ഓപ്പറേഷൻ ടേബിളിൽ നിന്നും നേരെ പരീക്ഷാ ഹാളിലേക്കൊരു വിദ്യാർത്ഥിയുടെ യാത്ര കൗതുക കാഴ്ചയായി

ഓപ്പറേഷൻ ടേബിളിൽ നിന്നും നേരെ പരീക്ഷാ ഹാളിലേക്കൊരു വിദ്യാർത്ഥിയുടെ യാത്ര കൗതുക കാഴ്ചയായി

കിളിമാനൂർ: ഓപ്പറേഷൻ ടേബിളിൽ നിന്നും നേരെ പരീക്ഷാ ഹാളിലേക്കൊരു വിദ്യാർത്ഥിയുടെ യാത്ര കൗതുക കാഴ്ചയായി. മടവൂർ വട്ടം വീട്ടിൽ നെജിന്റെയും സുമിനയുടെയും മകൻ അഹമ്മദ് ബിൻ (16) ആണ് ഓപ്പറേഷൻ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിൽ എത്തിയത്.

കലശലായ വയറുവേദനയെത്തുടർന്ന് കിളിമാനൂരിലെ സരളാ മെമ്മോറിയൽ ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ഓപ്പറേഷൻ തീയറ്ററിൽ കിടന്ന അഹമ്മദ് ബിൻ തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തി പരീക്ഷയെഴുതുകയും തിരികെ ആംബുലൻസിൽ ആശുപത്രിയിലും എത്തി. ഡോ.ഹെൻറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വർക്കല വട്ടപ്ലാമൂട് ITI ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കിൽ മൂന്നുപേരും എതിർ ദിശയിൽ നിന്നും വന്ന ഡ്യൂക്ക് ബൈക്കിൽ ഒരാളും മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു .

വർക്കല ചെറുകുന്നം സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ 25 വയസുള്ള
മുഹമ്മദ് റാസി ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചത്. വട്ടപ്ലാമൂട് സ്വദേശികളായ അഭിജിത്ത് (22), അമൽ(21) എന്നിവരെ ഗുരുതര പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഡ്യൂക്ക് ബൈക്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്ന മുത്താന പാളയംകുന്ന് സ്വദേശിയായ അഭിമന്യു (17) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാവാത്ത കുട്ടിയായതിനാൽ ലൈസൻസ് ഇല്ലാതെയാണ് വാഹനമോടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അഭിമന്യു സ്കൂൾ യൂണിഫോമിൽ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരണപ്പെട്ട മുഹമ്മദ് റാസി, ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ള അഭിജിത്ത് അമൽ എന്നിവർ സുഹൃത്തുക്കളും ഫുഡ് ഡെലിവറി ബോയ്സും ആണ്.

ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപെട്ടു

ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപെട്ടു

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കര സ്വദേശി ഉദയൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പൂവൻപാറ പാലത്തിനു സമീപം പുളിമൂട് ജംഗ്ഷനിലാണ് അപകടം.

ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ഉദയനും ഭാര്യയും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന ആൾട്ടോ കാറുമാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദയൻ മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

ദമാമിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പുകവലിച്ച ആലപ്പുഴ സ്വ​ദേശി പിടിയിൽ

ദമാമിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പുകവലിച്ച ആലപ്പുഴ സ്വ​ദേശി പിടിയിൽ

തിരുവനന്തപുരം: ദമാമിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരൻ സുരക്ഷാ ലംഘനം നടത്തി. ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54 കാരനെ അധികൃതർ പിടികൂടി. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് ഇയാൾ സിഗരറ്റ് കത്തിച്ചത്.

ശുചിമുറിയിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങിയപ്പോഴാണ് സംഭവം ജീവനക്കാർ അറിഞ്ഞത്. തുടർന്ന് ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യാത്രക്കാരനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.വിമാനയാത്രയിൽ തീപിടിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കുന്നത് നിയമ ലംഘനമാണ്.

എയർ ഇന്ത്യ എക്സ്പ്രസിലെ സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 2023 ജൂലൈയിൽ പുണെയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചതിന് മഹാരാഷ്ട്ര സ്വദേശി ശിവദാസിനെ അന്ന് അധികൃതർ പിടികൂടിയിരുന്നു. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ശുചിമുറിയിൽ വെച്ചാണ് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചത്.

നദിയിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സ്കൂബാ ടീം മുങ്ങിയെടുത്ത് ഉടമസ്ഥന് നൽകി

നദിയിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സ്കൂബാ ടീം മുങ്ങിയെടുത്ത് ഉടമസ്ഥന് നൽകി

ആറ്റിങ്ങൽ: നാവായിക്കുളം വെട്ടിയറ സ്വദേശി അർജ്ജുൻരാജിൻ്റെ രണ്ടര പവൻ്റെ സ്വർണ്ണമാലയാണ് ഇന്നലെ വൈകുന്നേരം ആലംകോട് പള്ളിമുക്ക് മണ്ണൂർഭാഗത്ത് വാമനപുരം നദിയിൽ സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ നഷ്ടപ്പെട്ടത്.

അർജ്ജുൻരാജ് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിൽ സഹായം അഭ്യർത്ഥിച്ച് എത്തിയതിനെ തുടർന്ന് ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൻ സ്കൂബാ ടീം അംഗങ്ങളായ അഷറഫ്, പ്രണവ്, ഫയർ ഓഫീസർമാരായ സതീശൻ, സുജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, ഹോംഗാർഡ് ബിജു എന്നിവരടങ്ങുന്ന ടീമാണ് സ്വർണ്ണമാല മുങ്ങിയെടുത്ത് ഉടമസ്ഥന് കൈമാറിയത്.

മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

മുരുക്കുംപുഴ ഏറത്ത് ശ്രീഭദ്ര ദുർഗ്ഗാദേവി ക്ഷേത്രത്തിലെ കുംഭ മകയിര മഹോത്സവത്തോടനുബന്ധിച്ച് മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു.

ബോധി തീർഥ സ്വാമി, ഷഹിർ മൗലവി, റവ. ഡോക്ടർ ജോർജ് ജെ ഗോമസ് തുടങ്ങിയവർ പങ്കെടുത്തു. അഡ്വക്കേറ്റ് വിനോദ് സ്വാഗതം ആശംസിച്ചു. ക്ഷേത്രമുഖ്യ രക്ഷാധികാരി കെ അപ്പു ആദ്യ തിരി തെളിയിച്ചു. ചടങ്ങിൽ എല്ലാ വിശിഷ്ടാതിഥികളെയും ക്ഷേത്ര ഭാരവാഹികളെയും ആദരിച്ചു. തുടർന്ന് ചെറിയ വിരുന്ന് സൽക്കാരവും ഒരുക്കി.