ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ആറ്റിങ്ങൽ ഉപജില്ലയിലെ നൂറിൽ പരം സ്കൂളിൽ നിന്നായി മുവായിരത്തിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രോത്സവം അവനവഞ്ചേരി സ്കൂളിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിച്ചു. അവനവഞ്ചേരി രാജു അധ്യക്ഷൻ ആയ ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ എസ് ഗിരിജ, കൗൺസിലർമാരായ രമ്യ സുധീർ, അനുപ് ആർ എസ്, എസ് എം സി ചെയർമാൻ രവികുമാർ, ചിത്രകുമാർ, ബിപിസി വിനു, ഹെഡ് മാസ്റ്റർ ഷാജികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് സ്വാഗതം എ ഇ ഒ ഡോ. സന്തോഷ്‌കുമാറും നന്ദി ദിനേശ് കെയും അർപ്പിച്ചു.

പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒന്നാം തീയതി മുതൽ ജയന്തി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. വൃക്ക രോഗത്തിനാണ് ഇവർ ചികിത്സയിലായിരുന്നത്. ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭാസുരൻ. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ ഭാസുരനെ പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം

ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം

ആറ്റിങ്ങൽ കൊടുമൺ സ്വദേശി ഇഷാൻ എന്ന വിദ്യാർത്ഥിക്ക് ഇംഗ്ലീഷ് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം. റഷ്യ, അമേരിക്ക, ഫിലിപ്പിൻസ്, ഇൻഡ്യ രാജ്യങ്ങളിൽ നിന്നും ഡിപ്ളോമയും സാഹിത്യ വൈശിഷ്ട്യത്തിനുള്ള അംഗീകാരപത്രങ്ങളും ലഭിക്കുകയുണ്ടായി. എസ്.എം.ആർ.ഏ. കുടുംബാംഗം ഹരിഹരൻ – അർച്ചന ദമ്പതികളുടെ മകനും മദർ ഇൻഡ്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് ഇഷാൻ. സാഹിത്യകാരൻ ബാലചന്ദ്രൻ നായർ നേതൃത്വം നൽകുന്ന ആഗോള സ്കൂൾ തല യുവ കവിപരിചയ മേളയുടെ ഭാഗമായ ഇഷാൻ സ്കൂൾ തലത്തിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

ഇടവയിൽ യുവതിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു

ഇടവയിൽ യുവതിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു

വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 കാരിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. യുവതി നാല് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം വന്ന പരിശോധനാ റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതെന്ന് ഇടവ ആരോഗ്യ വിഭാഗം അറിയിച്ചു.

രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. യുവതി കഴിഞ്ഞ ദിവസങ്ങളിലൊന്നിലും കുളത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. യുവതിയുടെ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ പൂർണമായും പൈപ്പ് ലൈൻ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട്. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലും ഒരാൾക്ക് അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഇക്കൊല്ലം ഇതുവരെ 15 പേർക്കാണ് മസ്‌തിഷ്കജ്വരം ബാധിച്ചത്.

പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം

പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേരളം ഒരുങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ പത്തുവരെയുള്ള വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ഷുന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം.

അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ എല്ലാ വിദ്യാര്‍ഥികളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സ്‌കൂളുകളില്‍ അവര്‍ത്തിച്ചുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ വര്‍ഷം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ 13 വയസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിക്കുകയും ചെയ്തിരുന്നതിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ധനമന്ത്രി കെഎന്‍ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി.

ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അടുത്ത ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍ഷുറന്‍സ് വകുപ്പ് പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പ്രാഥമിക വിശകലനം നടത്തിയതായി ഇന്‍ഷുറന്‍സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബുഷ്റ എസ് ദീപ പറഞ്ഞു. അപകടമരണത്തിനും, അപകടത്തെത്തുടര്‍ന്നുള്ള ഇന്‍-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് കണ്‍സള്‍ട്ടേഷനുകള്‍ക്കുമുള്ള ഓപ്ഷനുകളും പ്രീമിയങ്ങളും ഉള്‍പ്പെടെ ഇത് എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഡാറ്റാഷീറ്റ് ഉള്‍പ്പടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് കൈമാറിയതായും അവര്‍ പറഞ്ഞു.

അഞ്ചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം

അഞ്ചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം

കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. അഞ്ചല്‍ അസുരമംഗലം പള്ളിക്കുന്നിന്‍പുറം റോഡിലാണ് സ്‌കൂള്‍ ബസ് മറിഞ്ഞത്. പരിക്ക് പറ്റിയ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചല്‍ ചൂരക്കുളത്തു പ്രവര്‍ത്തിക്കുന്ന ആനന്ദഭവന്‍ സെന്റര്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ വശത്ത് ഇട്ടിരുന്ന വലിയ മരക്കുറ്റിയില്‍ തട്ടി ബസ് മറിയുകയായിരുന്നു.