രണ്ടാം പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമോ? ഹര്‍ജി ഇന്ന് പരിഗണിക്കും

രണ്ടാം പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമോ? ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി.അതേസമയം രാഹുയിനെതിരായ നിയമസഭ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളി. സ്പീക്കര്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് ഹര്‍ജി നല്‍കിയത്. പൊലീസ് കേസുകളില്‍ പ്രതിയായതുകൊണ്ടു മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ലെന്നും അതിനാല്‍ രാഹുലിനെതിരെ ഡി.കെ. മുരളി നല്‍കിയ പരാതിയില്‍ എത്തിക്‌സ് കമ്മിറ്റി നടത്തുന്ന വിചാരണ വിലക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ഇന്‍ഡിഗോ ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസ് നടത്തും. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

സ്‌പൈസ്‌ജെറ്റ ഇന്ന് 14 സര്‍വീസ് നടത്തും. ഇതില്‍ 13 സര്‍വീസുകളും ഫുജൈറയില്‍ നിന്ന് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ്. ദുബായില്‍ നിന്ന് മുംബൈയിലേക്ക് ഒരു സര്‍വീസുണ്ടാകും. എമിറേറ്റ്‌സ്: ദുബായില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായ സര്‍വീസ് നടത്തും. ദുബായില്‍ നിന്ന് ആകെ 100 സര്‍വീസുകള്‍ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.

ആകാശ എയര്‍: മുംബൈയില്‍ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയില്‍ നിന്ന് തിരിച്ച് മുംബൈയിലേക്കും ഇന്ന് സര്‍വീസ് നടത്തും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 7 വരെയുണ്ടാകില്ല. സംഘര്‍ഷം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇന്നലെ വരെ 2,300ലേറെ വിമാനസര്‍വീസുകള്‍ മുടങ്ങിയെന്നാണ് വിവരം. ഇതില്‍ 1,700ലേറെ സര്‍വീസുകള്‍ ഇന്ത്യ കമ്പനികളുടേതും ബാക്കി വിദേശകമ്പനികളുടേതുമാണ്.

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും മുന്നറിയിപ്പ്. ദുബായിലും അബുദാബിയിലുമാണ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നു എന്നാണ് അറിയിപ്പിന്റെ ഉള്ളടക്കം. മിസൈല്‍ ഭീഷണി നേരിടുന്നതിനാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിര്‍ദേശം. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മൊബൈല്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെ യുഎഇ നിവാസികള്‍ക്ക് ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പുറത്തിറങ്ങരുത് എന്നും നിര്‍ദേശം എടുത്തുപറയുന്നുണ്ട്. അറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. യാത്രികര്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ കണ്ട് ഭയപ്പെടരുത്. ശാന്തത പാലിക്കുകയും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുകയും ചെയ്യുക. എത്തിക്കഴിഞ്ഞാല്‍, ഏറ്റവും അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് പോകണമെന്നും മുന്നറിയിപ്പിലുണ്ട്.

യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വ്യാഴാഴ്ച മാത്രം ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ച ശേഷം ഇതുവരെ യുഎഇ ലക്ഷ്യമാക്കി 196 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് യുഎഇ പറയുന്നത്. 1,072 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമിട്ടെത്ത്. ഇതില്‍ 1,001 എണ്ണം നിര്‍വീര്യമാക്കിയപ്പോള്‍ എഴുപത്തിയൊന്ന് ഡ്രോണുകള്‍ യുഎഇ പ്രദേശത്തിനുള്ളില്‍ വീണു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എട്ട് ക്രൂയിസ് മിസൈലുകള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു. അതിന്റെ ഭാഗമായി മുദാക്കൾ പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ബഡ്സ് സ്കൂളിലെ അധ്യാപകരെയും കുട്ടികളെയും എം എൽ എ വി ശശി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി ഷൈനി മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ്‌ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. രാജേശ്വരി ടീച്ചർ, സിജി കെ രവികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ് രാജാശേഖൻ നന്ദി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത, ഉത്തരവിറങ്ങി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത, ഉത്തരവിറങ്ങി

തിരുവനനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി എ, ഡി.ആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല പ്രാബല്യം നല്‍കി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യുജിസി, എഐസിടിഇ, മെഡിക്കല്‍ എഡ്യുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ അനുവദിച്ച ഡിഎയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവന്‍ ഡി. എ, ഡി.അറിനും അനുവദിക്കേണ്ട യഥാര്‍ത്ഥ കാലാവധി കണക്കാക്കി മുന്‍കാല പ്രാബല്യം നല്‍കിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.

ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യ്തു

ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യ്തു

വക്കം: ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. നോർത്ത് ജില്ല ജനറൽ സെക്രട്ടറി ഇലകമൺ സതീഷൻ ഉദ്ഘാടനം ചെയ്യ്തു. വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സാബു, മടവൂർ സന്തോഷ്, മണ്ഡലം പ്രസിഡൻ്റ് സ്വരാജ്, അനിൽ വക്കം, പുത്തൻ നട അംബി, ഭദ്രൻ, പാട്ടിക്കവിള ഷാജി, തങ്കരാജ്, ഗിരിജ മോഹനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.