പെരുമാതുറ പ്രീമിയർ ലീഗ് (PPL) ക്രിക്കറ്റ് സീസൺ 2 വിന് ഇന്ന് തുടക്കം

പെരുമാതുറ പ്രീമിയർ ലീഗ് (PPL) ക്രിക്കറ്റ് സീസൺ 2 വിന് ഇന്ന് തുടക്കം

പെരുമാതുറ: രണ്ടാമത് പെരുമാതുറ പ്രീമിയർ ലീഗിന് (PPL) ഇന്ന് തുടക്കമാകും. പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് ആരംഭിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സാജൻ ബി.എസ് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന മത്സരത്തിൽ റോയൽസ് നോ നെയിം ഇലവനെ നേരിടും. റോയൽസ്, നോ നെയിം 11 എന്നിവ കൂടാതെ റെഡ് റാപ്പ്റ്റേഴ്സ്, എം.സി.സി, പൊഴിക്കര ബോയ്സ്, പുതുക്കുറിച്ചി പാന്തേഴ്സ്, എന്നിവയാണ് മറ്റു ടീമുകൾ. ഉദ്ഘാടന മത്സരത്തിൽ ഷെഹിൻ നയിക്കുന്ന റോയൽസ് ആദിൽ നയിക്കുന്ന നോ നെയിം ഇലവനെ നേരിടും.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. വിദ്യാർത്ഥി യുവജനങ്ങളെ ലഹരിയിലും മറ്റും നിന്നും വഴിമാറ്റി സ്പോർട്സിന്റെ ലഹരിയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. PPL ഒന്നാം സീസണിൽ സ്റ്റോo ചെയ്സേഴ്സ് ആണ് കപ്പുയർത്തിയത് പെരുമാൾ ഫൈറ്റേഴ്‌സ് നെയാണ് ഫൈനലിൽ അവർ നേരിട്ടത്. ലീഗ് മത്സരങ്ങളാണ് ആദ്യം നടക്കുക. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ഫൈനൽ.

600 മുതൽ 2500 രൂപ വരെ; ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ

600 മുതൽ 2500 രൂപ വരെ; ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ

തിരുവനന്തപുരം: ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ ആംബുലൻസുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം.

ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കിൽ നൽകണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോൺ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നൽകണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നൽകണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയ്റ്റിങ് ചാർജ്.

ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസുമുള്ള ഡി ലെവൽ ആംബുലൻസുകൾക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. 350 രൂപയാണ് മണിക്കൂറിന് വെയ്റ്റിങ് ചാർജ്. കാൻസർ രോഗികളെയും 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ കിലോമീറ്ററിന് 2 രൂപ വീതം ഇളവ് നൽകണം. ബിപിഎൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ഡി ലെവൽ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കിൽ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.

കുംഭമാസ പൂജകൾക്കായി ക്രമീകരണം ഒരുക്കി കെഎസ്ആർടിസി

കുംഭമാസ പൂജകൾക്കായി ക്രമീകരണം ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല കുംഭമാസ പൂജകൾക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകളും മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ആർടിസി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്:

“സ്വാമി ശരണം”

‘2025 ശബരിമല കുംഭമാസ പൂജ’ വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി…

കുംഭമാസ പൂജകൾക്കുമായി 12/02/2025 വൈകുന്നേരം 05.00 മണിക്ക് ശബരിമല തിരുനടതുറക്കുന്നതും 17/02/2025 രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതുമാണ്.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും

ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി

പമ്പ

Phone:0473-5203445

തിരുവനന്തപുരം

phone: 0471-2323979

കൊട്ടാരക്കര

Phone:0474-2452812

പത്തനംത്തിട്ട

Phone:0468-2222366

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം വന്നത് തെലങ്കാനയിൽ നിന്ന്

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം വന്നത് തെലങ്കാനയിൽ നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. രണ്ടിടങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെത്തുടർന്ന് രണ്ടിടങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. നാല് മണിക്കൂറോളം പരിശോധനകൾ നടത്തി.

പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ റെയില്‍വേ അധികൃതര്‍ ജാഗ്രത തുടരുമെന്നും അറിയിച്ചു.

സംഭവത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു. സുരക്ഷ ശക്തമാക്കാൻ യോ​ഗത്തിൽ തീരുമാനമായി. തിരുവനന്തപുരത്ത് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള ഹോട്ടലിൽ ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

കോട്ടയം റെയില്‍വേ സ്റ്റേഷനിൽ ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ചു. അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കുറ്റവാളികള്‍ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത് ആയിരം കോടിയില്‍പ്പരം രൂപ. 2022 മുതല്‍ 2024 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ സൈബര്‍ കുറ്റവാളികള്‍ മലയാളികളുടെ 1021 കോടി രൂപയാണ് തട്ടിയെടുത്തത്. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് കഴിഞ്ഞവര്‍ഷമാണ്. 2024ല്‍ മലയാളികളുടെ 763 കോടി രൂപയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത് എന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.

2022ല്‍ 48 കോടിയാണ് നഷ്ടമായത്. എന്നാല്‍ 2023ല്‍ സൈബര്‍ തട്ടിപ്പില്‍ വീണ മലയാളികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 2023ല്‍ സംസ്ഥാനത്ത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി 210 കോടി രൂപയാണ് തട്ടിയെടുത്തത്. 2024 ല്‍ ആകെ 41,426 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. 2024ല്‍ നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. എറണാകുളം ജില്ലയില്‍ സൈബര്‍ തട്ടിപ്പിലൂടെ 174 കോടി രൂപയാണ് നഷ്ടമായത്. 114 കോടി രൂപയുടെ നഷ്ടവുമായി തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. സൈബര്‍ തട്ടിപ്പിലൂടെ ഏറ്റവും കുറവ് പണം നഷ്ടമായത് വയനാട് ജില്ലയിലാണ്. ജില്ലയിലുള്ളവരുടെ 9.2 കോടി രൂപ മാത്രമാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്.

2022 മുതല്‍ നഷ്ടപ്പെട്ട ആകെ തുകയില്‍ ഏകദേശം 149 കോടി രൂപ തിരിച്ചുപിടിച്ചതായും പൊലീസ് കണക്ക് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ നടന്ന 2024ല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത്. ഈ കാലയളവില്‍, പൊലീസ് 76,000 വ്യാജ ഇടപാടുകള്‍ മരവിപ്പിക്കുകയും 107.44 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു. 2022ലും 2023ലും യഥാക്രമം 4.38 കോടി രൂപയും 37.16 കോടി രൂപയുമാണ് തിരിച്ചുപിടിച്ചത്.

തട്ടിപ്പിന് ഇരയായവരില്‍ അഞ്ചിലൊന്ന് പേര്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് (19.5%), തുടര്‍ന്ന് പെന്‍ഷന്‍കാര്‍ (10.9%), വീട്ടമ്മമാര്‍ (10.37%), ബിസിനസുകാര്‍ (10.25%) എന്നിങ്ങനെയാണ് കണക്ക്. 2024 ല്‍ സൈബര്‍ അന്വേഷണ വിഭാഗം തയ്യാറാക്കിയ തട്ടിപ്പിന് ഇരയായവരുടെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇരകളായത് തൊഴില്‍ തട്ടിപ്പിലാണ്. 35.34 ശതമാനം പേരാണ് തൊഴില്‍ തട്ടിപ്പില്‍ വീണത്. ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് (34.96%) ആണ് തൊട്ടുപിന്നില്‍.

കഴിഞ്ഞ വര്‍ഷം തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന ഏകദേശം 50,000 സ്മാര്‍ട്ട്ഫോണുകള്‍/ഉപകരണങ്ങള്‍ സൈബര്‍ പൊലീസ് കരിമ്പട്ടികയില്‍ പെടുത്തി. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ 19,000 സിം കാര്‍ഡുകള്‍, 31,000 വെബ്സൈറ്റുകള്‍, 23,000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും ബ്ലോക്ക് ചെയ്തു.

2024ലെ തട്ടിപ്പിന്റെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 174 കോടി രൂപ

തിരുവനന്തപുരം – 114.9 കോടി രൂപ

തൃശൂര്‍ – 85.74 കോടി രൂപ

കോഴിക്കോട് – 60 കോടി രൂപ

മലപ്പുറം – 52.5 കോടി രൂപ

കണ്ണൂര്‍ – 47.74 കോടി രൂപ

പാലക്കാട് – 46 കോടി രൂപ

കൊല്ലം – 40.78 കോടി രൂപ

ആലപ്പുഴ – 39 കോടി രൂപ

കോട്ടയം – 35.67 കോടി രൂപ

പത്തനംതിട്ട – 24 കോടി രൂപ

കാസര്‍കോട് – 17.63 കോടി രൂപ

ഇടുക്കി – 15.23 കോടി രൂപ

വയനാട് – 9 കോടി രൂപ

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 13ന് പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 13ന് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്.

ആറ്റുകാല്‍ പൊങ്കാല ഉത്സവം

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെ നടക്കും. മാര്‍ച്ച് 13-നാണ് പൊങ്കാല.13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15-ന് പൊങ്കാല നിവേദിക്കും. ഒന്നാം ഉത്സവദിനമായ മാര്‍ച്ച് 5-ന് കാപ്പുകെട്ടി കുടിയിരുത്ത്, 7-ന് കുത്തിയോട്ട വ്രതാരംഭം. ഏഴാം ഉത്സവദിനമായ മാര്‍ച്ച് 11-ന് ദേവീദര്‍ശനം രാവിലെ 7.30 മുതല്‍ മാത്രമായിരിക്കും. 13-ന് രാത്രി 7.45-ന് കുത്തിയോട്ട കുട്ടികള്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങ്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14-ന് രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരുമണിക്ക് കുരുതിതര്‍പ്പണവും നടത്തും.