കേരളപ്പിറവി ആഘോഷത്തിൻ്റെ നിറവിൽ സെൻ്റ് തോമസ് സെൻട്രൽ സ്കൂൾ

കേരളപ്പിറവി ആഘോഷത്തിൻ്റെ നിറവിൽ സെൻ്റ് തോമസ് സെൻട്രൽ സ്കൂൾ

തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂളിൻ്റെ ഈ വർഷത്തെ 69-ാമത് കേരളപ്പിറവി ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ വർഗ്ഗീസ് സാമുവൽ ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വൈസ് പ്രിൻസിപ്പാൾ ഡിസീല സൂസൻ കെ, ഹെഡ്മിസ്ട്രസ് പ്രിയാ വിൽസൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് റീനാ കുര്യൻ, പ്രോഗ്രാം കൺവീനറായ ഷീജ ജി.എസ്, സ്കൂൾ ഹെഡ് ബോയ് ജെഫ്രി റെഹാൻ മാത്യു, ഹെഡ് ഗേൾ ഋതുപർണ ആർ .നായർ എന്നിവർ ദീപം തെളിയിച്ചു.

കേരളപ്പിറവി സന്ദേശം പ്രിൻസിപ്പാളും നന്ദി പ്രകാശനം വൈസ് പ്രിൻസിപ്പാളും നിർവ്വഹിച്ചു. കുട്ടികളുടെ നിറപ്പകിട്ടാർന്ന പരിപാടികൾ ചടങ്ങിന് മോടി കൂട്ടി. ഓരോ പരിപാടികളും കേരളത്തിൻ്റെയും മലയാള ഭാഷയുടേയും മഹിമ വിളിച്ചോതുന്നതായിരുന്നു. സ്കൂൾ ബാൻഡ് ‘തിളക്കം’ ൻ്റെ നാടൻ പാട്ടുകൾ ശ്രദ്ധേയമായി.

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 15 പട്ടയങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 15 പട്ടയങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 15 പട്ടയങ്ങൾ ചിറയിൻകീഴ് താലൂക്ക് കോൺഫറൻസ് നടന്ന യോഗത്തിൽ വച്ച് എംഎൽഎ ഒ.എസ്.അംബിക വിതരണം ചെയ്തു. പുളിമാത്ത് വില്ലേജിലെ എട്ടു കുടുംബങ്ങൾക്കും, കിളിമാനൂർ വില്ലേജിലെ മൂന്ന്, വർക്കല താലൂക്കിലെ ചെറുന്നിയൂർ വില്ലേജിലെ മൂന്ന്, ഒറ്റൂർ വില്ലേജിലെ ഒന്ന് എന്നിങ്ങനെ പട്ടയങ്ങളാണ് വിതരണം ചെയ്യത്.

അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട ആറ്റിങ്ങൽ വില്ലേജിലെ 8 ഗുണഭോക്താക്കളുടെയും വക്കം വില്ലേജിലെ രണ്ടു ഗുണഭോക്താക്കളുടെയും പട്ടയം ഇന്നലെ നടന്ന ജില്ലാതല പട്ടയ വിതരണമേളയിൽ നൽകിയിരുന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് തഹസിൽദാർ സജി സ്വാഗതവും വർക്കല ഡെപ്യൂട്ടി തഹസിൽദാർ ആർ എസ് സജി നന്ദിയും അറിയിച്ചു. ചിറയിൻകീഴ് താലൂക്ക് എൽ.ആർ തഹസിൽദാർ അജയൻ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, ഉമ്മൻചാണ്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണവും നടന്നു.

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ആർഎസ് പ്രശാന്ത് നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. യുഡിഎഫ് ചെയർമാൻ ടിപി അംബിരാജ തുടങ്ങി കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പങ്കെടുത്തു.

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം നടത്തി. തിരുപ്പൂര്‍ സ്വദേശിയായ വ്യവസായിയുടെ വകയായിരുന്നു തുലാഭാരം. ഇതിന്റെ തുകയായ 11,30,000 രൂപയാണ് വ്യവസായി ഗുരുവായൂര്‍ ദേവസ്വത്തിലടച്ചത്. ചന്ദനം കിലോയ്ക്ക് 10,000 രൂപയാണ് നിരക്ക്.തുക കൂടുതലായതിനാല്‍ ചന്ദനം കൊണ്ടുള്ള തുലാഭാരം അപൂര്‍വ്വമാണ്.

‘കരിക്ക്’ ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

‘കരിക്ക്’ ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

മലയാളത്തിലെ ഏറെ ആരാധകരുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ‘’കരിക്ക്” ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും. നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.

ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്ക്രീനിലെത്തുന്ന പ്രൊജക്റ്റ്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് വെബ് സീരീസ് ആരാധകരായുള്ള പ്രേക്ഷകർക്ക് വലിയ ആഹ്ലാദം പകർന്ന പ്രഖ്യാപനം ആണ് കരിക്കിന്റെ സിനിമ പ്രവേശം. കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും. 2025 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച്, അടുത്ത വർഷം തിയറ്ററുകളിൽ എത്തിക്കാൻ പാകത്തിനാണ് ചിത്രം പ്ലാൻ ചെയ്യുന്നത്. “കരിക്ക്” ടീം ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത വന്നത് മുതൽ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണിത്.

മികച്ച ഉള്ളടക്കക്കത്തിൽ മലയാളിയുടെ ആസ്വാദന നിലവാരം ഉൾക്കൊണ്ടു കൊണ്ട് ഓരോ കണ്ടന്റ്റും ഒരുക്കുന്ന കരിക്ക് ടീമിനൊപ്പം മലയാളത്തിലെ യുവ സംരഭകനായ ഡോക്ടർ അനന്തുവിന്റെ പ്രൊഡക്ഷൻ ബാനർ കൈകോർക്കുന്ന വിഡിയോക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്‌.

2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച “കരിക്ക്” യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്‌ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്.

‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.

ദക്ഷിണേന്ത്യയിലെ മുൻ നിര എഡ് ടെക് സ്ഥാപനമായ സൈലം സ്ഥാപകനും പരിശീലകനുമായ ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ “അതിരടി” യുടെ ചിത്രീകരണം അങ്കമാലിയിലെ കോളേജിൽ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മൾട്ടിസ്റ്റാർ ചിത്രവും അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തും.

അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുമായാണ് അടുത്ത വർഷം ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് എത്തുക. പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

1970-കളില്‍ ‘ബംഗാള്‍’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. 1998ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പുരസ്‌കാരത്തിന് അര്‍ഹനായി. ‘കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍’ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2019ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു. ആധുനിക മലയാള കവിതയുടെ മുഖം എന്ന് വിശേഷിപ്പിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

1947ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളവിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചു. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്നു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. എന്‍ എസ് മാധവന്‍ ചെയര്‍മാനും കെ ആര്‍ മീര, ഡോ. കെ എം അനില്‍ എന്നിവര്‍ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവായി കെ ജി ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തത്.