by Midhun HP News | Sep 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാര്‍ഗം ഡല്‍ഹിയില്‍. പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്.
കുട്ടിയെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.



by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ് സംഭവം. രാത്രി കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം കുട്ടി പറയുന്നത്.
നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് സംഭവം. അതേസമയം, ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അധ്യാപിക അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അധികൃതർ അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.



by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ആദ്യ ഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിര്‍മാണക്കരാര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉള്‍പ്പടെ 1316.13 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.
ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറുകയാണ് ചെയ്യുക. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിരുന്നു.
ചെന്നൈ- ബംഗളൂരു വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി നിര്‍മിക്കാന്‍ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കേരളം 2020 സെപ്റ്റംബറില്‍തന്നെ ആരംഭിച്ചു. 2022 ജൂലൈ മാസമായപ്പോഴേക്കും സ്ഥലമേറ്റെടുപ്പ് 85 ശതമാനവും കേരളം പൂര്‍ത്തിയാക്കി. 1152 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുപ്പിന് 14 മാസം മാത്രമാണ് സംസ്ഥാനത്തിനു വേണ്ടിവന്നത്.


by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്പിൽ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോൾ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സിനിമ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പെയ്ന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. 2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി ജോസഫ് കുരുവിള വീട് നൽകിയത്.
ജീത്തു ജോസഫ് നേരിട്ടെത്തിയാണ് ഷൂട്ടിങ്ങിനായി വീട് ചോദിച്ചത്. ഷൂട്ടിങ് തുടങ്ങിയാൽ വീടിനുള്ളിലെ ഒരു മുറിയിൽ മാത്രമാകും ജോസഫും കുടുംബാംഗങ്ങളും താമസിക്കുക. ബാക്കി സ്ഥലങ്ങൾ സിനിമയുടെ ഷൂട്ടിങ്ങിനായി വിട്ടുനൽകും. ജോസഫിനും കുടുംബത്തിനുമുള്ള ആഹാരം സിനിമ കാന്റീനിൽ നിന്നാണ് ഏർപ്പാടാക്കുന്നത്. വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ ആണ് നിലവിൽ ഉള്ളത്.

ഈ ആഴ്ച തുടക്കത്തിൽ ആരംഭിക്കാനിരുന്ന ഷൂട്ടിങ് മോഹൻലാലിന്റെ പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു. ഇന്ന് രാത്രിയോടെ മോഹൻലാൽ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തുമെന്നാണ് സൂചന. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ കടുവയിൽ പൂജ (പുതുവൽ)യിൽ ഭവാനിയമ്മ (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ വാസുദേവൻ പിള്ള
സഞ്ചയനം: ഞായറാഴ്ച 8 മണിക്ക്
by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
കരവാരം ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിൽ മിനി കോൺഫറൻസ് ഹാൾ, ലഘു ഭക്ഷണ ശാല, വനിതാജിം വനിതാ യോഗാ സെന്റർ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മെൻസ്ട്രൽ കപ്പ്, ഹരിതകർമ്മ സേനയ്ക്ക് ഹെൽത്ത് ഇൻഷുറൻസ് കാർഡ് എന്നിവയുടെ വിതരണവും ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു.
കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു മോഹൻ, വൈസ് പ്രസിഡന്റ് ലതിക പി നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ പങ്കജാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ സുദർശനൻ, മെഡിക്കൽ ഓഫീസർ മനോജ്, മെമ്പർമാർ, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വദത്ത് തുടങ്ങിയവർ പങ്കെടുത്തു.



Recent Comments