സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത രണ്ടുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പുള്ളത്. നാളെ ( തിങ്കളാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാധാരണയിലും എട്ടുദിവസം മുന്‍പേ എത്തിയ കാലവര്‍ഷം 2009 ന് ശേഷം( മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷമാണ് ഇത്തവണത്തെത്. 1990 ( മെയ് 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തില്‍ കാലവര്‍ഷം എത്തിയത്. മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്‌നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മെയ് 27 -ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യബന്ധനത്തിന് വിലക്ക്

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 8.30 വരെ 3.1മുതല്‍ 4.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

സപ്ലൈകോ കുടിശിക കൈമാറി; കരാറുകാരുടെ സമരം അവസാനിച്ചു, റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും

സപ്ലൈകോ കുടിശിക കൈമാറി; കരാറുകാരുടെ സമരം അവസാനിച്ചു, റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ ‘വാതില്‍പടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ 40 കോടിയില്‍പരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിതോടെയാണ് കരാറുകാര്‍ സമരം അവസാനിപ്പിച്ചത്.

റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം ഇന്നുമതുല്‍ പുനരാരംഭിക്കും. ബില്‍ കുടിശിക നല്‍കാത്തതിനാല്‍ ഈമാസം 9 മുതലാണ് കരറാുകാര്‍ സമരം ആരംഭിച്ചത്. ബില്‍ കുടിശിക നല്‍കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സര്‍ക്കാര്‍ 50 കോടി രൂപ ഏതാനും ദിവസം മുന്‍പ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങള്‍ മൂലം നല്‍കാനായില്ല.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ബില്‍ കുടിശികയാണു ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഏപ്രിലിലെ പണവും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ കുടിശികയില്‍ ഓഡിറ്റ് ചെയ്ത ശേഷം ബാക്കി നല്‍കാനുള്ള തുകയും പിന്നീട് അനുവദിക്കും. സമരം മൂലം റേഷന്‍ വിതരണ രംഗത്തു പ്രതിസന്ധി ഇല്ലെന്നും 49% കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെ റേഷന്‍ നല്‍കിയതായും മന്ത്രി ജി.ആര്‍.അനില്‍ വിശദീകരിച്ചു.

കരവാരത്ത് കിണറ്റിൽ വീണ് മധ്യവയസ്കൻ മരണപെട്ടു

കരവാരത്ത് കിണറ്റിൽ വീണ് മധ്യവയസ്കൻ മരണപെട്ടു

കിണറ്റിൽ വീണ് മധ്യവയസ്കൻമരണപെട്ടു. കരവാരത്ത് 7 ആം വാർഡിൽ നെടുംപറമ്പ് കല്ലവിള വീട്ടിൽ പ്രദീപ്(52) എന്ന ആൾ ആണ് ഏകദേശം 75 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ഫയർ ഫോഴ്സ് എത്തി കരയിലെത്തിച്ച് ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരുക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്.

തലയോട്ടിയിൽ പരുക്കേറ്റ അഭിഷേക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംഐസിയുവിൽ ചികിത്സയിലാണ്. പരുക്കേറ്റ ഉടൻ തന്നെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛർദ്ദിലും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ വീണ്ടും എത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി.രണ്ട് മാസം മുൻപ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ തുടർച്ചയായി പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് അധികൃതർ.

വടക്കന്‍ ജില്ലകളില്‍ വരുന്നു, അതിതീവ്രമഴ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

വടക്കന്‍ ജില്ലകളില്‍ വരുന്നു, അതിതീവ്രമഴ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുമാണ്. എന്നാല്‍ ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ട്രക്കിങ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

അതിനിടെ, തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.

വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.