by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാലത്തിന് അനുസൃതമായ അനിവാര്യമായ നടപടിയാണ് സ്വകാര്യ സര്‍വകലാശാലകളെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. അതില്‍ നിന്നും ഇനിയും നമുക്ക് മാറി നില്‍ക്കാനാകില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനും മുന്നേറ്റത്തിനും അനിവാര്യമായ ഒരുപാട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സ്വകാര്യ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇതോടൊപ്പം നിലവിലുള്ള സര്‍വകലാശാല നിയമങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള മറ്റൊരു ബില്ലും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇന്ന് സ്വകാര്യ സര്‍വകലാശാലകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞതായി മന്ത്രി ബിന്ദു പറഞ്ഞു. ആഗോളവത്കരണത്തിന്റെ മൂന്നര പതിറ്റാണ്ട് നാം പിന്നിട്ടു കഴിഞ്ഞു. ആഗോളവത്കൃത ലോകക്രമത്തിന്റെ ഭാഗമായി, വളരെ മത്സരാധിഷ്ഠിത സമൂഹമായി ഇന്ത്യയും മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ ഒരു ജനത എന്ന നിലയില്‍ നമുക്ക് പിടിച്ചു നില്‍ക്കണമെന്നുണ്ടെങ്കില്‍ കാലാനുസൃതമായ മാറ്റങ്ങളിലൂടെ പോയേ തീരുവെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
സ്വകാര്യസര്‍വകലാശാലകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍, കൃത്യമായ സാമൂഹിക നിയന്ത്രണങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെയും മറ്റ് പൊതുസംവിധാനങ്ങളുടേയും കൃത്യമായ ജാഗ്രതയും ഇടപെടലും റെഗുലേഷനും ഉറപ്പാക്കുന്ന രീതിയിലാണ് ബില്ലിന്റെ ഉള്ളടക്കം. അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി സാമൂഹ്യനിയന്ത്രണമുള്ള സംവിധാനമായിട്ടാണ് കേരളത്തിലെ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സര്‍വകലാശാല ബില്ലിനെ സിപിഐ എതിര്‍ത്തിരുന്നുവോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും, അതെല്ലാം ഉള്‍ക്കൊണ്ട് ഐകകണ്‌ഠേനയാണ് ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചത്. സിപിഐ പൂര്‍ണമായി എതിര്‍ത്തിട്ടില്ല. ചെറിയ ചില കാര്യങ്ങളില്‍ സിപിഐ ചില മാറ്റം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസമന്ത്രി ഈ സര്‍വകലാശാലകലില്‍ വിസിറ്ററായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ബില്ലില്‍ ഉണ്ടായിരുന്നു. അതിനു പകരം അതത് സര്‍വകലാശാലകളുടെ ജൂറിസ്ഡിക്ഷനുമായി ബന്ധപ്പെട്ട് പല മന്ത്രിമാരും ആകാവുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു വന്നു.
എന്നാല്‍ സ്വകാര്യസര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആ നിലയില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം സര്‍ക്കാരിന് കൃത്യമായ തലത്തില്‍ ഇടപെടാന്‍ കഴിയുന്ന പ്രൊവിഷന്‍ ഈ ബില്ലില്‍ ഉറപ്പാക്കിയിട്ടുണ്ട്. സമകാലിക സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത്, സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് നമ്മുടെ സമൂഹത്തിന് മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കും. എത്രയോ കാലം മുമ്പ് നമ്മള്‍ കൈക്കൊണ്ട നിലപാടുകള്‍ക്ക്, ഇന്നത്തെ സാഹചര്യത്തില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ട ഉത്തരവാദിത്തവുമുണ്ട്. അതല്ലെങ്കില്‍ ഒരു ജനത എന്ന നിലയില്‍ നാം ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് പിന്തള്ളപ്പെടും. ഒരു മൂര്‍ത്ത സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്‌സിയന്‍ നിലപാടാണ്. മന്ത്രി ബിന്ദു പറഞ്ഞു.
ഇപ്പോഴത്തെ മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മൂര്‍ത്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണ്. കാലത്തിന് അനുസൃതമായിട്ടാണ് തീരുമാനമെടുക്കുക. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസകാലത്ത് ഇന്നത്തെ കാലത്ത് ഏറ്റവുമധികം എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളാണുള്ളത്. 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ കോളജുകള്‍. ആ സാഹചര്യത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അസ്പൃശ്യത കല്‍പ്പിക്കേണ്ടതില്ല. ലോകോത്തരമായ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാഹചര്യം ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തണമെന്ന് തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം സംവരണം ഉള്‍പ്പെടെ ഉള്‍ച്ചേര്‍ത്താണ് സ്വകാര്യ സര്‍വകലാശാല ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് വേഗ റെയില്‍ പാതയ്ക്ക് ( സില്‍വര്‍ ലൈന്‍) പകരം സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ തന്നെ തിരുവനന്തപുരം- കണ്ണൂര്‍ (430 കിലോമീറ്റര്‍) സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്ക് സര്‍ക്കാര്‍ സാധ്യത തേടുകയാണ്. ഇതിന് സാങ്കേതിക പിന്തുണയറിച്ച ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്.
ഒട്ടേറെപ്പേരെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. അതുകൊണ്ട് താരതമ്യേന കുറവു ഭൂമി ഏറ്റെടുക്കുന്ന വിധത്തിലാണ് ശ്രീധരന്‍ മുന്നോട്ടു വയ്ക്കുന്ന പുതിയ പാത. കൂടുതലും തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരുലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
25-30 കിലോമീറ്റര്‍ ഇടവിട്ടായി മൊത്തം 15 സ്‌റ്റേഷനുകളുണ്ടാകും. പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. ദീര്‍ഘ ദൂര ഹ്രസ്വ ദൂര യാത്രക്കാര്‍ക്ക് ഒരുപോലെ സഹായകരമായ പദ്ധതിയാണിത്. റെയില്‍വെയുടെ 3,4 പാതകള്‍ക്കു സാധ്യതാ പഠനം നടക്കുന്നുണ്ടെങ്കിലും വളവു നികത്തി വേഗം കൂട്ടുക പ്രായോഗികമല്ല. ഗുഡ്‌സ്, പാസഞ്ചര്‍ ട്രെയിനുകള്‍ ഒരേ ട്രാക്കിലോടിക്കുന്നതില്‍ അപകട സാധ്യതയുണ്ടെന്നും ഇ ശ്രീധരന്‍ പറയുന്നു.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മുമ്പ് വിശദ പദ്ധതി രേഖ(ഡിപിആര്‍) തയ്യാറാക്കിയ തിരുവനന്തപുരം – കണ്ണൂര്‍ ഹൈസ്പീഡ് പാതയുടെ അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തിയാകും പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈന്‍മെന്റ് കണ്ടെത്തുക. തുടര്‍ച്ചയായി നഗരങ്ങളുള്ള കേരളത്തില്‍ 350 കിലോമീറ്റര്‍ വേഗം ആവശ്യമില്ലെന്നും പരമാവധി 200 കിലോമീറ്റര്‍ മതിയെന്നുമാണ് ഇ ശ്രീധരന്റെ നിലപാട്. 135 കിലോമീറ്റര്‍ ശരാശരി വേഗത്തില്‍ ട്രെയിന്‍ ഓടിച്ചാല്‍ തിരുവനന്തപുരം-കണ്ണൂര്‍(430കിലോമീറ്റര്‍) ദൂരം മൂന്നേകാല്‍ മണിക്കൂറില്‍ പിന്നിടാം. ഭാവിയില്‍ ചെന്നൈ-ബംഗളൂരു- കോയമ്പത്തൂര്‍ ഹൈസ്പീഡ് പാതകളുമായി ബന്ധിപ്പിച്ച് ദേശീയ ഹൈസ്പീഡ് റെയില്‍ ശൃംഖലയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണ് പാത സ്റ്റാര്‍ഡേര്‍ഡ് ഗേജിലാക്കുന്നതെന്നും പറയുന്നു.
കെ റെയിലിനെയല്ല, ഡിഎംആര്‍സിയെയാണ് വിശദ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കാനും പദ്ധതി നടത്തിപ്പിനും നിയോഗിക്കേണ്ടത് എന്നാണ് ശ്രീധരന്‍റെ നിര്‍ദേശം. ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ എട്ടു മാസം കൊണ്ട് ഡിപിആര്‍ തയാറാക്കാം. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാമെന്നും ശ്രീധരന്‍ പറയുന്നു.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ (76) ഇന്നലെ (10-02-2025) രാവിലെ 8.20 ന് സമാധി പ്രാപിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വാമികള്‍ ശിവഗിരി ശ്രീനാരയണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചാണ് സമാധിയായത്.
നിലവിലുളള ധര്‍മ്മസംഘം ട്രസ്റ്റ് അംഗങ്ങളില്‍ ഏറ്റവും സീനിയറായിരുന്നു സ്വാമികള്‍. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു. 1979 ലാണ് സുഗതന്‍ എന്ന പൂര്‍വനാമം ഉപേക്ഷിച്ചു അന്നത്തെ ധര്‍മ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യപരമ്പരയില്‍ കണ്ണിയായത്. പൂര്‍വാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു. വിവിധ കാലങ്ങളിലായി ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനങ്ങളായ പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ എന്നീ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു ഗുരുധര്‍മ്മപ്രചരണത്തില്‍ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ഭരണസമിതിയിലും സ്വാമികള്‍ അംഗമായിരുന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹം 5 മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തി. ശിവഗിരിയില്‍ സ്വാമിയുടെ ഭൗതികശരീരമെത്തിച്ചപ്പോള്‍ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മുന്‍ പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ത്രിരത്നതീര്‍ത്ഥര്‍, സ്വാമി പത്മാനന്ദ, സ്വാമി വിശാലനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ, സ്വാമി ദേശീകാനന്ദയതി, സ്വാമി വിരജാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാ: കോശി ജോര്‍ജ് വരിഞ്ഞവിള, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജി, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍, തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിവിധ തുറകളില്‍പ്പെട്ടവരും ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും കേന്ദ്ര ജില്ലാതല ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. സമാധിയിരുത്തല്‍ ചടങ്ങിന് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ നടന്നു. സമാധിയിരുത്തല്‍ ചടങ്ങില്‍ സന്യാസി ശ്രേഷ്ഠര്‍ക്കൊപ്പം ശിവഗിരി മഠത്തിലെ ബ്രഹ്മചാരികള്‍, വൈദികര്‍, അന്തേവാസികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത, മരണം
പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം വലിയവിളാകം വീട്ടിൽ സലാഹുദ്ധീൻ (65) നിര്യാതനായി.ദീർഘകാലമായി മുതലപ്പൊഴി ഹാർബറിലെ യൂണിയൻ തൊഴിലാളി ആയിരുന്നു ഇദ്ദേഹം.
ഭാര്യ: സീനത്ത്
മക്കൾ: മുഹമ്മദ് ഷാ, ഷെഹീൻഷാ, ബിജിൻഷാ, ഷഹാസ്, ഷിഹാസ്
മരുമക്കൾ: ഹഫ്‌സ, സബീദ, മുബീന
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
കൈപ്പറ്റിമുക്ക്, ഒലിപ്പുറം മാടൻനടയിലെ ഈ വർഷത്തെ ചിറപ്പ് മഹോത്സവം തൈപ്പൂയ ദിനമായ ഇന്ന് ആഘോഷപൂർവ്വം നടക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് രാവിലെ 05.30 മുതൽക്കുള്ള ഗണപതിഹോമം,കലശപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം, ഉച്ചയ്ക്ക് 12.00 മുതൽ സമൂഹസദ്യ ഉണ്ടായിരിക്കുന്നതാണ്.
കുലവാഴ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര വൈകുന്നേരം 5.30 ന് കൈപ്പറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്നതും , തുടർന്ന് പ്രത്യേക ദീപാരാധനയും ഭജനയും ആകാശക്കാഴ്ചയും ഉണ്ടായിരിക്കുന്നതുമാണ്.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് : ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 13 വ്യാഴാഴ്ച നടക്കും. രാവിലെ 10.15-ന് ക്ഷേത്രം മേൽശാന്തി പണ്ടാരയടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാകും.
11.30-നുശേഷമാണ് നിവേദ്യ ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷേത്രപ്പറമ്പിൽ മാത്രമാണ് ദേവസ്വം ബോർഡ് പൊങ്കാല അടുപ്പുകൾക്ക് സൗകര്യം ഒരുക്കുന്നത്. പൊങ്കാലയടുപ്പുകൾ ക്ഷേത്രപ്പറമ്പിൽ സജ്ജമാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്.
മറ്റിടങ്ങളിൽ റെസിഡെൻസ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്തർക്ക് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കി, ഹരിതചട്ടം പാലിച്ചാണ് പൊങ്കാല സമർപ്പിക്കേണ്ടത്. പൊങ്കാലയോടനുബന്ധിച്ച് ചിറയിൻകീഴ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ക്രമീകരണങ്ങൾ ഉറപ്പാക്കി. പൊങ്കാലദിനത്തിൽ കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും. ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന് രാവിലെയും ഉച്ചയ്ക്കും കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും.
ജല അതോറിറ്റി ക്ഷേത്രപ്പറമ്പിനു ചുറ്റുമായി 100 ടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കും. കടയ്ക്കാവൂർ പഞ്ചായത്തും ചിറയിൻകീഴ് താലൂക്കാശുപത്രിയും കുടിവെള്ളത്തിനുള്ള ക്രമീകരണങ്ങൾ നടത്തും. പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അനുമതിയോടെമാത്രമേ ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യാൻ അനുവദിക്കൂ.
ശാർക്കര ക്ഷേത്രപരിസരത്തെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടപടികൾ പൂർത്തിയായി. ഭക്തർക്കായി ബയോ ടോയ്‌ലറ്റ് സംവിധാനം, ആരോഗ്യസേവനം, ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കും.
ഭദ്ര ഓഡിറ്റോറിയത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പ്രവർത്തിക്കും. ആറ്റിങ്ങൽ അഗ്നിരക്ഷാസേന സുരക്ഷയൊരുക്കും.
ചിറയിൻകീഴ്, ആറ്റിങ്ങൽ, കഠിനംകുളം, കടയ്ക്കാവൂർ, മംഗലപുരം സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷയും ഒരുക്കും. പൊങ്കാലയ്ക്കുശേഷം ഹരിതകർമസേന ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
ചിറയിൻകീഴ് ശാർക്കര പൊങ്കാലയ്ക്ക് ഭക്തർക്ക് അടുപ്പു കൂട്ടുന്നതിനുള്ള ആറ്് ലോഡ് ചുടുകല്ല് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി. വിഷ്ണുഭക്തൻ നൽകി. ക്ഷേത്ര മേൽശാന്തി വെൺകുളം കൃഷ്ണരാജമഠത്തിൽ ഗോപാലകൃഷ്ണ റാവു പോറ്റിക്കും ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.എസ്. പ്രവീൺ കുമാറിനും നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
32 വർഷമായി സി.വിഷ്ണുഭക്തൻ പൊങ്കാലയ്ക്ക് കല്ലുകൾ നൽകി വരുകയാണ്. ശാർക്കര മീനഭരണിയുടെ ഭാഗമായി ഉത്സവ നാളുകളിൽ 32 വർഷമായി നടത്തുന്ന വലിയകട മുതൽ ശാർക്കര വരെയുള്ള ദീപാലങ്കാരം ഇക്കുറിയും ഉണ്ടാകുമെന്നും സി.വിഷ്ണുഭക്തൻ അറിയിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശങ്കർ ശ്രീകുമാർ, സെക്രട്ടറി വ്യാസൻ, വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, പഞ്ചായത്തംഗം മോനി ശാർക്കര, അശോകൻ ശ്രീനീസ് തുടങ്ങിയവർ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെമുതൽ ക്ഷേത്രപ്പറമ്പിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. മഞ്ചാടിമൂട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും, കോളിച്ചിറ റോഡിലും പാർക്ക് ചെയ്യണം. വലിയകട ഭാഗത്തുനിന്നുവരുന്നവ ശാർക്കര മഞ്ചാടിമൂട് ബൈപ്പാസിൽ പാർക്ക് ചെയ്യണം.
Recent Comments