എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു

എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു

ചെന്നൈ: ആളുകളെ ന​ഗ്നമായി കാണാൻ സാധിക്കുന്ന എക്സ് റേ കണ്ണടയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളികളടങ്ങുന്ന സംഘത്തെ ചെന്നൈയിൽ പിടികൂ‌ടി. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോയമ്പേടുള്ള ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

തട്ടിപ്പിന് ഇരയായ ചിലർ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ന‌ത്തിയത്. സംഘം തോക്കു ചൂണ്ടി ആറു ലക്ഷം രൂപ തട്ടിയെന്നാണ് ചെന്നൈ സ്വദേശി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ താമസിക്കുന്ന ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തി തോക്കടക്കമുള്ള സാധനങ്ങൾ കണ്ടെത്തി. ഇവരെ ചോ​ദ്യം ചെയ്തപ്പോഴാണ് ത‌ട്ടിപ്പ് അറി‌യുന്നത്. നിരവധി പേരാണ് ഇവരു‌ചെയ്ത തട്ടിപ്പിനിരയായത്.

നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇരകളെ സംഘടിപ്പിച്ചത്. ഒരു കോടി രൂപ വിലയുള്ള കണ്ണട പത്ത് ലക്ഷത്തിന് നൽകാമെന്ന് പറഞ്ഞ് ഇവർ ഹോട്ടലിലേയ്ക്ക് ക്ഷണിക്കും. പിന്നീട് കൃത്യമായ ആസൂത്രണത്തിലൂടെ കണ്ണട കേടായെന്നും വാങ്ങാനെത്തിയവരാണ് കേടാക്കിയതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടും. പലരും നാണക്കേട് ഭയന്ന് പുറത്ത് പറഞ്ഞില്ല. പൊലീസ് വേഷത്തിലെത്തിയാണ് ഇവർ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്.

ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റില്‍

ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റില്‍

കോട്ടയം: ഡ്യൂട്ടിയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലെ ടിടിഇ ആയ തിരുവനന്തപുരം സ്വദേശി നിതീഷ് ആണ് പിടിലായത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ടിടിഇയെ അറസ്റ്റ് ചെയ്തതെന്ന് കോട്ടയം റെയില്‍വേ പൊലീസ് അറിയിച്ചു.
ഡ്യൂട്ടിയ്ക്കിടെ നിതീഷ് മദ്യപിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. നിതീഷ് ആദ്യം യുവതിയോട് കോച്ചുമാറാനായി നിര്‍ബന്ധിക്കുകയും അതിനായി കൈപിടിച്ചുവലിക്കുകയും ചെയ്‌തെന്നാണ് പരാതി.

യാത്രയ്ക്കിടെ പുലര്‍ച്ചെ ഒരുമണിയോടെ ടിടിഇയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ടിടിഇക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ആലുവയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം റെയില്‍വേ പൊലീസാണ് കേസ് എടുത്തതെങ്കിലും കോടതി നടപടികള്‍ക്ക് ശേഷം, കേസുമായ ബന്ധപ്പെട്ട കാര്യം ആലുവയിലേക്ക് മാറ്റും. ട്രെയിനില്‍ യുവതി ഒറ്റയ്ക്കായിരുന്നു സഞ്ചരിച്ചിരുന്നത്. പിതാവ് യുവതിയെ സ്‌റ്റേഷിനില്‍ കൊണ്ടുപോയി വിടുമ്പോള്‍ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടിഇയോട് പറഞ്ഞിരുന്നു. റെയില്‍വേ ജീവനക്കാര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.

പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും അറസ്റ്റിൽ

പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും അറസ്റ്റിൽ

തൊടുപുഴ: പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു. കുഞ്ഞിനെ പരിരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരമാണു യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എഴും ഒന്‍പതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിയതിനാണ് യുവാവിനെതിരെ കേസെടുത്തത്.

കാറില്‍ കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

കാറില്‍ കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘവും കളിമാനൂര്‍ പൊലീസും ചേര്‍ന്നു അറസ്റ്റു ചെയ്തു. കിളിമാനൂര്‍ താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പര്‍ 21ല്‍ തേജ എന്നു വിളിക്കുന്ന അനു(26), കല്ലറ മിതൃമ്മല മഠത്തുവാതുക്കല്‍ കുന്നില്‍പുത്തന്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (24), വാമനപുരം കുറ്ററ പുത്തന്‍വിള വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 14 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കോടതില്‍ ഹാജരാക്കി.

പാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: യുവാവിന് പരിക്ക്

പാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: യുവാവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.

സംസ്ഥാനത്ത് മഴ വ്യാപകമാകും: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകും: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമ‍ർദ്ദമായി മാറും. നാളെയോടെ ഇത് ‘മോക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽകടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.