സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കുന്നു; ആരോപണവുമായി മന്ത്രി വീണാ ജോര്‍ജ്

സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കുന്നു; ആരോപണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊച്ചിയിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കും. തിരുവനന്തപുരത്ത് ഇത്തരത്തില്‍ 5000 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നുണ്ട്. ചിലര്‍ക്ക് വൗച്ചര്‍ നല്‍കുന്നുണ്ടന്നും വീണാ ജോര്‍ജ് ആരോപിച്ചു.

കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച സോഫ്റ്റ്വേര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങളുണ്ടാകുന്നത് സ്വകാര്യ മേഖലയ്ക്ക് നഷ്ടവും ജനങ്ങള്‍ക്ക് നേട്ടവുമാണ്. സര്‍ക്കാര്‍ ആശുപത്രികളെ ആക്രമിക്കുന്നതിന്റെ ലക്ഷ്യമിതാണെന്നും മന്ത്രി പറഞ്ഞു.

അടുത്തകാലത്ത് സര്‍ക്കാര്‍ ആശുപത്രികളെ സംബന്ധിച്ച് 47 പരാതികളാണ് ലഭിച്ചത്. എന്നാല്‍ സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് 600ലധികം പരാതികളാണ് ലഭിച്ചത്. അതില്‍ ഒന്നിലും നടപടിയെടുക്കാതെ ഒത്തുതീര്‍പ്പുണ്ടാക്കുകയാണവര്‍ എന്നും മന്ത്രി ആരോപിച്ചു.

അപ്പൂപ്പൻകാവ് ക്ഷേത്രത്തിൽ മോഷണം; നിരവധി വിളക്കുകളും പൂജാ സാമഗ്രികളും മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ

അപ്പൂപ്പൻകാവ് ക്ഷേത്രത്തിൽ മോഷണം; നിരവധി വിളക്കുകളും പൂജാ സാമഗ്രികളും മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ

വർക്കല മുട്ടപ്പലം വയലിൽ അപ്പൂപ്പൻകാവ് ക്ഷേത്രത്തിൽ മോഷണം നടന്നു. നിരവധി വിളക്കുകളും പൂജ സാമഗ്രികളും മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകി.

വൈകുന്നേരം 4. 30 മണിക്ക് പൂജാരി ക്ഷേത്ര പൂജയ്ക്കായി ക്ഷേത്രത്തിൽ എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. 6 വിളക്കുകൾ, പൂജയ്ക്കായി ഉപയോഗിക്കുന്ന മറ്റ് സാധനങ്ങൾ, സമീപത്തെ മേശ കുത്തിത്തുറന്ന നിലയിലായിരുന്നു കാണപ്പെട്ടത്.
ക്ഷേത്ര പുനരുദ്ധാരണനിർമ്മാണം നടക്കുന്നത് കൊണ്ട് ക്ഷേത്ര പ്രതിഷ്ഠ മറ്റൊരു ഭാഗത്തേക്ക്മാറ്റി സ്ഥാപിച്ചാണ് പൂജകൾ നടത്തിവരുന്നത്.

ദർശനത്തിനായി നിരവധി ഭക്തരാണ് എത്താറുള്ളത്. പ്രദേശത്ത സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറയുന്നു. ക്ഷേത്രഭാരവാഹികൾ പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം ആരംഭിച്ചു.

പുതിയ അതിവേഗ റെയില്‍വേ പാതയുമായി ഇ ശ്രീധരന്‍; ചെലവ് 56500 കോടി രൂപ

പുതിയ അതിവേഗ റെയില്‍വേ പാതയുമായി ഇ ശ്രീധരന്‍; ചെലവ് 56500 കോടി രൂപ

സംസ്ഥാന സര്‍ക്കാര്‍ ആർആർടിഎസ് പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ അതിവേഗ റെയില്‍വേ പാതയ്‌ക്ക് പുതിയ മോഡലുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ദൈര്‍ഘ്യത്തിലാണ് ഇ ശ്രീധരന്‍ പുതിയ അതിവേഗ റെയില്‍വേ പാത വിഭാവനം ചെയ്യുന്നത്. നേരത്തെ, സില്‍വര്‍ലൈന്‍ അടക്കമുള്ള അതിവേഗ റെയില്‍വേ പ്ലാനുകളില്‍ ഒഴിവാക്കപ്പെട്ടിരുന്ന പത്തനംതിട്ട ജില്ല പുതിയ ഡിസൈനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 56,500 കോടി രൂപയാണ് ഇ ശ്രീധരന്‍ പുതിയ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്. മുമ്പ് 80,000 കോടി രൂപയായിരുന്നു പറയപ്പെട്ടിരുന്നത്.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രയ്‌ക്ക് മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പുതിയ പാതയില്‍ കണക്കാക്കുന്നത്. ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആർആർടിഎസ് പദ്ധതിയേക്കാൾ പദ്ധതി ചെലവ് കുറവും ടിക്കറ്റ് നിരക്ക് കുറവും ഇ ശ്രീധരന്‍റെ പുതിയ വേഗ പാതയ്‌ക്കുണ്ടെന്ന് പറയപ്പെടുന്നു. എസി ചെയര്‍ കാര്‍ രീതിയില്‍ ടിക്കറ്റ് നിരക്ക് കണക്കാക്കുമ്പോള്‍, ആളുകള്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനാകും എന്നാണ് അനുമാനം. എന്നാല്‍ യാത്രാ ചിലവ് മേല്‍പ്പറഞ്ഞ രീതിയിലായിരിക്കുമോ എന്ന് കാത്തിരുന്നറിയണം.

പുതിയ അതിവേഗ ലൈനിന്‍റെ ഫീല്‍ഡ് സര്‍വേ മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ഇ ശ്രീധരന്‍റെ തീരുമാനം. വലിയ തോതില്‍ സ്ഥലം ഏറ്റെടുക്കല്‍ വേണ്ടിവരില്ലെന്നും, തൂണും തുരങ്കവും കൂടുതൽ വരുന്നതിനാല്‍ ചെലവ് കുറയുമെന്നാണ് ഇ ശ്രീധരന്‍ പറയുന്നതെങ്കിലും സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ അത് പ്രായോഗികമാണോ എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു. പുതിയ ഡിസൈനും നിര്‍മ്മാണരീതിയും അടക്കമുള്ള വിശദ വിവരങ്ങള്‍ ഇ ശ്രീധരന്‍ പുറത്തുവിട്ടിട്ടില്ല.

കെ-റെയില്‍ വഴി സില്‍വര്‍ലൈന്‍ സ്ഥാപിക്കാനാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സില്‍വര്‍ലൈനിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചാണ് ആർആർടിഎസ് പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ആർആർടിഎസ് ലൈനിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ബജറ്റില്‍ സംസ്ഥാനം വകയിരുത്തിയിരുന്നു. ഇതേസമയം തന്നെയാണ് അതിവേഗ പാത എന്ന ആശയവുമായി ഇ ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുടങ്ങി ഡിഎംആര്‍സിയുടെ സഹായത്തോടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

കേരളത്തിന് അതിവേഗ റെയിൽ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ആറ് റെയില്‍ കോറിഡോറുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തെ തഴഞ്ഞത്. അതേസമയം, കേരളത്തില്‍ അതിവേഗ റെയില്‍വേ പാതയ്‌ക്കായി ഇ ശ്രീധരന്‍ പഠനം ആരംഭിക്കുകയായിരുന്നു. കേന്ദ്രത്തിന്‍റെ വാക്കാലുള്ള അനുമതിയിലാണ് ഡിഎംആർസി ഇതിനായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. എന്നാല്‍ പദ്ധതിക്കായി ഡിപിആര്‍ തയ്യാറാക്കാന്‍ ഔദ്യോഗികമായി ഡിഎംആര്‍സിയെ കേന്ദ്ര റെയില്‍വേ മന്ത്രാലയം ചുമതലപ്പെടുത്തിയോ എന്ന് വ്യക്തമല്ല. ‘പേര് എന്തായാലും’ അതിവേഗ റെയില്‍ വരണം എന്ന നിലപാടിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.

തോമസ് ഐസക്ക് അടക്കം 9 സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മത്സരരംഗത്തേക്ക്?; മൂന്നുപേര്‍ സ്ഥാനാര്‍ഥികളാവില്ല

തോമസ് ഐസക്ക് അടക്കം 9 സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മത്സരരംഗത്തേക്ക്?; മൂന്നുപേര്‍ സ്ഥാനാര്‍ഥികളാവില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ചൂടുപിടിച്ചതോടെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള ഘട്ടങ്ങളിലേക്ക് കടക്കാന്‍ സിപിഎം ഒരുങ്ങുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ വലിയൊരു പങ്ക് നേതാക്കളും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് ചാനലുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളില്‍ ഒമ്പത് പേര്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. മറ്റു ചില നേതാക്കന്മാര്‍ കൂടി ഇത്തവണ പോരാട്ടത്തിനിറങ്ങുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ മത്സരിക്കും.

മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയും മത്സരിക്കാന്‍ സാധ്യതയേറെയാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍ മത്സരിക്കാന്‍ സാധ്യതയില്ല. അതേസമയം മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെ മത്സരത്തിനായി പരിഗണിക്കുന്നുണ്ട്. 2001 മുതല്‍ 2011 വരെ ഇപ്പോള്‍ നിലവിലില്ലാത്ത മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തോമസ് ഐസക്ക് വിജയിച്ചു.

പിന്നീട് ആലപ്പുഴയില്‍ നിന്ന് (2011 മുതല്‍ 2021 വരെ) രണ്ടുതവണ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിതരഞ്ജന്‍ ആണ് ആലപ്പുഴയുടെ എംഎല്‍എ. ഇത്തവണ ആലപ്പുഴയ്ക്ക് പകരം പത്തനംതിട്ടയിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തോമസ് ഐസക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്ക് പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു. ജില്ലയിലെ അഞ്ച് സീറ്റുകളും ഇപ്പോള്‍ ഇടതുപക്ഷത്തിന്റേതാണ്.

ശേഷിക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എം സ്വരാജിന്റെ പേര് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുന്‍ എംപി പി കെ ബിജു, മുന്‍ എംഎല്‍എ എം വി ജയരാജന്‍ എന്നിവരെ കൂടാതെ ഇടതുമുന്നണി കണ്‍വീനറും പേരാമ്പ്ര എംഎല്‍എയുമായ ടിപി രാമകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കണോ എന്നതിലും ഉടന്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം സൂചിപ്പിക്കുന്നത്.

അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ ജയചന്ദ്രന്‍, പുത്തലത്ത് ദിനേശന്‍, സി എന്‍ മോഹനന്‍ എന്നിവര്‍ മത്സരരംഗത്തു നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത. ”മുഖ്യമന്ത്രി മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി വിട്ടുനില്‍ക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ ആശ്രയിച്ച്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളും ഫോര്‍മുലകളും സെക്രട്ടേറിയറ്റ് ഉടന്‍ രൂപപ്പെടുത്തും.” മുതിര്‍ന്ന സിപിഎം നേതാവ് മധ്യമങ്ങളോട് പറഞ്ഞു.

പിസി ജോര്‍ജിന് മുന്നില്‍ ഓഫര്‍ വച്ച് ബിജെപി കേന്ദ്ര നേതൃത്വം, ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ആക്കാം

പിസി ജോര്‍ജിന് മുന്നില്‍ ഓഫര്‍ വച്ച് ബിജെപി കേന്ദ്ര നേതൃത്വം, ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ആക്കാം

തിരുവനന്തപുരം: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പുതിയ വാഗ്ദാനമെന്ന് ചാനലുകൾ റിപ്പോര്‍ട്ട് ചെയ്തു.

‘ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നിരുന്നാലും, ത്രികോണ മത്സരത്തില്‍ പി സി ജോര്‍ജിന്റെ വിജയസാധ്യത ശക്തമാണെന്ന ഇന്റലിജന്‍സ് സൂചനകളുണ്ട്. അതുകൊണ്ട് നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്.’ പി സി ജോര്‍ജിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകാനും പി സി ജോര്‍ജിന് പാര്‍ട്ടി കേന്ദ്രനേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി കേരള കോണ്‍ഗ്രസ്സിന്റെ വിവിധ വിഭാഗങ്ങളുടെ ഭാഗമായിരുന്ന പി സി ജോര്‍ജ്, യുഡിഎഫില്‍ ഉമ്മന്‍ചാണ്ടി സാര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേരള ജനപക്ഷം പാര്‍ട്ടി രൂപീകരിച്ച പിസി ജോര്‍ജ്, ബിജെപിയില്‍ ചേര്‍ന്നു.

പൂഞ്ഞാറില്‍ നിന്ന് ഏഴ് തവണ നിയമസഭാംഗമായ ജോര്‍ജ് 1980, 1982, 1996, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 2021-ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (മാണി) യുടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുംകലിനോട് 16,817 വോട്ടുകള്‍ക്കാണ് പി സി ജോര്‍ജ് പരാജയപ്പെട്ടത്. മണ്ഡലത്തിലെ പി സി ജോര്‍ജിന്റെ ജനപ്രീതി കണക്കിലെടുത്ത്, തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്.

വിട്ടുപോയവർക്ക് ഇപ്പോൾ അപേക്ഷിക്കാം, സിയുഇടി യുജി സമയം നീട്ടീ; അപേക്ഷാ വിൻഡോ തുറന്ന് എൻടിഎ

വിട്ടുപോയവർക്ക് ഇപ്പോൾ അപേക്ഷിക്കാം, സിയുഇടി യുജി സമയം നീട്ടീ; അപേക്ഷാ വിൻഡോ തുറന്ന് എൻടിഎ

2026 ലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-UG) ന്റെ അപേക്ഷാ വിൻഡോ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) വീണ്ടും തുറന്നു. നാല് ദിവസമാണ് അപേക്ഷിക്കാൻ പ്രത്യേക സമയമായി നൽകിയിട്ടുള്ളത്.

പ്രവേശന പരീക്ഷ 2026 മെയ് 11 മുതൽ മെയ് 31 വരെ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിൽ നടക്കും. ഇന്ത്യയിലുടനീളവും രാജ്യത്തിന് പുറത്തുള്ള തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക.

പുതുക്കിയ അവസരം എന്ന് വരെ ലഭിക്കും?

ഈ മാസം ആദ്യം ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ അവസാനിപ്പിച്ചിരുന്നു. എന്നാൽ, വിദ്യാർത്ഥികളുടെ അഭ്യർത്ഥനയെ തുടർന്നാണ്, വീണ്ടും അപേക്ഷിക്കാൻ എൻടിഎ പ്രത്യേക അവസരം നൽകിയത്. വീണ്ടും അപേക്ഷിക്കാനുള്ള അവസരം ഇന്ന് (ഫെബ്രുവരി 23 ഉച്ചയ്ക്ക് ശേഷം) മുതൽ ആരംഭിച്ചു. ഫെബ്രുവരി 26, രാത്രി 11:50 വരെ അപേക്ഷിക്കാനാവും.

നേരത്തെ അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഈ കാലയളവിനുള്ളിൽ രജിസ്ട്രേഷനും ഫീസ് പേയ്‌മെന്റും പൂർത്തിയാക്കാം എന്ന് എൻടിഎ അറിയിച്ചു.

സിയുഇടി യുജി 2026 ന് അപേക്ഷിക്കാനുള്ള സമയം ആദ്യം ജനുവരി മൂന്ന് മുതൽ ജനുവരി 30, വരെ ആയിരുന്നു. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 31 രാത്രി 11:50വരെ ആയിരുന്നു. പിന്നീട്, അവസാന തീയതി ഫെബ്രുവരി നാല് വരെ നീട്ടി, ഫീസ് അടയ്ക്കാൻ ഫെബ്രുവരി ഏഴ് വരെ സമയം അനുവദിച്ചു.

എന്നാൽ, കൂടുതൽ സമയത്തിനായി നിരവധി അഭ്യർത്ഥനകൾ ലഭിച്ചതിനെത്തുടർന്ന്, ഫോം സമർപ്പിക്കലും ഫീസ് അടയ്ക്കൽ സൗകര്യവും വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് എൻടിഎ അറിയിച്ചു.

പുതിയ അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയയിൽ നൽകുന്ന എല്ലാ വിവരങ്ങളും കൃത്യവും പൂർണ്ണവുമാണെന്ന് പരീക്ഷാർത്ഥികൾ ഉറപ്പാക്കണമെന്ന് എൻടിഎനിർദ്ദേശിക്കുന്നു. ഇത് ഒരു പ്രത്യേക കാലയളവ് ആയി ദീർഘിപ്പിച്ചതിനാൽ, അപേക്ഷ സമർപ്പിച്ചതിന് ശേഷം തിരുത്തൽ സൗകര്യം നൽകുന്നതല്ലെന്ന് എൻടിഎ വ്യക്തമാക്കി.

എന്തെങ്കിലും സംശയങ്ങൾക്കോ ​​/ വിശദീകരണങ്ങൾക്കോ, എൻടിെ ഹെൽപ്പ് ഡെസ്‌കിനെ 011- 40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ cuet-ug@nta.ac.in എന്ന വിലാസത്തിൽ ഇമെയിലിൽ ബന്ധപ്പെടാം എന്ന് എൻടിഎ അറിയിച്ചു.