by Midhun HP News | Jul 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ “ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ” എന്ന പദ്ധതി ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കോഡിനേറ്റർ സിന്ധു സുരേഷ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ജി.എസ് ബിനു, സ്കൂൾ ചാർജ് വി.എസ് സിന്ധു, ഠൗൺ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം മുരളീധരൻ, എസ്.എം.സി അംഗങ്ങളായ സി.ജി വിഷ്ണു ചന്ദ്രൻ, പ്രിൻസ് രാജ്, റിട്ടയേർഡ് ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബി.എസ് സിനു ,ദിപുലാൽ എന്നിവർ പങ്കെടുത്തു. സ്കൂളിലെ എല്ലാ കുട്ടികളും ഓരോ വൃക്ഷത്തൈ കൊണ്ടുവന്ന് പരസ്പരം കൈമാറി. ഒരു കോടി വൃക്ഷത്തൈകൾ ഇത്തരത്തിൽ നട്ടു വളർത്തുന്ന സർക്കാർ പദ്ധതിയാണിത്.
by Midhun HP News | Jul 3, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂരിൽ വസ്തു എഴുതി നല്‍കാത്തതിന്റെ പേരില്‍ അമ്മായി അമ്മയെ അടിച്ചു കൊലപ്പെടുത്തിയ മരുമകനെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. കിളിമാനൂര്‍ പഴയകുന്നിമ്മേല്‍ അടയമണ്‍ വയറ്റിന്‍കര കുന്നില്‍ വീട്ടില്‍ രാജമ്മയെയാണ് മരുമകനായ പ്രസാദ് കമ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്.
by Midhun HP News | Jul 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ തന്നെ സസ്പെന്‍ഡ് ചെയ്ത് കേരള വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാര്‍ കോടതിയെ സമീപിക്കും. സസ്‌പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍ അനില്‍കുമാര്‍ പറഞ്ഞു. വിസിയുടെ സസ്‌പെന്‍ഷന്‍ നടപടിക്ക് നിയമസാധുത ഇല്ലെന്നാണ് അനില്‍കുമാറിന് ലഭിച്ച നിയമോപദേശം എന്നാണ് റിപ്പോര്‍ട്ട്. സസ്‌പെന്‍ഷന്‍ നടപടി അവഗണിച്ച് സര്‍വകലാശാലയില്‍ എത്താനാണ് രജിസ്ട്രാര്‍ അനില്‍കുമാറിന്റെ തീരുമാനമെന്നും സൂചനയുണ്ട്.
രജിസ്ട്രാറെ പിന്തുണച്ച് സര്‍ക്കാരും രംഗത്തെത്തി. വി സിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, രജിസ്ട്രാര്‍ക്ക് പദവിയില്‍ തുടരാമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നിലവിലെ നടപടി നിയമവിരുദ്ധമാണ്. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. നിയമോപദേശം തേടിയശേഷം സര്‍ക്കാരും കോടതിയെ സമീപിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. രജിസ്ട്രാറുടെ ഭാഗത്തു നിന്നും ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. വിസി അമിതാധികാര പ്രയോഗം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംഘര്‍ഷം ഒഴിവാക്കാനും മതേതരസ്വഭാവം നിലനിര്‍ത്താനുമാണ് രജിസ്ട്രാര്‍ ശ്രമിച്ചത്. സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം വേണമെന്നും വിസി അധികാരത്തില്‍ അഭിരമിക്കുന്നതല്ലാതെ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. വളരെ കൗശലപൂര്‍വ്വം നടപ്പാക്കുന്ന കാവിവല്‍ക്കരണ അജണ്ടയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധരാണെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.
എന്നാല്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നിയമപരമാണെന്ന് വി സി മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ അച്ചടക്ക നടപടിയല്ല, മാറ്റിനിര്‍ത്തല്‍ ആണ്. സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയാണെന്നും വിസി അഭിപ്രായപ്പെട്ടു. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നുണ്ടായ നടപടികളാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. എസ്എഫ്‌ഐ പ്രതിഷേധത്തെത്തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ സംഘാടകരെ അറിയിച്ചിരുന്നു.
ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോള്‍ ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തത്. സിന്‍ഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സര്‍വകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചായിരുന്നു വിസിയുടെ നടപടി. എന്നാല്‍ അത്തരം അടിയന്തര സാഹചര്യം നിലവില്‍ ഇല്ലെന്നാണ് റജിസ്ട്രാറും സര്‍ക്കാരും പറയുന്നത്. സർവകലാശാലക്കു മുന്നിൽ ഗവർണർക്കും വിസിക്കുമെതിരെ ബാനർ കെട്ടിയ എസ്എഫ്ഐ, പകരം താൽക്കാലിക വിസിയായി നിയമിതയായ ഡോ.സിസ തോമസിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സർവകലാശാലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Jul 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമർശനം തള്ളാതെ വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നത് അടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണം. ഉപകരണങ്ങൾ എത്താൽ കാലതാമസം ഉണ്ടാകുന്നു എന്നത് വസ്തുതയാണ്. കാലതാമസം ഒഴിവാക്കണം. നടപടികൾ ലളിതമാക്കണം. സിസ്റ്റത്തിന് വീഴ്ചയുണ്ടെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമിതി റിപ്പോർട്ട് മെഡിക്കൽ വിഭ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് ഇന്ന് കൈമാറും.
ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡോ. ഹാരിസിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്. ഡോ. ഹാരിസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രതികരണം നടത്തിയതും സർവീസ് ചട്ടലംഘനമാണ്. എന്നാൽ ഇതിന്റെ പേരിൽ ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഡോ. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ലെന്നും സമിതി വിലയിരുത്തുന്നു. എന്നാൽ ചില പരാതികളിൽ കാര്യമുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മെഡിക്കൽ കോളേജിൽ ഏറ്റവും രോഗീസാന്ദ്രതയേറിയ യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഡോ. ഹാരിസ് ഉൾപ്പെടെ ആർക്കെതിരേയും അച്ചടക്കനടപടിക്ക് റിപ്പോർട്ടിൽ ശുപാർശയില്ല. എച്ച്ഡിഎസിന്റെ ഫയൽനീക്കം സുഗമമാക്കണം, ഫയൽ കടന്നുപോകുന്ന തട്ടുകൾ കുറയ്ക്കണം എന്നീ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. സാമ്പത്തിക ഇടപാടുകളിൽ പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും അധികാരം നൽകണമെന്നും സമിതി ശുപാർശ ചെയ്യുന്നു. സംവിധാനത്തിന്റെ പരിമിതികൾ മറ്റ് വകുപ്പുമേധാവിമാരും അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ട്.
നടപടിക്രമം ലഘൂകരിക്കണമെന്ന നിർദേശം വകുപ്പുമേധാവികൾ മുന്നോട്ടുവെച്ചിരുന്നു. മൂത്രാശയക്കല്ല് പൊടിക്കുന്ന ലാത്തോക്ലാസ്റ്റ് പ്രോബ് ഉപകരണക്ഷാമത്തെത്തുടർന്നാണ് ഡോ. ഹാരിസിന്റെ യൂണിറ്റിൽ ശസ്ത്രക്രിയ മുടങ്ങിയത്. ബുധനാഴ്ചയും വിദഗ്ധസമിതി അംഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി തെളിവുശേഖരിച്ചിരുന്നു. മെഡിക്കൽ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതുസംബന്ധിച്ച്, ആശുപത്രി വികസനസമിതിയുടെ നടപടികളാണ് പരിശോധിച്ചത്. കഴിഞ്ഞ ഒരുവർഷത്തെ ശസ്ത്രക്രിയാവിവരങ്ങളും സമിതി പരിശോധിച്ചു. ഇതിനുശേഷം രാത്രിയോടെയാണ് റിപ്പോർട്ട് കൈമാറിയത്.
by Midhun HP News | Jul 3, 2025 | Latest News, ജില്ലാ വാർത്ത
നഗരസഭയിലെ ആറ്റിങ്ങൽ വനിതാ-ശിശുവികസന പദ്ധതിക്ക് കീഴിൽ ഒക്യുപേഷണൽ & ബിഹേവിയറൽ തെറാപിസ്റ്റ്, കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ എന്നീ താൽക്കാലിക തസ്‌തികളിലെ ഓരോ ഒഴിവിലേക്ക് വനിതകളെ തെരഞ്ഞെടുക്കുന്നതിനായി 08/07/2025 ചൊവ്വാഴ്‌ച പകൽ 2.00 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്നു.
സൈക്കോളജി, സോഷ്യോളജി, ഹോം സയൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വനിതകൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നഗരസഭാ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ നമ്പർ: 9048591979
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലെ എസ്.പി.സി, സ്കൗട്ട് & ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി ‘ദുരന്തലഹരി’ എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ‘ജീവിതലഹരിയിലേക്ക് ഉണർന്നുയരാം’ എന്ന സന്ദേശം പകർന്ന് നിരവധി വ്യത്യസ്ത പരിപാടികളാണ് സ്കൂൾ സീനിയർ അധ്യാപിക ദീപ്തി എസ്.എലിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയത്.
പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ സന്ദേശം എന്നിവ നൽകി. സ്കൂളിലെ എസ്.പി.സി, സ്കൗട്ട് യൂണിറ്റുകൾ ‘ജ്വാല’ എന്ന പേരിൽ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ നൃത്താവിഷ്കരണം, ഫ്ലാഷ് മോബ്, സൂംബാ ഡാൻസ്, മൈം തുടങ്ങിയ ആകർഷകമായ പരിപാടികളും അവതരിപ്പിച്ചു.
പള്ളിക്കൽ ജംഗ്ഷനിൽ നടന്ന പരിപാടി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകനും മജീഷ്യനുമായ ഷാജു കടയ്ക്കലും പള്ളിക്കൽ ഐ.എസ്.എച്ച്.ഒ രാജീവ്കുമാറും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ മാജിക് ജനങ്ങൾക്ക് ആവേശവും പുത്തൻ അനുഭവവുമായി.
പി.റ്റി.എ പ്രസിഡൻ്റ് ബിജു, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ആർ.കെ.ദിലീപ്കുമാർ, സി.പി.ഒ സിബി അധ്യാപകരായ അജീഷ്, ശാന്തി, എസ്.എൽ.കുറുപ്പ്, വിഷ്ണു, ഹരിശങ്കർ എന്നിവർ പങ്കെടുത്തു.
Recent Comments