രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്. ആകെ 15337176 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ – 161), 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38994 സ്ഥാനാര്‍ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂര്‍- 1025, കാസര്‍കോട്- 19 എന്നിങ്ങനെയാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.

കണ്ണൂരില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടികുണ്ഡ്, അന്‍ജംപീഡിക എന്നീ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടങ്ങളില്‍ വോട്ടെടുപ്പില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീനയുടെ മരണത്തെ തുടര്‍ന്ന് ആ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ 6 വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.

വർക്കലയിൽ പോളിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴി ബൈക്ക് അപകടത്തിൽ ബി എം എസ് പ്രവർത്തകന് ദാരുണാന്ത്യം

വർക്കലയിൽ പോളിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴി ബൈക്ക് അപകടത്തിൽ ബി എം എസ് പ്രവർത്തകന് ദാരുണാന്ത്യം

വർക്കല പോളിംഗ് കഴിഞ്ഞ് മടങ്ങുന്നവഴി അമിത വേഗതയിൽ എത്തിയ ബൈക്കിടിച്ച് തൊഴിലാളി സംഘടനയായ ബി എം എസ് പ്രവർത്തകന് ദാരുണാന്ത്യം. വർക്കല വടശ്ശേരിക്കോണം സ്വദേശിയായ ശ്രീകുമാറാണ് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

ബി എം എസ് വർക്കല മേഖലാ സെക്രട്ടറിയും ബിജെപി പ്രവർത്തകനും കൂടിയാണ് ശ്രീകുമാർ. ചെമ്മരുതിഗ്രാമപഞ്ചായത്തിലെ എസ് എൻ വി എച്ച്എസ്എസ് സ്കൂളിൽ ബൂത്ത് ഏജന്റായി പ്രവർത്തിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയാണ് രാത്രി 8 മണിയോടുകൂടി തച്ചോട് ജംഗ്ഷൻ സമീപത്ത് അമിത വേഗതയിൽ വന്ന യുവാക്കളുടെ മോട്ടോർ ബൈക്കും ശ്രീകുമാറിന്റെ ബൈക്കുമായി അപകടത്തിൽപ്പെട്ടത്. ഗുരുതര പരുക്കുകളുടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു അന്ത്യം സംഭവിച്ചത്.

വി സി നിയമന തര്‍ക്കം: മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു, ചര്‍ച്ചയില്‍ സമവായമായില്ല

വി സി നിയമന തര്‍ക്കം: മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു, ചര്‍ച്ചയില്‍ സമവായമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (വിസി) നിയമനത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം തുടരുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ഗവര്‍ണറെ കണ്ടെങ്കിലും സമവായം ഉണ്ടായില്ല. വിഷയത്തില്‍ സമവായത്തിലെത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്നാണ് മന്ത്രിമാര്‍ ബുധനാഴ്ച രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ മന്ത്രിമാര്‍ മടങ്ങി.

വി സി നിയമന തര്‍ക്കത്തില്‍ ഡോ. സിസാ തോമസിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഖണ്ഡിക്കാന്‍ ഗവര്‍ണര്‍ ശക്തമായ വാദങ്ങളാണ് നിരത്തിയത്. സിസാ തോമസ് യോഗ്യയാണ് എന്ന് സര്‍ക്കാരിന് തന്നെ ബോധ്യമുണ്ടെന്നാണ് ഗവര്‍ണറുടെ നിലപാട്. ടെക്‌നോ പാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും സി.ഇ.ഒ.യെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സര്‍ക്കാര്‍ സിസാ തോമസിനെ നിയോഗിച്ചിരുന്നു. കെ-സ്പേസ്, ഇക്‌ഫോസ്, കെ-ഫോണ്‍ എന്നിവയുടെ നേതൃനിരയില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിന് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്ഫോം തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സിസാ തോമസിനെ സര്‍ക്കാര്‍ അംഗമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസാ തോമസ് അംഗമായിരുന്നു. നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസാ തോമസ് എന്ന് സര്‍ക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഗവര്‍ണര്‍ ആരാഞ്ഞതായാണ് വിവരം.

ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് (ചാന്‍സലര്‍ക്ക്) നല്‍കിയ പട്ടികയില്‍ നിന്നുതന്നെ വി സി നിയമനം നടത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ എപ്പോഴും സമവായത്തോടുകൂടി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

വി സി നിയമനത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ സുപ്രീംകോടതി നേരിട്ട് ഈ രണ്ട് സര്‍വകലാശാലകളിലും വി സിമാരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍, സമവായം ഉണ്ടായിട്ടുണ്ടെങ്കില്‍ വ്യാഴാഴ്ച സുപ്രീം കോടതിയിലായിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക.

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത അവസരത്തില്‍ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയല്‍ സന്ദേശം അയച്ച് പരാതി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദം.

ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന് യുവതി മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.

‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

‘കിഡ്‌നി പ്രശ്‌നമാകുന്നു’; പതിനൊന്നു ദിവസമായി, സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണെന്ന് രാഹുല്‍ ഈശ്വര്‍

‘കിഡ്‌നി പ്രശ്‌നമാകുന്നു’; പതിനൊന്നു ദിവസമായി, സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല. കിഡ്‌നിക്ക് തകരാര്‍ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാലാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തന്നെ വെറുതെ ജയിലില്‍ കിടത്തിയതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

‘ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, പക്ഷെ ദയവായി ഞങ്ങളെ പോലുളളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ നിങ്ങള്‍ പിന്തുണയ്ക്കണം. കിഡ്‌നിക്ക് പ്രശ്‌നമാവുന്നെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാലുദിവസം വെള്ളമില്ലാതെ കഴിഞ്ഞു. അഞ്ച് ദിവസം ആഹാരമില്ലാതെ കഴിഞ്ഞു. പതിനൊന്നുദിവസമായി..സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണ്’ – രാഹുല്‍ പറഞ്ഞു.

പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

അമീബിക് മസ്തിക ജ്വരം ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു

അമീബിക് മസ്തിക ജ്വരം ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു

വെഞ്ഞാറമൂട്ടിൽ അമീബിക് മസ്തിക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ ചെമ്പിട്ടവിള വീട്ടിൽ പ്രഭാകരൻ (77) ആണ് മരിച്ചത്. ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തുടർന്ന് മസ്തിക ജ്വരം സ്ഥിരീകരിച്ചു. രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

ഭാര്യ : സുനിത
മക്കൾ: പ്രിയ, പ്രിയങ്ക
മരുമകൻ: സന്തോഷ് കുമാർ