by Midhun HP News | Dec 11, 2025 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസമുണ്ടായവര്‍ക്കായിരിക്കും 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുക.അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചര്‍ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.
വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
വ്യോമപ്രതിസന്ധിക്കു പിന്നാലെ ഇന്‍ഡിഗോയ്ക്കു മേല്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) പിടിമുറുക്കിയിരുന്നു. മേല്‍നോട്ടത്തിനായി ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസില്‍ 4 ഉന്നത ഉദ്യോഗസ്ഥരെ ഡിജിസിഎ നിയോഗിച്ചു. മേല്‍നോട്ടത്തിനായി എട്ടംഗ മേല്‍നോട്ട സമിതിയെയാണ് ഡിജിസിഎ രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ 2 പേര്‍ ഇന്‍ഡിഗോ ഓഫിസില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനു പുറമേ, എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇന്‍ഡിഗോ ഓഫിസില്‍ നിയോഗിച്ചിട്ടുണ്ട്. ഇന്ന് 1,950 സര്‍വീസുകള്‍ നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.



by Midhun HP News | Dec 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിനമായിട്ടും 21-ാം തീയതിയായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം പൊതു അവധി ദിവസങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങള്‍ ചേരാന്‍ പാടില്ലായിരുന്നു. 21 ഞായര്‍ പൊതു അവധി ദിവസമാണ്. ഇൗ സാഹചര്യത്തില്‍ ഞായറാഴ്ച യോഗം ചേരാന്‍ സാധിക്കാതെ വന്നാല്‍ ഒരു ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഏതാനും ദിവസം മുമ്പ്, പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗത്തിന് ഒഴിവുദിനം ബാധകമല്ലാതാക്കി ചട്ട ഭേദഗതി കൊണ്ടുവന്നത്.
ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. അതത് വരണാധികാരികളാണ് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കുന്നത്. കോര്‍പറേഷനുകളില്‍ കലക്ടര്‍മാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനില്‍ പകല്‍ 11.30നും സത്യപ്രതിജ്ഞ നടത്തണം. ചടങ്ങ് കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം ചേരണം. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമാകും യോഗത്തില്‍ അധ്യക്ഷനാകേണ്ടത്.


കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. ആ ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. മൂന്നു ദിവസത്തെ നോട്ടീസ് നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനുവരി ആദ്യമാകും നടക്കുക.

by Midhun HP News | Dec 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി തീര്‍ന്ന പശ്ചാത്തലത്തില്‍ വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാന്‍ കോടതി ഇന്ന് തീരുമാനിക്കുകയായിരുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി 15ന് കോടതി പരിഗണിക്കും. നിലവില്‍ രാഹുല്‍ ജയിലില്‍ കഴിയുന്നത് 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവുന്നില്ല, പാസ് വേര്‍ഡ് നല്‍കാത്തതിനാല്‍ ലാപ്‌ടോപ്പ് പരിശോധിക്കാന്‍ ആകുന്നില്ല എന്നി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പൊലീസ് രണ്ടുദിവസമാണ് ചോദിച്ചത്.
എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് കോടതി ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ഈ സമയപരിധി ഇന്ന് രാവിലെ 11 മണിക്ക് അവസാനിച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രാഹുലിന്റെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചില്ല. 15ന് പരിഗണിക്കാന്‍ മാറ്റിയ കോടതി, വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.



by Midhun HP News | Dec 11, 2025 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
അസ്ഥികൂടത്തിനു സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തി.
ശരീര അവശിഷ്ടങ്ങൾക്ക് 10 ദിവസത്തോളം പഴക്കം വരും. 75 വയസ്സുള്ള ദേവദാസൻ എന്ന ആളെ പത്ത് ദിവസമായി കാണ്മാനില്ല എന്ന് പറയുന്നുണ്ട്.
സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.



by Midhun HP News | Dec 11, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വലിയകുന്നിൽ വാഹനാപകടം. യുവാവ് മരണപെട്ടു. ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം വച്ച് ഇന്ന് 11 മണിയോടെയായിരുന്നു സംഭവം. നാവായിക്കുളം ചിറ്റായിക്കോട് കല്ലൂർ കുഴി പുത്തൻവീട്ടിൽ മുരളീധരൻപിള്ളയുടെ മകൻ ഗോകുൽ (19) ആണ് മരണപ്പെട്ടത്.
ആറ്റിങ്ങൽ മൂന്ന്മുക്ക് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ മോട്ടോർ സൈക്കിളും വെഞ്ഞാറമൂട് ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം നടന്നത്. ഗോകുലിന്റെ കൂടെയുണ്ടായിരുന്ന നാവായിക്കുളം സ്വദേശി അതുലിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോകുലും അതുലും ആറ്റിങ്ങൽ പോളിടെക്നിക്കിൽ ഒന്നാംവർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥികൾ ആണ് . കോളേജിൽ ഇന്ന് നടന്ന ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് ഇരുവരും കോളേജിൽ നിന്നും പുറത്തേക്ക് പോയ സമയമാണ് അപകടം നടന്നത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.



by Midhun HP News | Dec 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്ന് (വ്യാഴാഴ്ച) തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.
ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം ലഭിക്കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. അതിനാലാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും അതിജീവിത മൊഴി നല്‍കിയിരുന്നു.
ഭീഷണിപ്പെടുത്തിയിരുന്നെന്നും ഭയംകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പറഞ്ഞിരുന്നു. മറ്റൊരു യുവതിയുടെ ബലാത്സംഗ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചതെന്നും മൊഴിയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഒന്നിടവിട്ട തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ മറ്റേതെങ്കിലും വ്യക്തി മുഖേനയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. 50,000 രൂപയും കെട്ടിവയ്ക്കണം.ആദ്യം രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി 15ന് പരിഗണിക്കും.



Recent Comments