മുടി പറ്റെ വെട്ടി; ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെ

മുടി പറ്റെ വെട്ടി; ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെ

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസ് കഴിഞ്ഞ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പൊലീസ്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. സഹോദരനെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായതെന്നും പൊലീസ് പറയുന്നു.

സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ബെയ്‌ലിന്‍ ദാസിന്റെ സഹോദരന് കഴിഞ്ഞില്ല. കാര്‍ ബെയ്‌ലിന്‍ ദാസ് കൊണ്ടു പോയെന്നു പിന്നീടു മൊഴി നല്‍കി. കാറിനായുള്ള തിരച്ചില്‍ തുടര്‍ന്ന പൊലീസ്, ബെയ്ലിന്‍ അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയതായി മനസ്സിലാക്കി. കാര്‍ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് പരിശോധന ശക്തമാക്കിയതോടെ സ്റ്റേഷന്‍ കടവില്‍ വച്ചു പൊലീസ് സംഘത്തിനു മുന്നില്‍ ബെയ്‌ലിന്‍ പെടുകയായിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രതിയെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാന്‍ എല്ലാം കോടതിയില്‍ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. ഒളിവില്‍ പോയ സമയത്ത് ഉപയോഗിച്ച കാറും പൊലീസ് സ്റ്റേഷനിലെത്തിച്ചു.

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; താമസിച്ചത് സുഹൃത്തിനൊപ്പം, ദുരൂഹത

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; താമസിച്ചത് സുഹൃത്തിനൊപ്പം, ദുരൂഹത

തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജ പ്രദേശത്തുള്ള സുഹൃത്ത് സജിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

സജിയുമായുള്ള ബന്ധം ഷീലയുടെ ബന്ധുക്കള്‍ അംഗീകരിച്ചിരുന്നില്ല. കുറച്ചുനാള്‍ അകന്നുകഴിഞ്ഞ ഇരുവരും അടുത്തകാലത്ത് വീണ്ടും അടുത്തതായും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് സജിയുടെ വീട്. സജിയെ കാണാന്‍ വേണ്ടി തന്നെയായിരിക്കണം ഷീജ ഇന്നലെ രാത്രി പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ സജിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സജിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

തിരുവനന്തപുരം നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

ഇവരെ രക്ഷിക്കാനെത്തിയയാൾ വീട്ടിലേക്കു മടങ്ങവേ, ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചു.

ബാലരാമപുരം മടവൂർപ്പാറയിലും താന്നിവിളയിലുമാണ് അപകടമുണ്ടായത്.

മടവൂർപ്പാറയിൽ രാത്രി 11.30-ന്, നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് സ്കൂട്ടർയാത്രക്കാരും അയൽവാസികളുമായ പെരുമ്പഴുതൂർ തേവരക്കോട് ബിആർ നിലയത്തിൽ രാജന്റെയും ബീനയുടെയും മകൻ അഖിൽ(19), കളത്തുവിള പൂവൻവിള പുത്തൻവീട്ടിൽ തങ്കരാജന്റെയും ശ്രീജയുടെയും മകൻ ശാമുവേൽ(20), തേവരക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ ഷൈജുവിൻ്റെയും സീമയുടെയും മകൻ അഭിൻ(19) എന്നിവരാണ് മരിച്ചത്.

ഈ അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ താന്നിവിള ചാത്തലമ്പാട്ടുകോണം വടക്കുംകര സന്തോഷ് ഭവനിൽ മനോജാണ്(സച്ചു-26) രാത്രി 12.45-ന് മടവൂർപ്പാറ-താന്നിവിള റോഡിൽ ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചത്

പാടശേഖരസമിതിയും സൗഹൃദ സംഘവും സംയുക്തമായി സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു

പാടശേഖരസമിതിയും സൗഹൃദ സംഘവും സംയുക്തമായി സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു

പാടശേഖരസമിതിയും സൗഹൃദ സംഘവും സംയുക്തമായി സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 17 ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ശ്രീഭൂത നാഥൻകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് ‘ടച്ച് സ്ക്രീൻ ഫോൺ അറിഞ്ഞിരിക്കേണ്ടതെല്ലാം’ എന്നതിനെ സംബന്ധിച്ച് പരിശീലന പരിപാടി നടത്തുന്നത്. ആർ ആർ വി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ നിസാം പി, കമ്പ്യൂട്ടർ വിഭാഗം ലാബ് ടെക്നീഷ്യൻ അസിസ്റ്റന്റ് ദീപക് തുടങ്ങിയവർ ആണ് ക്ലാസുകൾ നയിക്കുന്നത്.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിക്കും. വാർഡ് മെമ്പർ ഷൈനി അധ്യക്ഷയാകും.

കടയ്ക്കാവൂർ ഹിന്ദു മഹാ സമ്മേളനവും സ്ത്രീ ശക്തി സംഗമവും മെയ് 18 ന്

കടയ്ക്കാവൂർ ഹിന്ദു മഹാ സമ്മേളനവും സ്ത്രീ ശക്തി സംഗമവും മെയ് 18 ന്

കടയ്ക്കാവൂർ ഹിന്ദു മഹാ സമ്മേളനവും സ്ത്രീ ശക്തി സംഗമവും മെയ് 18 ന്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസമ്മേളനവും സ്ത്രീ ശക്തി സംഗമവും സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ മുള്ളിയൻ കാവിൽ മെയ്‌ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ധർമ്മ പതാക ഉയരുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാകും.

കാര്യപരിപാടികൾ:

രാവിലെ 10 മണിക്ക് പതാക ഉയർത്തൽ, 11 ന് നൃത്തനിർത്യങ്ങൾ. വൈകുന്നേരം 3 മണിക്ക് കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരിയും നടക്കും.

5 ന് ഉദ്ഘാടന പരിപാടികൾ, തുടർന്ന് സ്ത്രീശക്തി സംഗമം ഉദ്ഘാടനം പദ്മശ്രീ ലക്ഷ്മി കുട്ടിയമ്മ നിർവഹിയ്ക്കും. മഹിളാഐക്യവേദി സംസ്‌ഥാന അധ്യക്ഷ ബിന്ദു മോഹൻ സന്നിഹിതയാകും. സംസ്‌ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ രമണി ശങ്കർ, ഐക്യവേദി സംസ്‌ഥാന സെക്രട്ടറി സൂര്യ പ്രേം, ആർഷവിദ്യസമാജം ശ്രുതി, ക്രിസ് വേണുഗോപാൽ, ദിവ്യ ശ്രീധർ തുടങ്ങിയവർ പങ്കെടുക്കും.

ഹിന്ദു മഹാസമ്മേളനം
കസ്തൂരി അനിരുദ്ധൻ (ജില്ലാ പ്രസിഡന്റ്‌ ഹിന്ദു ഐക്യവേദി) അധ്യക്ഷനാകും. മുഖ്യ പ്രഭാഷണം ശശികല (ഹിന്ദു ഐക്യവേദി സംസ്‌ഥാന മുഖ്യ രക്ഷാധികാരി) നടത്തും.

അഹല്യഭായ് ഹോൾക്കർ പുരസ്‌കാര സന്ധ്യ:, പുരസ്‌കാര വിതരണം പ്രശാന്ത് (ആറ്റിങ്ങൽ സംഘജില്ലാ കാര്യവാഹ് രാഷ്ട്രീയ സ്വയംസേവക സംഘം) നിർവഹിക്കും

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു. അഞ്ചുതെങ്ങ് വലിയപള്ളി പള്ളിക്കൂടം മേക്കുംമുറിയിൽ (ചമ്പാവ് ഐ.എം.ആർ ഭവനിൽ) ഇന്നസെന്റ് (സർജ്ജിൻ) (69) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 10:30 ഓടെ സെന്റ് ജോസഫ് സ്കൂളിന്റെ താഴ്‌വശത്തായിരുന്നു സംഭവം. അഞ്ചുതെങ്ങ് വലിയപള്ളി സ്വദേശി ജോണിന്റെ കമ്പോല വള്ളത്തിലെ തൊഴിലാളിയായിരുന്നു ഇന്നസെന്റ്.

കമ്പോല വല ഇറക്കിയ ശേഷം വല മുറുക്കി കമ്പോല ഒതുക്കുന്നതിനിടെ ഇന്നസെന്റ് വലയിൽ കുരുങ്ങുകയായരുന്നു. തുടർന്ന് കരയ്ക്കെത്തിച്ച, വലയിൽ നിന്നും പുറത്തെടുത്ത ഇന്നസെന്റിനെ സ്വകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: മരിയ ഫ്ലോറി, മക്കൾ: റെജീഷ്, റിജിന്, റിജു, മരുമക്കൾ: ഗീതു, ടീന, നാൻസി, ചെറുമക്കൾ: നിഹാര, നിഹാൽ, നൈമിക.
സംസ്കാര ചടങ്ങുകൾ കടയ്ക്കാവൂർ ചമ്പാവ് കർമ്മല മാതാ ദേവാലായത്തിൽ.