ആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ്‌ തകർന്നു

ആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ്‌ തകർന്നു

ആലംകോട്: ശക്തമായ മഴയിലും കാറ്റിലുംആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ആലംകോട് കൊച്ചുവിള തേഞ്ചേരിക്കോണത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ദാനിഷ് വില്ലയിൽ അനസിന്റെ വീടിന്റെ ഗേറ്റിനു മുകളിലേക്കാണ് മരം ഒടിഞ്ഞു ഇലക്ട്രിക് ലൈനോടുകൂടി പതിച്ചത്. അപകട സാധ്യത മുന്നിൽകണ്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയുകയും കെ എസ് ഇ ബി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘവും കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു. തലനാരിഴയ്ക്കാണ് കുട്ടികൾ അടക്കം നാല് പേർ അപകടത്തിൽ നിന്നും അത്ഭുതകരമാ‌യി രക്ഷപ്പെട്ടത്. പ്രദേശത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് 430 കോവിഡ് കേസുകൾ; ഒരാഴ്ചക്കിടെ വീണ്ടും വർധന, 2 മരണം

സംസ്ഥാനത്ത് 430 കോവിഡ് കേസുകൾ; ഒരാഴ്ചക്കിടെ വീണ്ടും വർധന, 2 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (COVID 19) കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോ​ഗ ബാധിതരേറയും ഉള്ളത്.

തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ രോ​ഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡൽഹി (104), ​ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വിലയിരുത്തി.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചിരുന്നു.

വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോ​ഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നു ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രായമായവരും ​ഗർഭിണികളും ​ഗുരുതര രോ​ഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോ​ഗ്യ പ്രവർത്തകർ മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ഇടക്കിടെ സോപ്പുപയോ​ഗിച്ച് കൈ കഴുകണമെന്നും ആരോ​ഗ്യ വകുപ്പ് ശുപാർശ ചെയ്യുന്നു.

വിളയിൽ റസിഡൻസ് അസോസിയേഷന്റെ 27 മത് വാർഷികം ഉദ്ഘാടനം ചെയ്തു

വിളയിൽ റസിഡൻസ് അസോസിയേഷന്റെ 27 മത് വാർഷികം ഉദ്ഘാടനം ചെയ്തു

വിളയിൽ റസിഡൻസ് അസോസിയേഷന്റെ 27 മത് വാർഷികം, അസോസിയേഷൻ പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. ഡോക്ടർ സുനിൽ രാജ് ബോധവൽക്കരണ ക്ലാസ് എടുത്തു. യോഗത്തിൽ എസ് സുകുമാരൻ നായർ (വൈസ് പ്രസിഡന്റ്) അദ്ധ്യ ക്ഷനായിരുന്നു.

ആർ മണികണ്ഠപിള്ള, വി മുരളീധരൻ നായർ (മുനിസിപ്പൽ കൗൺസിലർ), നിതിൻ (കൗൺസിലർ), സി ശ്രീകൃഷ്ണപിള്ള, വിളയിൽ സൊസൈറ്റി സെക്രട്ടറി എൽ ലത, വി ആർ എ ജനറൽ സെക്രട്ടറി എം ജി മനോജ്, ജോയിൻ സെക്രട്ടറി ജി രാമകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. യോഗാനന്തരം സ്നേഹവിരുന്നും ഓരോ കുട പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നൽകി.

പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

ഈ വർഷത്തെ സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിക്കും. 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടുന്നതാണ്.

പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി: 2025 ആഗസ്ത് 24
പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാണ് ചെയ്യാൻ സാധിക്കുന്നത് .

12 ശതമാനം പലിശ വാഗ്ദാനം; സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍

12 ശതമാനം പലിശ വാഗ്ദാനം; സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍. ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപം സ്വീകരിച്ച് പലിശയും പണവും നല്‍കാതെ കബളിപ്പിച്ചെന്ന കവടിയാര്‍ സ്വദേശി എമില്‍ഡ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കവടിയാര്‍ സ്വദേശിയില്‍ നിന്ന് 24.5 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് കേസ്. സംസ്ഥാന വ്യാപകമായി സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ പലരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവര്‍ക്ക് പുറമെ ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളായ നാല് പേരേക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരാണ് മറ്റ് പ്രതികള്‍. മാസം തോറും പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പ്രതികള്‍ പണം നിക്ഷേപമായി സ്വീകരിച്ചത്.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണ് ഫാംഫെഡ് എന്ന മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി. 2008 ല്‍ തുടങ്ങിയ സ്ഥാപനത്തിന് കേരളത്തിലും ചെന്നൈയിലുമായി 16 ഓളം ശാഖകളുണ്ട്. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ദേശീയപാത 66ന് ഭൂമി വിട്ടുനല്‍കി പണം കിട്ടിയവരില്‍ നിരവധി ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്.

ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പെരുങ്കുളം സ്വദേശി താഹ അറസ്റ്റിൽ

ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പെരുങ്കുളം സ്വദേശി താഹ അറസ്റ്റിൽ

തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരുങ്കുളം മലവിള പൊയ്ക സ്വദേശി താഹയെയാണ് തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവേ കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. മുദാക്കൽ ആയിലം ചരുവിള പുത്തൻവീട്ടിൽ അക്ഷയ്, മണനാക്ക് പെരുംകുളം പുത്തൻവീട്ടിൽ നൗഷാദ് എന്നിവരെയാണ് കടയ്ക്കാവൂർ മണനാക്ക്‌ ജങ്‌ഷനിലെ ഹോട്ടലിൽ വച്ച് തർക്കത്തിനൊടുവിൽ വെട്ടിപരിക്കേൽപ്പിച്ചത്.

അക്രമം നടത്തിയ ശേഷം ഒളിവിൽപ്പോയ താഹയെ പിടികൂടുന്നതിനായി വർക്കല ഡിവൈഎസ്പി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ഇവർ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാഗർകോവിലിനു സമീപമുള്ള ലോഡ്‌ജിൽനിന്ന് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.