കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രവർത്തകസമ്മേളനം നടന്നു

കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രവർത്തകസമ്മേളനം നടന്നു

കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രവർത്തകസമ്മേളനം
ആറ്റിങ്ങൽ മൂന്ന് മുക്ക് മനോജ് ബിൽഡിങ്ങിൽ വെച്ച് നടന്നു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് മുഖ്യ പ്രഭാഷണം നടത്തി.

മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എച്ച് ബഷീർ, മണന്നാക്ക് ഷിഹാബുദീൻ, സുജി, അനിൽകുമാർ, ഷൈജു ചന്ദ്രൻ, അപ്പുക്കുട്ടൻ നായർ, ഭവനൻ, ഒറ്റൂർ പപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

കെ. ലളിത (71) അന്തരിച്ചു

കെ. ലളിത (71) അന്തരിച്ചു

ആറ്റിങ്ങൽ: കിഴക്കുപുറം വിളയിൽ വീട്ടിൽ (എൻ.ആർ.എ:91) കെ. ലളിത (71) അന്തരിച്ചു.

ഭർത്താവ്: പരേതനായ ചെല്ലപ്പൻ.
മക്കൾ: ലക്ഷ്മി എൽ, ഗിരിജ എൽ.
മരുമക്കൾ: മോഹനൻ എ,കെ ഗോപി.
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്‌ലിന്‍ ദാസിന് ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്‌ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്‌ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

യുവതിയുടെ ആക്രമണത്തില്‍ ബെയ്ലിന്‍ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്ലിന്റെ ചെവിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രകോപന പരമായ സാഹചര്യത്തിലായിരുന്നു ഓഫീസില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് കയ്യേറ്റത്തിന് കാരണം. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ബെയ്‌ലിന്‍ ദാസ് ഓഫീസില്‍ വച്ച് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ബെയ്‌ലിന്‍ ദാസിനെ വ്യാഴാഴ്ച വൈകിട്ട് തുമ്പ സ്റ്റേഷന്‍കടവില്‍ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ദലിത് യുവതിക്ക് പീഡനം

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ദലിത് യുവതിക്ക് പീഡനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദലിത് യുവതി ബിന്ദു. കള്ളക്കേസില്‍ പൊലീസ് പീഡിപ്പിച്ചതിനെതിരെ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ വായിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു. മാല കാണാതായാല്‍ വീട്ടുകാര്‍ പരാതി കൊടുക്കും. അപ്പോള്‍ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്. അഭിഭാഷകനൊപ്പം പോയപ്പോഴായിരുന്നു ഈ ദുരനുഭവമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഇല്ലാത്ത മാല മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ചത് മേയ് 13നായിരുന്നു. ജോലിക്ക് നിന്ന പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. എന്നാല്‍ സ്വര്‍ണമാല പിന്നീട് വീട്ടില്‍ നിന്ന് ലഭിക്കുകയായിരുന്നു. മാല മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസുകാരില്‍ നിന്നും 20 മണിക്കൂറോളം നേരം അതിക്രൂരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് യുവതി പറഞ്ഞു.

‘ഒരു പൊലീസുകാരന്‍ അങ്ങേയറ്റം മോശമായ വാക്കുകള്‍ ഉപയോഗിച്ച് ചീത്തവിളിച്ചു. നാലുപൊലീസുകാര്‍ റൂമില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. പ്രസന്നന്‍ എന്ന പൊലീസുകാരനാണ് ഏറ്റവും മോശമായി പെരുമാറിയത്. ആഹാരവും വെള്ളവും തന്നില്ല. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാനാണ് പറഞ്ഞത്. ജയിലിലാക്കുമെന്നും മക്കളെ കേസില്‍ കുടുക്കുമെന്നും പറഞ്ഞത് ഇപ്പോഴും എനിക്ക് താങ്ങാനാവുന്നില്ല. പതിനേഴും പതിനഞ്ചും വയസ്സുള്ള മക്കളാണ് ഉള്ളത്. എന്നെ കാണാന്‍ ഭംഗിയില്ല, കറുത്തവളാണ്. അതുകൊണ്ടാവാം പൊലീസ് എന്നോട് ക്രൂരമായി പെരുമാറിയതെന്ന് മനസിലായി’- ബിന്ദു പറഞ്ഞു.

പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ പൊലീസ് വിട്ടയച്ചത്. അതേസമയം, യുവതിയെ 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തിരുവന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചതെന്നാണ് ആരോപണം.

ഹോം സ്റ്റേകൾക്കായി എ ഐ അധിഷ്ഠിത ബുക്കിങ് പോർട്ടലുമായി കെ ഹാറ്റ്സ്

ഹോം സ്റ്റേകൾക്കായി എ ഐ അധിഷ്ഠിത ബുക്കിങ് പോർട്ടലുമായി കെ ഹാറ്റ്സ്

ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്തുടനീളമുള്ള ഹോംസ്റ്റേ പട്ടിക ഇ-ബുക്കിൽ തയ്യാറാക്കി വിജയം കണ്ട കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (കെ-ഹാറ്റ്സ്) ബുക്കിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു.ഈ മാസം അവസാനത്തോടെ www.stayhats.com എന്ന പോർട്ടൽ ആരംഭിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നു. ഈ പോർട്ടൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ് പ്രവർത്തിക്കുകയെന്ന് സൊസൈറ്റി അവകാശപ്പെടുന്നു.

കേരളത്തിലെ ടൂറിസം പ്രമോഷൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ അറിയിക്കുന്നതിനായി കെ-ഹാറ്റ്സ്, 2023 ൽ വിനോദസഞ്ചാരികൾക്ക്,കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഡയറക്ടറി ഇ-ബുക്ക് ആയി പുറത്തിറക്കി. ഗൂഗിളിൽ പ്രസിദ്ധീകരിച്ച ഈ ഇ-ബുക്ക് 16 രാജ്യങ്ങളിൽ നിന്നായി 1.5 ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കെ-ഹാറ്റ്സ് ഡയറക്ടർ എം പി ശിവദത്തൻ പറഞ്ഞു.

പോർട്ടലിനെക്കുറിച്ച് പറയുമ്പോൾ, കെ-ഹാറ്റ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1,500 പേരിൽ 200 പേരെ ഇതിനകം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ലോകമെമ്പാടും ഈ വിവരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പോർട്ടൽ തയ്യാറാക്കുന്നത്. ഇതിന്റെ സൃഷ്ടിയുടെ പിന്നിൽ ഒരു ദീർഘകാല കാഴ്ചപ്പാടുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലെ എല്ലാവരെയും ഉൾപ്പെടുത്താനും റിസർവേഷൻ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരാത്ത വിധത്തിൽ മുന്നോട്ട് പോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. പോർട്ടലിന് പിന്നിലെ മറ്റൊരു ലക്ഷ്യം പുറത്ത് അധികമറിയാത്ത കേരളത്തിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

“കേരളത്തെ സംബന്ധിച്ചിടത്തോളം, കോവിഡിന് സേഷം, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വിദേശ വിനോദസഞ്ചാരികളുടെ വരവിനേക്കാൾ കൂടുതലാണ്. ഈ ആഭ്യന്തര വിനോദസഞ്ചാരികൾ പലപ്പോഴും സാമ്പത്തികമായി പ്രായോ​ഗികമായതും സുരക്ഷിതവുമായ താമസസൗകര്യം ആഗ്രഹിക്കുന്നു. ഹോംസ്റ്റേകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ആളുകൾ പലപ്പോഴും അവരുടെ മലയാളി സുഹൃത്തുക്കളെയോ ഗൈഡുകളെയോ വിളിക്കാറുണ്ട്. ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനാണ്, പോർട്ടൽ വികസിപ്പിക്കാൻ തീരുമാനിച്ചത്. Airbnb അല്ലെങ്കിൽ OYO പോലെയല്ല, ഇത് കേരളത്തിന് മാത്രമായുള്ളതാണ്,” അദ്ദേഹം പറഞ്ഞു.

ഇ-ബുക്കിന് പരസ്യമൊന്നുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഡയറക്ടറി ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി ഞങ്ങൾ ഗൂഗിളിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇത് പ്രമോട്ട് ചെയ്തു. നോഷൻ പബ്ലിക്കേഷൻസ് യുഎസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച പേപ്പർബാക്ക് പതിപ്പ് ആദ്യ വർഷം കോപ്പികൾ വിറ്റില്ലെങ്കിലും, ഈ വർഷം 1,960 പ്രിന്റ് കോപ്പികൾ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിറ്റു,” കെ-ഹാറ്റ്‌സ് ഇ-ബുക്കിൽ നിന്ന് ഒരു വരുമാനവും ഉണ്ടാക്കുന്നില്ല,

“എന്നാൽ, ലോകമെമ്പാടുമുള്ള കെ-ഹാറ്റ്‌സ് അംഗങ്ങളുടെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.” ശിവദത്തൻ അഭിപ്രായപ്പെട്ടു.