താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജില്ലാ കളക്ടർ ഈ മാസം 12ന് റിപ്പോർട്ട് നൽകണമെന്ന് നിർദേശം. പോർട്ട് ഓഫീസറോടും വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കും താനൂർ മുൻസിപ്പാലിറ്റിക്കും കോടതിയുടെ രൂക്ഷ വിമർശനം. ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ്.

ഹൃദയത്തിൽ നിന്നും രക്തം പൊടിയുകയാണെന്ന് പറഞ്ഞ ഹൈക്കോടതി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത താനൂര് കാരെ അഭിനന്ദിച്ചു. 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ കേസെടുക്കാൻ രജിസ്ട്രാർക്ക് ഹൈകോടതി നിർദേശം നൽകി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ജില്ലാ കളക്ടർ പ്രാഥമിക റിപ്പോ‍ർട്ട് ഈ മാസം 12 നകം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ചോറുണ്ടാക്കാതെ കറിയുണ്ടാക്കിയ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു

ചോറുണ്ടാക്കാതെ കറിയുണ്ടാക്കിയ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു

ചോറുവച്ചില്ലെന്ന കാരണം ആരോപിച്ച് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയെ അടിച്ചുകൊന്ന 40 വയസുകാരൻ സനാതൻ ധരുവയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാർക്ക് ഒരു മകളും മകനുമുണ്ട്.

സംഭവം നടക്കുന്ന ദിവസം മകൻ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. മകൾ ഒരു വീട്ടിൽ വീട്ടുജോലിക്കാരിയാണ്. ഭാര്യ മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സനാതൻ വീട്ടിലെത്തിയപ്പോൾ ഭാര്യ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നതായി കണ്ട മകൻ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് ഭർത്താവിനെ പിടികൂടുകയായിരുന്നു.

കരുതലും കൈത്താങ്ങും വർക്കല താലൂക്ക് തല അദാലത്ത് ഇന്ന്

കരുതലും കൈത്താങ്ങും വർക്കല താലൂക്ക് തല അദാലത്ത് ഇന്ന്

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് (ഇന്ന്) മെയ് 9. വർക്കല എസ് എൻ കോളേജിൽ മന്ത്രിമാർ നേരിട്ട് എത്തി പരാതികൾ സ്വീകരിക്കും.

ചെങ്കിക്കുന്നിൽ മര്‍ദനമേറ്റ് മരണം; 3 പേര്‍ പിടിയിൽ

ചെങ്കിക്കുന്നിൽ മര്‍ദനമേറ്റ് മരണം; 3 പേര്‍ പിടിയിൽ

ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള പുത്തന്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പുഷ്‌കരന്‍(45) ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദനമേറ്റ് മരിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. നഗരൂര്‍ രാമനല്ലൂര്‍ക്കോണം ചരുവിള വീട്ടില്‍ എസ്.സുജിത്ത് (31), കിളിമാനൂര്‍ കണ്ണയംകോട് പ്രസന്നമന്ദിരത്തില്‍ പി. വിഷ്ണു (30), കിളിമാനൂര്‍ കണ്ണയംകോട് ചരുവിള വീട്ടില്‍ ജി. അഭിലാഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ചത് ചോദ്യം ചെയ്തതും കുറിയിടത്തുകോണം അപ്പൂപ്പന്‍കാവ് ക്ഷേത്രം കമ്മിറ്റിയില്‍ ഉണ്ടായ തര്‍ക്കവും ആണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അടിപിടിയെ തുടര്‍ന്നു ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിരീക്ഷണമെന്ന് പൊലീസ് പറഞ്ഞു.

ഞായര്‍ രാത്രി 8.30 മണിയോടെ കുറിയിടത്തുകോണം മേലെ മഠത്തിനു സമീപമാണ് സംഭവം. പുഷ്‌കരനും മകന്‍ ശിവയും ബൈക്കില്‍ ബന്ധു വീട്ടില്‍ പോയി രാത്രി തിരികെ എത്തി. ബന്ധുവായ വേണുവുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ മൂന്നംഗ സംഘം ഇവരുടെ മുന്നിലേക്ക് ഗ്ലാസ് എറിഞ്ഞു ഉടച്ചു. ഇതു ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത സംഘം കാരണം കൂടാതെ ആദ്യം വേണുവിനെ മര്‍ദിച്ചു. പിന്നീട് പുഷ്‌കരനെ വളഞ്ഞിട്ട് ആക്രമിക്കുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

പരുക്കേറ്റ പുഷ്‌കരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം കിളിമാനൂര്‍ വാലഞ്ചേരിയിലെ കുടുംബ വീട്ടില്‍ നടന്നു. ഭാര്യ: സുനിത. മകന്‍: ശിവ. ആറ്റിങ്ങല്‍ എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദ്, നഗരൂര്‍ എസ്‌ഐ അമ്യത് സിങ് നായകവും സംഘവും അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യ ആഴ്ചയിൽ സ്വർണവില. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. അതേസമയം വാരാന്ത്യത്തിൽ അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെയും 10 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇതോടെ വിപണിയിൽ വില 5670 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4705 രൂപയായി.

സെക്രട്ടേറിയേറ്റിൽ തീപിടിത്തം; ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന്  മന്ത്രി പി രാജീവ്

സെക്രട്ടേറിയേറ്റിൽ തീപിടിത്തം; ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. തീ പൂർണമായും അണക്കാൻ കഴിഞ്ഞതായും ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസിലുള്ളത് ഇ-ഫയലുകളാണ്. ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലെത്തിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

ക്യാമറാ വിവാദം അന്വേഷിക്കുന്ന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ മന്ത്രി വിശദീകരണം നൽകി. ക്യാമറ വിവാദം സംബന്ധിച്ചുള്ള അന്വേഷണം പൂർത്തീകരിച്ചതിന് ശേഷമായിരിക്കും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ചുമതലയൊഴിയുകയെന്ന് മന്ത്രി അറിയിച്ചു. ഉടൻ റിപ്പോർട്ട് കിട്ടുമെന്നാണ് കരുതുന്നത്. കെൽട്രോണിലെ ആദായ നികുതി വകുപ്പ് പരിശോധനയെ കുറിച്ച് അവർ പറയട്ടേയെന്നായിരുന്നു മന്ത്രിയുടെ മറുപടി.