ചക്രവാതച്ചുഴി: ഞായറാഴ്ച ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി: ഞായറാഴ്ച ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് കൂടുതൽ സർവീസുകൾ നേരിട്ട് പറന്നിറങ്ങാം, ലണ്ടൻ, ബാങ്കോക്ക്

തിരുവനന്തപുരത്ത് നിന്ന് കൂടുതൽ സർവീസുകൾ നേരിട്ട് പറന്നിറങ്ങാം, ലണ്ടൻ, ബാങ്കോക്ക്

തിരുവനന്തപുരം: തായ്‌ലാൻ‌ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും ലണ്ടനിലെ ഹീത്രുവിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങുന്നു. എയർഏഷ്യയാണ് ബാങ്കോക്ക് സർവീസിനായി രംഗത്തുള്ളത്. ഇതോടെ തായ്‌ലാൻഡിലേക്കുള്ള സഞ്ചാരികൾക്ക് നേരിട്ടുള്ള സർവീസ് ലഭ്യമാവും. അദാനിയുടെ നടത്തിപ്പിലുള്ള ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസിന് ബാങ്കോക്കിലേക്ക് സർവീസുണ്ട്.അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സർവീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓർഡർ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് എയർഇന്ത്യ എക്സ്‌പ്രസ് ബാങ്കോക്ക് സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്.

നേരിട്ടുള്ള സർവീസുകൾ വരുന്നതോടെ തായ്‌ലാൻഡിലേക്ക് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടും. അടുത്ത വേനൽക്കാല സീസണിൽ എയർഏഷ്യ തിരുവനന്തപുരം- ബാങ്കോക്ക് സർവീസ് പ്രഖ്യാപിച്ചേക്കും. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയർഇന്ത്യയുടെ സർവീസിനായും നടപടി പുരോഗമിക്കുകയാണ്. യു.കെയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രുവിലേക്ക് നേരിട്ടുള്ള സർവീസിനാണ് അനുമതി തേടിയത്.ഹീത്രു സർവീസ് വരുന്നതോടെ ലണ്ടനിൽ പഠനത്തിനും ജോലിക്കുമായി പോകുന്ന മലയാളികൾക്ക് നാട്ടിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യമൊരുങ്ങും. വേനൽക്കാല ഷെഡ്യൂളിൽ ഹീത്രു സർവീസ് പ്രഖ്യാപിക്കാനിടയുണ്ടെന്ന് വിമാനത്താവള അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ആസ്ട്രേലിയ, ന്യൂസിലാൻഡ്, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കായി മലേഷ്യയിലേക്ക് രണ്ട് വിമാനക്കമ്പനികൾ തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നുണ്ട്. മലേഷ്യൻ എയർലൈൻസ്, എയർഏഷ്യ എന്നിവയ്ക്കാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് സർവീസുള്ളത്. കൊച്ചിയിലേക്കാൾ കുറഞ്ഞ നിരക്കിലാണ് മിക്കപ്പോഴും ഈ സർവീസുകൾ. തിരുവനന്തപുരത്ത് ഏറ്റവും യാത്രക്കാരുള്ളത് എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ, എയർഅറേബ്യ വിമാനക്കമ്പനികൾക്കാണ്.

100 സർവീസുകൾ ദിവസേന

പ്രതിദിനം ശരാശരി നൂറുസർവീസുകളിലായി 15000ത്തിലേറെ യാത്രക്കാരാണുള്ളത്. 11ഇന്ത്യൻ നഗരങ്ങളിലേക്കും 14വിദേശ നഗരങ്ങളിലേക്കും സർവീസുണ്ട്.

കഴിഞ്ഞവർഷം എയർ ട്രാഫിക് മൂവ്മെന്റുകൾ 32324ആയിരുന്നു.മുൻവർഷത്തേക്കാൾ 14.19% അധികമാണിത്.

അബുദാബി,ഷാർജ, ദുബായ്,ബംഗളുരു,ചെന്നൈ,ഡൽഹി എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരേറെയും

2024ൽ ആഭ്യന്തര യാത്രക്കാർ- 26.4 ലക്ഷം,അന്താരാഷ്ട്ര യാത്രക്കാർ- 22.7 ലക്ഷം എന്നിങ്ങനെയാണ്.

49.17ലക്ഷം

കഴിഞ്ഞവർഷത്തെ യാത്രക്കാരുടെ എണ്ണം. 2023ൽ 41.48ലക്ഷമായിരുന്നു. വർദ്ധന- 18.52%. 2022ൽ 31.11ലക്ഷം യാത്രക്കാരായിരുന്നു.ടെർമിനലുകളുടെ ശേഷി 45ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാണ്.

”യാത്രക്കാർ കൂടുതലുള്ള നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾക്കാണ് ശ്രമം”

-വിമാനത്താവള അധികൃതർ

ആവണീശ്വരം പൂരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ന് എച്ച് പി ന്യൂസിലൂടെ

ആവണീശ്വരം പൂരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ന് എച്ച് പി ന്യൂസിലൂടെ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ആവണീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആവണീശ്വരം പൂരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് ഹൃദയപൂർവം ന്യൂസിലൂടെ ലൈവ് ആയി കാണാം.

‘ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ?. പിന്നെ അവരെ എന്തിനാണ് വെറുതെ വിട്ടത്?’; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

‘ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ?. പിന്നെ അവരെ എന്തിനാണ് വെറുതെ വിട്ടത്?’; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ?. പിന്നെ അവരെ എന്തിനാണ് വെറുതെ വിട്ടത്. അമ്മയും കൂടി ചേര്‍ന്നല്ലേ എല്ലാം ചെയ്തത് എന്നും ഷാരോണിന്റെ അമ്മ ചോദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നുവെന്ന് ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു.

വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. കേസില്‍ ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ശിക്ഷ എന്താണെന്ന് അറിഞ്ഞശേഷം തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കും. കേസുമായി മുന്നോട്ട് പോകും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. ഏറെ സങ്കീര്‍ണമായ കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത് അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയൊണ് കോടതി വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.

കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാംപ്രതി സിന്ധുവിനെ വെറുതെ വിട്ടത്. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. 2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കമായി. നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്ക്ക് മുന്‍ഗണന. സാമൂഹിക സുരക്ഷ ശക്തമാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുനരധിവാസം സര്‍ക്കാരിന്റെ കടമയാണ്. ഒരു വര്‍ഷത്തിനകം ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. 64,006 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസമേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി

രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ചു. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നത്തേത്. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 12 വരെ ബജറ്റിലുള്ള പൊതു ചര്‍ച്ച നടക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാന ഉപധനാഭ്യര്‍ഥനകള്‍ 13നു പരിഗണിക്കും.

14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുന്നതല്ല. ഇക്കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച് നാല് മുതല്‍ 26 വരെ 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ ചര്‍ച്ച ചെയ്തു പാസ്സാക്കും. മാര്‍ച്ച് 28 ന് സഭ പിരിയാനുമാണ് തീരുമാനിച്ചിട്ടുള്ളത്

ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്

ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കൊലപാതകം നടത്തി രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോളാണ് വിധി പറയുന്നത്. സംഭവത്തില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളാണ്.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. തുടര്‍ന്ന്് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ഷാരോണിനെ ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം ഷാരോണിന് നല്‍കുകയുമായിരുന്നു.കഷായം കഴിച്ച് അവശനിലയിലായ ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു. 2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്.