വർക്കലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

വർക്കലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

വർക്കല ഞെക്കാട് ഹൈസ്കൂളിന് സമീപത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളിയായ വർക്കല വെട്ടൂർ ചാലക്കര വീട്ടിൽ 58 വയസ്സുള്ള അബ്ദുൽ റഫൂഫാണ് മരിച്ചത്. ഇയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഡ്യൂക്ക് ബൈക്കിൽ എത്തിയ യുവാവ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് എതിരെ വന്ന മത്സ്യത്തൊഴിലാളിയുടെ സ്കൂട്ടിയുമായി കൂട്ടിയിടിച്ചത്. ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന ആറ്റിങ്ങൽ ആലംകോട് സ്വദേശി ചരുവിള പുത്തൻ വീട്ടിൽ 21 വയസ്സുള്ള ദീപകിൻ്റെ വലതു കൈ ഒടിഞ്ഞു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് ചികിത്സയിൽ തുടരുന്നു.

ജയ് ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു

ജയ് ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ മാത്യു സി ആര്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ മാത്യു സി ആര്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം മുളവനയിലെ വീട്ടിലേക്ക് കൊണ്ടുപോകും. എസിവിയിലൂടെയാണ് മാത്യു സി ആര്‍ മാധ്യമരംഗത്തെത്തുന്നത്. പിന്നീട് സൂര്യ ടിവി ന്യൂസില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ സംഘടനാ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ചടയമംഗലം എക്സൈസിനെ കണ്ട് ചാരായം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

ചടയമംഗലം എക്സൈസിനെ കണ്ട് ചാരായം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊല്ലം: കടയ്ക്കൽ അണപ്പാട് നിന്നും 20 ലിറ്റർ വാറ്റ് വാറ്റ് ചാരായം സഹിതം മൂന്നുപേർക്കെതിരെ ചടയമംഗലം എക്സൈസ് സംഘം കേസെടുത്തിരുന്നു.
സ്ഥലത്തുനിന്നും ഓടിപ്പോയ പ്രതിയായ അണപ്പാട്, രഞ്ചു വിലാസം വീട്ടിൽ
(വയറൻ മോഹനൻ) എന്ന് വിളിക്കുന്ന മോഹനൻപിള്ളയെ ആണ് എക്സൈസ് സംഘം കടയ്ക്കൽ മേലേപന്തളം മുക്കിൽ നിന്നും പിടികൂടിയത്.

മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അറസ്റ്റ് ചെയ്യുന്ന സമയം ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ സബീർ എന്നിവരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.

തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ഇട്ടിവ,അണപ്പാട് മേഖലകളിൽ വർഷങ്ങളായി ചാരായം വാറ്റി വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് മോഹനൻപിള്ള. ഇയാളുടെ പേരിൽ മുൻപും വാറ്റ് ചാരായ കേസുകളുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരായ ഷാനവാസ്‌, ചന്തു ശ്രേയസ് ഉമേഷ്‌ എന്നിവർ പങ്കെടുത്തു. ഈ കേസിൽ രണ്ട് പേരെ പിടികൂടിയിരുന്നു.

ലോക സാഷരതാ ദിനത്തോടനുബന്ധിച്ച് തുടർ പഠനം നടത്തുന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു

ലോക സാഷരതാ ദിനത്തോടനുബന്ധിച്ച് തുടർ പഠനം നടത്തുന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു

കേരള സർക്കാർ, തദ്ദേശ സ്വയം ഭരണ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരതാമിഷൻ, ആറ്റിങ്ങൽ നഗരസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലോക സാഷരതാ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ തുടർ പഠനം നടത്തുന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു.

നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻ പിളളയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. പ്രൊഫസർ. ഭാസി രാജ് സാക്ഷരതാദിന സന്ദേശം നൽകി സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഗിരിജ ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജാം, നോഡൽ പ്രേരക് മിനിരേഖ, ടീച്ചർമാരായ സുജ.കെ.എസ്, ബീന. ആർ എസ് തുടങ്ങിയവർ സംസാരിച്ചു.

68 വയസ്സുള്ള അനിതകുമാരി, രഞ്ജിത്ത്, സുൽഫത്ത്, ലീന, അമ്യത, ഷഹ്ന, താഹിറ, റുബീന, ലീലാമ്മ, സന്ധ്യ, അനീസ, അശ്വതി, ബൈജു, ഗാഥ, നസീറ, ശരത് ജ്യോതി എന്നിവരെ ആദരിച്ചു.

68 വയസ്സുള്ള അനിതകുമാരി (+2 തുല്യതയ്ക്ക് ശേഷം ഡിഗ്രി സോഷ്യോളജിയിൽ 76.7 % മാർക്കോടെ വിജയിച്ച് LLB യ്ക്ക് അഡ്മിഷൻ എടുത്തു)

രഞ്ജിത്ത്, സുൽഫത്ത് (ഡിഗ്രി പാസായവരായവർ)

ലീന (+2 തുല്യതയ്ക്ക് ശേഷം ഇപ്പോ BBA LLB ക്ക് പഠിക്കുന്നു)

അമ്യത (+2 തുല്യതയ്ക്ക് ശേഷം TTC പരീക്ഷ എഴുതുകയും ഇപ്പോ ഡിഗ്രിക്ക് പഠിക്കുകയും ചെയ്യുന്നു)

ഷഹ്ന (+2 ന് ശേഷം ഹിന്ദി Bed പഠിക്കുന്നു)

താഹിറ (+2 ന് ശേഷം മോണ്ടിസോറി കോഴ്സ് പഠിച്ച് അധ്യാപികയായി തുടരുന്നു)

റുബീന (+2ന് ശേഷം പ്രിന്റിംഗ് കോഴ്സ് കഴിഞ്ഞു)

ലീലാമ്മ (+2 ന് ശേഷം ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരിക്കുന്നു, മുദാക്കൽ പഞ്ചായത്ത് മെമ്പർ കൂടിയാണ്)

സന്ധ്യ, അനീസ, അശ്വതി, ബൈജു, ഗാഥ, നസീറ, ശരത് ജ്യോതി (+2 ന് ശേഷം ഡിഗ്രി പഠിക്കുന്നു)

റെക്കോര്‍ഡ് കലക്ഷനുമായി കെഎസ്ആര്‍ടിസി; പ്രതിദിന വരുമാനം 10 കോടി കടന്നു

റെക്കോര്‍ഡ് കലക്ഷനുമായി കെഎസ്ആര്‍ടിസി; പ്രതിദിന വരുമാനം 10 കോടി കടന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കലക്ഷനാണ് കെഎസ്ആര്‍ടിസി നേടിയത്. ആദ്യമായാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ 10 കോടി കടക്കുന്നത്.

ഓഗസ്റ്റില്‍ കെഎസ്ആര്‍ടിസിയുടെ ആകെ നഷ്ടത്തില്‍ നിന്ന് 10 കോടി രൂപ കുറയ്ക്കാനായി. കഴിഞ്ഞ ജൂലൈയില്‍ 60.12 കോടിയായിരുന്നു നഷ്ടമെങ്കില്‍ ഈ വര്‍ഷം അത് 50.2 കോടിയായി ചുരുങ്ങി. ബാങ്ക് കണ്‍സോര്‍ഷ്യത്തിന് ദിവസം 1.19 കോടി നല്‍കണം.

സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്നും കെഎസ്ആര്‍ടിസി നഷ്ടം കുറച്ച് വരികയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 8.40 കോടി രൂപ പ്രതിദിന കലക്ഷന്‍ കിട്ടിയാല്‍ കെഎസ്ആര്‍ടിസി ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു.

ഓണം വാരാഘോഷ സമാപനം, ഉത്രട്ടാതി വള്ളംകളി; തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും പത്തനംതിട്ടയിലും ഇന്ന് അവധി

ഓണം വാരാഘോഷ സമാപനം, ഉത്രട്ടാതി വള്ളംകളി; തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും പത്തനംതിട്ടയിലും ഇന്ന് അവധി

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്കു ശേഷം അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.

ഇന്ന് വൈകിട്ട് നാല് മണിക്കാണ് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കുക. മാനവീയം വീഥിയില്‍ നിന്നാരംഭിച്ച് കിഴക്കേക്കോട്ടയില്‍ സമാപിക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വിളംബരം അറിയിക്കുന്നതിനായി 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറും. ഇതോടെ ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കംകുറിക്കും. ആയിരത്തോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ക്കൊപ്പം അറുപതോളം ഫ്ളോട്ടുകളാണ് ഘോഷയാത്രയില്‍ അണിനിരക്കുക. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും ഫ്ളോട്ടുകള്‍. ഇതോടൊപ്പം 91 ദൃശ്യശ്രവ്യ കലാരൂപങ്ങളും കരസേനയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയ്ക്ക് നിറമേകും.

ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം, എല്‍എംഎസ്, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട, ഈഞ്ചക്കല്‍, കല്ലുമ്മൂട് വരെ റോഡില്‍ വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കില്ല.

ആറന്മുള വള്ളംകളി

ആറന്മുള ഉത്രട്ടാതി വള്ളം കളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. സെപ്റ്റംബര്‍ 9ന് (ചൊവ്വ) പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷയ്ക്കും യൂണിവേഴ്സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.