സ്വര്‍ണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു

സ്വര്‍ണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി.

ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.

കരട് പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (ഡിഇഒ) ഒന്നാം അപ്പീല്‍ നല്‍കാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ ഡിഇഒയുടെ ഒന്നാം അപ്പീല്‍ ഉത്തരവ് തീയതിമുതല്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.

അതിനിടെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുകയാണെന്ന പരാതിയുമായി രാഷ്ട്രീയകക്ഷികള്‍ രംഗത്തു വന്നു. മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍, സ്ഥിരമായി താമസംമാറിയവര്‍, ഇരട്ടവോട്ടുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 24 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയതെന്ന് രാഷ്ട്രീയകക്ഷികള്‍ ആരോപിക്കുന്നു.

ഇരട്ടവോട്ടിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍ എന്നിവരുടെ എണ്ണമെടുത്തതില്‍ ഗുരുതര പിഴവുകളുണ്ടെന്നാണ് ആക്ഷേപം. ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തെക്കുറിച്ചും അവ്യക്തതയുണ്ട്.

കരടുവോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണു പാര്‍ട്ടികളുടെ തീരുമാനം. കണ്ടെത്താന്‍ സാധിക്കാത്തവരായി കമ്മിഷന്‍ രേഖപ്പെടുത്തിയ പലരുമായും തങ്ങള്‍ നേരിട്ടു സംസാരിച്ചെന്നാണ് പാര്‍ട്ടികളുടെ അവകാശവാദം.

ലക്ഷദ്വീപിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്; 30,000 രൂപ ശമ്പളം

ലക്ഷദ്വീപിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്; 30,000 രൂപ ശമ്പളം

നാഷണൽ ഹെൽത്ത് മിഷൻ ലക്ഷദ്വീപ് (NHM Lakshadweep) ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ തസ്തികയിൽ നിയമനം നടത്തുന്നു. അകെ ഒരു ഒഴിവാണ് ഉള്ളത്. പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31-12-2025.

യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് എം.എ അല്ലെങ്കിൽ എം.എസ്‌സി. ബിരുദം പൂർത്തിയാക്കിയിരിക്കണം.

പ്രായ പരിധി
40 വയസ് ആണ് ഉയർന്ന പ്രായ പരിധി. സർക്കാർ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക. https://cdn.s3waas.gov.in/.pdf

ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; ശ്രീനിവാസന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; ശ്രീനിവാസന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

കൊച്ചി: സിനിമയിലൂടെ ചിരിപ്പിച്ച് ചിന്തിപ്പിച്ച മലയാളികളുടെ സ്വന്തം ശ്രീനി ഇനി ഓര്‍മത്തിരയില്‍. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 ന് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

കഴിഞ്ഞ 13 വര്‍ഷമായി താന്‍ ജീവിക്കുകയും സ്‌നേഹിക്കുകയും പണിയെടുക്കുകയും ചെയ്ത വീട്ടുവളപ്പിലാണ് അന്ത്യവിശ്രമം. 2012ലാണു കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകള്‍ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസന്‍ വാങ്ങുന്നത്. തരിശുപാടങ്ങളെ കൃഷിനിലങ്ങളാക്കി.

കണ്ണൂര്‍ പാട്യം സ്വദേശിയായ ശ്രീനിവാസന്‍ പിഎ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 1984 ല്‍ പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുത്തിന്റെ തുടക്കം. 48 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 54 സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ശ്രീനിവാസന്‍ 2 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 54 ല്‍ 32 സിനിമകള്‍ സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനും വേണ്ടിയായിരുന്നു.

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.1989 ല്‍ വടക്കുനോക്കിയന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മഴയെത്തും മുന്‍പേ, സന്ദേശം എന്നീ സിനിമകള്‍ക്ക് തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍. മരുമക്കള്‍: ദിവ്യ, അര്‍പ്പിത.

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു.

തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം / കൗണ്‍സിലര്‍ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ മുന്‍പാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോര്‍പ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകലക്ടര്‍മാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികള്‍ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.

ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 21 ന് രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക.

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താം.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്വർണ വ‍്യാപാരി ഗോവർദ്ധന്‍റെ മൊഴി പുറത്ത്. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്നാണ് ഗോവർദ്ധന്‍റെ മൊഴിയിൽ പറയുന്നത്

സ്വർണം വാങ്ങുന്നതിന് ഡെപ്പോസിറ്റായി ഒന്നരക്കോടി രൂപ നൽകിയതിന്‍റെ തെളിവുകളും പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ മുന്നിൽ ഗോവർദ്ധൻ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പങ്കജ് ഭണ്ടാരിയെയും ഗോവർദ്ധനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

റിമാൻഡിലായ ഇരുവരെയും ഉടനെ കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണപ്പാളികൾ വേർതിരിച്ചെടുത്തത് പങ്കജ് ഭണ്ടാരിയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട് ക്രിയേഷൻസിലാണെന്നാണ് എസ്ഐടി കരുതുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ടാരിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നാണ് സൂചന.