കർക്കടക വാവ് പ്രമാണിച്ചു വർക്കല നഗരത്തിൽ 23ന് വൈകിട്ട് മുതൽ 24ന് ഉച്ചവരെ ഗതാഗത ക്രമീകരണം..

കർക്കടക വാവ് പ്രമാണിച്ചു വർക്കല നഗരത്തിൽ 23ന് വൈകിട്ട് മുതൽ 24ന് ഉച്ചവരെ ഗതാഗത ക്രമീകരണം..

വർക്കല∙ കർക്കടക വാവ് പ്രമാണിച്ചു വർക്കല നഗരത്തിൽ 23ന് വൈകിട്ട് മുതൽ 24ന് ഉച്ചവരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കാപ്പിൽ ഭാഗത്ത് നിന്നു വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്നു വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ്

മാന്തറ, അഞ്ചുമുക്ക് വഴിയും, ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക്, അഞ്ചുമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.

പുത്തൻചന്ത, പാലച്ചിറ ഭാഗത്തു നിന്നു വരുന്ന ബസുകൾ പുത്തൻചന്ത, മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം. ബസ് ഒഴികെയുള്ള വാഹനങ്ങൾ നിശ്ചിത പാർക്കിങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. കടക്കാവൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത, പാലച്ചിറ വഴിയും, കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ടവ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴിയും പോകേണ്ടതാണ്.

പാരിപ്പള്ളി, ഊന്നിൻമൂട്, അയിരൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നടയറ തിരിഞ്ഞു എസ്എൻ കോളജ് വട്ടപ്ലാമൂട്, പാലച്ചിറ വഴി മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളിനഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്. പാരിപ്പള്ളി, ഊന്നിൻമൂട്, അയിരൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പാലച്ചിറ, എസ്എൻ കോളജ്, നടയറ വഴി തിരികെ പോകണം. കിളിത്തട്ട് ഭാഗത്ത് നിന്ന് ആൽത്തറമൂട് ഭാഗത്തേക്കും, ആൽത്തറമൂട്ടിൽ നിന്നു കൈരളി നഗറിൽ ഭാഗത്തേക്കും ഒരു വാഹനങ്ങളും അനുവദിക്കില്ല.

പാർക്കിങ് സ്ഥലങ്ങൾ–ഹെലിപാഡ് (ഫോർ വീലർ, ടൂവീലർ), നന്ദാവനം(ഫോർ വീലർ, ടൂ വീലർ), പെരുങ്കുളം(ടൂവീലർ), നടക്കാമുക്ക്(ഫോർവീലർ, ടൂവീലർ), ധന്യ സൂപ്പർ മാർക്കറ്റിന് സമീപം(ഫോർവീലർ, ടൂവീലർ), ഷാ വെഡിങ്ങ് സെൻറർ(ടൂവീലർ), റെയിൽവേ സ്റ്റേഷനു സമീപം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം (ഫോർവീലർ, ടൂവീലർ), മുനിസിപ്പൽ ബസ് സ്റ്റാൻഡ്( എല്ലാ വാഹനങ്ങളും), ഗവ.ഐടിഐ, പുന്നമൂട്(ടൂവീലർ), എസ്എൻ കോളജ് (എല്ലാ വാഹനങ്ങളും), എസ്എൻ സെൻട്രൽ സ്കൂൾ(എല്ലാ വാഹനങ്ങളും), എസ്എൻ നഴ്സിങ് കോളജ് -എതിർവശം (ഫോർവീലർ, ടൂവീലർ).

ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ വി എസ് എത്തി; സമരപുത്രനെ ഏറ്റുവാങ്ങി ജന്മനാട്

ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ വി എസ് എത്തി; സമരപുത്രനെ ഏറ്റുവാങ്ങി ജന്മനാട്

അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. കോരി ചൊരിയുന്ന മഴ, ഇരുട്ടുമുറ്റി നിന്ന രാത്രി. എന്നിട്ടും പിന്തിരിഞ്ഞുപോകാതെ ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാൻ തടിച്ചുകൂടി നിന്നു.

ഓരോ കേന്ദ്രത്തിലും ഹൃദയസ്പർശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം. ഇപ്പോഴിതാ ആ യാത്ര ആലപ്പുഴയുടെ വിപ്ലവ വീഥികളിലേക്ക് കടന്നിരിക്കുകയാണ്.

വി എസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് സംസ്കാരം വലിയ ചുടുകാട്ടിൽ.

വർക്കല മൈതാനം ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നു

വർക്കല മൈതാനം ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നു

വർഷങ്ങളായി വർക്കല മൈതാനം ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും കച്ചവടക്കാരെയും ഗുരുതരമായി ബാധിക്കുന്നതായി പരാതി. ടൗണിലെ വെള്ളക്കെട്ടിൽ ജനങ്ങളും വ്യാപാരികളും ഒരുപോലെ ദുരിതത്തിലാണ്. മഴപെയ്താൽ വെള്ളക്കെട്ട് മൂലം റോഡിലൂടെ നടക്കാനോ ബസിൽ പോലും കയറാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ.

കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പിടിപെടാൻ പാകത്തിൽ മലിനമാകും വിധത്തിലാണ് പ്രദേശത്തെ റോഡിലെ വെള്ളക്കെട്ട്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകിന്റെ പ്രജനന കേന്ദ്രമായി മാറുന്നു. നഗരസഭയുടെ കൊതുക് വളർത്തൽ കേന്ദ്രമാണെന്ന് പരിഹാസരൂപേണ പരക്കെ ആക്ഷേപമുണ്ട്. ടൗണിലെ പ്രധാന കാത്തിരിപ്പു കേന്ദ്രങ്ങൾക്ക് മുന്നിലും വെള്ളക്കെട്ടാണ് വില്ലൻ. വർക്കല മൈതാനത്തെ ബസ് സ്‌റ്റോപ്പിന് മുന്നിലും എതിർവശത്തുമാണ് സ്ഥിരമായി വെള്ളക്കെട്ടുള്ളത്.

ബസുകൾവളരെ വേഗത്തിൽ വെള്ളത്തിലിറക്കിയാൽ യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കും. ബസിൽ നിന്ന് യാത്രക്കാർ നേരെ ചെളിവെള്ളത്തിലേക്കാണ് ഇറങ്ങേണ്ടത്. ബസിൽ കയറാനും ഇതേ ബുദ്ധിമുട്ട് സഹിക്കണം. റോഡിന്റെ ചരിവ് ഓടയുള്ള ഭാഗത്തേയ്ക്ക് കൃത്യമായി ക്രമീകരിച്ച് വെള്ളം ഒഴുകുന്ന രീതിയിൽ പുനർനിർമ്മാണം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.

മാസങ്ങൾക്ക് മുൻപ് കിഫ്‌ബി ഫണ്ടിൽ റോഡ് നവീകരണം നടത്തിയിട്ടും വെള്ളക്കെട്ട് പരിഹരിക്കാത്താത് അധികൃതരുടെ അനാസ്ഥയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. റോഡിന്റെ പകുതി ഭാഗത്തോളം വെള്ളക്കെട്ട് ആയതിനാൽ മദ്ധ്യഭാഗത്തു കൂടിയാണ് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കേണ്ടി വരുന്നത്. കാർ-ബൈക്ക് ഗതാഗതം വഴിമാറുന്നതിനും റോഡിൽ ഗതാഗത കുരുക്ക് സംജാതമാകുന്നതിനും വെള്ളക്കെട്ട് പലപ്പോഴും കാരണമാകുന്നുണ്ട്.

വെള്ളക്കെട്ടിൽ വാഴ നട്ടുള്ള പ്രതിഷേധസമരം പലപ്പോഴായി ജനങ്ങൾ നടത്തിയിട്ടും അധികൃതർ വിഷയം മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും ആരോപണം ഉണ്ട്. പരിഹരിക്കാം എന്ന് അധികൃതർ ഉറപ്പ് നല്കുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വതപരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. സമീപത്തെ സ്ഥാപനങ്ങളിലും യാത്രക്കാരുടെ മേലേയ്ക്കും അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ ചെളിവെള്ളം അടിച്ചു തെറിപ്പിക്കുന്നതായും പരാതിയുണ്ട്.നടപ്പാത നിർമ്മാണത്തിലെ അശാസ്ത്രീയതയും അപാകതയുമാണ് മൈതാനത്തെ വെള്ളക്കെട്ടിന് കാരണമായത്.

വെള്ളക്കെട്ടിന് സമീപത്തെ സ്ഥാപനഉടമ പ്രശ്നം ചൂണ്ടിക്കാട്ടി പലവട്ടം അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ താഴ്ന്ന ഭാഗം കൗൺസിലറുടെ അനുമതിയോടെ മണ്ണിട്ട് പൊക്കി താൽക്കാലിക പരിഹാരം കണ്ടെങ്കിലും റീടാറിംഗ് ജോലികൾ നടന്നപ്പോൾ ഈ മണ്ണ് അധികൃതർ നീക്കം ചെയ്തു. സ്ഥാപനത്തിലേക്ക് കയറുന്നതിനായി മണൽച്ചാക്കുകളും കല്ലുകളും ഉപയോഗിച്ച് കടഉടമ വഴി കണ്ടെത്തേണ്ട ഗതികേടിലാണെന്നും പരാതിപ്പെടുന്നു. പരാതിക്ക് ആറ് വർഷത്തിലധികം പഴക്കമുണ്ട് .

ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് എതിരെ കുടുംബം

ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് എതിരെ കുടുംബം

നെടുമങ്ങാട്: വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ ബൈക്കിടിച്ച്, വിദ്യാർഥി അക്ഷയ് സുരേഷ്(19) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് എതിരെ കുടുംബം. മകന്റെ മരണത്തിനു കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് അക്ഷയയുടെ പിതാവ് സുരേഷ് കുമാർ ആരോപിച്ചു. സംഭവത്തിൽ സുരേഷ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.

‘ലൈനിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റേണ്ട ഉത്തരവാദിത്തം കെഎസ്ഇബിക്കാണ്. സമീപത്തെ വൈദ്യുത പോസ്റ്റ് മാറ്റിയിട്ടും 20 വർഷത്തിലധികം പഴക്കംചെന്ന ഇൗ വൈദ്യുത തൂൺ മാറ്റിയില്ല. പോസ്റ്റിന് സ്റ്റേവയർ ഉണ്ടായിരുന്നെങ്കിൽ മരച്ചില്ല വീണപ്പോൾ ഒടിയേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല’– സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഉടൻ പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു. അന്വേഷണം നടത്തി കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി.രാജേഷ്കുമാർ അറിയിച്ചു.

ശനി രാത്രി 12നാണ് പനയമുട്ടം വെള്ളായണി മൺപുറം അജയ വിലാസത്തിൽ അക്ഷയ് സുരേഷ് വാഹനാപകടത്തെ തുടർന്ന് ഷോക്കേറ്റ് മരിച്ചത്. പനയമുട്ടം പാമ്പാടി ദാറുസ്സലാം മസ്ജിദ് മദ്രസയ്ക്ക് മുന്നിൽ അപകടം നടന്ന സ്ഥലം നെടുമങ്ങാട് ആർഡിഒ കെ.പി.ജയകുമാറും സംഘവും ഇന്നലെ പരിശോധിച്ചു. റോഡിന്റെ വശത്തെ വൈദ്യുത തൂണിന്റെ സ്റ്റേ വയർ 2 ദിവസമായി പെ‍ാട്ടിക്കിടന്നതായി സംഘം വിലയിരുത്തി. ലൈനിൽ മരത്തിന്റെ ശിഖരം വീണപ്പോൾ പോസ്റ്റ് ഒടിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. സമീപത്തെ 11 കെവി ലൈനിന് മുകളിലായി ഒട്ടേറെ റബർ മരങ്ങളുണ്ട്.

ഈ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ഉടമയ്ക്ക് നോട്ടിസ് നൽകാൻ ആർഡിഒ പഞ്ചായത്ത് സെക്രട്ടറി നജീമിനു നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പനവൂർ പഞ്ചായത്ത്‌ കമ്മിറ്റി പനവൂർ കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ആട്ടുകാൽ ബിനു ഉദ്ഘാടനം ചെയ്തു.

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങള്‍ പ്രധാന പ്രവര്‍ത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദര്‍ശനം പൂര്‍ത്തിയാക്കി, ഉച്ചയ്ക്ക് ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തലസ്ഥാനത്തു നിന്നും 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട പ്രിയനേതാവിന് അന്ത്യാഭിവാദം അര്‍പ്പിക്കാനായി ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയില്‍ ഏഴിടത്തും പൊതുജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ –

പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ്‌ബേ, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കെപിഎസി ജംഗ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി, കരിയിലക്കുളങ്ങര, നങ്ങാര്‍കുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി, റാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗണ്‍, വണ്ടാനം മെഡിക്കല്‍ കോളജ് എന്നീ വഴികളിലൂടെയാണ് പുന്നപ്രയിലെ വീട്ടിലെത്തിക്കുക. വഴികളില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്റ്റര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യാൊരുങ്ങി വിജിലന്‍സ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍.

കേസ് ഒതുക്കുന്നതിനായി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ ആദ്യ ഘഡു കൈപ്പറ്റുന്നതിനിടെ ഏജന്റുമാരായ വില്‍സന്‍, ഹവാല ഇടപാടുകാരന്‍ മുകേഷ് എന്നിവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.അതേസമയം പിടിയിലായവരുടെ മൊബൈലില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്‍ കുമാര്‍ മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം നടത്തിയിരുന്നത്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.