ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയില്‍

ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയില്‍

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പൊലീസ് നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യതയുമാണെന്ന് കുറ്റപത്രം പറയുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

അമ്മൂമ്മയും സഹോദരനെയും കാമുകിയെയും അച്ഛന്റെയും സഹോദരനെയും ഭാര്യയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്. ആദ്യം കൊലചെയ്യുന്നത് 95 വയസ്സുള്ള സല്‍മ ബീവിയെയാണ്. തനിച്ച് വീട്ടില്‍ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രണ്ടുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

രണ്ടുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

തിരുവനന്തപുരം: ആകര്‍ഷകമായ ഇളവുകളോടെ വൈദ്യുതി ബില്‍ കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ഇബി അവസരമൊരുക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകകള്‍ അനായാസം തീര്‍പ്പാക്കാം. 10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുമെന്നും കെഎസ്ഇബി അറിയിച്ചു.

5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ. 2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നല്‍കിയാല്‍ മതി. പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. മുതലും പലിശയും ഒരുമിച്ച് അടച്ചുതീര്‍ക്കുന്നവര്‍ക്ക് മുതലില്‍ 5 ശതമാനം അധിക ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകുമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

മുമ്പെങ്ങുമില്ലാത്തത്ര ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍ക്കാന്‍ കെ എസ് ഇ ബി അവസരമൊരുക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകകള്‍ അനായാസം തീര്‍പ്പാക്കാം.

10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും.

5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ.

2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നല്‍കിയാല്‍ മതി.

പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്.

മുതലും പലിശയും ഒരുമിച്ച് അടച്ചുതീര്‍ക്കുന്നവര്‍ക്ക് മുതലില്‍ 5% അധിക ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കുടിശ്ശിക തീര്‍പ്പാക്കാന്‍ ഇത്രയേറെ ഇളവുകള്‍ ഇതാദ്യമാണ്.

റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും.

ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. ots.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചും ഈ പദ്ധതിയുടെ ഭാഗമാകാം.

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പ്രതികൂല കാലാവസ്ഥ കാരണം 25. 05. 2025-ാം തിയതി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.

പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കാം.

ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാധ്യത പട്ടിക മാത്രമാണിത്. എന്നാല്‍ അപേക്ഷ വിവരങ്ങളില്‍ തെറ്റു കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിന് അവസരമുണ്ട്. ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും കഴിയും.

അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ നടത്താം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍, കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ മെയ് 28, വൈകുന്നേരം 5 ന് മുന്‍പായി വരുത്തണം. അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെയും ട്രയല്‍ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം, വീടുകള്‍ തകര്‍ന്നു, മൂന്ന് മരണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം, വീടുകള്‍ തകര്‍ന്നു, മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ നാശം വിതച്ച മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചു. ഒരാളെ കാണാതായി. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടും കെട്ടിടവും തകര്‍ന്നു. മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി.

കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് കാറ്റില്‍ വള്ളംമറിഞ്ഞ് മേത്തല പടന്ന പാലക്കപറമ്പില്‍ സന്തോഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓട്ടറാട്ട് പ്രദീപിനായുള്ള തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് വടകര അഴിയൂരില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിനടിയില്‍ കുടുങ്ങി കണ്ണൂര്‍ പെരിങ്ങത്തൂര്‍ കരിയാട് മുക്കാളിക്കര എരോത്ത് പീടികയ്ക്ക് സമീപം കുളത്തുവയല്‍ വീട്ടില്‍ രജീഷ് (48) മരിച്ചു.കണ്ണൂര്‍ എടക്കാട് ദേശീയപാത 66ല്‍ കോണ്‍ക്രീറ്റിങ്ങിനിടെ മണ്ണിടിഞ്ഞ് ജാര്‍ഖണ്ഡ് സ്വദേശി ബയാസ് ഒറോയ (34) മരിച്ചു.

മഴക്കടുതിയില്‍ മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. പലയിടത്തും ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടു. വൈദ്യുതിബന്ധവും തകരാറിലായി. തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. നാദാപുരം റോഡ് റെയില്‍വേ ലൈനില്‍ മരംവീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടര്‍ അരമീറ്റര്‍ വീതം ഉയര്‍ത്തി. മലപ്പുറം എടക്കര പുന്നപ്പുഴയിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. പാലക്കാട് ജില്ലയില്‍ മൂന്നു വീടും ആലപ്പുഴയില്‍ ഒരുവീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നു. ആലുവയിലും തൃപ്പൂണിത്തുറയിലും മരംവീണ് വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും ലൈനില്‍ മരം വീണ് വൈദ്യുതി മുടങ്ങി. തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. കോട്ടയം തലനാട് വെള്ളാനി ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 26.89 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. അതിനാല്‍ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മഴക്കെടുതി: കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്

മഴക്കെടുതി: കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ കർഷകർക്ക് ദുരിതാശ്വാസവും അടിയന്തര സഹായവും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കൃഷി വകുപ്പിന്റെ നടപടി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കർഷകർക്ക് ആശ്വാസം എത്തിക്കുന്നതിനായി കൃഷിവകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അവയുടെ നമ്പർ ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം – 9447242977, 9383470086

കൊല്ലം – 9447349503, 9383470318

പത്തനംതിട്ട – 9446041039, 9383470499

ആലപ്പുഴ – 7994062552, 9383470561

കോഴിക്കോട് – 9447659566, 9383470704

ഇടുക്കി – 9847686234, 9383470821

എറണാകുളം – 9497678634, 9383471150

തൃശ്ശൂർ – 9446549273, 9383473242

പാലക്കാട് – 9447364599, 9383471457

മലപ്പുറം – 9447227231, 9383471618

കോട്ടയം – 9656495737, 9383471779

വയനാട് – 9495012353, 9383471912

കണ്ണൂർ – 9447372315, 9383472028

കാസർകോട് – 9447289615, 9383471961

ഡയറക്ടറേറ്റ് – 9496267883, 9383470057