by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. എം.എൽ.എയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാരിൻ്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. പൊതു മരാമത്ത് വകുപ്പ് ബിൽഡിംഗ്‌സ് വിഭാഗത്തിനാണ് നിർവഹണ ചുമതല.
സാങ്കേതിക അനുമതി ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കി സാധ്യമായ പരമാവധി വേഗതയിൽ പ്രവൃത്തി ആരംഭിക്കും എന്ന് എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ദിപ്പിക്കണം എന്ന പ്രദേശവാസികളുടെ നിരവധി കാലത്തെ ആഗ്രഹത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനായി രണ്ടുകോടി 11 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 80ആർ 16ച. ഭൂമിയിൽ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ അഞ്ചു കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ അധ്യക്ഷതയിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈൻ ആയി നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ബിപി മുരളി സ്വാഗതവും മെഡിക്കൽ ഓഫീസർ രാജേഷ് എ ജോൺ റിപ്പോർട്ട് അവതരണവും നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി സുധ, പ്രിയദർശിനി പഞ്ചായത്ത് പ്രസിഡന്റ് മാരായ ഡി സ്മിത, ബിജു കുമാർ എം, സജീർ എസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഐഷ റഷീദ് പ്രസീത പി ഡി ദീപ ഡിവിഷൻ മെമ്പർ മാരായ ഷീല എ, എൻ സരളമ്മ, കുമാരി ശോഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീജ കെ,എച്ച് എംസി അംഗം ഹരികൃഷ്ണൻ എന്നിവർ ആശംസകളും ബ്ലോക്ക് സെക്രട്ടറി ബിനിൽ എസ് നന്ദിയും രേഖപ്പെടുത്തി.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
കല്ലറ കിഡ്സ് വേൾഡ് മോണ്ടിസോറി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകരെ ആവശ്യമുണ്ട്.
കെജി വിഭാഗം- 2 വർഷത്തെ പരിചയം മോണ്ടിസോറി)
ഗ്രേഡ് 1, 2
(ഇംഗ്ലീഷ്, കണക്ക്, ഇ വി എസ്, മലയാളം)
യോഗ്യത: MTTC/TTC/BEd
(രണ്ട് വർഷത്തെ പരിചയം)
ഡ്രൈവർ: ഹെവി ലൈസൻസ് ഉള്ള ഡ്രൈവറെ ആവശ്യമാണ്
താൽപ്പര്യമുള്ളവർ നവംബർ 30 – നകം 9633631089
എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുകയോ ഓഫീസിൽ നേരിട്ട് അറിയിക്കുകയോ ചെയ്യുക.
by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
സമഗ്ര ശിക്ഷാ കേരളം വർക്കല ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓർത്തോ ഉപകരണ വിതരണം നടന്നു. ദിനിൽ കെ. എസ് (ബിപിസി വർക്കല) അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീകുമാർ.ജി (ട്രെയിനർ) സ്വാഗതം ആശംസിച്ചു. വർക്കല എം എൽ എ സഖാവ് വി. ജോയ് ഉദ്ഘാടനം നിർവഹിച്ചു.
സ്പെഷ്യൽ എഡ്യൂക്കേറ്റർ എസ് രജനി യോഗത്തിൽ നന്ദി പറഞ്ഞു. വിഭിന്നശേഷിക്കാരായ കുട്ടികൾക്കു അവരുടെ ശാരീരിക പരിമിതികൾ മറികടക്കുന്നതിനു ഇത്തരം ഉപകരണങ്ങൾ വളരെ സഹായകമാകുന്നു.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തുലാമഴ തിരികെയെത്തുന്നു. ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷചുഴി രുപപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെയും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടര്‍മാര്‍. രോഗി മരിച്ചത് വളരെ ഖേദകരമായ കാര്യമാണ്. എന്നാല്‍ എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയെന്നും ഡോ. മാത്യു ഐപ്പ് പറഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചത്.
നെഞ്ചുവേദനയുമായിട്ടാണ് നവംബര്‍ ഒന്നാം തീയതി വേണു കാഷ്വാലിറ്റിയില്‍ വരുന്നത്. ഉടനെ തന്നെ കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ട് ഹാര്‍ട്ട് അറ്റാക്കാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വേദന തുടങ്ങിയത് തലേദിവസമാണ്. വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമാണ് മെഡിക്കല്‍ കോളജിലെത്തുന്നത്. ഈ രോഗാവസ്ഥയില്‍ രണ്ടു ചികിത്സയാണ് നല്‍കുക. രക്തം കട്ടപിടിച്ചത് അലിയിക്കുന്ന ലൈറ്റിക് തെറാപ്പി, പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി എന്നിവയാണ് അവ. ലൈറ്റിക് തെറാപ്പി നെഞ്ചുവേദന തുടങ്ങി 12 മണിക്കൂറിനകം ചെയ്യണം.
നെഞ്ചുവേദന ആരംഭിച്ച് 24 മണിക്കൂറിനകമാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെ രണ്ടു ചികിത്സകളും നല്‍കാന്‍ കഴിഞ്ഞില്ല. രോഗിയെ കാര്‍ഡിയോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യുകയും മറ്റ് മരുന്നുകള്‍ നല്‍കുകയും ചെയ്തു. ക്രമേണ രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായി. എന്നാല്‍ അഞ്ചാം തീയതി വൈകീട്ട് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടായി. ഉടന്‍ തന്നെ വെന്റിലേറ്റലിലാക്കിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍ മാത്യു ഐപ്പ് പറഞ്ഞു.
കൊടുക്കാന്‍ കഴിയാവുന്ന എല്ലാ മികച്ച ചികിത്സയും വേണുവിന് നല്‍കിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് മെഡിക്കല്‍ കോളജില്‍ നല്‍കുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞ് വന്നിട്ട് ആന്‍ജിയോപ്ലാസ്റ്റി ചെയ്തില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഹൃദയാഘാതം മരണത്തിന്റെ ഒരു പ്രധാന കാരണമാണ്. ഹൃദയാഘാതം ഉണ്ടായാല്‍ എന്തു ചികിത്സ നല്‍കിയാലും 10 മുതല്‍ 20 ശതമാനം ആളുകള്‍ മരിക്കുമെന്നും ഡോക്ടര്‍ മാത്യു ഐപ്പ് വ്യക്തമാക്കി. മരിച്ച രോഗിക്ക് വേണ്ട എല്ലാ ചികിത്സയും നല്‍കിയെന്നാണ് തന്റെ ഉത്തമ വിശ്വാസമെന്നും ഡോക്ടര്‍ മാത്യു ഐപ്പ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ 48 കാരന്‍ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അനാസ്ഥ കാരണം വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.


Recent Comments