ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വീണാ ജോര്‍ജ്

ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം:കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശി ഡി ബിന്ദു (52) മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേയും ദുഃഖമാണ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് കെട്ടിടം തകര്‍ന്ന് ബിന്ദു മരിച്ചത്. അപകടമുണ്ടായി രണ്ടേകാല്‍ മണിക്കൂറിനുശേഷമാണ് ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. സുരക്ഷിതമല്ലെന്ന് 12 വര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് അടക്കം പ്രവര്‍ത്തിച്ചിരുന്നു.

വീണ ജോര്‍ജിന്റെ കുറിപ്പ്

‘കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’.

‘വെന്റിലേറ്റര്‍ സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങി’; വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മുന്‍ സെക്രട്ടറിയുടെ കുറിപ്പ്

‘വെന്റിലേറ്റര്‍ സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങി’; വിഎസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മുന്‍ സെക്രട്ടറിയുടെ കുറിപ്പ്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി, പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെ ശശിധരന്റെ കുറിപ്പ്. വിഎസ് സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

കുറിപ്പ്:

ഒരു കാലഘട്ടം അതിന്റെ അവസാന ഘട്ടത്തിലാണ്. സിപിഐ(എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. പത്തിരുപത്തഞ്ച് വര്‍ഷം ആ മനീഷിയുടെ കൈവിരല്‍ത്തുമ്പില്‍ തൊട്ടു നടന്നതിന്റെ കനം എവിടെയൊക്കെയോ തൂങ്ങി നില്‍ക്കുമ്പോള്‍ നാട്ടിലെത്തുക എന്നത് ഇതുവരെചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഒരുപക്ഷെ, നാളെ മുതല്‍ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങാനിടയുണ്ട് എന്ന് അന്ന് വൈകുന്നേരം ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ ഒരുപിടി ആളുകളുടെ മുഖത്ത് കണ്ട പ്രതീക്ഷയോടൊപ്പം ഞാനും ആശുപത്രി മുറ്റത്ത് തുടരുകയായിരുന്നു.

ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. ഇപ്പോള്‍ രാജധാനിയില്‍ തിരിച്ച് നാട്ടിലേക്ക് പുറപ്പെടുന്നു. ഒരാഴ്ച്ചക്കകം തിരിച്ച് ചെന്ന് ആ കൈവിരല്‍ തൊടാമെന്ന് പ്രതീക്ഷിക്കുന്നു.

ചരിത്രത്തിലാദ്യം; ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ്റ്റി ഓഡിറ്റ് നടത്തി; അവകാശവാദവുമായി വീണാ ജോര്‍ജ്

ചരിത്രത്തിലാദ്യം; ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ്റ്റി ഓഡിറ്റ് നടത്തി; അവകാശവാദവുമായി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തി നടത്തിയത് ഈ സര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊലീസും, ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈന്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളമെന്ന് വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ 1280-ഓളം വരുന്ന എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായി ആശുപത്രി സുരക്ഷ പദ്ധതി തയ്യാറാക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി അധ്യക്ഷതയില്‍ മെയ് 21ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് യോഗം ചേര്‍ന്നത്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തില്‍ ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ശില്പശാലകളില്‍ നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിയ്ക്ക് ആവശ്യമായ രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 26 ന് ചേര്‍ന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ട് നീങ്ങുന്നു. ഓഗസ്റ്റ് മാസത്തോടുകൂടി എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ഈ പദ്ധതി തയ്യാറാക്കപ്പെടും. ഈ സുരക്ഷ പദ്ധതി മുഖേനെ കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും നേരിട്ടേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ദുരന്ത സാധ്യതാ പ്രശ്‌നങ്ങളെ മനസിലാക്കുകയും അവയെ തരംതിരിച്ചു അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തീരുമാനിക്കാവുന്നതുമാണ്.

അതത് സ്ഥലങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന കാര്യങ്ങള്‍ അവിടെ തന്നെയും അതിനപ്പുറമുള്ളവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെയും പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനപ്പുറം വലിയ ദുരന്ത ആഘാത സാധ്യതയുള്ള പ്രശ്‌നങ്ങളെ തടയുവാന്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഗണേശ ഉത്സവ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന പുരസ്കാര വിതരണം ജൂലൈ 6ന്

ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഗണേശ ഉത്സവ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന പുരസ്കാര വിതരണം ജൂലൈ 6ന്

ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഗണേശ ഉത്സവ സമിതിയുടെയും നേതൃത്വത്തിൽ സ്വാഗതസംഘം കമ്മിറ്റിയും പുരസ്കാര വിതരണവും ജൂലൈ 6ഞായറാഴ്ച 3 മണിയ്ക്ക് ഇന്നു ഓഡിറ്റോറിയം കച്ചേരിനടയിൽ നടക്കും.

കാര്യപരിപാടികൾ
3 pm രജിസ്ട്രേഷൻ
3.30 ഈശ്വര പ്രാർത്ഥന
സ്വാഗതം :ഡോ എം ജയരാജു (മുൻ അനർട്ട് ഡയറക്ടർ)
അധ്യക്ഷൻ ഡോ.ബിജു രമേശ് (ചെയർമാൻ രാജധാനിഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് )
ഉദ്ഘാടനം ജി.എം മഹേഷ് (കേന്ദ്രഫിലിം സെൻസർ ബോർഡ് അംഗം , ജനറൽ ജോയിൻ സെക്രട്ടറി തപസ്യ കലാസാഹിത്യവേദി)

ശ്രീ ഗണേശോത്സവം പുരസ്കാരം 2025
വിദ്യാഭ്യാസ അവാർഡ് വിതരണം

ആശംസകൾ:
ഡോക്ടർ രാധാകൃഷ്ണൻ (എം ഡി അമർ ഹോസ്പിറ്റൽ)
ജ്യോതിസ് ചന്ദ്രൻ (ചെയർമാൻ ജ്യോതിസ് സ്കൂൾ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്)
അഡ്വ. എസ് .സുരേഷ് (ബിജെപി സംസ്ഥാന സെക്രട്ടറി)
ബി അനിൽകുമാർ (രക്ഷാധികാരി ഗണേശോത്സവ സമിതി ,ജില്ലാ സെക്രട്ടറി കേരള വ്യാപാരി വ്യവസായ സമിതി ,)
പൂജാ ഇക്ബാൽ (ജില്ലാ വൈസ് പ്രസിഡൻ്റ് ഞാൻവ്യാപാരി വ്യവസായി സമിതി)
വി അഖിലേഷ് (വിഭാഗ് വിചാർ പ്രമുഖ് )
സുജിത് ഭവാനന്ദൻ (ജനറൽ സെക്രട്ടറി തപസ്യ)
ബ്രഹ്മശ്രീ കിഴക്കില്ലo രാജേഷ് നമ്പൂതിരി (പ്രസിഡൻറ് ഗണേശോത്സവ സമിതി)
മധു മുല്ലശ്ശേരി
ഗണേശ സന്ദേശം വക്കം അജിത് (ചെയർമാൻ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ്)

5.30 കൃതജ്ഞത:
ശ്രീ ഗണേശോത്സവ പുരസ്കാരം 2025
കർമമ ശ്രേഷ്ഠ പുരസ്കാരം

1 ശ്രീ വിഷ്ണുപുരം ചന്ദ്രശേഖരൻ (വി.എസ് ഡി.പി സംസ്ഥാന ചെയർമാൻ)
ആദ്ധ്യാത്മിക ജ്യോതി പുരസ്കാരം
2 ബിജു ശാരദ പത്മനാഭൻ ( അതീത മനശാസ്ത്ര ഗവേഷകൻ എഴുത്തുകാരൻ ആത്മിയ പ്രഭാഷകൻ, അതീന്ദ്രിയം ചാനൽ)
3.പ്രൊഫസർ ജെ ശ്രുതിലയം
കുണ്ഡലിനി യോഗ സെൻറർ ,കണ്ണൂർ)
4 ഡോ ജയ് ഗണേഷ്
(ആൾട്ടർനേറ്റീവ് പൈൻ ആൻഡ് റിലീഫ് സെൻറർ കുഴിത്തുറ , തമിഴ്നാട്)
കാവ്യ രത്ന പുരസ്കാരം
5 വർക്കല ദേവകുമാർ
(കവി നോവലിസ്റ്റ് അഭിനേതാവ് പ്രവാസി വ്യവസായി )
വ്യാപാര വ്യവസായ രത്നാപുരസ്കാരം
6 പ്രഭാകരൻ ഗോപിനാഥൻ (എം.ഡി. എഡി നോറാ ടൂത്ത് പേസ്റ്റ്)
7 വിമൽ ബി എസ്
(എം ഡി ശ്രേയ മോട്ടേഴ്സ് )
8 ശ്രീ കൃതി ദാസൻ (എം.ഡി. സി എസ് ഏജൻസിസ് ആൻഡ് ഇലക്ട്രിക്കൽസ് )
9 അനിൽ എസ് (എം.ഡി.മോഡേൺ ബേക്കറി ആറ്റിങ്ങൽ)
10 അനിൽ . റ്റി (എം.ഡി.ആവണീശ്വരം ഫാർമസി )
11 സാബു എം ( എം.ഡി.സിറ്റി ഹാർഡ് വെയർ ആലംകോട് )
12 സജിൻ മുഹമ്മദ് (എം ടി മോഡൽ ഫുഡ് പ്രോഡക്റ്റ്)
13 ജോഷി ബാസു (ജില്ലാ ജനറൽ സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപനസമിതി)
പ്രവാസി രത്നാ പുരസ്കാരം
14ശ്രീ രാജൻ , ഊരു പൊയ്ക
15 ശ്രീ പ്രസന്നകുമാർ വി (എംആർഎഫ് ഫ്രാൻചേയ്സിസ് അർജജുൻ ടയേഴ്സ് ആറ്റിങ്ങൽ )

മാധ്യമ പുരസ്കാരം:
പ്രതീഷ് എസ് മാതൃഭൂമി
രാകേഷ് എൻ കെ മലയാള മനോരമ
സജി കേരളകൗമുദി എന്നിവർക്ക്പുരസ്കാരം നൽകി ആദരിക്കുന്നു. കൂടാതെ വിവിധ ക്ഷേത്ര ഭാരവാഹികളെയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡും നൽകി ആദരിക്കുന്നു. കൊല്ലത്തെ ഗണേശോത്സവം ആഗസ്റ്റ് 19 മുതൽ 27 വരെ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടുള്ള സ്വാഗതസംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന പുരസ്കാര വിതരണമാണിത്. ജൂലൈ 12, 13 തീയതികളിൽ കണ്ണൂർ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണേശ ഉത്സവം സന്ദേശയാത്ര ആരംഭിക്കും.

‘സ്വയം കെട്ടിയിട്ടാണ് ഉറങ്ങുന്നത്, ഒഴിവ് സമയം പന്തുകളിച്ചു’; കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ശുഭാംശു

‘സ്വയം കെട്ടിയിട്ടാണ് ഉറങ്ങുന്നത്, ഒഴിവ് സമയം പന്തുകളിച്ചു’; കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ശുഭാംശു

തിരുവനന്തപുരം: കുട്ടികളുടെ സംശയങ്ങള്‍ക്ക് ബഹിരാകാശത്തിരുന്ന് മറുപടി നല്‍കി ബരിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല. ഗുരുത്വാകര്‍ഷണ ബലമില്ലാത്ത ബഹിരാകാശത്ത് എങ്ങനെ ഉറങ്ങും? ആലപ്പുഴ തിരുവമ്പാടി എച്ച് എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി എസ് നിധിയുടേതായിരുന്നു ചോദ്യം. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 28000 കിലോമീറ്റര്‍വേഗത്തില്‍ സഞ്ചരിക്കുന്ന നിലയത്തിലിരുന്നാണ് ശുഭാംശുവിന്റെ മറുപടി , പ്രത്യേകം തയ്യാറാക്കിയ കിടക്കയിലെ കൊളുത്തില്‍ നാട ഉപയോഗിച്ച് സ്വയം കെട്ടിയിട്ടിട്ടാണ് ഉറക്കമെന്ന് മറുപടിയും കൊടുത്തു.

തിരുവനന്തപുരം വിഎസ്എസ്സി സംഘിപ്പിച്ച പരിപാടിയിലാണ് 150 കുട്ടികള്‍ തല്‍സമയം ശുഭാംശുവുമായി സംവദിച്ചത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വ്യാഴാഴ്ച 2.30 മുതല്‍ പത്തുമിനിറ്റു സമയമാണ് കിട്ടിയത്. കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്കുപുറമേ ശുഭാംശു പഠിച്ച ലഖ്‌നൗ സ്‌കൂളിലെ കുട്ടികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ വിഎസ്എസ്സി ശാസ്ത്രജ്ഞനായ വി ടി റോബിനാണ് ഹാംറേഡിയോയും വീഡിയോവാളും ചേര്‍ന്ന സംവിധാനത്തിലൂടെ ശുഭാംശുവിനോട് ചോദിച്ചത്.

ആറ്റിങ്ങല്‍ ഗവ. മോഡല്‍ വിആന്‍ഡ് എച്ച്എസ്എസിലെ ഋഷിദേവ് കേരളത്തില്‍നിന്നു കൊണ്ടുപോയ നെല്‍വിത്തുകളെക്കുറിച്ച് ചോദ്യം നല്‍കിയിരുന്നെങ്കിലും സമയപരിമിതി കാരണം ഉത്തരം ലഭിച്ചില്ല.

കുട്ടികളുടെ ചോദ്യങ്ങളും ശുംഭാംശുവിന്റെ ഉത്തരവും….

അവിടെയെത്തിയപ്പോഴുണ്ടായ മാനസികസമ്മര്‍ദം എന്തൊക്കെയായിരുന്നു?

പരിശീലനം ലഭിച്ചിരുന്നെങ്കിലും ബഹിരാകാശനിലയത്തിലെത്തിയ ആദ്യ 15 മിനിറ്റ് ഞങ്ങള്‍ നിശബ്ദരായിപ്പോയി. പതിയെ പൊരുത്തപ്പെട്ടു. ഒറ്റപ്പെടലാണ് വെല്ലുവിളി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അസാന്നിധ്യം അനുഭവിക്കുന്നുണ്ട്.

ശാരീരിക ബുദ്ധിമുട്ടുകള്‍ എങ്ങനെ തരണം ചെയ്യും?

സീറോ ഗ്രാവിറ്റിയായതിനാല്‍ എല്ലുകള്‍ക്കും പേശികള്‍ക്കും അപകടമാണ്. പ്രത്യേക വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. ബാന്‍ഡ് ഉപയോഗിച്ചുള്ള വ്യായാമം, സൈക്ലിങ്, സ്ട്രച്ചിങ് തുടങ്ങിയവ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കും.

ഒഴിവുസമയങ്ങളില്‍ എന്തുചെയ്യും?

ഒഴിവുസമയം കുറവാണ്. എന്നാലും ഞങ്ങളിവിടെ ചെറിയ പന്തുപയോഗിച്ച് കളിക്കാറുണ്ട്. ഇടയ്ക്ക് ഞാന്‍ യോഗ ചെയ്യും. പിന്നെ വ്യൂപോയിന്റിലൂടെ ഭൂമിയെ നോക്കും. അത് വല്ലാതെ വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്.

അസുഖം വന്നാല്‍ എന്തുചെയ്യും ?

മരുന്നുകളൊക്കെ കരുതിയിട്ടുണ്ട്. പ്രാഥമികചികിത്സയ്ക്കുള്ള പരിശീലനം കിട്ടിയിട്ടുണ്ട്. വരുന്ന വഴിക്ക് ഹൃദയാഘാതം ഉള്‍പ്പെടെ എന്തെങ്കിലും സംഭവിച്ചാല്‍ പേടകം തിരികെയിറക്കുമായിരുന്നു.

ലോഞ്ചിങ് എങ്ങനെയായിരുന്നു?

അതുഗ്രന്‍ അനുഭവമായിരുന്നു. തിരികെ ഭൂമിയില്‍ വന്നിറങ്ങുമ്പോള്‍ പൊരുത്തപ്പെടാന്‍ സമയമെടുക്കും.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക. നേരത്തെ സർക്കാർ ബിന്ദുവിൻ്റെ സംസ്കാരത്തിനായി 50,000 രൂപ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു.