by Midhun HP News | Oct 2, 2025 | Latest News, കായികം, ജില്ലാ വാർത്ത
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് ടെസ്റ്റിന് തുടക്കമാകുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ക്യാപ്റ്റൻ ഗിൽ, യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ എന്നിവർ മികച്ച ഫോമിലാണ്. പരിക്കേറ്റ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ നയിക്കുന്ന സ്പിൻ വിഭാഗത്തിൽ അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ കരുത്തേകും. ബുംറ നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ പ്രധാനികളാണ്.

വിൻഡീസ് നിരയെ റോസ്റ്റൺ ചേസാണ് നയിക്കുന്നത്. ബ്രണ്ടൻ കിങ്, അലിക് അതാൻസി, ഷായ് ഹോപ് എന്നി ബാറ്റർമാരിലാണ് വിൻഡീസ് പ്രതീക്ഷ. ഇടംകൈ സ്പിന്നർ ജോമൽ വാരികാന്റെ പ്രകടനവും നിർണായകമാണ്. പേസർ ഷമാർ ജോസഫ് പരിക്കേറ്റ് പുറത്തായത് വിൻഡീസിന് വലിയ തിരിച്ചടിയാണ്. 2018 ലാണ് വിൻഡീസ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പര്യടനം നടത്തിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ പരമ്പര എന്ന നിലയിൽ ഇന്ത്യൻ നായകൻ ഗില്ലിനും ഈ പരമ്പര നിർണായകമാണ്.

by Midhun HP News | Oct 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാന്നിധ്യവും ഇടപെടലുകളും ദുരൂഹമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. വിദേശത്തും സ്വദേശത്തും നിന്നു വരുന്ന ഭക്തന്മാരെ ഇദ്ദേഹം പല തരത്തില്‍ ചൂഷണം ചെയ്തിരുന്നുവെന്നാണ് സൂചനകള്‍. സമഗ്ര അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം വെളിയില്‍ വരും. വെളിയില്‍ വരണം. യഥാര്‍ത്ഥത്തില്‍ അയാള്‍ സ്‌പോണ്‍സറായി വരുമ്പോള്‍, പണം അയാളുടേതല്ലെന്നും മറ്റു തരത്തില്‍ പലരില്‍ നിന്നായി സമാഹരിച്ചതാണെന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സ് അന്വേഷിച്ചു വരികയാണെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
എല്ലാക്കാര്യങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റി തെറ്റായ ഇടപെടലുകള്‍ നടത്തിയെന്നാണ് ഇപ്പോള്‍ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നത്. എല്ലാത്തിനേയും പറ്റി സമഗ്രമായ അന്വേഷണം നടക്കട്ടെ. 40 ദിവസക്കാലത്തോളം സ്വര്‍ണം പൂശാനെന്ന പേരില്‍ വെളിയില്‍ കൊണ്ടുപോയി താമസിപ്പിച്ചതും, അതിന്റെ പിന്നില്‍ പതിയിരുന്ന ആസൂത്രിതമായ ദുരുദ്ദേശത്തോടെയുള്ള നീക്കവും, ഇതെല്ലാം സമര്‍ത്ഥമായി കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാഗത്തു നിന്നുള്ള ഗൂഡ നീക്കങ്ങളുമെല്ലാം വെളിയില്‍ വരാന്‍ സഹായകമാണ് കോടതി നിര്‍ദേശിച്ച അന്വേഷണം. ദേവസ്വം വിജിലന്‍സാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയിലെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ശബരിമല ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം കാണാനില്ലെന്ന് പറഞ്ഞയാളുടെ സഹോദരിയുടെ വീട്ടില്‍ നിന്നും ഇതു കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് വലിയ ഗുഢാലോചന നടന്നുവെന്ന് സൂചിപ്പിച്ചത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് വെളിയില്‍ വന്നിരിക്കുന്നത്.
1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സമഗ്രമായ അന്വേഷണം നടക്കുന്നത് സ്വാഗതാര്‍ഹമാണ്. ആഗോള അയ്യപ്പസംഗമം നടക്കാന്‍ അഞ്ചു ദിവസം മാത്രമുള്ളപ്പോഴാണ് ആദ്യമായി വാര്‍ത്ത പുറത്തു വരുന്നത്. ചാനലില്‍ വാര്‍ത്ത വന്നതോടെയാണ് വാസുദേവന്‍ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കുന്നതും, അത് സഹോദരിയുടെ വീട്ടിലേക്ക് മാറ്റുന്നതുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.

ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ നടപടികളെല്ലാം പ്രോപ്പറാണെന്ന് കോടതി പരിശോധിച്ച് ബോധ്യപ്പെട്ടതാണ്. വിശദമായി പരിശോധിച്ചും, വിഡിയോ ചിത്രീകരിച്ചുമാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണിക്കായി അയച്ചത്. 1999 മുതലുള്ള ഓരോ രേഖകളും പരിശോധിച്ച് അളന്നു തിട്ടപ്പെടുത്താനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിജയ് മല്യ സ്വര്‍ണം പൂശിയത് അടക്കം എല്ലാ കാര്യങ്ങളും അന്വേഷണത്തില്‍ വെളിയില്‍ വരും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന എ പത്മകുമാറും അനന്തഗോപനും തമ്മിലുള്ള ആരോപണങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും, അതേക്കുറിച്ച് താന്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു.


by Midhun HP News | Oct 1, 2025 | Latest News, ജില്ലാ വാർത്ത
കുമ്പളയിൽ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഡ്വ. രഞ്ജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വക്കീൽ ഓഫീസിനകത്ത് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



by Midhun HP News | Oct 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊട്ടാരക്കര മാത്തനാട് സ്വദേശി ഷമി (32),കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ മുഹമ്മദ് കല്‍ഫാന്‍ (24), ആഷിക്ക് (20), അല്‍ അമീന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘമാണ് വലയിലായത്.

സ്വകാര്യ കാറില്‍ കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ചിരുന്നത്. വാഹനത്തിന്റെ മുന്‍വശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ചെറുപൊതികളായി എംഡിഎംഎ സൂക്ഷിക്കുകയാണ് പതിവ്. കുടുംബസമേതമുള്ള യാത്രയെന്ന നിലയില്‍ കാര്യമായ പരിശോധനകളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
കണിയാപുരം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് ഇവര്‍ ഷമിയുടെ വസ്ത്രത്തിനുളളില്‍ ലഹരി ഉത്പന്നങ്ങള്‍ ഒളിപ്പിച്ച് യാത്രതിരിച്ചതായുളള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയിലുടനീളം പൊലീസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇടറോഡിലേക്ക് വാഹനം ഓടിച്ച് കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.


by Midhun HP News | Sep 30, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദുബൈ: ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യ, പാകിസ്ഥാന്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നു ട്രോഫി വാങ്ങില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ചാംപ്യന്‍മാരാകുകയും ചെയ്തു. പിന്നാലെ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതോടെ നഖ്‌വി ട്രോഫി തിരികെ കൊണ്ടു പോയത് വിവാദവുമായി. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സംഭവങ്ങളാണ് ഫൈനലിനു ശേഷം മൈതാനത്ത് അരങ്ങേറിയത്.
ട്രോഫി തിരികെ നല്‍കണമെന്നു ബിസിസിഐ ഏഷ്യ ക്രിക്കറ്റ് കൗണ്‍സിലിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഖ്‌വി അതിനു ഒരുക്കമായിരുന്നില്ല. ഇപ്പോള്‍ ട്രോഫി തിരികെ വേണമെങ്കില്‍ ചില നടപടികളുണ്ടെന്നും അതു പാലിയ്ക്കാന്‍ തയ്യാറായാല്‍ ട്രോഫി നല്‍കാമെന്ന നിലപാടാണ് നഖ്‌വിയ്ക്കുള്ളത്.

ഒരു ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ എങ്ങനെയാണോ ട്രോഫികളും മറ്റ് സമ്മാനങ്ങളും നല്‍കുന്നത് സമാന രീതിയില്‍ തന്നെ ട്രോഫി ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീം തയ്യാറാകണമെന്ന ആവശ്യമാണ് നഖ്‌വി സ്വീകരിച്ചത്. അല്ലാതെ ട്രോഫി നല്‍കില്ലെന്നാണ് നഖ്‌വി പറയുന്നത്.
എന്നാല്‍ നഖ്‌വിയുടെ നിര്‍ദ്ദേശം നടപ്പാകില്ലെന്ന് ഉറപ്പാണ്. നഖ്‌വിയില്‍ നിന്നു ട്രോഫി സ്വീകരിക്കില്ല എന്നത് ടീമിന്റെ ഒറ്റക്കെട്ടായ തീരുമാനമാണ്. അതിനര്‍ഥം ട്രോഫി ഇന്ത്യയ്ക്കു വേണ്ട എന്നല്ല. ട്രോഫി നല്‍കാന്‍ തയ്യാറാകാത്ത നഖ്‌വിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.


by Midhun HP News | Sep 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ വിവിധ സംഭവങ്ങളില്‍ 2,634 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരസ്വഭാവമുളള വകുപ്പുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ചില കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ എത്രയും വേഗം പിന്‍വലിക്കുന്നതിനുളള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേസുകള്‍ പിന്‍വലിക്കുന്നതിന് ഓരോ കേസും പരിഗണിക്കുന്ന കോടതിയുടെ മുമ്പാകെ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് പൊലീസ് തുടര്‍നടപടികള്‍ ഒഴിവാക്കിയതും പിന്‍വലിക്കാനുളള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണ്. 86 കേസുകള്‍ കോടതി മറ്റുതരത്തില്‍ തീര്‍പ്പാക്കി. 278 കേസുകള്‍ വെറുതെ വിട്ടു. 726 കേസുകളില്‍ ശിക്ഷിച്ചു. 692 കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ 2023 ഓഗസ്റ്റ് 21ന് യോഗം ചേര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

Recent Comments