എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു; ആശങ്കയറിയിച്ച് ശശി തരൂര്‍

എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു; ആശങ്കയറിയിച്ച് ശശി തരൂര്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്ന എയര്‍ ഇന്ത്യ നടപടിയില്‍ പ്രതിഷേധം അറിയിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. അടുത്ത ഏതാനും മാസത്തേക്ക് വ്യാപകമായി എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ കാംബെല്‍ വില്‍സണെ വിളിച്ച് തരൂര്‍ ആശങ്ക അറിയിച്ചു.

ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ നിന്നുള്ള 50 ഓളം സര്‍വീസുകള്‍ കുറയ്ക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നത്. ശൈത്യകാല സര്‍വീസ് പരിഷ്‌കരണം ഒക്ടോബര്‍ 26 ന് നിലവില്‍ വരും. തിരുവനന്തപുരം, കൊച്ചി, ?കോഴിക്കോട്, കണ്ണര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള പല സര്‍വീസുകളും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ദുബൈ, മസ്‌കറ്റ്, ഷാര്‍ജ, ബഹ്‌റൈന്‍, റാസല്‍ ഖൈമ, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പകുതിയായി കുറയും.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നത് ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളെ ഉള്‍പ്പടെ ഗുരുതരമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമെല്ലാം അത് തിരിച്ചടിയുണ്ടാക്കുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക ബിസിനസ് ക്ലാസ് വിമാനത്തില്‍ നിന്നും ഉയര്‍ന്ന ക്ലാസ് ഒഴിവാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെയും തരൂര്‍ രംഗത്തെത്തി. ഈയൊരു സാഹചര്യത്തില്‍ ഇന്‍ഡിഗോ, ആകാശ തുടങ്ങിയ വിമാനകമ്പനികളെ ആശ്രയിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുമെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

ക്യൂരിയോസിറ്റി 2025 – ജില്ലാതല ക്വിസ് മത്സരം

ക്യൂരിയോസിറ്റി 2025 – ജില്ലാതല ക്വിസ് മത്സരം

എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ-എക്കോയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വി. സദാശിവൻ പിള്ള മെമ്മോറിയൽ ജില്ലാ തല മെഗാ ക്വിസ് – ക്യൂരിയോസിറ്റി 2025 ൽ വെള്ളനാട് ജി. കാർത്തികേയൻ മെമ്മോറിയൽ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ എസ്.എൽ. ശ്രീലേഷ്, എസ്.എൽ. ശ്രീലവ്യ എന്നിവർ ചാമ്പ്യൻമാരായി.

കിളിമാനൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പി.ആർ. ആദർശ്, എസ്. നീരജ് എന്നിവർക്ക് രണ്ടാം സ്ഥാനവും ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ഡി.എസ്. സാധിക, എസ്.വി. സാനന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരം എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ ഉദ്ഘാടനം ചെയ്തു. രഞ്ജിത് വെള്ളല്ലൂർ നയിച്ച ക്യൂരിയോസിറ്റി 2025 ൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള 20 ടീമുകൾ പങ്കെടുത്തു. എക്കോ ഭാരവാഹികളായ കെ. വേലായുധൻ, അഡ്വ. കെ. ജയപാൽ, പി.ഡി. കൃഷ്ണൻകുട്ടി നായർ, എൻ. മാധവൻ പിള്ള, സാബു നീലകണ്ഠൻ, കെ. വേണു, പി. ഷിബുകുമാർ എന്നിവർ നേതൃത്വം നൽകി.

രാഹുലിനെ ശബരിമലയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്, അയ്യപ്പവിശ്വാസികളെ ‘തിരിച്ചുപിടിക്കുക’ ലക്ഷ്യം

രാഹുലിനെ ശബരിമലയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്, അയ്യപ്പവിശ്വാസികളെ ‘തിരിച്ചുപിടിക്കുക’ ലക്ഷ്യം

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ നിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിലും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ, രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ ശബരിമലയില്‍ എത്തിക്കാനോ, അല്ലെങ്കില്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാനാ ആണ് ഒരു വിഭാഗം നേതാക്കള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം യുഡിഎഫ് നേതാക്കള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്.

വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം രാഹുലിനെ അറിയിച്ചതായി മുതിര്‍ന്ന യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിലവില്‍ യുഡിഎഫിന് അകത്ത് നേതൃപരമായ ശൂന്യതയുണ്ട്. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സമുദായ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിവുള്ള നേതാക്കളില്ലെന്നും ശബരിമല പ്രക്ഷോഭ കാലഘട്ടത്തില്‍ ചെയ്തതുപോലെ ഹിന്ദുവികാരങ്ങള്‍ ഉള്‍ക്കൊളേളണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പെട്ടന്നുള്ള രാഷ്ട്രീയ സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുമെന്നതിനാല്‍ മണ്ഡല മകരവിളക്ക് കാലത്ത് അദ്ദേഹത്തെ ശബരിമലയില്‍ എത്തിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. സംഗമത്തോട് സഹകരിച്ചില്ലെങ്കിലും ചില നേതാക്കളുടെ പെരുമാറ്റം തങ്ങള്‍ അയ്യപ്പ സംഗമം ബഹിഷ്കരിക്കുന്നുവെന്ന സന്ദേശമാണ് നല്‍കിയത്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാമെന്ന നിര്‍ദേശം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മറ്റൈാരു നേതാവ് പറഞ്ഞു.

രാഹുല്‍ പതിവായി ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ ശബരിമല സന്ദര്‍ശനവും ആളുകള്‍ രാഷ്ട്രീയ ലക്ഷ്യമെന്ന രീതിയില്‍ കാണില്ലെന്നും നേതാക്കള്‍ കണക്കൂകൂട്ടുന്നു. ശബരിമല വിഷയത്തില്‍ അദ്ദേഹം ഒന്നും പറയേണ്ടതില്ല. സന്ദര്‍ശനത്തിന് ആയിരം വാക്കുകളുടെ ശക്തിയുണ്ടാകുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ചില ന്യൂനപക്ഷ സമുദായ നേതാക്കളെ മാത്രം സന്ദര്‍ശിക്കുന്നുവെന്ന പ്രിയങ്കയ്‌ക്കെതിരായ ആക്ഷേപത്തിനും ഇതോടെ പരിഹാരമാകുമെന്നും നേതാക്കള്‍ കരുതുന്നു.

അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിലും പാര്‍ട്ടിക്കുള്ളിലും യുഡിഎഫിലും ഭിന്നതയുണ്ട്. സംഗമം നടത്തിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ്. ഇതിനെ എങ്ങനെ ഭൂരിപക്ഷ പ്രീണനം എന്നുപറയാനാകുമെന്ന് ഒരുവിഭാഗം നേതാക്കള്‍ ചോദിക്കുന്നു.

സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി; നാളെയും മറ്റന്നാളും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി; നാളെയും മറ്റന്നാളും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബര്‍ 30- ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് – മഹാനവമി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.

അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ദൂരയാത്ര ചെയ്യുന്നവര്‍ എടിഎമ്മില്‍ നിന്ന് ആവശ്യത്തിന് പണം കൈയില്‍ കരുതുന്നതും നന്നാവും. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് തടസ്സമില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാല്‍ രണ്ടു ദിവസം മദ്യ വില്‍പ്പനശാലകളും പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും. അര്‍ധവാര്‍ഷിക സ്റ്റോക്കെടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം.

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന്‌ ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട്‌ ടീമുകളാണ്‌ മാറ്റുരയ്ക്കുന്നത്.

ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരം​ഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്‌. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്‌.

ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക്‌ പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ്‌ ഇന്ത്യയിലെ വേദികൾ. നവി മുംബെൈയിൽ നവംബർ രണ്ടിനാണ് ഫൈനൽ. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ ഫൈനൽ കൊളംബോയിലാകും നടക്കുക. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഏഴു തവണ ജേതാക്കളായിട്ടുണ്ട്.

നാലുതവണ ഇംഗ്ലണ്ടും ഒരിക്കൽ ന്യൂസിലൻഡും ജേതാക്കളായി. ഇന്ത്യ 2005ലും 2017ലും റണ്ണറപ്പായിട്ടുണ്ട്‌. അഞ്ചാമത്തെ ലോകകപ്പ്‌ കളിക്കുന്ന ഹർമൻപ്രീത്‌ ക‍ൗർ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കുന്നു. സ്‌മൃതി മന്ഥാന, ജമീമ റോഡ്രിഗസ്‌, വിക്കറ്റ്‌ കീപ്പർ റിച്ചാ ഘോഷ്‌, ദീപ്‌തി ശർമ എന്നിവർ ടീമിലുണ്ട്. പത്ത്‌ ലോകകപ്പ്‌ കളിച്ച ഇന്ത്യ 70 മത്സരങ്ങളിൽ 37 ജയം കുറിച്ചിട്ടുണ്ട്‌.

തദ്ദേശ വോട്ടർപ്പട്ടിക: ഇന്നലെ ലഭിച്ചത് 2285 അപേക്ഷകൾ; ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം

തദ്ദേശ വോട്ടർപ്പട്ടിക: ഇന്നലെ ലഭിച്ചത് 2285 അപേക്ഷകൾ; ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം : ​തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയിൽ പേരുചേർക്കലിന് മികച്ച പ്രതികരണം. ആദ്യ ദിവസമായ ഇന്നലെ അപേക്ഷിച്ചത്‌ 2,285 പേരാണ്. തിരുത്തൽ വരുത്തുന്നതിന് 83 പേരും, വാർഡ്‌ മാറ്റുന്നതിന് 266 പേരും, പട്ടികയിൽ നിന്നും പേര്‌ ഒഴിവാക്കുന്നതിന് 69 പേരും അപേക്ഷ നൽകി.

കരട് വോട്ടര്‍പ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. വിവരങ്ങൾ തിരുത്തൽ, വാർഡ്‌മാറ്റം വരുത്തൽ, പേര് ഒഴിവാക്കൽ എന്നിവയ്‌ക്ക്‌ അപേക്ഷകൾ വെബ്സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം. അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. വിവരങ്ങള്‍ തിരുത്താനും വാര്‍ഡ് മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.

കരട് പട്ടികയില്‍ എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 2,83,12,458 വോട്ടര്‍മാരുണ്ടാകും. പ്രവാസി വോട്ടര്‍പ്പട്ടികയില്‍ 2087 പേരുമുണ്ട്.