകി. പതിനായിരകണക്കിന് തീർത്ഥാടകർ വന്നുപോകുന്ന ഡിസംബർ 30, 31 ജനുവരി 1 തീയതികളിൽ നിലവിൽ സ്റ്റോപ്പുകൾ ഇല്ലാത്ത എല്ലാ ട്രെയിനുകൾക്കും പുതിയ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഈ തീർത്ഥാടന സമയത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എം. പി റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയത്.

ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

ശ്രീനിവാസന്റെ വിയോഗത്തിന് ഒരാഴ്ചയ്ക്കിപ്പുറവും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് മതിയാകുന്നില്ല മലയാളികള്‍ക്ക്. ശ്രീനിവാസന്‍ സിനിമകളും തമാശകളുമൊക്കെ ചര്‍ച്ചയാകുമ്പോള്‍ സിനിമയ്ക്ക് പുറത്തുള്ള ശ്രീനിവാസന്റെ ജീവിതവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് അദ്ദേഹത്തിന്റെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന സ്ത്രീയ്ക്ക് വീടു വച്ചു നല്‍കിയ സംഭവം.

തന്റെ സഹായിക്ക് ശ്രീനിവാസന്‍ വീടു വച്ചു നല്‍കിയതിനെക്കുറിച്ച് ചന്ദ്രലേഖ രഞ്ജിത് എന്ന് ബ്ലോഗര്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വീട്ടിലെ കുക്ക് ആയിരുന്ന അരുണയ്ക്കാണ് ശ്രീനിവാസന്‍ വീടു വച്ചു നല്‍കിയത്. അരുണയെ സഹായിയായിട്ടല്ല, വീട്ടിലെ ഒരംഗമായി തന്നെയാണ് ശ്രീനിവാസനും കുടുംബവും കണ്ടിരുന്നതെന്ന് ചന്ദ്രലേഖ കുറിപ്പില്‍ പറയുന്നു.

ആ വാക്കുകളിലേക്ക്:”ഇത് അരുണേച്ചി. തൊക്കിലങ്ങാടിയില്‍ ആണ് താമസം. തൊക്കിലങ്ങാടി ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയുമാണ്. ഈ പോസ്റ്റ് അരുണേച്ചിക്ക് വേണ്ടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിതത്തിലെ ദുര്‍ഘടവഴികളിലൂടെ ജീവിക്കാനായ് നെട്ടോട്ടമോടിയ അരുണേച്ചി ശ്രീനിവാസന്‍ എന്ന അതുല്യ കലാകാരന്റെ വീട്ടിലെത്തുകയും അവര്‍ക്ക് രുചികരമായ ആഹാരം വച്ച് വിളമ്പി മക്കളെയും നോക്കി കഴിഞ്ഞ ആ കാലഘടത്തില്‍ വെറുമൊരു അടുക്കളക്കാരിയെ പോലെ കാണാതെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു അരുണേച്ചി അവിടെ.

അരുണേച്ചിക്ക് അദ്ദേഹം ഒരു വീട് സ്വന്തമായി വച്ച് കൊടുത്തിരുന്നു പൂക്കോട്. അങ്ങനെ അദ്ദേഹത്തിന്റെ സഹായത്തോടെ ആണ് അരുണേച്ചി ജീവിതം മുന്നോട്ട് നയിച്ചതും ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതും. തന്റെ ചുറ്റുമുള്ളവര്‍ ആരുമായ്‌ക്കോട്ടെ അവരെയൊക്കെ ചേര്‍ത്ത് പിടിക്കാന്‍ കാണിച്ച ആ പ്രതിഭയ്ക്ക് ശതകോടി പ്രണാമം” എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജിന്റെ കുറിപ്പും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. 17 വര്‍ഷം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ്. താന്‍ ചോദിക്കുക പോലും ചെയ്യാതെയാണ്, ധ്യാനിനോടും വിനീതിനോടും പറഞ്ഞ് ശ്രീനിയേട്ടന്‍ തനിക്കായി വീടൊരുക്കിയതെന്നാണ് ഷിനോജ് പറഞ്ഞത്. എവിടെ ആണെന്ന് അറിയില്ലെങ്കിലും, അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുതേ എന്നു പറഞ്ഞാണ് ഷിനോജ് കുറിപ്പ് അവസാനിപ്പിച്ചത്.

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, ഇടപാടിന് ആദ്യം സമീപിച്ചത് തന്നെ; വിദേശ വ്യവസായിയുടെ മൊഴി

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, ഇടപാടിന് ആദ്യം സമീപിച്ചത് തന്നെ; വിദേശ വ്യവസായിയുടെ മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന് വിദേശ വ്യവസായിയുടെ മൊഴി. തമിഴ്‌നാട് സ്വദേശിയായ ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. ഇതു തിരുവനന്തപുരത്തു വെച്ചായിരുന്നുവെന്നും വിദേശവ്യവസായിയുടെ മൊഴിയില്‍ പറയുന്നു. വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഡിണ്ടിഗലിലെത്തുന്നത്.

സ്വര്‍ണ ഉരുപ്പടികള്‍ പോറ്റി ഇടപാടുകാരനായ ഡി മണിക്ക് കൈമാറിയെന്നും, ഈ ഇടപാടിനായി ആദ്യം തന്നെയാണ് സമീപിച്ചതെന്നും വ്യവസായി മൊഴി നല്‍കിയതായാണ് സൂചന. തുടര്‍ന്നാണ് ഡിണ്ടിഗലിലെ ഡി മണി എന്ന സുപ്രഹ്മണിയിലേക്ക് എസ്‌ഐടി എത്തിയത്. എന്നാല്‍ പൊലീസ് അന്വേഷിക്കുന്ന ഡി മണി താനല്ലെന്നാണ് എസ്‌ഐടിയോട് പറഞ്ഞത്. എസ്‌ഐടി ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. മണിയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മണിയുടെ ഫോണിലെ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന, മണിയുടെ സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ചോദ്യം ചെയ്യലുകള്‍ നിര്‍ണായകമാകുമെന്നാണ് സൂചന. അതോടൊപ്പം കേസില്‍ അറസ്റ്റിലായ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള കസ്റ്റഡി അപേക്ഷ എസ്‌ഐടി ഇന്നു തന്നെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

മാധ്യമപ്രവർത്തകൻ അജയകുമാറിന്റെ മാതാവ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ അജയകുമാറിന്റെ മാതാവ് അന്തരിച്ചു

വർക്കല മുട്ടപ്പലം ചാവടിമുക്ക് കൊച്ചുവീട്ടിൽ പരേതനായ രാമചന്ദ്രക്കുറിപ്പിന്റെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി.

മക്കൾ: അംബിക, അജയകുമാർ, ഉദയകുമാർ സജയകുമാർ
മരുമക്കൾ: വിനില, സരിത, സുനിമോൾ

സഞ്ചയനം 31 ന് രാവിലെ 8 മണിക്ക്.

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്, ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥി

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്, ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥി

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് വൈകിട്ട് 7ന് തലസ്ഥാനത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എല്‍എംഎസ് കോംപൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍ താമസിക്കും.

നാളെ രാവിലെ 10ന് വര്‍ക്കല ശിവഗിരിയില്‍ 93ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തി 12.05ന് മാര്‍ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 1.25ന് ഡല്‍ഹിയിലേക്ക് മടങ്ങും.

കനകക്കുന്നില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനകക്കുന്നില്‍ വസന്തോത്സവം ന്യൂ ഇയര്‍ ലൈറ്റിങ് പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തിങ്കളാഴ്ച വൈകീട്ട് ആറു മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് കനകക്കുന്ന് കോമ്പൗണ്ടിലേക്കുള്ള പ്രവേശനം നിരോധിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡിസംബര്‍ 29,30 തീയതികളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 29ന് ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30വരെയും 30ന് രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

29ന് ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെ ശംഖുംമുഖം- ആള്‍സെയിന്റ്‌സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന്‍ സ്‌ക്വയര്‍- ഫ്‌ലൈഓവര്‍-നിയമസഭ- ജി.വി രാജ- എല്‍.എം.എസ്- മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

30ന് രാവിലെ ആറു മുതല്‍ 9.30 വരെ കവടിയാര്‍- വെള്ളയമ്പലം- മ്യൂസിയം-വേള്‍ഡ്‌വാര്‍-വിജെറ്റി-ആശാന്‍ സ്‌ക്വയര്‍-ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും, രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വരെ ചാക്ക ലോര്‍ഡ്‌സ് – ലുലു -കുഴിവിള -ആക്കുളം -കോട്ടമുക്ക് -പ്രശാന്ത് നഗര്‍ – ഉളളൂര്‍ -കേശവദാസപുരം-പരുത്തിപ്പാറ-മാര്‍ ഇവാനിയസ് കോളേജ് റോഡിന്റെ ഇരുവശങ്ങളിലും, രാവിലെ ലറു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ശംഖുമുഖം-ആള്‍സെയിന്റ്സ്-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

കൂടാതെ 29നും 30നും ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ്.പി ഫോര്‍ട്ട് – ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്‌ലൈഓവര്‍ – തൈക്കാട് -വഴുതക്കാട് – വെള്ളയമ്പലം-കവടിയാര്‍ റോഡിലും 30ന് വിമെന്‍സ് കോളജ് -ബേക്കറി ജങ്ഷന്‍ -പഞ്ചാപുര- രക്തസാക്ഷിമണ്ഡപം- നിയമസഭാമന്ദിരം -പി.എം.ജി, പ്‌ളാമൂട്, പട്ടം -കേശവദാസപുരം റോഡിലും, വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം-കേശവദാസപുരം-ഉള്ളൂര്‍-ആക്കുളം-കുഴിവിള-ഇന്‍ഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും നിയന്ത്രണങ്ങളുണ്ട്.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.

വിമാനത്താവളത്തിലേക്കും, റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം.