by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്ഐആര്‍ നടത്തിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായി എസ്‌ഐആര്‍ എതിര്‍ക്കുന്നതിനിടയാണ് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ബിഎല്‍ഒമാര്‍ വിതരണം ചെയ്യുന്ന ഫോം വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടര്‍മാര്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർ വേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന പത്ര -ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ കേരള പിറവി ദിനമായ നവംബർ ഒന്നിന് വൈകിട്ട് 6 ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റീസ് ബി. കെമാൽ പാഷ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.
ജൂറി ചെയർമാനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ: പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ: സ്മിത് കുമാർ, ജയിൽഉപദേശക സമിതി മെമ്പറും മുൻ ജയിൽ ഡി.ഐ.ജി.യുമായ എസ്. സന്തോഷ്, ആകാശവാണി മുൻ ഡയറക്ടർ രാധാകൃഷ്ണൻ, മാധ്യമപ്രവർത്തക ബീന രഞ്ജിനി, മുതിർന്ന മാധ്യമപ്രവർത്തകരായ പ്രേംചന്ദ്, കലാപ്രേമി ബഷീർ, ദൂരദർശൻ വാർത്താ അവതാരക ഹേമലത, പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ: വിജയ് മോഹൻ, ഗായകൻ ജി. വേണുഗോപാൽ, പ്രൊഫ: അലിയാർ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, എം.എച്ച്. സുലൈമാൻ എന്നിവർ സംബന്ധിക്കും.
ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ കേരള പിറവി സംഗീതാർച്ചന, പ്രേംസിംഗേഴ്സിൻ്റെ ഗാനസന്ധ്യ, ഷംനാദ് ഭാരത് നയിക്കുന്ന ഭാരത് വോയ്സ് മ്യൂസിക്കൽ സംഗീത നിശ എന്നിവയും ഉണ്ടാകും.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
ഇനി മുതൽ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പർ മാത്രമല്ല ഒപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളർ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നൽകിയ നിർദ്ദേശത്തിന് ട്രായ് അംഗീകാരം നൽകി. കോളർ നെയിം പ്രസന്റേഷൻ(സിഎൻഎപി) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം അടുത്ത വർഷം മാർച്ച് മാസത്തോടെ രാജ്യത്ത് നടപ്പാക്കാൻ ടെലികോം സേവനദാതാക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
ഫീച്ചർ നിലവിൽ വരുന്നതോടെ പരിചയമില്ലാത്ത നമ്പറുകളുടെ ഒപ്പം പേരുകളും തെളിഞ്ഞ് വരും. ട്രൂ കോളർ പോലുള്ള തേർഡ് പാർട്ടി അപ്പുകളാണ് നമ്മൾ ഇപ്പോൾ പേരുകൾ കണ്ടെത്താനായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ സേവനം നിലവിൽ വരുന്നതോടെ അപരിചതമായ നമ്പറുകൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് എളുപ്പത്തിൽ തീരുമാനിക്കാനാകും.
സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാനും ഇത് ഏറെ ഗുണം ചെയ്യും. ഫീച്ചർ ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സംവിധാനവും ഉണ്ടാകും.സിം എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ, സർക്കാർ അംഗീകരിച്ച പേരുകളായിരിക്കും സ്‌ക്രീനിൽ തെളിഞ്ഞ് വരുക. അതിനാൽ തേർഡ് പാർട്ടി അപ്പുകളിലെപോലെ സ്വന്തം ഇഷ്ട്ടപ്രകാരമുള്ള പേരുകൾ നൽകാനാവില്ല. ആദ്യ ഘട്ടത്തിൽ 4G , 5G ഉപയോക്താക്കൾക്കായിരിക്കും ഈ സേവനം ലഭ്യമാവുക. മറ്റ് നെറ്റ് വർക്കുകളിൽ ഇവ നടപ്പിലാകുന്നതിനായുള്ള സാധ്യതകളും പരിശോധിക്കും.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നീണ്ട നിയപോരാട്ടത്തിനൊടുവില്‍ കാസര്‍കോട്ടെ റിട്ടയേര്‍ഡ് റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നീതി ലഭിച്ചു. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ കൂടിയായ ഡീലര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. 2013 മാര്‍ച്ചിലാണ് പരാതിക്കാരന്‍ കാസര്‍കോടുള്ള ഒരു ഡീലറുടെ പക്കല്‍ നിന്നും ഹ്യുണ്ടായി കാര്‍ വാങ്ങിയത്. കേസിനാസ്പദമായ സംഭവം ഉണ്ടായത് 2015 ഏപ്രില്‍ 14നാണ്.
പരാതിക്കാരന്‍ കുടുംബവുമൊത്ത് യാത്ര ചെയ്യവേ കാറിന്റെ ഗിയര്‍ സിസ്റ്റം എന്‍ജിനില്‍ നിന്ന് വേര്‍പെട്ട് റോഡില്‍ വീണു. വണ്ടി നന്നാക്കാന്‍ 30,000 രൂപ വേണമെന്ന് ഡീലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാരന്‍ ഇത് അംഗീകരിച്ചില്ല. തന്റെ കുറ്റം കൊണ്ട് സംഭവിച്ചതല്ലാത്തതുകൊണ്ട് സൗജന്യമായി നന്നാക്കി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. ഡീലര്‍ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പരാതിക്കാരന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. ഡീലറും കാറിന്റെ നിര്‍മാതാവായ ഹ്യുണ്ടായി മോട്ടോഴ്സുമായിരുന്നു എതിര്‍ കക്ഷികള്‍. വാദത്തിനൊടുവില്‍ പരാതിക്കാരന്റെ ഭാഗത്താണ് ന്യായമെന്ന് കമ്മീഷന്‍ കണ്ടെത്തി.
ഡീലറും നിര്‍മാതാവും ചേര്‍ന്ന് കാറിന്റെ വിലയായ 3,34,000 രൂപ തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ 25000 രൂപ നഷ്ടപരിഹാരമായും 5000 രൂപ ചെലവായും നല്‍കണം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഡീലര്‍ തയ്യാറായില്ല. അദ്ദേഹം ഉത്തരവിനെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. സംസ്ഥാന കമ്മീഷനില്‍ കേസ് പരിഗണിച്ചത് കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ ഡി. അജിത് കുമാര്‍, മെമ്പര്‍ കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് എന്‍ ജി മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവരാണ് ഹാജരായത്.
വണ്ടിക്ക് മാനുഫാക്ചറിംഗ് ഡിഫക്ട് ഉണ്ടെന്നും കൂടാതെ സര്‍വീസ് ചെയ്തതില്‍ പോരായ്മകള്‍ ഉണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ പ്രധാന ആരോപണങ്ങള്‍. എന്നാല്‍ മാനുഫാക്ച്ചറിങ് ഡിഫെക്ട് എന്ന വാദം ഡീലര്‍ നിഷേധിച്ചു. പരാതിക്കാരന്‍ ശരിയായി വണ്ടി കൈകാര്യം ചെയ്യാത്തതും അശ്രദ്ധമായി ഓടിച്ചതുമാണ് ഗിയര്‍ ബോക്സ് ഇളകിപ്പോകാനുണ്ടായ കാരണങ്ങളെന്ന് ഡീലര്‍ വാദിച്ചു. മാത്രവുമല്ല ഇത്രയും നാള്‍ വണ്ടി തന്റെ സര്‍വീസ് സ്റ്റേഷനില്‍ സൂക്ഷിച്ചതിന് പരാതിക്കാരന്‍ നഷ്ടപരിഹാരവും തരണം.
വിശദമായി വാദം കേട്ട സംസ്ഥാന കമ്മീഷന്‍ ഡീലറുടെ ആരോപണങ്ങളില്‍ പിഴവുകള്‍ കണ്ടെത്തി. ശരിയായി വണ്ടി കൈകാര്യം ചെയ്യാത്തതും, അശ്രദ്ധമായി ഓടിച്ചതുമാണ് ഗിയര്‍ ബോക്സ് ഇളകിപ്പോകാനുണ്ടായ കാരണങ്ങളെന്ന് വാദിച്ച ഡീലര്‍ക്ക് അതിന്റെ തെളിവുകള്‍ ഹാജരാക്കാനായില്ല. മാത്രവുമല്ല എവിടെയെങ്കിലും വണ്ടി ഇടിച്ചത് കൊണ്ടുണ്ടായ തകരാര്‍ ആണെന്നും തെളിയിക്കാനായില്ല.
‘പരാതിക്കാരന്‍ കൃത്യമായി വാഹനം സര്‍വീസ് ചെയ്യാറുണ്ടായിരുന്നു. ഇത് അദ്ദേഹം കേസ് ജയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മറ്റൊരു സംഗതി ഡീലര്‍ തന്നെ നിര്‍മ്മാണ തകരാര്‍ ഇല്ലെന്നു വാദിച്ചതാണ്,’ പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് മഹേഷ് പറഞ്ഞു. ‘പരാതിക്കാരന്‍ ഡീലറുടെ പക്കല്‍ വണ്ടി സര്‍വീസിനായി കൃത്യമായ ഇടവേളകളില്‍ ഏല്പിക്കാറുണ്ടായിരുന്നു. ഒടുവില്‍ സര്‍വീസ് നടത്തിയത് 20 ജനുവരി 2015 നാണ്. അതിനാല്‍ ഏപ്രിലില്‍ ഉണ്ടായ അസാധാരണ അപകടത്തിന് ഡീലര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. താന്‍ ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥനായ ഫ്രീ സര്‍വീസ് ഡീലര്‍ നല്‍കിയില്ല.’- കമ്മീഷന്‍ ചുണ്ടിക്കാട്ടി
നിര്‍മാണ തകരാര്‍ ഇല്ലെന്ന് ഡീലര്‍ വാദിച്ചതിനാല്‍ റീഫണ്ട് നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് കാര്‍ കമ്പനിയെ കമ്മീഷന്‍ ഒഴിവാക്കി. ഡീലര്‍ തന്നെ കാറിന്റെ വിലയായ 3,34,000 രൂപയും, 25000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നല്‍കണമെന്നാണ് ഉത്തരവ്.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
മമ്മൂട്ടിയ്ക്ക് വേണ്ടി കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശിയായ എ ജയകുമാറാണ് മമ്മൂട്ടിയുടെ ആരോഗ്യത്തിനായി വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാസങ്ങളുടെ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. രോഗാവസ്ഥയെ മറികടന്ന് അദ്ദേഹം ഈയ്യടുത്താണ് തിരികെ വന്നത്. മഹേഷ് നാരായണ്‍ ഒരുക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് പാട്രിയറ്റ്.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സുഷിന്‍ ശ്യാം ആണ് സംഗീതം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ലണ്ടനിലാണ് ഇപ്പോള്‍ ചിത്രീകരണം നടന്നരുന്നത്.
ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഭക്തരുടെ തിരക്ക് നോക്കി പൂജ മാറ്റേണ്ട കാര്യം തന്ത്രിക്കില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ഈ വര്‍ഷത്തെ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം. ഈ തുലാമാസത്തില്‍ പൂജ നടത്താമോയെന്ന് ദേവസ്വം ബോർഡ് ആരാഞ്ഞപ്പോൾ, തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാല്‍ തുലാമാസത്തിലും ഉദയാസ്തമന പൂജ നടത്താവുന്നതാണെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ വൃശ്ചിക മാസത്തിലെ ഏകാദശി നാളില്‍ നടത്തുന്ന പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റിയിരുന്നു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വര്‍ഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ക്ഷേത്രത്തില്‍ നിലനിന്നിരുന്ന നിരവധി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുന്‍ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന് നിയമപരമായ കടമയാണ്. ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമന പൂജ തുലാമാസത്തിലേയ്ക്ക് മാറ്റിയത്. പൂജയില്ലാതെ വൃശ്ചിക ഏകാദശി പൂര്‍ത്തിയാകില്ലെന്ന വാദം തെറ്റാണ്. ഏകാദശി ദിവസം പ്രത്യേക പൂജ ഇല്ലെന്നും ഗുരുവായൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.


Recent Comments