വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി

വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി

തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ അമ്മയും മക്കളും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി.വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്.

സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നതായി യുവതി പറയുന്നു.വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആണ്. ഭാര്യയും ഭർ‌ത്താവും തമ്മിൽ‌ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെയും മക്കളെയും വീടിന് പുറത്താക്കി വീട് പൂട്ടി ഭർത്താവ് സ്ഥലം വിടുന്നത്.

പ്രൊട്ടക്ഷൻ ഓർഡർ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരുന്നു. ഒരു കാരണവശാലും വീട് തുറന്നുകൊടുക്കില്ലെന്ന് ഭർത്താവ് പറഞ്ഞതായി യുവതി പറയുന്നു. ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ കേസെടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കിയിരുന്നു.

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ 242 പേര്‍

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ 242 പേര്‍

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ടക പട്ടികയില്‍ 242 പേര്‍. ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും മുണ്ടക്കൈ വാര്‍ഡില്‍ 83 പേരാണ് ഗുണഭോക്താക്കള്‍.കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവ ഉള്‍പ്പെടുത്തും. അന്തിമ ലിസ്റ്റിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകപ്പില്‍ സമര്‍പ്പിക്കാമെന്ന് ഡിഡിഎംഎ ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ല കലക്ടര്‍ മേഘശ്രീ ഐഎഎസ് അറിയിച്ചു.

ഗുണഭോക്താളുടെ ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി ആര്‍ഡിഒ ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ദുരന്തത്തില്‍ നാശനഷ്ട സംഭവിച്ച വീടുകളുടെ ഉടമസ്ഥര്‍ക്ക് വേറെ എവിടെയെങ്കിലും താമസയോഗ്യമായ വീട് ഇല്ലെങ്കില്‍ മാത്രമാണ് പുനരധിവാസത്തിന് അര്‍ഹരാകുക. മറ്റുള്ള എവിടെയെങ്കിലും വീണ്ടുണ്ടെങ്കില്‍ വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

നടുറോഡില്‍ പാര്‍ട്ടി സമ്മേളനം; എം വി ഗോവിന്ദന്‍ 12 ന് ഹാജരാകണം: ഹൈക്കോടതി

നടുറോഡില്‍ പാര്‍ട്ടി സമ്മേളനം; എം വി ഗോവിന്ദന്‍ 12 ന് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: വഴി തടസപ്പെടുത്തി പാര്‍ട്ടി സമ്മേളനം നടത്തിയതിലെ കോടതിയലക്ഷ്യ കേസില്‍ ഈ മാസം 12 ന് എം വി ഗോവിന്ദനോട് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഈ മാസം 10ന് ഹാജരാകണം.

കേസില്‍ ഹാജരാകുന്നതില്‍ ഇളവ് തേടി ഇന്നലെ എം വി ഗോവിന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 10ന് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റിയത്.

തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളന വേദി നിര്‍മിച്ച സംഭവത്തിലുള്‍പ്പെടെയാണ് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. വഴി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ പരിപാടി നടത്തിയതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയായിരുന്നു.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച ലോകകേരള കേന്ദ്രങ്ങള്‍?

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച ലോകകേരള കേന്ദ്രങ്ങള്‍?

തിരുവനന്തപുരം: ലോകത്ത് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയക്കുന്ന രാജ്യത്ത് അതിന്റെ 21 ശതമാനം തുകയുമെത്തുന്നത് കേരളത്തിലെന്ന് കണക്കുകള്‍ നിരത്തി ധനമന്ത്രി. പ്രവാസികളുടെ നിര്‍ദേശമായ ലോക കേരള കേന്ദ്രം എന്ന ആശയവും ബജറ്റില്‍ കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ക്കായി 5 കോടി രൂപയാണ് അനുവദിച്ചത്. ലോക കേരള സഭയിലെ പ്രവാസി സമൂഹം മുന്നോട്ട് വെച്ച ആശയമാണിതെന്നും ഈ നിലയിലാണ് ലോക കേരള കേന്ദ്രം എന്ന പുതിയ ആശയം ബജറ്റില്‍ അവതരിപ്പിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

ലോകകേരള കേന്ദ്രങ്ങള്‍ എന്താണ്?

‘പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോകകേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ലോക കേരള കേന്ദ്രത്തില്‍ ഇതിനായി കേരളത്തിന്റെ പരിച്ഛേദം ഒരുക്കണം എന്നതാണ് നിര്‍ദ്ദേശം. കേരളീയ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ടുകള്‍, നാടന്‍ ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകള്‍, നാടന്‍ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂര്‍ പാക്കേജുകള്‍ തുടങ്ങിയവ ലോക കേരള കേന്ദ്രത്തില്‍ ലഭ്യമാകണം. ലോക കേരള കേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാവണം. പ്രവാസി സംഘടനകള്‍ക്ക് അവരുടെ അംഗങ്ങളേയും സുഹൃത്തുക്കളേയും ഉള്‍പ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കാം. പ്രവാസി സംഘടനകളുടെ നാട് സന്ദര്‍ശന പരിപാടികള്‍ക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇന്‍സെന്റീവ് അനുവദിക്കും. പാര്‍പ്പിടം സ്വന്തമായി വാങ്ങാനും, തയ്യാറെങ്കില്‍ വാടകയ്ക്ക് നല്‍കാനും, പ്രായമായവര്‍ക്കുള്ള അസിസ്റ്റഡ് ലിവിങ് സൗകര്യം ഒരുക്കാനും ഈ പദ്ധതിയിലൂടെ കഴിയും. ഈ പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തുന്നു’ ധനമന്ത്രി പറഞ്ഞു.

വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്. വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്‌മെന്‍റ്, മൊബൈല്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്മെന്‍റുകള്‍, ലാന്‍ഡ്‌ലൈന്‍ പോസ്റ്റ്‌പെയ്ഡ് ബില്‍, റെന്‍റ് പെയ്മെന്‍റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.

ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്സ്ആപ്പ്. ഐഒഎസിനുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കി. ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്.

നെയ്യാറ്റിൻകരയിൽ യുവതിയെ പട്ടാപകൽ ആൺ സുഹൃത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു

നെയ്യാറ്റിൻകരയിൽ യുവതിയെ പട്ടാപകൽ ആൺ സുഹൃത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു

നെയ്യാറ്റിൻകര വെൺപകലിൽ യുവതിയെ പട്ടാപകൽ ആൺ സുഹൃത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. സൂര്യഗായത്രി (28)യെ ആൺ സുഹൃത്ത് വെട്ടി പരിക്കേല്പിച്ച ശേഷം ബൈക്കിൽ ചേർത്ത് തോർത്ത് വെച്ച് കെട്ടി നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലാക്കി. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് സൂര്യഗായത്രി. ആക്രമിച്ച യുവാവിനെ വ്യക്തമായതായി പൊലീസ് സൂചന നല്‍കുന്നു.