by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
കല്ലറ – തെങ്ങും കോട് സ്വദേശി അഖിൽ രാജ് (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ ആണ് ഉള്ളത്. വെള്ളിയാഴ്ച്ച തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് രാത്രി 9.15 നാണ് അപകടം നടന്നത്. തറട്ടയിൽ നിന്നും ഓട്ടം പോയി തിരികെ വരുന്ന വഴിയിൽ റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. നാട്ടുകാരാണ് ഓടിയെത്തി ഓട്ടോക്കടിയിൽ പെട്ട അഖിൽ രാജിനെ വാഹനം ഉയർത്തിമാറ്റി പുറത്തെടുത്തത്.


by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വിദേശയാത്രകളും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ) അന്വേഷിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രയില്‍ പത്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തു. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്.
പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെയും ഭാര്യയുടേയും ആസ്തികള്‍ പരിശോധിക്കുന്നുണ്ട്. ഇരുവരുടേയും ആദായനികുതി വിവരങ്ങളും രേഖകളും അടക്കം എസ്‌ഐടി കസ്റ്റഡിയിലെടുത്തതായാണ് സൂചന. 2019 ന് മുമ്പും ശേഷവുമുള്ള ഭൂമി പ്രമാണങ്ങളും എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി കൊടുത്തുവിടാന്‍ തീരുമാനം എടുത്തത് 2019 മാര്‍ച്ച് 19 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ആ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് രേഖയിലാണ് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പ് എന്നു തിരുത്തി എഴുതിയിരിക്കുന്നതെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
പത്മകുമാറിനെതിരെ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും എസ്‌ഐടി വിശദമായി പരിശോധിക്കുന്നുണ്ട്. ഞങ്ങളാരും അറിയാതെയാണ് പത്മകുമാര്‍ നടപടി സ്വീകരിച്ചതെന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ ദാസ്, വിജയകുമാര്‍ എന്നിവരുടെ മൊഴിയും പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും. സന്നിധാനത്തു നിന്നും കടത്തിയ സ്വര്‍ണം ഉപയോഗിച്ചു നടത്തിയ ഇടപാടുകളും അതില്‍ പങ്കാളികളായവരിലേക്കും എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.


by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
പാലക്കാട് : സിപിഎം പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് മരുതറോഡിലാണ് സംഭവം. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഞയാറാഴ്ച രാവിലെ ചായ കുടിച്ചതിന് ശേഷം ശിവൻ വീട്ടില്‍ നിന്ന് പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മലമ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കല പാപനാശം കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്.
ഇന്ന് രാവിലെ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കരയ്ക്ക് എത്തിച്ച മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വര്‍ക്കല, അയിരൂര്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ഈ സ്റ്റേഷന്‍ പരിധികളില്‍ ഏതെങ്കിലും മിസിങ് കേസുകള്‍ ഉണ്ടോ എന്നതടക്കം അന്വേഷിക്കുകയാണ് പൊലീസ്. മരിച്ചത് ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.


by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇടത്തരം മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നത്. മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. വരുന്ന 24 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും ചക്രവാതചുഴിസ്ഥിതി ചെയ്യുന്നുണ്ട്.
നിലവില്‍, കേരളത്തില്‍ നവംബര്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്.


by Midhun HP News | Nov 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിമുക്തഭടന്മാരുടെയും സേവനത്തിനിടെ മരിച്ച സൈനികരുടെ ആശ്രിതരായ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകുന്ന പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പ് സ്കീം (PMSS)-ന്റെ 2025-26 അധ്യയനവർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
മെഡിക്കൽ, എൻജിനീയറിങ് നഴ്സിങ്, ഫാർമസി, എം.ബി.എ, ബി.ബി.എ, ബി.എസ്.സി, ഐ.ടി. കോഴ്സുകൾ തുടങ്ങി വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ serviceonline.gov.in/kerala എന്ന പോർട്ടലിലൂടെ ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ അപ്‌ലോഡ് ചെയ്ത പ്രിന്റ് ഔട്ട് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ കൂടുതൽ മാർക്ക് നേടിയവർക്കും യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും മുൻഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി സമീപ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാമെന്ന് അറിയിച്ചു.


Recent Comments