by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളാലും ദൃശ്യഭംഗിയാലും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഇടമായി മാറി. എന്നാൽ പാടശേഖരത്തിന് കുറുകെയുള്ള റോഡിൽ വഴിവിളക്കുകൾ ഇല്ല എന്നത് വലിയ പോരായ്മയായി നിലനിൽക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ വയൽ കാഴ്ചകൾ കാണാൻ എത്തുന്നവർക്ക് സന്ധ്യ മയങ്ങുന്നതിനു മുൻപ് മടങ്ങി പോകേണ്ടി വരുമായിരുന്നു. മാത്രമല്ല രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും വർധിച്ചുവരുന്നുണ്ടായിരുന്നു. അനേക വർഷങ്ങളായി വഴിവിളക്ക് എന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെട്ട് വരികയായിരുന്നു.
പിരപ്പമൺകാട് പാടശേഖരസമിതിയും സൗഹൃദ സംഘവും ഈ വിഷയത്തിന്റെ ഗൗരവം
വി ശശി എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തുകയും, അദ്ദേഹം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയും ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച്, ഇവിടുത്തെ ടൂറിസം സാധ്യതകൾക്ക് ഇണങ്ങും വിധം, മണ്ണിനടിയിലൂടെയുള്ള കേബിൾ സംവിധാനത്തിൽ , മാനവീയം വീഥിയിലെ വിളക്കുകളുടെ മാതൃകയിലുള്ള വഴിവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് .
നാടിനാകെ ആവേശം പകർന്നുകൊണ്ട് ഈ വഴിവിളക്കുകളുടെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ഷൈനി സ്വാഗതം പറയുകയും , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് ആശംസകൾ അർപ്പിക്കുകയും പാടശേഖരസമിതി സെക്രട്ടറി അൻഫർ നന്ദി പറയുകയും ചെയ്തു.



by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
ദാസനേയും വിജയനേയും സൃഷ്ടിച്ച് മലയാളിയുടെ സൗഹൃദത്തിന് എക്കാലത്തേയ്ക്കുമൊരു ടെംപ്ലേറ്റ് നല്‍കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. ജീവിതത്തിലും സൗഹൃദമായിരുന്നു ശ്രീനിയുടെ ഏറ്റവും വലിയ കരുത്ത്. അവസാനമായി ശ്രീനിയെ കാണാനോടിയെത്തിയ മോഹന്‍ലാലും മമ്മൂട്ടിയും മുതലിങ്ങോട്ടുള്ള താരങ്ങളും സിനിമാ പ്രവര്‍ത്തകരുമെല്ലാം അത് അടിവരയുണ്ട്.
ശ്രീനിയുടെ സൗഹൃദത്തിന്റെയും കാഴ്ചപ്പാടുകളുടേയും അടയാളപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാം. തന്റെ വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കല്‍ ശ്രീനി പറഞ്ഞ വാക്കുകള്‍ അതിനൊരു ഉദാഹരണമാണ്. ഒരു മുസ്ലീമും, ഒരു ക്രിസ്ത്യാനിയും തന്ന പണത്തിനാണ് ഹിന്ദുവായ താന്‍ താലി വാങ്ങിയതും കല്യാണം കഴിച്ചതുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.
”ഞാന്‍ നാട്ടിലേക്ക് പോവുകയാണെന്ന് ഇന്നസെന്റിനോട് പറഞ്ഞു. രജിസ്റ്റര്‍ കല്യാണമാണെന്നും പറഞ്ഞു. എവിടെയാണ് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. വൈകുന്നേരം പോകുന്നതിന് മുമ്പായി എന്റെ കയ്യില്‍ 400 രൂപ വച്ചു തന്നു. അദ്ദേഹത്തിന്റെ കയ്യില്‍ പൈസയില്ലെന്ന് എനിക്കറിയാം. ഇത് എവിടുന്നു വന്നുവെന്ന് ഞാന്‍ ചോദിച്ചു. ആലീസിന്റെ രണ്ട് വള പോയി, എന്നാലും നീ പോയി കല്യാണം കഴിക്ക് എന്നായിരുന്നു മറുപടി” ശ്രീനി പറയുന്നു.
”ഞാന്‍ നേരെ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി. ഒരു ഹോട്ടലിലാണ്. നാളെ എന്റെ കല്യാണമാണ് രണ്ടായിരം രൂപ വേണം എന്ന് പറഞ്ഞു. കാര്യങ്ങളൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു. ആര്‍ഭാടമൊന്നുമില്ല. ഇത് താലി വാങ്ങാനാണ്. അതും അമ്മ പറഞ്ഞതു കൊണ്ടാണ്. അല്ലെങ്കില്‍ ഞാനിങ്ങനെ വരില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം രണ്ടായിരം രൂപ തന്നു”.
”ആരേയും വിളിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും താന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വാങ്ങിയ താലിയാണ് ഞാന്‍ വിമലയുടെ കഴുത്തില്‍ ചാര്‍ത്തിയത്. ഒരു ക്രിസത്യാനി ഭാര്യയുടെ വള വിറ്റ് കല്യാണത്തിനുള്ള കാശ് തന്നു. മുസ്ലീം തന്ന പണത്തിന് താലി വാങ്ങിയാണ്, ഹിന്ദുവായ ഞാന്‍ കല്യാണം കഴിച്ചത്.” എന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. തന്റെ വിവാഹകഥ പറഞ്ഞുകൊണ്ട് മതത്തിന്റെ ചട്ടക്കൂടുകളെ തകര്‍ക്കണമെന്നും ശ്രീനി പറഞ്ഞിട്ടുണ്ട്.
ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീം തന്ന 2000 രൂപയ്ക്കും വാങ്ങിയ സ്വര്‍ണത്താലിയാണ് ഹിന്ദുവായ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഞാന്‍ കെട്ടിയത്. എന്ത് മതം, ആരുടെ മതം, എവിടെയുള്ള മതം? ഒന്നിലും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ എല്ലാത്തിലും വിശ്വസിക്കണം എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.



by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ അറസ്റ്റ് ചെയ്യേണ്ട നിലയുണ്ടായാല്‍ ജാമ്യത്തില്‍ വിട്ടയക്കണം എന്നും അഡീഷനല്‍ സെഷന്‍സ് കോടതി അറിയിച്ചു.
കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണു പരാതി നല്‍കിയതെന്നുമാണു പ്രതിഭാഗത്തിന്റെ വാദം. പരാതി നല്‍കിയതിലെ കാലതാമസവും ചോദ്യം ചെയ്തു. സംഭവം നടന്ന് 21 ദിവസം കഴിഞ്ഞാണു പരാതി നല്‍കിയത്. വിദ്യാസമ്പന്നയായ വ്യക്തി ഇത്തരമൊരു ഗൗരവമേറിയ വിഷയം പൊലീസിനെ അറിയിക്കുന്നതിനു പകരം നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.ഈ വാദങ്ങളെ എതിര്‍ത്ത പ്രോസിക്യൂഷന്‍, സംവിധായകന്‍ ചെയ്ത് അതീവഗൗരവമുള്ള കുറ്റമാണെന്നു ചൂണ്ടിക്കാട്ടി. സംഭവത്തിനു ശേഷം പരാതിക്കാരിക്കു ചില ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമാണു നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഇത്തരം കാരണങ്ങളാലാണ് പരാതി നല്‍കാന്‍ 21 ദിവസം വൈകിയത്. ഇതില്‍ രാഷ്ട്രീയം കാണാന്‍ കഴിയില്ലെന്നുമായിരുന്നു പ്രോസക്യൂഷന്‍ വാദം.



by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഇന്നും പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. പരാതിക്കാരിയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നാണ് പൊലീസ് കണ്ടെത്തല്‍.
മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹര്‍ജിയില്‍ ജോബി ജോസഫ് പറയുന്നത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ നേരത്തെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം ബലാല്‍സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക് ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയും താനും തമ്മില്‍ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. രാഹുലിനെതിരെ രണ്ടാമത് രജിസറ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.



by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയദര്‍ശന്‍. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട എന്നാണ് പ്രിയദര്‍ശന്‍ കുറിപ്പില്‍ പറയുന്നത്. സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
”എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്‌നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാന്‍ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങള്‍ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല.
ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയില്‍ എത്തിയവരാണ് ഞങ്ങള്‍. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചര്‍ച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും. ചിന്തകളിലും പ്രവര്‍ത്തികളും പുലര്‍ത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട”.
ശ്രീനിവാസനെക്കുറിച്ചുള്ള ഓര്‍മകള്‍ മോഹന്‍ലാലും പങ്കുവച്ചു. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍ എന്നാണ് മോഹന്‍ലാല്‍ ശ്രീനിവാസനെ വിശേഷിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ കുറിപ്പിലേക്ക്:
”യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു.
മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്.
സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…”



by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി ശ്രീനിവാസന് അന്തിമോപരചാരമര്‍പ്പിക്കാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം രമേശ് പിഷാരടിയുമുണ്ടായിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയെ ആശ്വസിപ്പിക്കുന്ന സുല്‍ഫത്തിന്റെ ദൃശ്യങ്ങള്‍ നോവായി മാറുകയാണ്.
വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒരുകാലത്ത് ഒരുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് അവര്‍ സുഹൃത്തുക്കളാകുന്നത്. അതേസമയം മലയാള സിനിമയില്‍ ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായതും ശ്രീനിവാസനായിരുന്നു. മേള, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ശബ്ദമായത് ശ്രീനിവാസനായിരുന്നു.
ജീവിതത്തിലുടനീളം തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. തന്റെ വിവാഹത്തിന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. മേളയില്‍ അഭിനയിച്ചതിന് പ്രതിഫലമായി 500 രൂപയുടെ ചെക്ക് മമ്മൂട്ടിയ്ക്ക് കൈമാറിയത് ശ്രീനിവാസനായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ശ്രീനിവാസന്റെ മരണം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി.
ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ”യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ.” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.



Recent Comments