കോട്ടയത്ത് അറ്റകുറ്റപ്പണി; ചില ട്രെയിനുകള്‍ വഴി തിരിച്ചു വിടും; ചിലത് ഭാഗികമായി റദ്ദാക്കി

ചെന്നൈ: കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11, 12 തിയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടണമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.

16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ ഒക്ടോബര്‍ 11-ലെ 16327 മധുര-ഗുരൂവായൂര്‍ എക്സ്പ്രസ് കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും.

ഒക്ടോബര്‍ 12-ലെ 16328 ഗുരുവായൂര്‍-മധുര എക്സ്പ്രസ് ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ റദ്ദാക്കി. ഉച്ചയ്ക്ക് 12.10-ന് കൊല്ലത്തുനിന്നായിരിക്കും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഒക്ടോബര്‍ 11-ലെ 16326 കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ ഏറ്റൂമാനൂര്‍ സ്റ്റേഷനില്‍നിന്ന് രാവിലെ 05.27 ന് പുറപ്പെടും.

സീരിയൽ സിനിമ നടൻ വർക്കല സ്വദേശി ജനാർദ്ദനപുരം ജയശ്ചന്ദ്രൻ നായർ (ചന്തു) അന്തരിച്ചു

സീരിയൽ സിനിമ നടൻ വർക്കല സ്വദേശി ജനാർദ്ദനപുരം ജയശ്ചന്ദ്രൻ നായർ (ചന്തു) അന്തരിച്ചു

വർക്കല: സീരിയലുകളിലും സിനിമയിലുമൂടെ ശ്രദ്ധ നേടിയ വർക്കല ജനാർദ്ദനപുരം സ്വദേശി ജയചന്ദ്രൻ നായർ (ചന്തു) അന്തരിച്ചു. ‘സൈന്യം’ എന്ന ജോഷി ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ നായർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചില സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ജീവിതോപാധിയായി പിക്കപ്പ് വാഹനം ഓടിച്ച് ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു.

ശബരിമല: അന്വേഷണ സംഘത്തിലെ രണ്ടു പേരെ മാറ്റണം, ഉള്‍പ്പെടുത്തിയത് ഉന്നതരെ ഊരിയെടുക്കാനെന്ന് ശശികല

ശബരിമല: അന്വേഷണ സംഘത്തിലെ രണ്ടു പേരെ മാറ്റണം, ഉള്‍പ്പെടുത്തിയത് ഉന്നതരെ ഊരിയെടുക്കാനെന്ന് ശശികല

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. പ്രത്യേക അന്വേഷണ ടീമിലുള്ള അനീഷും ബിജു രാധാകൃഷ്ണനും നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരായിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയവര്‍ മന:പൂര്‍വം ഇത് മറച്ചുവെച്ചതാകാം- ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്തിനെപ്പറ്റിയാണോ അന്വേഷിക്കുന്നത്, അതിനാധാരമായ ക്രമക്കേടുകള്‍ അരങ്ങേറിയ കാലഘട്ടത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരായവരെ തന്നെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് അന്വേഷണം അട്ടിമറിക്കാനാണോയെന്ന് സംശയിക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉന്നതരെ കേസില്‍ നിന്നും ഊരിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടേ അനീഷിനെയും ബിജുവിനെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെ കാണാനാവൂ.

ഹൈക്കോടതി സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ രണ്ട് പേരെയും സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ നിന്നും അടിയന്തരമായും മാറ്റണമെന്ന് ശശികല ആവശ്യപ്പെട്ടു. അനില്‍ നമ്പ്യാര്‍ക്ക് കടപ്പാടോടെയാണ് ശശികലയുടെ കുറിപ്പ്. അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ കോപ്പിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

സ്കൂളിൽ കിടന്നുറങ്ങിയ മോഷ്ടാവിനെ പിടികൂടി

സ്കൂളിൽ കിടന്നുറങ്ങിയ മോഷ്ടാവിനെ പിടികൂടി

ആറ്റിങ്ങൽ: സ്കൂൾ കുത്തി തുറന്ന ശേഷം സമീപത്തെ കെട്ടിടത്തിനു പുറത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ പിടികൂടി.ആറ്റിങ്ങൽ വിരളം ദിവ്യ ഭവനിൽ വിനീഷ് (23) ആണ് പിടിയിലായത്. ആറ്റിങ്ങൽ സി.എസ്. ഐ സ്കൂളിൽ വെള്ളിയാഴ്ച രാത്രിയാണ് മോഷ ശ്രമം നടന്നത്. ശനിയാഴ്ച രാവിലെ സ്കൂളിലെ സെക്യൂരിട്ടി ജീവനക്കാരൻ സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിലെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് ഓഫീസ് റൂം തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത് ഉള്ളിൽ അലമാരയും തുറന്നു കിടക്കുന്നത് കണ്ട ജീവനക്കാരൻ വിവരം സ്കൂൾ അധികൃതരേയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് എത്തി സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തിൻ്റെ വരാന്തയിൽ കിടന്നുറങ്ങിയ വിനീഷിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പണമോ വിലപിടിപ്പുള്ള യാതൊന്നും നഷ്ടമായില്ലന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, നാളെ മുതല്‍ ശക്തമാകും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, നാളെ മുതല്‍ ശക്തമാകും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ മുതല്‍ സംസ്ഥാനത്ത് മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മോഹന്‍ലാലിനുള്ള ആദരം; സര്‍ക്കാരിന് ചെലവായത് 2.84 കോടി രൂപ

മോഹന്‍ലാലിനുള്ള ആദരം; സര്‍ക്കാരിന് ചെലവായത് 2.84 കോടി രൂപ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.84 കോടി രൂപ. ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി. പരിപാടിക്കായി സാംസ്‌കാരിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. ധനവകുപ്പില്‍ നിന്ന് 84 ലക്ഷം രുപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കത്തുനല്‍കി.

മോഹന്‍ലാലിന്റെ സ്വീകരണം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരിപാടിയുടെ ചെലവ് കണക്കുകള്‍ പുറത്തുവരുന്നത്. ചെലവായ രണ്ടുകോടി സാംസ്‌കാരിക വകുപ്പിന് കീഴില്‍ തന്നെയുള്ള സാംസ്‌കാരിക വകുപ്പ് അധ്യക്ഷ കാര്യാലയം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിങ്ങനെയാണ് ചെലവഴിച്ചിരിക്കുന്നത്. ബാക്കി ചെലവായ 84 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ധനവകുപ്പിനോട് പ്രത്യേക അഭ്യര്‍ഥന നടത്തിയത്.

മലയാള ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയാണ് സര്‍ക്കാരിന്റെ ആദരം മോഹന്‍ലാലിന് സമ്മാനിച്ചത്. മലയാളത്തിന്റെ ഇതിഹാസതാരമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരനേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ളതാണെന്നും മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണനേട്ടമാണെന്നും നൂറുതികയ്ക്കുന്ന മലയാളസിനിമയില്‍ അരനൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും അദ്ദേഹം പറഞ്ഞു.