പെരുന്നാൾ ദിവസം ഉമ്മയുമായി ഫോണിൽ സംസാരിക്കവെ നിയന്ത്രണംവിട്ടെത്തിയ കാറിടിച്ച് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

പെരുന്നാൾ ദിവസം ഉമ്മയുമായി ഫോണിൽ സംസാരിക്കവെ നിയന്ത്രണംവിട്ടെത്തിയ കാറിടിച്ച് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

ഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. റിട്ട. ഡിവൈ.എസ്.പി ടിടി. അബ്ദുൽ ജബ്ബാറിന്‍റെയും റംലയുടെയും മകനാണ്. വെള്ളിയാഴ്ച രാ​ത്രിയാണ്​ സംഭവം. റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്.

റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച്​ നിൽക്കവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദുബൈ റാഷിദിയയിലാണ്​ താമസം. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹംപാസ്​ പ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 21 ന് 11,692 പേർക്കാണ് രോഗം കണ്ടെത്തിയത്. ശനിയാഴ്ച 42 മരണങ്ങൾ രേഖപ്പെടുത്തിയതോടെ, രാജ്യത്തെ ആകെ മരണസംഖ്യ 5,31,300 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത് പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 67,556 ആണ്. ഏപ്രിൽ 21ന് സജീവ രോഗികളുടെ എണ്ണം 66,170 ആയിരുന്നു. 24 മണിക്കൂറിനിടെ 10,765 പേർ രോഗമുക്തി നേടി. ഇതോടെ 4 കോടി 42 ലക്ഷത്തി 83 ആയിരം 21 പേർ കൊറോണ വിമുക്തരായി. കണക്കുകൾ പ്രകാരം ശനിയാഴ്ച 42 മരണങ്ങളുണ്ടായി. കേരളത്തിൽ മാത്രം പത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യവ്യാപക വാക്‌സിനേഷൻ കാമ്പയിന് കീഴിൽ രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.

പൂഞ്ച് ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍; ട്രക്ക് കടന്നു പോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി

പൂഞ്ച് ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍; ട്രക്ക് കടന്നു പോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി

ഡൽഹി: പൂഞ്ച് ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍. ട്രക്ക് കടന്നു പോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി. മരത്തടികൾ നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് സൈനികരെ ആദ്യം വെടിവെച്ചു. പിന്നാലെ ഗ്രേനേഡ് എറിഞ്ഞതായും വിവരം. ഭീകരരിൽ ചിലർ അതിർത്തി കടന്ന് എത്തിയവരാണ്. ജനുവരിയിൽ ഡാംഗ്രിയിൽ ആക്രമണം നടത്തിയത് ഈ സംഘമെന്നും നിഗമനമുണ്ട്.

അതിനിടെ പുൽവാമയിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് വെളിപ്പെടുത്തിയ ജമ്മുകശ്മീര്‍ മുൻ ഗവർണർ സത്യപാല്‍ മല്ലിക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. കശ്മീരിലെ റിലൈൻസ് ഇന്‍ഷുറന്‍സ് ആരോപണവുമായി ബന്ധപ്പെട്ട് ഈമാസം 28ന് ഹാജരാനാകാണ് നിർദേശം. പുല്‍വാമയിലെ ഭീകരാക്രമണം സർക്കാരിന്‍റെ വീഴ്ചയാണെന്നും വിമാനം ആവശ്യപ്പെട്ട ജവാന്മാർക്ക് അത് നല്‍കിയില്ലെന്നുമുള്ള വിമർശനങ്ങളാണ് ഒരു അഭിമുഖത്തില്‍ മുൻ ജമ്മുകശ്മീര്‍ ഗവർണർ ഉന്നയിച്ചത്.

പുല്‍വാമ വിഷയത്തിനൊപ്പം തന്നെ ജമ്മുകശ്മീരിലെ റിലൈൻസ് ഇന്‍ഷുറന്‍സ് അഴിമതിയിലും സത്യപാല്‍ മല്ലിക്ക് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ക്രമവിരുദ്ധമായ ചിലത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് റദ്ദാക്കിയെന്നും പദ്ധതി നടപ്പാക്കാൻ ബിജെപി നേതാവ് റാം മാധവ് സമ്മ‍ർദ്ദം ചെലുത്തിയെന്നുമായിരുന്നു മല്ലിക്കിന്‍റെ വെളിപ്പെടുത്തല്‍. ആരോപണങ്ങളില്‍ വ്യക്തത തേടി തന്നെ സിബിഐ വിളിപ്പിച്ചുവെന്ന് സത്യപാല്‍ മല്ലിക്കും സ്ഥിരീകരിയ്ക്കുന്നുണ്ട്.

ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി; ജീവനക്കാർ പിടിയിൽ

ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി; ജീവനക്കാർ പിടിയിൽ

തൃശൂർ: ഹോട്ടലില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാള്‍ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടി ജെ ടി എസ് ജംഗ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. ഒരു ചട്ടിയില്‍ 14 ചെടികളാണുണ്ടായിരുന്നത്. സ്വന്തം ആവശ്യത്തിനാണ് ഇവ വളര്‍ത്തുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. ഇവര്‍ക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നൽകിയവരെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല; ഫോണിൽ എസ്എംഎസ് വന്നാൽ ഫൈൻ അടയ്ക്കണം

എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല; ഫോണിൽ എസ്എംഎസ് വന്നാൽ ഫൈൻ അടയ്ക്കണം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പും പൊലീസും നേരത്തെ തന്നെ നിരത്തിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽ നിന്നുള്ള ഇ-ചെലാൻ കേസുകളിലും പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ-ചെലാൻ കേസുകളിലും രേഖപ്പെടുത്തിയ പിഴ ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പിഴകൾ വാഹന ഉടമകൾ അടക്കേണ്ടതാണ്.

സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴയാണ് മേയ് 19 വരെ ഒഴിവാക്കുകയെന്ന് അറിയിപ്പിൽ പറയുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേയ്ക്ക് സർക്കാർ ഒഴിവാക്കുന്നത്. ഇത്തരം കേസുകളിൽ വാഹന ഉടമകൾക്ക് വാണിംഗ് മെമ്മോ തപാലിൽ ലഭ്യമാക്കും. ഫോണിൽ എസ്എംഎസ് അലർട്ട് ലഭിക്കില്ല.

വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ-ചെലാൻ കേസുകളിൽ ഫോണിൽ എസ്എംഎസ് അലർട്ട് നൽകും. പിഴ അടയ്ക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കിൽ 30 ദിവസത്തിന് ശേഷം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും. നിലവിലെ ഫോൺ നമ്പറുകളിൽ മാറ്റം ഉണ്ടെങ്കിൽ വാഹന ഉടമകൾക്ക് പരിവാഹൻ സേവ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാം.

അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു

അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു

തിരുവനന്തപുരം: അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന സ്വർണ വിലയിലാണ് ഇന്ന് ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44600 രൂപയായി. സ്വർണം വാങ്ങാൻ ശുഭമുഹൂർത്തമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിനത്തിൽ ജ്വല്ലറികളിൽ ഏറ്റവും വലിയ ഒറ്റ ദിന വ്യാപാരം നടക്കും. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5575 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 4635 രൂപയാണ്.