by Midhun HP News | May 19, 2025 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടത്ത് സ്ഥാപനത്തിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ‘ദി ലൗൻട്രി ബാസ്കറ്റ്’ എന്ന സ്ഥാപനത്തിന് തീ പിടിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നു ഉടമ അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
by Midhun HP News | May 19, 2025 | Latest News, ജില്ലാ വാർത്ത, മരണം
കല്ലമ്പലം: ചെമ്മരുതി സാഫല്യയിൽ ശ്രീകുമാരി അമ്മ ജെ (65) അന്തരിച്ചു.
ഭർത്താവ്: ആർ രവീന്ദ്രൻ ഉണ്ണിത്താൻ (എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ മെമ്പർ).
മക്കൾ: ആർ.എസ് പ്രവീൺ (സൗത്ത് ഇന്ത്യൻ ബാങ്ക്, കൊടുവഴനൂർ), ആർ.എസ് മാലിനി.
മരുമക്കൾ: വി.ആർ വാരിജ (അധ്യാപിക, ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ് കരിക്കോട്).ആർ.വി ജിജിൻ രാജ്.(എയർപ്പോർട്ട്, തിരുവനന്തപുരം).
സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | May 18, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധികൃതർക്ക് നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾ അധികൃതർ പാലിക്കേണ്ട നടപടികളെ കുറിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം അന്വേഷിക്കണം.
വീട്ടിൽനിന്നു വിദ്യാർഥി സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയാൽ വിവരം പൊലീസിനെ അറിയിക്കണം.
സ്കൂളുകളിലെ ലാൻഡ് ഫോണിന്റെ പ്രവർത്തനം ഉറപ്പാക്കണം.
ഐടി ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കണം.
കുട്ടികളുടെ പരാതികളറിയാൻ സ്കൂളുകളിൽ പരാതിപ്പെട്ടി നിർബന്ധമായും സ്ഥാപിക്കണം.*
കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള ക്രമീകരണം ഒരുക്കണം.
സ്കൂളുകളുടെ അറ്റകുറ്റപ്പണി 27നു മുൻപു പൂർത്തീകരിക്കണം.
ഭിത്തികൾ പെയ്ന്റ് ചെയ്യണം.
by Midhun HP News | May 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രമുഖ ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ വിവിധ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും കൂടുതല്‍ നേട്ടത്തിന് വഴിയൊരുക്കിയാണ് കെഎസ്എഫ്ഇ പലിശനിരക്ക് വര്‍ധിപ്പിച്ചത്. കെഎസ്എഫ്ഇയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്.
ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശയാണ് പരിഷ്‌കരിച്ചത്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പലിശനിരക്ക് ഒരുവര്‍ഷത്തേക്ക് 8.50 ശതമാനമാക്കി. ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനവും രണ്ടുമുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.75 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.
ചിട്ടിയുടെമേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (സിഎസ്ഡിടി) പലിശനിരക്ക് 8.75ല്‍ നിന്ന് 9 ശതമാനമാക്കി. 181 മുതല്‍ 364 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപത്തിന്റെ പുതുക്കിയ പലിശ 6.50 ശതമാനമാണ്. നേരത്തേ ഇത് 5.50 ശതമാനമായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വന്ദനം നിക്ഷേപ പദ്ധതിയുടെ പലിശ 8.75 ശതമാനമായി തുടരും. എന്നാല്‍, പ്രായപരിധി 60ല്‍ നിന്ന് 56 ആയി കുറച്ചത് കൂടുതല്‍ നിക്ഷേപകര്‍ക്ക് നേട്ടമാകും.
by Midhun HP News | May 18, 2025 | Latest News, ജില്ലാ വാർത്ത
ലോകത്തെ അമൂല്യമായ നിധിശേഖരമുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ അതീവസുരക്ഷാമേഖലയിലെ ഉൾപ്പടെ 10 നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ 13 പവൻ വരുന്ന സ്വർണ്ണ ദണ്ഡ് കാണാതായതോടെയാണ് ആരംഭിച്ച അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. ഇത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തിരിച്ചു കിട്ടിയെങ്കിലും ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പദ്ധതിയുടെ ഭാഗമായിരുന്നു ഈ സ്വർണദണ്ഡ്. സ്ട്രോങ് റൂമിൽ നിന്ന് ഒരു തുണി സഞ്ചിയിൽ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അത് കാണാതായതെന്ന് റിപ്പോർട്ടുണ്ട്. ഇത് മോഷ്ടിക്കാൻ ശ്രമിച്ചതാണോ അതോ ആകസ്മികമായോ അബദ്ധത്തിലോ ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ പ്രവേശന കവാടവും ശ്രീകോവിലിനു ചുറ്റുമുള്ള പ്രദേശവും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ക്യാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല എന്ന് പരിശോധനയിൽ കണ്ടെത്തി.
വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന് സമീപം സ്ഥാപിച്ചിരുന്ന ക്യാമറകളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. 24 മണിക്കൂറും പരിസരം നിരീക്ഷിക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെങ്കിലും, അവർ തകരാർ റിപ്പോർട്ട് ചെയ്തില്ല എന്നത് പ്രോട്ടോക്കോളിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ക്യാമറ അറ്റകുറ്റപ്പണികൾക്ക് ചുമതലയുള്ള സ്വകാര്യ കരാറുകാരനെ അറിയിച്ചെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉത്തരവാദികളായ പോലീസിന് ഈ തകരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ആരോപണമുണ്ട്.
കാണാതായ ശേഷം സ്വർണ്ണം തിരിച്ചു കിട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് 32 പേരെ ചോദ്യം ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണർ വി. പ്രദീപ് പറഞ്ഞു. അവരിൽ ചിലർ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതായും സംശയമുള്ളവരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണ ദണ്ഡ് കാണാതായതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളിലെ ക്രമം പൊലീസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അടുത്തിടെ പുനർനിർമ്മിച്ച മേൽക്കൂരയും താഴികക്കുടവും സഹിതം സ്വർണ്ണം പൂശിയ ശ്രീകോവിലിന്റെ വാതിൽ ജൂൺ രണ്ടിനും എട്ടിനും ഇടയിൽ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകളിൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മേൽക്കൂരയുടെയും താഴികക്കുടത്തിന്റെയും പണി ഏകദേശം ഏഴ് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും കോവിഡ് ലോക്ക്ഡൗൺ സമയത്ത് തടസ്സപ്പെട്ടു. മെയ് 25 നകം വാതിൽ സ്വർണ്ണം പൂശൽ പൂർത്തിയാക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിരീക്ഷണ സംവിധാനത്തിന്റെ പൂർണ്ണമായ സാങ്കേതിക ഓഡിറ്റിന് പോലീസ് ഉത്തരവിട്ടിട്ടുണ്ട്, കൂടാതെ ക്യാമറകളുടെ തകരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ മറച്ചുവെച്ചതായി തെളിവുകൾ ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
by Midhun HP News | May 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശശി തരൂരിന് അദ്ദേഹത്തിന്റേതായ വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം. എന്നാല്‍ അത് പാര്‍ട്ടി ലൈനില്‍ നിന്നുകൊണ്ടായിരിക്കണം. പാര്‍ട്ടിക്ക് വിരുദ്ധവും വ്യത്യസ്തവുമായ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
‘ശശി തരൂര്‍ ഉന്നത സ്ഥാനത്തിരിക്കുന്നയാളാണ്. ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. പ്രസിഡന്റിനെതിരെ മത്സരിച്ച ആളാണ്. അദ്ദേഹം അദ്ദേഹത്തിന്റേതായ അഭിപ്രായം പറയാറുണ്ട്. പക്ഷേ കോണ്‍ഗ്രസിന് അനുയോജ്യമായ അഭിപ്രായങ്ങള്‍ വരണം. അത്രേയുള്ളൂ. ഞാന്‍ എംപിയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ചെയ്യുന്നത് തെറ്റാണ് എന്ന് ഞാന്‍ പറയില്ല. ശശി തരൂര്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അവിടെ വര്‍ക്കിങ് കമ്മിറ്റിയുണ്ട്.
അവര്‍ തീരുമാനിക്കട്ടെ. എല്ലാവര്‍ക്കും അവരുടേതായ കഴിവുകള്‍ ഉണ്ട്. ശശി തരൂരിന് ഉള്ള കഴിവുകള്‍ ചിലപ്പോള്‍ അടൂര്‍ പ്രകാശിന് കാണില്ല. സുധാകരന് ഉണ്ടാവില്ല. ഓരോരുത്തര്‍ക്കും ഓരോ മേഖലയില്‍ കഴിവുകളുണ്ട്. സാധാരണ നിലയില്‍ കേരളത്തില്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകന്റെ വികാരം കൂടി ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്.’- അടൂര്‍ പ്രകാശ് പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര് എന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനിക്കേണ്ട കാര്യമല്ല. മത്സരിച്ച് ജയിച്ചിട്ട് ഞങ്ങള്‍ക്ക് ഭൂരിപക്ഷം വരട്ടെ. ഭൂരിപക്ഷം വരുമ്പോള്‍ തീരുമാനിക്കും ആര് വേണമെന്ന്. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ നേതാവ് ആര് എന്ന് തീരുമാനിക്കും. ഞാന്‍ ഇന്നും ഇന്നലെയും പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതല്ല. എംഎല്‍എ ആകുന്നതിന് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതാണ്. 70കളിലാണ് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്.
കെഎസ് യു പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേയ്ക്ക് വരുന്നത്. അന്നുമുതല്‍ ഈ പ്രസ്ഥാനത്തെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ആരൊക്കെ പോയിട്ടുണ്ടെങ്കിലും ഞാന്‍ പോയിട്ടില്ല. ചരിത്രം നോക്കിയാല്‍ അറിയാം. കെഎസ് യു യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ്. അതിന് മുന്‍പ് തന്നെ ഞങ്ങളുടെ കുടുംബത്തിന് ബാര്‍ ഉണ്ട്. അച്ഛന്‍ തുടങ്ങി വെച്ച ബാര്‍ വിറ്റുതുലയ്ക്കാതെ, എന്റെ കാലത്തും ഞാന്‍ നടത്തിക്കൊണ്ടു പോരുന്നു. ബാര്‍ ഉള്ളതുകൊണ്ട് മദ്യപിച്ച് ഞാന്‍ റോഡില്‍ ഒന്നും കിടന്നിട്ടില്ല. ആ ചരിത്രമുള്ള ആളുകള്‍ ഉണ്ട്. ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.’ – ബാര്‍ മുതലാളിയാണ് എന്നതാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാതിരുന്നതിന് കാരണം എന്ന ഒരു വിഭാഗത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
Recent Comments