കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

തിരുവനന്തപുരം: കടബാധ്യതയേറിയ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്തെന്ന് കണക്കുകള്‍. സംസ്ഥാനത്ത് പ്രായപൂർത്തിയായ പത്തില്‍ മൂന്ന് പേരും കടക്കെണിയിലെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്(എന്‍എസ്ഒ) പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കടബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 29.9 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശ് (43.7%) ഒന്നാമതും തെലങ്കാന (37.2%) രണ്ടാം സ്ഥാനത്തുമാണ്.

ബിനോദ് ബിഹാരി ജെനയും രബിനാരായണന്‍ പത്രയും ചേര്‍ന്ന് തയാറാക്കിയ ‘Financial Inclusion and Indebtedness in India: Insights from NSS 78th Round’ എന്ന റിപ്പോര്‍ട്ടിലെ കണക്കുകളാണ് പുറത്തുവന്നത്. കടബാധ്യതയില്‍ ദേശീയ ശരാശരി 14.7 ശതമാനമാണ്.

സാമ്പത്തിക ഉള്‍ചേര്‍ക്കലുകളുടെ കണക്കുകളില്‍ കര്‍ണാടകയാണ് (95.9%) മുന്നില്‍, ആന്ധ്രാപ്രദേശ് (92.3%), തമിഴ്നാട് (92%) എന്നി സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഛത്തീസ്ഗഡ്(91.1%) നാലാം സ്ഥാനത്ത് തുടരുമ്പോള്‍ കേരളത്തിന്റെ(91.0%) സ്ഥാനം അഞ്ചാമതാണ്. രാജ്യത്തെ ആറ് മേഖലകളിലെ കണക്കുകള്‍ എടുത്താന്‍ ദക്ഷിണേന്ത്യയിലാണ് സാമ്പത്തിക ഉള്‍ചേര്‍ക്കലുകളുടെയും കടബാധ്യതയുടെയും തോത് ഏറ്റവും കൂടിയത്. ഇത് യഥാക്രമം 92.1%, 31.8%, എന്നിങ്ങനെയാണിത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ യഥാക്രമം 80.2%, 7.4% എന്നിങ്ങനെയാണ് കണക്കുകള്‍.

‘ഗുഡ് ഡെബ്റ്റ്’ , ‘ബാഡ് ഡെബ്റ്റ്’

കടബാധ്യതയും കുടുംബത്തിന്റെ സാമ്പത്തിക നിലയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്നും കടബാധ്യതയും കുടുംബത്തിന്റെ വലുപ്പവും തമ്മിലുള്ള വിപരീത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വായ്പ എന്തിന് വിനിയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ‘ഗുഡ് ഡെബ്റ്റ്’ അല്ലെങ്കില്‍ ‘ബാഡ് ഡെബ്റ്റ്’ എന്നിങ്ങനെ തരംതിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ സി വീരമണി പറഞ്ഞു.

ദൈനംദിന ചെലവുകള്‍ക്കോ ? ഈടുനില്‍ക്കുന്ന വസ്തുക്കള്‍ക്കോ ?വേണ്ടിയുള്ളതാണ് വായ്പയെങ്കില്‍ അത് അഭികാമ്യമല്ല. കേരളത്തില്‍ കാറുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയുടെ ഉപഭോഗം കൂടുതലാണ്. അതിവേഗം വളരുന്ന ഡിജിറ്റല്‍ വായ്പാ വിപണി, ക്രെഡിറ്റ് കാര്‍ഡുകളുടെ എളുപ്പത്തിലുള്ള ലഭ്യത, ഇഎംഐ ഓഫറുകള്‍ എന്നിവ കടബാധ്യതകള്‍ കൂടുന്നതിന് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

മറുവശത്ത്, കാര്‍ഷിക ഉപകരണങ്ങള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ പോലുള്ള മനുഷ്യ മൂലധനത്തില്‍ നിക്ഷേപിക്കുന്ന മൂലധന വായ്പകളെ ഉല്‍പ്പാദനക്ഷമമായാണ് കണക്കാക്കപ്പെടുന്നുത്. സി വീരമണി പറഞ്ഞു.

കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവി​ഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവി​ഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

​കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവി​ഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിർമ്മാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണ് അങ്കമാലിയിലേത്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന ഈ പദ്ധതിയിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരമൊരുക്കിയിട്ടുണ്ട്.

​21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം സംസ്ഥാനത്തെ ആധുനിക വെയർഹൗസ്, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസന രം​ഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. ഇതിനോടകം ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആ​ഗോള വൻകിട കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

​നവംബർ മൂന്നിന് വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ്., പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ എസ്. വി, വാർഡ് കൗൺസിലർ രാജമ്മ എന്നിവർ സംസാരിക്കും.

​ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്. ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 6 ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാർക്കാണ് അവി​ഗ്നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി. 50 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള അവി​ഗ്ന ​ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്. പത്രസമ്മേളനത്തിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബോദ് മിശ്ര എന്നിവർ പങ്കെടുത്തു.

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിങ്കള്‍ രാവിലെ 10ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

രാജ്യത്ത് സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം. അര്‍ബുദ അനുബന്ധ മരണനിരക്ക് കൂടാനും ഇത് കാരണമാണ്. വരുംതലമുറയെ രോഗത്തില്‍നിന്ന് രക്ഷിക്കാന്‍ എച്ച്പിവി വാക്‌സിന്‍ എല്ലാ പെണ്‍കുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ഇത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. വാക്സിനേഷന്‍ പദ്ധതി വിവിധ സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യം. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, മറ്റ് സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണവുമുണ്ട്.

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കളത്തില്‍ ഇറക്കി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്.

ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി ഭാരവാഹികളെയും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ പിടിക്കാന്‍ എല്ലാവിധ ശ്രമവും നടത്താനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പരമാവധി സീറ്റുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിയെ പോലൊരു മുന്‍ എംഎല്‍എയെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. ശബരിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് നഗരത്തിലെ യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകും എന്നാണ് വിലയിരുത്തല്‍. കണ്ടുപഴകിയ മുഖങ്ങള്‍ക്കു പകരം പൊതു സ്വീകാര്യതയാണ് പാര്‍ട്ടി പ്രധാനമായും പരിഗണിച്ചത്. ശബരിയിലൂടെ വിദ്യാസമ്പന്നരുടെ അടക്കം വോട്ട് ആകര്‍ഷിക്കാം എന്നാണ് കണക്കുക്കൂട്ടല്‍.

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

ഹൊബാര്‍ട്ട്: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടക്കും. രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.

അഭിഷേക് ശര്‍മയെ മാറ്റിനിര്‍ത്തിയാല്‍ ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ എല്ലാവരും നിരാശപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ജോഷ് ഹേസല്‍വുഡിന്റെ ബൗണ്‍സിനും സ്വിങ്ങുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

സഞ്ജു രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഓപ്പണറായി ഇറങ്ങിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായില്ല. ക്യാപ്റ്റന്‍ സൂര്യകമാര്‍ യാവിന്റെ ബാറ്റിങ് ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്.

ടീമില്‍ ഇന്ത്യ ഇന്ന് അഴിച്ചുപണി നടത്തിയേക്കുമെന്നാണ് കരുതുന്നത്. ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവിന് പരം അര്‍ഷ്ദീപ് സിങ്ങിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. മധ്യനിരയില്‍ ശിവം ദുബെക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയോ വാഷിങ്ടണ്‍ സുന്ദറോ പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യതയുമുണ്ട്. അര്‍ഷ്ദീപ് കളിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് സൂചന.

ഓസീസ് ടീമിലും ഇന്ന് മാറ്റങ്ങളുണ്ടാകും. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ജോഷ് ഹേസല്‍വുഡ് ആഷസ് തയാറെടുപ്പുകള്‍ക്കായി പോകുന്നതിനാല്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഷോണ്‍ ആബട്ടായിരിക്കും പകരം ഓസീസ് പ്ലേയിംഗ് ഇലവനിലെത്തുക. പരിക്കില്‍നിന്ന് മുക്തനായ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ന് ഓസീസ് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും.

കേരളപ്പിറവി ആഘോഷത്തിൻ്റെ നിറവിൽ സെൻ്റ് തോമസ് സെൻട്രൽ സ്കൂൾ

കേരളപ്പിറവി ആഘോഷത്തിൻ്റെ നിറവിൽ സെൻ്റ് തോമസ് സെൻട്രൽ സ്കൂൾ

തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂളിൻ്റെ ഈ വർഷത്തെ 69-ാമത് കേരളപ്പിറവി ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ വർഗ്ഗീസ് സാമുവൽ ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വൈസ് പ്രിൻസിപ്പാൾ ഡിസീല സൂസൻ കെ, ഹെഡ്മിസ്ട്രസ് പ്രിയാ വിൽസൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് റീനാ കുര്യൻ, പ്രോഗ്രാം കൺവീനറായ ഷീജ ജി.എസ്, സ്കൂൾ ഹെഡ് ബോയ് ജെഫ്രി റെഹാൻ മാത്യു, ഹെഡ് ഗേൾ ഋതുപർണ ആർ .നായർ എന്നിവർ ദീപം തെളിയിച്ചു.

കേരളപ്പിറവി സന്ദേശം പ്രിൻസിപ്പാളും നന്ദി പ്രകാശനം വൈസ് പ്രിൻസിപ്പാളും നിർവ്വഹിച്ചു. കുട്ടികളുടെ നിറപ്പകിട്ടാർന്ന പരിപാടികൾ ചടങ്ങിന് മോടി കൂട്ടി. ഓരോ പരിപാടികളും കേരളത്തിൻ്റെയും മലയാള ഭാഷയുടേയും മഹിമ വിളിച്ചോതുന്നതായിരുന്നു. സ്കൂൾ ബാൻഡ് ‘തിളക്കം’ ൻ്റെ നാടൻ പാട്ടുകൾ ശ്രദ്ധേയമായി.