മകന്റെ മരണത്തില്‍ മനോവേദന; നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കി

മകന്റെ മരണത്തില്‍ മനോവേദന; നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കി

തിരുവനന്തപുരം: നെയ്യാറില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ശ്രീകലയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് സമീപത്ത് നിന്നും സ്‌നേഹദേവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരും കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകന്റെ വേര്‍പാടില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ ഏക മകന്‍ മരിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

കുടിവെള്ളം കിട്ടാക്കനി വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

കുടിവെള്ളം കിട്ടാക്കനി വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

ആറ്റിങ്ങൽ: കുടിവെള്ളം കിട്ടാക്കനി ആയതിനെ തുടർന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കോരാണി പുകയിലത്തോപ്പ് കോളനിയിൽ കഴിഞ്ഞ ഒരു മാസമായി പൈപ്പ് വെള്ളം ലഭ്യമാക്കാത്തതിനെ തുടർന്നാണ് വാട്ടർ അതോറിറ്റി എ ഈ യെ ഉപരോധിച്ചത്.. ദേശീയ കായികവേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്. ദേശീയ കായിക വേദി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജു കുറക്കട അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ് കെ സുജി ഉപരോധസമരം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലാൽ കോരാണി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ പനയത്ര ഷരീഫ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നിഖിൽ കോരാണി കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ഊരൂ പൊയ്ക ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് മുതിർന്ന കോൺഗ്രസ് നേതാവ് രത്നാകരൻ, സേവാദൾ മണ്ഡലം ഭാരവാഹി സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു അടിയന്തരമായി സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാമെന്ന എ ഈ യുടെ ഉറപ്പിന്മേൽ സമരം അവസാനിച്ചു.

‘കാണാന്‍ ആഗ്രഹിച്ച നേതാവ്’; വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

‘കാണാന്‍ ആഗ്രഹിച്ച നേതാവ്’; വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരത്തെ വി എസിന്റെ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം. രാവിലെ പത്തുമണിയോടെ എത്തിയ ഗവര്‍ണര്‍, 20 മിനിറ്റോളം വി എസിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചു.

കോളജ് പഠനകാലം മുതല്‍ താന്‍ വിഎസ് അച്യുതാനന്ദനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തില്‍ ഗവര്‍ണറായി എത്തിയപ്പോള്‍ മുതല്‍ വിഎസിനെ നിര്‍ബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു. ഭാഗ്യവശാല്‍ വിഎസിനെയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോഗ്യം മൂലം വിശ്രമിക്കുന്ന അദ്ദേഹവുമായി ആശയവിനിമയം നടത്താനായി. വിഎസ് ആരോഗ്യവാനായിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് ആര്‍ലേക്കര്‍ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സഹകരണ ബാങ്കുകളിലെ കിട്ടാകടം പിരിക്കൽ  സെയ്ൽ ഓഫീസർമാരെ  പരിശീലനം നൽകി സജ്ജരാക്കുന്നു

സഹകരണ ബാങ്കുകളിലെ കിട്ടാകടം പിരിക്കൽ സെയ്ൽ ഓഫീസർമാരെ പരിശീലനം നൽകി സജ്ജരാക്കുന്നു

സഹകരണ സംഘങ്ങളുടെ കിട്ടാകടം പിരിക്കാൻ സെയ്ൽ ഓഫീസർമാർക്കു പരിശീലനം നൽകുന്നു. സംഘങ്ങളുടെ കുടിശ്ശികയിടക്കാൻ വായ്പക്കാരന്റെ സ്ഥാവരജംഗമവസ്തുക്കൾ ലേലം ചെയ്തെടുക്കാനുള്ള അധികാരം സെയ്ൽ ഓഫീസർക്കാണ്. അർധജുഡീഷ്യൽ അധികാരമുണ്ടെങ്കിലും നിയമവുമായി ബന്ധപ്പെട്ട് പരിശീലനം കിട്ടാത്തതിനാൽ ചിലർക്കെങ്കിലും ഈ ജോലി വേണ്ടവിധം നിർവഹിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ജപ്തിക്ക് അധികാരമുള്ള ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.

രണ്ടു ദിവസത്തെ പരിശീലനം ഈ മാസം തന്നെ എല്ലാ ജില്ലകളിലും പൂർത്തിയാകും.
മൂന്നു മാസം മുൻപ് സഹകരണ രജിസ്ട്രാർ ആയി ചുമതലയേറ്റ ഡി. സജിത്ത് ബാബു ഇതിനോടകം ജോയിന്റ് രജിസ്ട്രാർമാർക്കും സെയ്ൽ ഓഫീസർമാർക്കുമായി രണ്ടു പ്രാവിശ്യം ഓൺലൈനിൽ അവലോകനയോഗം നടത്തി.

കിട്ടാകടം പെരുകുന്നത് അനുവദിക്കാനാകില്ലെന്നും നിയമ നടപടിയിലൂടെ പരമാവധി തിരിച്ചു പിടിക്കണമെന്നും രജിസ്ട്രാർ നിർദേശിച്ചു. ഇതേത്തുടർനാണ് മൂന്നു മേഖലകൾ കേന്ദ്രികരിച്ചു പരിശീലനം നൽകുന്നത് വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊന്ന്.
സഹകരണ മേഖലയിലെ മൊത്തം വായ്പയുടെ 30 ശതമാനം കിട്ടാകടമാണെന്നാണു കണക്കാക്കുന്നത്. വർഷം കഴിയുന്തോറും അത് പെരുക്കുകയാണ്. എന്നിട്ടും 18 വർഷമായി ജപ്തി നടപടി കാര്യക്ഷമല്ല. ഇത് തുടർന്നാൽ സഹകരണമേഖല വലിയ പ്രതിസന്ധിയിലാകുമെന്നു തിരിച്ചറിഞ്ഞാണ് കർശന നടപടി.

തിരിച്ചടവ് മുടക്കുന്നവർ, എല്ലാക്കൊലവും നടത്താറുള്ള ഒറ്റ തവണ തീർപ്പാക്കലിന്റെ മറ പിടിച്ചു ആനുകൂല്യം കൈപ്പറ്റുന്നരീതിക്ക് ഇത്തവണ മുതൽ തടയിട്ടിരിക്കുകയാണ്. ചിലർ, പലിശ മാത്രം അടച്ചു വായ്പ പുതുക്കാറുണ്ടായിരുന്നു ഇതും ഇനി പറ്റില്ല. ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം നേടിയവർക്കും കുടുംബത്തിനും രണ്ടു വർഷത്തേക്ക് പുതിയ വായ്പ നൽകില്ല. ഒരിക്കൽ ആനുകൂല്യം കിട്ടിയാൽ അടുത്ത 5 വർഷത്തേക്ക് ഒറ്റ തവണ തീർപ്പാക്കലിന് അർഹതയുണ്ടാകുകയുമില്ല.

നിയമം കർശനമാക്കിയതിനു പിന്നാലെയാണ് ജപ്തി നടപടിയിലെ കാലത്താമസമൊഴിവാക്കാൻ തീരുമാനിച്ചത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സെയ്ൽ ഓഫീസർമാരായി നിയോഗിക്കുന്നത്. അവരുടെ ചെലവിനത്തിലെ തുക, സംഘം മുൻ‌കൂർ ട്രഷറിയിൽ അടക്കണം. വലിയ സംഘങ്ങളിൽ മുഴുവൻ സമയ സെയ്ൽ ഓഫീസർമാർ ഉണ്ടാകും. ചെറിയ സംഘങൾ താലൂക്ക്തല സെയ്ൽ ഓഫീസർമാരുടെ സേവനം തേടും. സംസ്ഥാനത്തു ആയിരത്തിലതികം സെയ്ൽ ഓഫീസർമാരുണ്ട്.

യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തും പണം തട്ടി, കൂടെ വരാത്തത് പകയായി; പ്രതി ജോണ്‍സണിനായി വ്യാപക തിരച്ചില്‍

യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തും പണം തട്ടി, കൂടെ വരാത്തത് പകയായി; പ്രതി ജോണ്‍സണിനായി വ്യാപക തിരച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിര എന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണ്‍സനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആതിരയും പ്രതി കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പുമായി ഒരുവര്‍ഷക്കാലമായി അടുപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചു.
ആതിരയുടെ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് ഇയാള്‍ പണം തട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി ആതിരയും ഭര്‍ത്താവ് രാജിവും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതിനു പിന്നാലെ സുഹൃത്തുമായുള്ള ബന്ധത്തില്‍ നിന്നും ആതിര പിന്‍വലിഞ്ഞിരുന്നു.

സംഭവദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ജോണ്‍സണ്‍ ആതിരയുടെ വീട്ടിലെത്തിയത്. പ്രതിക്ക് യുവതി ചായ നല്‍കി. പിന്നീട് എന്തോ പറഞ്ഞ് അവര്‍ തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് പ്രതി തന്നെ കൊണ്ടുവന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ വച്ച ശേഷം ട്രെയിൻ കയറി പ്രതി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യെയാണ് ചൊവ്വാഴ്ച പകൽ വീട്ടിൽ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്.

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി.
പ്രധാനമന്ത്രിയുടെ മൻ കി ബത് ക്വിസ് മത്സരത്തിൽ വിജയം നേടി. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ പരേഡിൽ അതിഥി ആയി പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ആറ്റിങ്ങൽ ഗവ:മോഡൽ എച്ച് എസ് എസ്സിലെ ഹ്യുമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് നിരഞ്ജന. ഡൽഹിയിലേക്ക് പുറപ്പെടുന്ന നിരഞ്ജനക്ക് സ്കൂളിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ജവാദ്, പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.