മംഗലപുരത്ത് യുവാവിന കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

മംഗലപുരത്ത് യുവാവിന കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം മംഗലപുരം സ്വദേശി ജയകുമാറിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വെയിലൂർ സ്വദേശി സജീറിനെ (കായൽ ചാടി സജീർ) കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി ശിക്ഷവിധിച്ചു.

2008നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടറക്കരി ജങ്ഷനിൽ യങ്മെൻസ് ക്ലബിന് സമീപം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുൽക്കൂട് നിർമിച്ചു കൊണ്ടിരിക്കുമ്പോൾ മരണപ്പെട്ട ജയകുമാർ പ്രതിയുടെ ഇരട്ടപേരു വിളിച്ചതിന്റെ വൈരാഗ്യത്തിൽ യങ്മെൻസ് ക്ലബിനകത്തു സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് കൊണ്ടുവന്നു പ്രതി സജീർ ജയകുമാറിൻ്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ ചേർന്ന് ജയകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.
തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷൻസ് ജഡ്ജ് സിജു ഷെയ്‌ഖ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1,00,000/- രൂപ (ഒരു ലക്ഷം രൂപ) പിഴ ഒടുക്കാനും ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി അനിൽകുമാർ അന്വേഷണം നടത്തിയ കേസിൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.ബിനുകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷ്, അഡ്വക്കേറ്റുമാരായ ബീനാകുമാരി എ, ലക്ഷ്മി എം എസ് എന്നിവർ ഹാജരായി.

കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു

കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു

നഗരൂർ നന്ദായവനം സ്വദേശി സാബുവിനെ കൊലപ്പെട്ടുത്തിയ സംഭവത്തിലെ പ്രതിയെ കോടതി വെറുതെ വിട്ടു. നഗരൂർ നെടുമ്പറമ്പ് പുല്ലുവിള സ്വദേശി ബിജോയിയെയാണ് കോടതി വെറുതെ വിട്ടത്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിന്റെ കല്യാണത്തിന് ബിയറിന് വേണ്ടിയുള്ള വഴക്കാണ് പ്രതിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്.

കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന അമ്മിണിക്കുട്ടന്റെ പ്രാഥമിക അന്വേഷണത്തിലും ആറ്റിങ്ങൽ A.S.P ആയിരുന്ന ആദിത്യ IPSന്റെ അന്വേഷണത്തിലുമാണ് കേസിലെ പ്രതി ബിജോയ് കുറ്റക്കാരനല്ലെന്ന് കണ്ട് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജ് അനിൽകുമാർ വെറുതെ വിടാൻ ഉത്തരവിട്ടത്. പ്രതിയ്ക്ക് വേണ്ടി അഡ്വക്കേറ്റ് ഷാജി ചിറയിൻകീഴ് കോടതിയിൽ ഹാജരായി.

ആദായ നികുതി റിട്ടേണ്‍ ഫയലിങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം; സമയപരിധി നീട്ടുമോ?

ആദായ നികുതി റിട്ടേണ്‍ ഫയലിങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം; സമയപരിധി നീട്ടുമോ?

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. പുതുക്കിയ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

ആദായനികുതി പോര്‍ട്ടലിലെ തകരാറുകള്‍, ഐടിആര്‍ പ്രോസസ്സിങ്ങിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ പലരും തെറ്റായ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ വാദിക്കുന്നു.

ഇതുവരെ, 5.30 കോടിയിലധികം ഐടിആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അവസാന തീയതി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ വര്‍ഷം സര്‍ക്കാര്‍ ഇനിയും സമയപരിധി നീട്ടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമുള്ള പിഴകള്‍ക്ക് കാരണമാകും. കൂടാതെ റിട്ടേണ്‍ വൈകി സമര്‍പ്പിച്ചാല്‍ റീഫണ്ടുകളും വൈകിയേക്കാം.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ ഇ -​ഗേറ്റ്സ് സൗകര്യം ലഭ്യം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു. പദ്ധതി യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ അവർക്ക് പരിചയപ്പെടുത്താനുള്ള അവസരവും നൽകുന്നുവെന്ന് അമിത് ഷാ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പരമാവധി ആളുകൾക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സാങ്കേതിക സാധ്യതകളും പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്‌പോർട്ടുകളും OCI കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ സാധ്യമാകും.

തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്, ലഖ്‌നൗ, തിരുച്ചി, അമൃത്സർ എന്നിവിടങ്ങളിലും ഇന്ന് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന് കേന്ദ്ര മന്ത്രി തുടക്കം കുറിച്ചു. ഇ-ഗേറ്റ്‌സ് സൗകര്യം കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലും ഇതിനകം ലഭ്യമാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ അരവിന്ദ് മേനോൻ ഐപിഎസ്, ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്, തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോട്ടി എന്നിവർ സംസാരിച്ചു. ഐജി ശ്യാം സുന്ദർ ഐപിഎസ്, ഡിഐജി നിശാന്തിനി ഐപിഎസ് എന്നിവരും മറ്റ് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും പങ്കെടുത്തു.

https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് FTI-TTP നടപ്പിലാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേരുന്നതിന്, അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും.

രജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിംഗ് പാസ് ഇ-ഗേറ്റിൽ സ്കാൻ ചെയ്യേണ്ടതുണ്ട്; ഒപ്പം പാസ്‌പോർട്ടും സ്കാൻ ചെയ്യണം. ആ​ഗമനം, പുറപ്പെടൽ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ് പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് യാന്ത്രികമായി തുറക്കുകയും എമിഗ്രേഷൻ ക്ലിയറൻസ് നൽകപ്പെടുകയും ചെയ്യുന്നു.

ഓൾ ഇന്ത്യാ ഫിലിം ഫെസ്റ്റിവലിൽ ചായമൻസ – അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ഓൾ ഇന്ത്യാ ഫിലിം ഫെസ്റ്റിവലിൽ ചായമൻസ – അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ഓൾ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ചായമൻസ – അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. ആസാമിലെ ഗുവഹാത്തി ആസ്ഥാനമായ സിനിമാറ്റിക് ബ്രില്യൻസ് ഫിലിം അവാർഡിലാണ് (എ ഐ എഫ് എഫ്) മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം. പരിസ്ഥിതിവിഷയവുമായി ബന്ധപ്പെട്ട ഈ ഡോക്യുമെൻ്ററി
ചായമൻസ എന്ന സസ്യത്തിൻ്റെ പ്രത്യേകതളെകുറിച്ചുള്ളതാണ്.

എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയിത്രി ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റ് തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിംഗ്, സങ്കേതിക സഹായം ആര്യൻ എസ് ബി നായർ, നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ എന്നിവരാണ്.

പതിനാറുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്

പതിനാറുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്

തിരുവനന്തപുരം പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹൻ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.ഷാജി, റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.

പതിനാറ്കാരിയെ പീഡിപ്പിച്ചത്തിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്

പതിനാറ്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ജയിൽവാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസിൽ പ്രതിയായ പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെ ഇരുപത്തിമൂന്ന് വർഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി.അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ട് വർഷം കൂടുതൽ അനുഭവിക്കണം. പിഴതുക കുട്ടിക്ക് നൽകണം.

2022 മാർച്ച് പന്ത്രണ്ടിനാണ് കേസിൽ ആസ്പദമായ സംഭവം നടന്നത്. കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. പ്രതി വിവാഹ വാഗ്ദാനവും നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടി കൊണ്ട് പോയി വർക്കലയിൽ വെച്ച് രണ്ട് ദിവസം പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഈ കേസിന് മുമ്പ് 2021 സെപ്റ്റംബറിൽ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പല ദിവസങ്ങളിൽ പീഡിപ്പിച്ചത്തിന് മറ്റൊരു കേസുണ്ടായിരുന്നു. ഈ കേസിൽ റിമാൻഡിൽ ആയ പ്രതി ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ കുട്ടി, തന്നെ കൊണ്ട് പോയില്ലെങ്കിൽ ആത്മഹത്യ ചെയുമെന്ന് പ്രതിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതി കുട്ടിയെ വർക്കലയിൽ ഒരു ലോഡ്ജിൽ കൊണ്ട് പോവുകയും തുടർന്നും പീഡിപ്പിക്കുകയായിരുന്നു. കൂട്ടിയെ കാണാത്തതിനാൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി ഇവരെ കണ്ടെത്തുകയായിരുന്നു. പോലീസ് കണ്ടെടുത്ത കുട്ടിയുടെ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആദ്യത്തെ കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹന്‍, അഭിഭാഷകരായ നിവ്യ റോബിൻ, ആർ.അരവിന്ദ് എന്നിവർ ഹാജരായി
ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എസ്.ഷാജി, ഫോർട്ട് എസ്.ഐയായിരുന്ന കെ.ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ചു 29 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.