പ്രധാനമന്ത്രിയുടെ മറുപടിയില്ല; നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

പ്രധാനമന്ത്രിയുടെ മറുപടിയില്ല; നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

ഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇല്ലാതെ ലോക്‌സഭ പാസ്സാക്കി. ഇന്നലെ ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്താനാണ് മോദി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം മൂലം സഭ തടസ്സപ്പെട്ടിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ലോക്‌സഭയിലേക്ക് എത്തിയിരുന്നില്ല.

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം വിശദീകരിക്കുന്ന മുന്‍ കരസേനാ മേധാവി എംഎം നരവാനെയുടെ ഓര്‍മ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ഉണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ കടലാസ് വലിച്ചു കീറുകയും, നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടഞ്ഞത് കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ വീണ്ടും ലോക്‌സഭയില്‍ ഉന്നയിച്ചു. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍, പ്രതിപക്ഷ നേതാവിന് സംസാരിക്കാനും ചര്‍ച്ച ആരംഭിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഈ സഭയില്‍ അതു നിഷേധിക്കുകയാണ്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ഇന്ത്യയിലെ കര്‍ഷകര്‍ വളരെയധികം ആശങ്കാകുലരാണ് എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഈ കരാറില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട് എന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ സ്പീക്കര്‍ ഓം ബിര്‍ല വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കുന്നതല്ല. ഇത്തരം സാഹചര്യത്തില്‍ സഭ സുഗമമായി നടത്താനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം തുടര്‍ന്നതിനെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ പിരിഞ്ഞു.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സ്വയം പ്രതിരോധ പരിശീലനം

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സ്വയം പ്രതിരോധ പരിശീലനം

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി സംഘടിപ്പിക്കുന്ന സാമൂഹ്യ അവബോധ പരിപാടിയുടെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.

വുമൺ സെൽ തിരുവനന്തപുരം റൂറലിലെ എ.എസ്.ഐ മാരായ ബിജിലേഖ.വി,രാജി.എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്,അങ്കണവാടി അധ്യാപ്ക ആശ,കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്നീന എന്നിവർ സംസാരിച്ചു.

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ദീപക്കിന്റെ ആത്‍മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ തുടരും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് എന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു.

റോഡ് സുരക്ഷാ സംസ്‌കാരം ക്ലാസ് മുറികളില്‍ നിന്ന്; ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയുമായി സര്‍ക്കാര്‍

റോഡ് സുരക്ഷാ സംസ്‌കാരം ക്ലാസ് മുറികളില്‍ നിന്ന്; ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: റോഡ് സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹന വകുപ്പും കൈകോര്‍ക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയില്‍ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയില്‍ നടക്കും. പദ്ധതിയുടെ പൈലറ്റ് റണ്‍ മാവേലിക്കര താലൂക്കിലെ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്‌കൂളില്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിവസം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുഞ്ഞുങ്ങളിലൂടെ സുരക്ഷിതമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ ഈ പദ്ധതി വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

ക്ലാസ് മുറികളില്‍ നിന്നും റോഡ് സുരക്ഷാ സംസ്‌കാരം ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. വരാനിരിക്കുന്ന അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതി സംസ്ഥാന വ്യാപകമാക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് മുന്‍ഗണന നല്‍കി ആദ്യഘട്ടത്തില്‍ ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക.

തുല്യ അനുപാതത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന 30 വിദ്യാര്‍ത്ഥികളായിരിക്കും ഒരു ബാച്ചില്‍ ഉണ്ടാവുക. 15 മണിക്കൂര്‍ പഠന ക്ലാസുകള്‍, 5 മണിക്കൂര്‍ പ്രവൃത്തിപരിചയം, 10 മണിക്കൂര്‍ ശാരീരിക പരിശീലനം എന്നിവ ഉള്‍പ്പെടുന്നതാണ് സിലബസ്. റോഡ് നിയമങ്ങള്‍ക്ക് പുറമെ, അഗ്‌നിശമന സേനയുമായി ചേര്‍ന്ന് ട്രോമാകെയര്‍, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവര്‍ത്തനം, നീന്തല്‍ എന്നിവയിലും കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കും. കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പുകള്‍ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ഇവര്‍ക്ക് ലഭിക്കും.

സ്‌കൂള്‍ വാനുകളില്‍ സേഫ്റ്റി കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കാനും സ്‌കൂള്‍ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. കൂടാതെ, റോഡ് അപകടങ്ങളുടെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ എം.വി.ഡി ഉദ്യോഗസ്ഥരെ ഇവര്‍ സഹായിക്കും. ചുവപ്പില്‍ കറുപ്പും മഞ്ഞയും വരകളുള്ള ടീഷര്‍ട്ട്, കറുത്ത പാന്റ്‌സ്, ഷൂസ്, മെറൂണ്‍ ക്യാപ്പ് എന്നിവയാണ് കേഡറ്റുകളുടെ യൂണിഫോം. ഇതിനായി KRSA ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

ആലംകോട് നിയന്ത്രണം വിട്ട കാർ കടയിൽ ഇടിച്ചു കയറി ….

ആലംകോട് നിയന്ത്രണം വിട്ട കാർ കടയിൽ ഇടിച്ചു കയറി ….

ആലംകോട് നിയന്ത്രണം വിട്ട കാർ കടയിൽ ഇടിച്ചു കയറി. ഇന്നു പുലർച്ചെ ആണ് സംഭവം. ആലംകോട് മട്ടൻ സെന്ററിനു സമീപമുള്ള മൊബൈൽ കടയിലേയ്ക്ക് ആണ് വാഹനം ഇടിച്ചുകയറിയത്. മൊബൈൽ കട തകർന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റ​ന്റ്, മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്;തിരുവന്തപുരത്തും വയനാടും ജോലി ഒഴിവ്

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റ​ന്റ്, മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്;തിരുവന്തപുരത്തും വയനാടും ജോലി ഒഴിവ്

തിരുവനന്തപുരത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റന്റ് തസ്തികയിലും വയനാട് മെഡിക്കൽ കോളജ് ഡെന്റിസ്ട്രി വിഭാഗത്തിൽ ജൂനിയർ റെസിഡന്റ് തസ്തികയിലുമാണ് ഒഴിവുകൾ. ദിവസവേതനത്തിലും ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുമാണ് നിയമനം.

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റന്റ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള
കമ്പ്യൂട്ടർ -( എംഎസ് ഓഫീസ്, ഡിസിഎ. പിജിഡിസിഎ).

പ്രവൃത്തിപരിചയം

ഒരു വർഷത്തെ പ്രവൃത്തിപരിചയം (മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ AITA (അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്) തസ്തികയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന).

www.nregs.kerala.gov.in ൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമും യോഗ്യത, പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ.

അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി
ഫെബ്രുവരി 10ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം.

അപേക്ഷ ലഭിക്കേണ്ട വിലാസം

മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ – 6950333 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ ലഭ്യമാക്കണം.

നിയമന രീതി : ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം

കൂടുതൽ വിവരങ്ങൾക്ക്: www.nregs.kerala.gov.in,

ഫോൺ: 0471-2313385, 1800 425 1004.

ഡെന്റിസ്ട്രിയിൽ ജൂനിയർ റെസിഡന്റ്
വയനാട് ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ നിലവിലുള്ള ഒഴിവിൽ നിയമനം നടത്തുന്നു.

യോഗ്യത

ബിഡിഎസ്/എംഡിഎസ് (ഒഎംഎഫ്എസ്) യോഗ്യതയും കേരള ഡെന്റൽ കൗൺസിലിൽ സ്ഥിര രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് നിയമനം നടത്തുന്നതിനായി നിശ്ചയിട്ടുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും

അഭിമുഖം സ്ഥലം ദിവസം സമയം
ഫെബ്രുവരി 17 ന് രാവിലെ 11 മണിക്ക് വയനാട് ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ചാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.

അഭിമുഖത്തിന് ഹാജരാക്കേണ്ട രേഖകൾ
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ, (എസ് എസ് എൽ സി, യുജി/പിജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം വേണം അഭിമുഖത്തിന് ഹാജരാകേണ്ടത്.

ശമ്പളം: പ്രതിമാസം 52,000 രൂപ സമാഹൃതം

നിയമന രീതി : കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആണ് ഈ നിയമനം.