കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെമിനാർ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെമിനാർ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാതല സെമിനാർ സ്കൗട്ട് ഹാളിൽ നടന്നു. ജില്ലാ കമ്മീഷണർ പി.സജി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ആഫീസർ ഇൻ ചാർജ് സിനി ബി.എസ് സെമിനാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ സെമിനാർ അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജിമോൾ ബി, സംസ്ഥാന അസിസ്റ്റന്റ് ഓർഗനൈസിംഗ് കമ്മീഷണർ ജിജി ചന്ദ്രൻ, ജില്ലാ സെക്രട്ടറി സതീഷ്കുമാർ.എസ്, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർമാരായ അരുണിമ.സി, സനിത എം.എസ്, ജില്ലാ ടെയിനിംഗ് കമ്മീഷണർമാരായ സുന്ദരേശൻ.ജി, ശ്രീലത ആർ.പി. എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പ്രീ പ്രൈമറി സ്കൂളുകൾ മുതൽ ഹയർ സെക്കന്ററി സ്കൂളുകൾ വരെയുള്ള വിവിധ യൂണിറ്റുകളിൽ നിന്ന് അധ്യാപകർ പങ്കെടുത്തു.

വായനവാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി.എസിൽ പുസ്തക ക്വിസ് മത്സരം

വായനവാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി.എസിൽ പുസ്തക ക്വിസ് മത്സരം

വായനവാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി.എസിൽ സബ് ജില്ലാ തല പുസ്തക ക്വിസ് മത്സരം സംഘടിപ്പിച്ചു. 17 വർഷമായി തുടരുന്ന ഈ ക്വിസ് പരിപാടിയിൽ അനവധി കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ മുടപുരം യു.പി.എസിലെ അക്ഷിത് എ എസ് ഒന്നാം സ്ഥാനവും, ആലന്തറ യു.പി.എസിലെ അദ്രിത് ആർ. നായർ രണ്ടാം സ്ഥാനവും, കുന്നുവാരം യു.പി.എസ് ലെ തൃഷ്ണ അനീഷ് മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള സമ്മാനവിതരണം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി. റീന അധ്യക്ഷയായിരുന്നു. പരിപാടിയിൽ സ്കൂൾ മാനേജർ ശശിധരൻ നായർ, പി.ടി എ പ്രസിഡൻ്റ് ശ്രീമതി രമ്യ, മുൻ ഹെഡ്മാസ്റ്റർ മധു എന്നിവർ പങ്കെടുത്തു. സംസ്കൃതം അധ്യാപിക ഷീജു ബി ജി ക്വിസിന് നേതൃത്വം നൽകി.

ആറ്റിൽ വീണയാളെ തെരയുന്നതിനിടെ തൊട്ടടുത്ത് വള്ളം മറിഞ്ഞ് അപകടം, സ്‌കൂബ ടീം പാഞ്ഞെത്തി രക്ഷിച്ചത് മൂന്ന് പേരെ

ആറ്റിൽ വീണയാളെ തെരയുന്നതിനിടെ തൊട്ടടുത്ത് വള്ളം മറിഞ്ഞ് അപകടം, സ്‌കൂബ ടീം പാഞ്ഞെത്തി രക്ഷിച്ചത് മൂന്ന് പേരെ

തിരുവനന്തപുരം: വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തടയണയിലേക്കു വീണ മൂന്നു പേരെ തിരുവനന്തപുരം ഫയർസ്റ്റേഷനിലെ സ്‌കൂബ ടീം സാഹസികമായി രക്ഷപ്പെടുത്തി. നരുവാമൂട് സ്വദേശി ശിവകുമാർ (33), പേയാട് സ്വദേശികളായ അരുൺ (34), മണി (43) എന്നിവരാണ് തടയണയിൽ അകപ്പെട്ടത്.

മീൻ പിടിക്കുന്നതിനായി ആറ്റിലൂടെ വള്ളത്തിൽ തുഴഞ്ഞു വരുന്നതിനിടെ ഒഴുക്കിൽ നിയന്ത്രണം നഷ്ടമായി തടയണയിലേക്കു വീഴുകയായിരുന്നു.മൂന്നു പേരിൽ ഒരാൾ നീന്തി ചുഴിയെ മറികടന്നു. മറ്റുള്ളവർ വള്ളത്തിനൊപ്പം ചുഴിയിൽ അകപ്പെടുകയായിരുന്നു. കാവടിക്കടവിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇവിടെ കുളിക്കാനിറങ്ങിയ സുനിൽ എന്ന യുവാവിനെ കാണാതായതോടെ സ്‌കൂബ ടീം തെരച്ചിലിനെത്തിയിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തുന്ന സമയത്താണ് തടയണയിൽ വീണ് മൂന്നംഗ സംഘത്തിന് അപകടമുണ്ടായത്.ടീം അംഗങ്ങൾ ഉടനെ ഡിങ്കി ബോട്ടുമായെത്തി സാഹസികമായി ഇവരെ രക്ഷപെടുത്തി.

രക്ഷാപ്രവർത്തനത്തിനിടെ ഡിങ്കിയിൽ വെള്ളം കയറി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും നഷ്ടപ്പെട്ടു. സ്ഥലത്തിന് സമീപം സ്കൂബാ ടീം ഉണ്ടായതിനാൽ മാത്രമാണ് പെട്ടന്ന് രക്ഷാപ്രവർത്തനം സാധ്യമായതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, ആറ്റിൽവീണ യുവാവിനായി രാത്രി ഒമ്പതുവരെ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നുരാവിലെ പുനഃരാരംഭിച്ചിട്ടുണ്ട്.

‘ഇവിടെയും വേണം ഇതുപോലൊരു മേയര്‍’; ന്യൂയോര്‍ക്കില്‍ വൈറലായി ആര്യാ രാജേന്ദ്രന്‍

‘ഇവിടെയും വേണം ഇതുപോലൊരു മേയര്‍’; ന്യൂയോര്‍ക്കില്‍ വൈറലായി ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പിലും താരമാവുകയാണ്, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിയുടെ പഴയൊരു ട്വീറ്റാണ്, ആര്യയെ അങ്ങ് ന്യൂയോര്‍ക്കില്‍ സംസാര വിഷയമാക്കിയിരിക്കുന്നത്.

നവംബറില്‍ നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിലെ മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മുസ്ലീം മേയറുമാകും സൊഹ്‌റാന്‍. മേയര്‍ പോരാട്ടം ചൂടുപിടിക്കുന്നതിനിടെയാണ് സൊഹ്‌റാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രം വീണ്ടും വൈറലായത്. തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രന്റെ ഫോട്ടോയായിരുന്നു സൊഹ്റാന്‍ മംദാനി അന്ന് സോഷ്യല്‍ മീഡിയയില്‍പോസ്റ്റ് ചെയ്തിരുന്നത്.

സിപിഎം പുതുച്ചേരി കമ്മിറ്റിയുടെ പോസ്റ്റാണ് സൊഹ്‌റാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ആര്യരാജേന്ദ്രന്‍ 21ാം വയസില്‍ ഏറ്റവും പ്രായംകുറഞ്ഞ മേയറായതിന് പിന്നാലെ ന്യൂയോര്‍ക്കിനും ഇതുപോലൊരു മേയര്‍ വേണ്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായത്. 95 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ സൊഹ്റാന്‍ മംദാനി 43 ശതമാനം വോട്ടുകള്‍ക്ക് മുന്നിലാണ്. ഡെമോക്രാറ്റിക്കുകളുടെ ശക്തികേന്ദ്രമാണ് ന്യൂയോര്‍ക്ക്.

ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തകൊണ്ടും നേരത്തെ തന്നെ സൊഹ്റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം. ബോളിവുഡ് സിനിമകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോകളായിരുന്നു മറ്റൊന്ന്.

സൊഹ്റാന്‍ മംദാനിയെ അധിക്ഷേപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. ‘100% കമ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് വിളിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു ട്രംപ് അദ്ദേഹത്തെ അനകൂലിക്കുന്നവരെയും വിമര്‍ശിച്ചു.

‘ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ പരിധി ലംഘിച്ചു. 100% കമ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചു, മേയറാകാനുള്ള പാതയിലാണെന്നും മുമ്പ് നമുക്ക് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു, പക്ഷേ ഇത് അൽപ്പം പരിഹാസ്യമായിക്കൊണ്ടിരിക്കുകയാണ്’ എന്നും ട്രംപ് പറഞ്ഞു. മംദാനി അത്ര മിടുക്കനല്ലെന്നും, ശബ്ദം അരോചകമാണെന്നുമുള്‍പ്പടെയുള്ള അധിക്ഷേപമാണ് മംദാനിക്കെതിരെ ട്രംപ് നടത്തിയത്. ന്യൂയോർക്ക് നഗരത്തിലെ ഭാവി കമ്യൂണിസ്റ്റ് മേയർ സൊഹ്‌റാൻ മംദാനിക്കൊപ്പം, നമ്മുടെ രാജ്യം ശരിക്കും തകർന്നിരിക്കുന്നു എന്നു പറയുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയെ കളിയാക്കുകയും ചെയ്തു. പലപ്പോഴും ട്രംപിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സൊഹ്റാന്‍ മംദാനി.

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ ജില്ലകളില്‍

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്‍മാര്‍. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരില്‍ 79 ശതമാനം പുരുഷന്‍മാരാണ്. 21 ശതമാനം മാത്രമാണ് ഇക്കൂട്ടത്തില്‍ സ്ത്രീകള്‍. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.

വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഇതരജില്ലകളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്ക് കൂടുതല്‍. കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ ജില്ലകളിലാണ് സംഭവിക്കുന്നത്.

സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പുരുഷന്‍മാരില്‍ ഏറെയും 45നും 60നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ സ്ഥിതി വിഭിന്നമാണ്, ആത്മഹത്യയ്ക്ക് വിധേയരായ സ്ത്രീകളിലേറെയും 60 വയസിന് മേല്‍ പ്രായമുള്ളവരായിരുന്നു.

തൊഴില്‍രഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവര്‍ക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തില്‍ ദിവസവേതനാക്കാര്‍ക്കിടയിലും സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ എടുക്കുന്നവര്‍ക്കിടയിലുമാണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തോടനുബന്ധിച്ച് കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ മുപ്പതിന് പുറത്തിറക്കും.

ഡിവൈഎഫ്ഐ പഠനോത്സവം; കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ പഠനോത്സവം; കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ഡിവൈഎഫ്ഐ തച്ചൂർകുന്ന് യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് അജയ് പ്രദീപ് അധ്യക്ഷനായി.

യൂണിറ്റ് സെക്രട്ടറി അഖിൽ സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ചന്ദ്രബോസ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഖിൽ, പ്രസിഡൻ്റ് അരുൺ, ടി. ദിലീപ് കുമാർ, ശ്രീലത പ്രദീപ്, ടിടി ഷാജി, അനീഷ്. തുടങ്ങിയവർ സംസാരിച്ചു. തച്ചൂർകുന്ന് ബ്രാഞ്ച് സെക്രട്ടറി എസ്. കൃഷ്ണദാസ് നന്ദി രേഖപ്പെടുത്തി.