‘പോറ്റിയുടെ കാര്യങ്ങള്‍ ചോദിച്ചു, കൃത്യമായി മറുപടി പറഞ്ഞു; എസ്‌ഐടിയുടെ നടപടിയില്‍ അസ്വാഭാവികതയില്ല’: അടൂര്‍ പ്രകാശ്

‘പോറ്റിയുടെ കാര്യങ്ങള്‍ ചോദിച്ചു, കൃത്യമായി മറുപടി പറഞ്ഞു; എസ്‌ഐടിയുടെ നടപടിയില്‍ അസ്വാഭാവികതയില്ല’: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: എസ്‌ഐടിയുടെ ചോദ്യംചെയ്യലില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ തന്നെ ട്രെയിനില്‍ കയറി ഇവിടെ എത്തിയത്. അതിനിടെയാണ് ചില കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് എസ്‌ഐടി പറഞ്ഞത്. ഇതനുസരിച്ച് രാവിലെ തന്നെ പോയി. എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞു. മറുപടി പറഞ്ഞത് അനുസരിച്ച് അവര്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കും. അതിനപ്പുറത്തേയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും പറയാനില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം ഞാന്‍ ഉത്തരം നല്‍കി. പോറ്റിയെ കുറിച്ച് ചോദിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ആ പങ്ക് വെച്ച വിവരങ്ങളെല്ലാം അവര്‍ രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കൂ. അദ്ദേഹം പുറത്തിറങ്ങിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയല്ല ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഒരു അസ്വാഭാവികതയുമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അഡ്വ. എസ്. ഫിറോസ് ലാലിനെ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡന്റായി നിയമിച്ചു

അഡ്വ. എസ്. ഫിറോസ് ലാലിനെ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡന്റായി നിയമിച്ചു

തിരുവനന്തപുരം: ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡന്റായി അഡ്വ എസ് ഫിറോസ് ലാലിനെ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ മാത്യു ടി തോമസ് എം എൽ എ നിയമിച്ചു.

ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്‌, എൽ ഡി എഫ് ജില്ലാ കൺവീനറുമായി പ്രവർത്തിച്ചു വരികയാണ്. ജനതാദൾ ദേശീയ തലത്തിൽ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതോടെ കേരള ഘടകം ദേശീയ ബന്ധം വിച്ചേദിച്ചു ഇടതുപക്ഷ ജനാതിപത്യമുന്നണിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.

വിദ്യാർത്ഥി ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി, അഖിലേന്ത്യ അച്ചടക്ക സമിതി ചെയർമാൻ, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ്‌, ജനതാദൾ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ടു തവണ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാനായും, കഴിഞ്ഞ തവണ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായിരുന്നു.

ടി വിജുവിനെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരു. റൂറൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ടി വിജുവിനെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരു. റൂറൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറിയായി ടി വിജു തെരഞ്ഞെടുക്കപ്പെട്ടു

ഹരിതാമൃതത്തിന് നബാർഡിന്റെ ആദരവ്

ഹരിതാമൃതത്തിന് നബാർഡിന്റെ ആദരവ്

കടയ്ക്കാവൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചിയും അനുബന്ധ ഉത്പന്നങ്ങളും ആൻറിബയോട്ടിക്‌സോ ഹോർമോണുകളോ ചേർത്തിട്ടില്ലാത്തതും അതീവ സുരക്ഷിതമായ ഭക്ഷ്യ പദാർത്ഥങ്ങളാണെന്നും ഹൈദരാബാദിലെ നാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NMRI – ICAR) നടത്തിയ വിശദ പരിശോധനയിൽ സാക്ഷ്യപ്പെടുത്തി.

നബാർഡിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മുന്നൂറിലധികം കർഷകരുടെ കൂട്ടായ്മയായ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി, ബ്രോയിലർ കോഴി, നാടൻ കോഴി, താറാവ്, ടർക്കി, വാത്ത കാട, കരിങ്കോഴി എന്നിവയുടെ ഇറച്ചി കടയ്ക്കാവൂർ–കീഴാറ്റിങ്ങൽ മേഖലയിൽ പ്രവർത്തിക്കുന്ന ആധുനിക അറവുശാലയിൽ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നു.

കൂടാതെ, ആറേക്കർ വിസ്തൃതിയിൽ തുറന്നുവിട്ടു വളർത്തുന്ന ആട്, കോഴി, താറാവ് എന്നിവയും ഫ്രീ റേഞ്ച് കോഴിമുട്ട, താറാമുട്ട എന്നിവയും ഹരിതാമൃതത്തിന്റെ സ്വന്തം ഫാമിൽ നിന്നും ലഭ്യമാണ്. നബാർഡിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ CEO ബിനു, മാനേജിങ് ഡയറക്ടർ വീണാ സുനു, ഡയറക്ടർമാരായ ശരത് ചന്ദ്രൻ, ഷെല്ലി, ശ്രീകല എന്നിവർ പങ്കെടുത്ത
ചടങ്ങിൽ നബാർഡിന്റെ AGM കിരൺ ഹരിതാമൃതത്തിന് ഉപകാരം നൽകി ആദരിച്ചു.

സ്കൂട്ടർ പാർക്കിങ് തർക്കം; കിളിമാനൂരിൽ യുവതിക്ക് അമ്മാവന്റെ വെട്ടേറ്റു

സ്കൂട്ടർ പാർക്കിങ് തർക്കം; കിളിമാനൂരിൽ യുവതിക്ക് അമ്മാവന്റെ വെട്ടേറ്റു

കിളിമാനൂർ: സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കിളിമാനൂരിൽ യുവതിക്ക് അമ്മാവന്റെ വെട്ടേറ്റു. കിളിമാനൂരിന് സമീപം പോങ്ങനാട് സ്വദേശിനിയായ സിന്ധു (34)വിനെയാണ് അമ്മയുടെ സഹോദരനായ മണിക്കുട്ടൻ (54) വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

മകളെ ട്യൂഷന് വിട്ട ശേഷം വീട്ടിക്ക് മടങ്ങുന്നതിനിടെ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. സിന്ധുവിന്റെ വീടിന് സമീപമാണ് പ്രതിയായ മണിക്കുട്ടനും കുടുംബവും താമസിക്കുന്നത്. വെട്ടേറ്റ സിന്ധുവിന് ഇരുകൈകളിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ മണിക്കുട്ടനെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി കിളിമാനൂർ പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ തന്നെ സ്ഥിരമായി തർക്കമുണ്ടായിരുന്നുവെന്ന് സമീപവാസികളും പറയുന്നു. പ്രതി ഇടയ്കിടയ്ക്കു സ്കൂട്ടറിന്റെ ടയറിലെ കാറ്റ് ഊരി വിടുകയും ടയർ പഞ്ചറാക്കുകയും ചെയ്യാറുണ്ടെന്നും ആരോപണം ഉണ്ട്.

കത്തിക്കയറി വൈഭവ് സൂര്യവംശി, ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടിച്ച് 14കാരന്‍

കത്തിക്കയറി വൈഭവ് സൂര്യവംശി, ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടിച്ച് 14കാരന്‍

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിങുമായി സെഞ്ച്വറി തീര്‍ത്ത് 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശി. 55 പന്തുകള്‍ നേരിട്ട് 8 വീതം ഫോറും സിക്‌സും സഹിതം താരം 100 റണ്‍സിലെത്തി. വെറും 32 പന്തില്‍ വൈഭവ് അര്‍ധ സെഞ്ച്വറിയിലെത്തി. 23 പന്തില്‍ താരം അടുത്ത 50 അടിച്ചു.

നിലവില്‍ താരം 62 പന്തില്‍ 10 സിക്‌സും 9 ഫോറും സഹിതം 121 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 2 റണ്‍സുമായി വേദാന്ത് ത്രിവേദിയാണ് കൂട്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. 21 ഓവറാണ് മത്സരം നിലവില്‍ പിന്നിട്ടിരിക്കുന്നത്.

ഫൈനലില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിനു ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് മാത്രെ ക്രീസിലെത്തി വൈഭവിനു പിന്തുണ നല്‍കിയതോടെ താരം ടോപ് ഗിയറില്‍ ബാറ്റ് വീശുകയായിരുന്നു.

അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സ് കണ്ടെത്തി.