സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി KL-90; കരട് വിജ്ഞാപനമായി

സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി KL-90; കരട് വിജ്ഞാപനമായി

തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് നീക്കം. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും.

സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് കഴിഞ്ഞാല്‍ KL-90D സീരിസിലാണ് രജിസ്‌ട്രേഷന്‍. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E രജിസ്‌ട്രേഷന്‍ നമ്പറുകള്‍ നല്‍കും. KL 90B, KL 90F രജിസ്‌ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് KL 90Cയും ആ സീരീസിലെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ KL 90G സീരീസിലും രജിസ്‌ട്രേഷന്‍ നല്‍കും.

KSRTC ബസുകള്‍ക്കുള്ള KL 15 സീരീസ് തുടരും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. മുകളില്‍ പറഞ്ഞ വാഹനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുന്‌പോള്‍ നിര്‍ബന്ധമായും വാഹന രജിസ്‌ട്രേഷന്‍ മാറ്റണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.45നും ഓസ്‌ട്രേലിയന്‍ സമയം രാത്രി 7.15നുമാണ് മത്സരം തുടങ്ങുന്നത്. പരമ്പരയില്‍ കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

പരമ്പരയില്‍ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മികച്ച രിതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് വീശിയത്. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. അഭിഷേക് ശര്‍മ നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിതിന്റെ സൂചനകള്‍ നല്‍കിയതും ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിളങ്ങിയതും ഇന്ത്യക്ക് ആശ്വാസകരമാണ്.

ഏകദിന പരമ്പര കൈവിട്ട ഇന്ത്യന്‍ ടീമിന് ടി20 പരമ്പരയില്‍ വിജയം അനിവാര്യമാണ്. മെല്‍ബണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുല്‍ദീപിന് പകരം അര്‍ഷ്ദീപ് സിങിന് അവസരം നല്‍കുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത്.

ആഷസ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പോകുന്നതിനാല്‍ ജോഷ് ഹേസല്‍വുഡ് പരമ്പരയില്‍ ഓസീസിനായി കളിക്കുന്ന അവസന മത്സരമാണിത്. അതുകൊണ്ട് തന്നെ പേസ് നിരയില്‍ ഓസീസ് ഷോണ്‍ ആബട്ടിന് ഇന്ന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്ട്‌സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. 90000 പേര്‍കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു.

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു; പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലേക്ക്

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു; പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റാനാണ് ആലോചന. ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാപകല്‍ സമരം 265 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരത്തെ സമരം അവസാനിപ്പിക്കുന്നത്.

സെക്രട്ടറേറിയേറ്റിന് മുന്നിലെ സമരം നാളെ അവസാനിപ്പിക്കുമെന്ന് എം എ ബിന്ദു പറഞ്ഞു. ജില്ലകളിലെ സമര രീതി ആലോചിച്ച് നടപ്പാക്കും. ആശ സമരം തുടങ്ങിയതിന്റെ വാര്‍ഷിക ദിനമായ 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് വീണ്ടും തിരിച്ചുവരും. അതൊരു ചരിത്ര ദിനമാണെന്നും ബിന്ദു പ്രതികരിച്ചു. എട്ടു മാസത്തെ സമര ജീവിതം പുതിയ പാഠങ്ങളാണ് നല്‍കിയത് എന്നും ആശ സമരസമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സമര വിജയം ആയിട്ടാണ് ആശമാര്‍ കണക്കാക്കുന്നത്. ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു ആശമാരുടെ സമരം തുടങ്ങിയത്. ഇപ്പോഴത്തെ തീരുമാനം സര്‍ക്കാരിന്റെ കടുംപിടിത്തത്തില്‍ നിന്നുള്ള പിന്നോട്ട് പോക്കായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സമരത്തിന്റെ രീതി മാറ്റണമെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം, തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായി നേടിയെടുക്കും വരെ സമരം തുടരുമെന്നാണ് ആശ സമരസമിതി ജനറല്‍ സെക്രട്ടറി എം.എ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും ന്യായമാണെന്ന് കൂടിയാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തെളിയുന്നതെന്നും എം എ ബിന്ദു പറയുന്നു.

കേന്ദ്രമാണ് ഓണറേറിയം നല്‍കേണ്ടത് എന്ന കേരള സര്‍ക്കാരിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങള്‍. ഓണറേറിയം 1000 രൂപയായി വര്‍ധിപ്പിച്ചതോടെ മുന്‍ വാദം ശരിയല്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആശാ വര്‍ക്കര്‍മാരെ 62 വയസ്സില്‍ പിരിച്ചുവിടുന്ന നടപടി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി 50000 രൂപ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. കേരള സര്‍ക്കാര്‍ മുഴുവന്‍ കുടിശ്ശികയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതും നേട്ടമാണെന്നും എം എ ബിന്ദു പറഞ്ഞു.

ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വി & എച്ച്.എസ്.എസ്. സ്കൂളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ കുട്ടികൾ

ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വി & എച്ച്.എസ്.എസ്. സ്കൂളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ കുട്ടികൾ

ജില്ലാ ശാസ്ത്രമേളയുടെ ഒന്നാം ദിവസത്തെ മത്സരങ്ങളുടെ ഇതുവരെ അറിഞ്ഞ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വി & എച്ച്.എസ്.എസ്. സ്കൂളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ഇനങ്ങളും കുട്ടികളും.

ഹയർസെക്കൻഡറി വിഭാഗം ഐടി മേളയിൽ വെബ് ഡിസൈനിങ് വിസ്മയ്ദേവ് പി സെക്കൻഡ് എ ഗ്രേഡോഡ് കൂടി സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ഹയർസെക്കൻഡറി വിഭാഗം ഗണിത മേളയിൽ ജിയോമെട്രിക്കൽ ചാർട്ട് വിഭാഗത്തിൽ നിഹാൽ മുഹമ്മദ് ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ഹൈസ്കൂൾ വിഭാഗം റവന്യൂ ജില്ലാ ശാസ്ത്രോത്സവം സ്റ്റിൽ മോഡൽ ഇനത്തിൽ ഋഷിദേവ് എസ്, വിസ്മയ് വി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക് യോഗ്യത നേടി.

ഹയർ സെക്കൻഡറി വിഭാഗം ഗണിത മേളയിൽ നമ്പർ ചാർട്ട് ഇനത്തിൽ സാദിയ സൈദലി ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക് യോഗ്യത നേടി.

ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഇലക്ട്രോണിക്സ് ഇനത്തിൽ 8 A ക്ലാസിലെ ധനഞ്ജയ് ശങ്കർ എ ഗ്രേഡ് നേടി.

വർക്കലയിൽ യുവാവ് കായലിൽ മുങ്ങിമരിച്ചു

വർക്കലയിൽ യുവാവ് കായലിൽ മുങ്ങിമരിച്ചു

വർക്കലയിൽ യുവാവ് കായലിൽ മുങ്ങിമരിച്ചു. ഇടവ പാറയിൽ കളരിക്ക് സമീപം കൊച്ചറ കിഴക്കതിൽ വീട്ടിൽ അൻവർഷാ (42)യാണ് മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളോടൊപ്പം കായലിൽ കുളിക്കാൻ എത്തിയതായിരുന്നു അൻവർഷാ. കായലിൽ നിന്നും ഏകദേശം 100 മീറ്റർ ദൂരത്തിലുള്ള കണ്ടൽക്കാടുകളിലേക്ക് നീന്തി പോയതിനുശേഷം തിരികെ കരയിലേക്ക് നീന്തി വരവേയാണ് വെള്ളത്തിൽ മുങ്ങി പോയത്. തുടർന്നുള്ള അന്വേഷണത്തിലാണ് അൻവർഷായുടെ മൃതദേഹം കായലിൽ നിന്നും കണ്ടെത്തിയത്.
അയിരൂർ പോലീസ് ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു.

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

വർക്കലയിൽ ഓട്ടോറിക്ഷ കൊണ്ടിടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. അയിരൂർ കൊച്ചു തമ്പുരാട്ടി ക്ഷേത്രത്തിനു സമീപം ദേവി വിലാസത്തിൽ 49 വയസുള്ള സജീവ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 22ന് രാത്രി 9. 30 ആയിരുന്നു കേസിനാസ്പദമായ സംഭവം. അയിരൂർ കല്ലുനാട്ടിൽ വീട്ടിൽ 27 വയസുള്ള രജ്ജു എന്ന യുവാവാണ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്.

പരിക്കേറ്റ യുവാവ് പ്രതിക്ക് നൽകേണ്ട പണവുമായി അയിരൂർ കൊച്ചുതമ്പുരാട്ടി ക്ഷേത്രത്തിന് സമീപം വോളിബോൾ കോർട്ടിൽ എത്തിയതായിരുന്നു. ആ സമയത്ത് ഓട്ടോറിക്ഷയിൽ എത്തിയ പ്രതി യുവാവിൻ്റെ ദേഹത്ത് ഇടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രകോപനത്തിലാണ് പ്രതി യുവാവിനെ ആക്രമിച്ചത്.

ആക്രമണത്തിനിടയിൽ പ്രതി ദേഹത്തൊളിപ്പിച്ചിരുന്ന കൊടുവാൾ എടുത്ത് യുവാവിന്റെ തലയ്ക്കു നേരെ വെട്ടാൻ ശ്രമിച്ചു. കൈകൊണ്ട് തടയാൻ ശ്രമിച്ചതിൽ യുവാവിൻറെ കൈപ്പത്തിയിൽ വെട്ടുകൊണ്ട് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ വർക്കല കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.