ശബരിമല സ്വര്‍ണക്കൊള്ളയിലെ രാജ്യാന്തരബന്ധം; രമേശ് ചെന്നിത്തല ഇന്ന് മൊഴി നല്‍കും

ശബരിമല സ്വര്‍ണക്കൊള്ളയിലെ രാജ്യാന്തരബന്ധം; രമേശ് ചെന്നിത്തല ഇന്ന് മൊഴി നല്‍കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തരബന്ധം ഉണ്ടെന്നുള്ള വിവരം കൈമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഇന്ന് പതിനൊന്നിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ രാജ്യാന്തര പുരാവസ്തു വില്‍പ്പന സംഘത്തില്‍പ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നു വ്യക്തമാക്കി രമേശ് അന്വേഷണ സംഘത്തിന് കത്തുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴിയെടുക്കുന്നത്.

നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം അന്വേഷിക്കുന്ന ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണം വിദേശത്തേക്കും എത്തിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണം ബല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന് വില്‍പന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. എന്നാല്‍ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം എന്ന നിലയില്‍ പുരാവസ്തു മൂല്യം തിരിച്ചറിഞ്ഞ് ഒരു രാജ്യാന്തരസംഘം ഇത് കടത്തിയെന്നാണ് ആരോപണം. ദുബൈയില്‍ ഇതുമായി ബന്ധമുള്ള ഒരാള്‍ വിവരം നല്‍കാന്‍ തയ്യാറാണെന്നും രമേശ് അറിയിച്ചിരുന്നു. ഇതില്‍ ഇടനിലക്കാരനായ ചെന്നൈയിലെ പുരാവസ്തു വ്യാപാരിയുടെ പേരും ഇന്നും പുറത്തുവന്നേക്കും.

ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളിലും 1998ല്‍ യുബി ഗ്രൂപ്പിന്റെ സ്‌പോണസര്‍ഷിപ്പില്‍ സ്വര്‍ണപാളികള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന പേരിലാണ് 2019ല്‍ ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയത്. ഇതെല്ലാം ചെമ്പുപാളിയാണെന്ന് ബോധപൂര്‍വം എഴുതി സ്വര്‍ണം കടത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു കടത്തല്‍. കൊണ്ടുപോയ സ്വര്‍ണം ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണം എന്നുപറഞ്ഞ് മൂല്യം ഉയര്‍ത്തി വില്‍പന നടത്തിയെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

നാളെ വടക്കന്‍ പോര്; ഇന്ന് നിശബ്ദ പ്രചാരണം; ശനിയാഴ്ച ഫലം അറിയാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക

604 തദ്ദേശസ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലാണ് വിധിയെഴുത്ത്. 38,994 സ്ഥാനാര്‍ത്ഥികള്‍. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. ആകെ വോട്ടര്‍മാര്‍ 1,53,37,125. പുരുഷന്‍മാര്‍ 72,46,269. സ്ത്രീകള്‍ 80,90,746. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് 161. പ്രവാസി വോട്ടര്‍മാര്‍ 3,293.രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകള്‍, 77ബ്ലോക്ക് പഞ്ചായത്തിലെ 1177 വാര്‍ഡുകള്‍, എഴ് ജില്ലാ പഞ്ചായത്തുകളിലെ 182 വാര്‍ഡുകള്‍, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകള്‍, മൂന്ന് കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളില്‍ 18,974 പുരുഷന്‍മാര്‍. 20,020 വനിതകള്‍. ആകെ 18,274 പോളിങ് സ്റ്റേഷനുകള്‍.

രാഹുല്‍ ഒളിവില്‍ത്തന്നെ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

രാഹുല്‍ ഒളിവില്‍ത്തന്നെ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. അതുവരെ കടുത്ത നടപടി പാടില്ലെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടാം ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴി എഐജി പൂങ്കുഴലി രേഖപ്പെടുത്തിയിരുന്നു. ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. സെഷന്‍സ് കോടതി ജഡ്ജി വി. അനസാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന് യുവതി മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.

‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു

വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 436 പോയിന്റ് ഇടിഞ്ഞതോടെ 85,000ല്‍ താഴെ എത്തി. 84,666 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 120 പോയിന്റ് താഴ്ന്ന നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രധാനമായി ഐടി, ഓട്ടോ, മെറ്റല്‍, ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം റിയല്‍റ്റി, ടെലികോം, ക്യാപിറ്റല്‍ ഗുഡ്‌സ്, പിഎസ് യു ബാങ്ക് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ലാഭമെടുപ്പും വരാനിരിക്കുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രബാങ്കിന്റെ പ്രഖ്യാപനം വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇടപാടുകാര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ് ലാബ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ടൈറ്റന്‍ കമ്പനി, ശ്രീറാം ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 17 പൈസയുടെ നേട്ടത്തോടെ 89.88 എന്ന നിലയിലാണ് ഇന്നത്തെ രൂപയുടെ വ്യാപാരം അവസാനിച്ചത്.

കള്ളവോട്ട് ആരോപണത്തില്‍ തര്‍ക്കം, വഞ്ചിയൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം

കള്ളവോട്ട് ആരോപണത്തില്‍ തര്‍ക്കം, വഞ്ചിയൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിജെപി -സിപിഎം സംഘര്‍ഷം. വഞ്ചിയൂര്‍ ലൈബ്രറിക്ക് സമീപത്തെ ബൂത്തില്‍ സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്.

വാക്കുതര്‍ക്കത്തിനിടെ വനിതാ പ്രവര്‍ത്തകയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാണ് ബിജെപിയുടെ ആക്ഷേപം. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെ കള്ളവോട്ട് ചെയ്‌തെന്നാണ് ഇവരുടെ പേരുള്‍പ്പെടെ ഉയര്‍ത്തി ബിജെപി ഉന്നയിക്കുന്ന ആക്ഷേപം. ഇവരില്‍ ചിലര്‍ക്ക് കുന്നുകുഴി വാര്‍ഡില്‍ വോട്ട് ഉണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി. മര്‍ദനമേറ്റ സ്ത്രീയ്‌ക്കൊപ്പം ബിജെപി സ്ഥാനാര്‍ഥിയുള്‍പ്പെടെ നിലയുറപ്പിച്ചു. പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകരും വഞ്ചിയൂര്‍ ജംഗ്ഷനില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അതിനിടെ, മികച്ച പ്രതികരണമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഏഴ് ജില്ലകളില്‍ ഉണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 51.95 പേര്‍ പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്താണ് (43.54%) ഏറ്റവും കുറവ് പോളിങ്. ആലപ്പുഴയിലാണ് (50.02%) ഏറ്റവും കൂടുതല്‍ പോളിങ്. കൊല്ലം (47.31%), പത്തനംതിട്ട 46.08%, കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്; ഉച്ചയോടെ 50 ശതമാനം കടന്നു; പ്രതീക്ഷയില്‍ മുന്നണികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്; ഉച്ചയോടെ 50 ശതമാനം കടന്നു; പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ പോളിങ് രോഖപ്പെടുത്തിയത് എറണാകുളത്ത്. 50.83ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്- 44.50 ശതമാനം. കൊല്ലം – 48.43%, പത്തനംതിട്ട – 46.99%, ആലപ്പുഴ – 50.44%, കോട്ടയം – 48.36%, ഇടുക്കി – 46.79% എന്നിങ്ങനെയാണ് നിലവില്‍ മറ്റു ജില്ലകളിലെ പോളിങ് നില.

രാവിലെ ഏഴ് മണിക്ക് തന്നെ സുരേഷ് ഗോപി എംപിയും കുടുംബവും തിരുവനന്തപുരത്തെ ശാസ്തമംഗലം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറവൂരിലും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പത്തനംതിട്ടയിലും വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസ്‌കൃത കോളജിലെ ബൂത്തില്‍ വോട്ട് ചെയ്തു.

മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലും മന്ത്രി വീണാ ജോര്‍ജും അമ്മയും സഹോദരിയും പത്തനംതിട്ട കുമ്പഴ എംഡിഎല്‍പി സ്‌കൂളിലും മന്ത്രി പി. പ്രസാദ് നൂറനാട് സിബിഎം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. വി.എസ്.അച്യുതാനന്ദന്റെ ഭാര്യ വസുമതി, മകന്‍ വി. എ അരുണ്‍കുമാര്‍ എന്നിവര്‍ പുന്നപ്ര വടക്ക് താലോലം ബഡ്സ് സ്‌കൂളില്‍ വോട്ട് ചെയ്തു. ശുചിമുറിയില്‍ വീണ് കാലിനു പൊട്ടിയ മുന്‍ മന്ത്രി ജി. സുധാകരന്‍ വാക്കര്‍ ഉപയോഗിച്ച് പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. നടന്‍ വിജയരാഘവനും കുടുംബവും ഒളശ്ശ സിഎംഎസ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

അതേസമയം തിരുവനന്തപുരം കോര്‍പറേഷനില്‍ വിഴിഞ്ഞം വാര്‍ഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാര്‍ഥിയുടെ മരണം മൂലം മാറ്റിവച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ടാം ഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കണ്‍ നല്‍കി ആറിനു ശേഷവും വോട്ടു ചെയ്യാന്‍ അനുവദിക്കും.