പ്രധാനമന്ത്രി കർണാടകയിൽ; റോഡ് ഷോ ആരംഭിച്ചു; 26 കിലോമീറ്റർ സഞ്ചരിക്കും

പ്രധാനമന്ത്രി കർണാടകയിൽ; റോഡ് ഷോ ആരംഭിച്ചു; 26 കിലോമീറ്റർ സഞ്ചരിക്കും

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. 26 കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. ബെംഗളുരു സൗത്തിലെ ശ്രീ സോമേശ്വര സഭ ഭവനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മല്ലേശ്വരം ക്ഷേത്രത്തിൽ സമാപിക്കും. 28 പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മോദിയുടെ റോഡ് ഷോ നടക്കുക. രാവിലെ പത്തിന് ആരംഭിച്ച് 12. 30 ഓടെ റോഡ് ഷോ സമാപിക്കും. നാളെയാകും ബാക്കിയുള്ള റോഡ് ഷോ നടക്കുക.

കർണാടകയിലെ പ്രചാരണത്തിൽ നരേന്ദ്രമോദി സജീവമായതോടെ ബിജെപിയുടെ വിജയ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.12 സീറ്റുകൾ ബിജെപിയുടെ കൈയ്യിലുണ്ട് അത് ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം.ദേശീയ നേതൃത്വമാണ് നേരിട്ട് കർണാടകയിൽ പ്രചാരണം നടത്തുന്നത് എന്നതാണ് പ്രത്യേകത.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു; കേരളത്തിലെ മഴ സാഹചര്യം മാറും

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു; കേരളത്തിലെ മഴ സാഹചര്യം മാറും

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു. നാളെയോടെ ഇത് ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത.

കേരളത്തിൽ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. മറ്റന്നാൾ വയനാട് ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, അടുത്ത മണിക്കൂറുകളില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്.

പട്ടാഭിഷേകത്തിനൊരുങ്ങി ചാൾസ് മൂന്നാമൻ; ഇന്ന് കിരീടധാരണം

പട്ടാഭിഷേകത്തിനൊരുങ്ങി ചാൾസ് മൂന്നാമൻ; ഇന്ന് കിരീടധാരണം

ലണ്ടൻ: ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും. കാൻർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ്മിനിസ്റ്റർ ആബെയിൽ ഇന്ത്യൻസമയം പകൽ മൂന്നരയോടെയാണ് കിരീടധാരണച്ചടങ്ങുകൾ തുടങ്ങുക. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. 2300ലധികം ആളുകൾ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയിൽനിന്ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ എത്തിയിട്ടുണ്ട്.

ബക്കിങാം കൊട്ടാരത്തിൽനിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കീരീടധാരണത്തോടനുബന്ധിച്ച് നാലുലക്ഷം പേർക്ക് കൊറോണേഷൻ മെഡൽ സമ്മാനിക്കും. വിവിധ കർമ്മ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നിക്കൽ സിൽവർ മെഡൽ സമ്മാനിക്കുക.

പൊലീസ് ഉദ്യോ​ഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, പ്രിസൺ സ്റ്റാഫ്, ആംബുലൻസ് ജീവനക്കാർ തുടങ്ങിയവർക്കാണ് മെഡലുകൾ സമ്മാനിക്കുക. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാൾസ് മൂന്നാമൻ‌ കിരീടാവകാശിയാകുന്നത്. സെപ്റ്റംബർ 10-ന് സെയ്ന്റ് ജെയിംസ് കൊട്ടാരത്തിൽനടന്ന ചടങ്ങിൽ ചാൾസ് ഔദ്യോഗികമായി അധികാരമേറ്റിരുന്നു.

ഈ മാസത്തെ റേഷന്‍ വിതരണം ഇന്നു മുതല്‍

ഈ മാസത്തെ റേഷന്‍ വിതരണം ഇന്നു മുതല്‍

ഏപ്രിലിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചതോടെ ഈ മാസത്തെ വിതരണം ഇന്ന് ആരംഭിക്കും. സാങ്കേതിക തകരാര്‍ കാരണം ഏപ്രിലില്‍ രണ്ടു ദിവസം റേഷന്‍കടകള്‍ അടച്ചിട്ടെങ്കിലും മുന്‍മാസങ്ങളിലെ പോലെ 78 ശതമാനം കാര്‍ഡ് ഉടമകളും റേഷന്‍ വിഹിതം കൈപ്പറ്റിയെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. തകരാര്‍ പരിഹരിച്ച ശേഷം റേഷന്‍കടകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായി. സാങ്കേതിക തകരാര്‍ കാരണം ഒരാള്‍ക്കും റേഷന്‍ മുടങ്ങിയിട്ടില്ല. ഈ മാസം വെള്ള കാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി ലഭ്യമാക്കും.

പൂഞ്ചിലെ ഭീകരാക്രമണം; പ്രതിരോധമന്ത്രി കശ്മീരിലേക്ക്

പൂഞ്ചിലെ ഭീകരാക്രമണം; പ്രതിരോധമന്ത്രി കശ്മീരിലേക്ക്

ജമ്മു: പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര’ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ അനുഗമിക്കും. ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി രജൗരിയിൽ എത്തിയിരുന്നു. ഇദ്ദേഹം ഏറ്റുമുട്ടൽ നടക്കുന്ന കാണ്ടി വനമേഖലയിൽ എത്തി സ്ഥിതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയും കശ്മീരിലെത്തുന്നത്.

ഇരുചക്ര വാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയില്‍ പിഴ 20 മുതല്‍

ഇരുചക്ര വാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയില്‍ പിഴ 20 മുതല്‍

റോഡ് ക്യാമറ പദ്ധതി അഴിമതി ആരോപണക്കുരുക്കിലായെങ്കിലും നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത് നേരത്തേ നിശ്ചയിച്ചതു പോലെ ഈ മാസം 20നു തന്നെ ആരംഭിക്കും. ബോധവല്‍ക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല. പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറകള്‍ കണ്ടെത്തി സെര്‍വറില്‍ എത്തിച്ചു. എന്നാല്‍, ഇതു ക്രമേണ കുറയുകയാണ്. ഇന്നലെ 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. വാഹനയുടമകള്‍ ക്യാമറയുണ്ടെന്ന ബോധ്യത്തില്‍ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍.

12 വയസ്സില്‍ താഴെയെങ്കില്‍ മൂന്നാമന് ഇളവ്

ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി 12 വയസ്സില്‍ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കില്‍ പിഴയില്‍നിന്ന് ഒഴിവാക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ 10ന് ഉന്നതതലയോഗം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ ചേരും. പിഴയില്‍നിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്.