by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് പിടികൂടി. പുതുകുറിച്ചി സ്വദേശി നൗഫലിനെയാണ് (38) ആണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമാതുറ ഒറ്റപനയിലെ വർക്ക്ഷോപ്പിൽ നിന്നാണ് നൗഫൽ ബൈക്ക് മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ കൊണ്ടുപോയെങ്കിലും കടക്കാരൻ വാങ്ങിയിരുന്നില്ല. തുടർന്ന് ചിറയിൻകീഴ് കൊണ്ടുപോയി മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിച്ചു. വാഹനത്തിൻറെ രേഖകൾ ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല. തുടർന്ന് ചിറയിൻകീഴ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. രണ്ടു ബൈക്കുകളാണ് നൗഫൽ മോഷ്ടിച്ചത്. ഒരു ബൈക്ക് വർക്ക്ഷോപ്പിന്‍റെ തൊട്ടടുത്തുതന്നെ ഉപേക്ഷിച്ചു. സിസി ക്യാമറകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഠിനംകുളം പൊലീസ് പ്രതിയെ പിടികൂടിയത്.
ബൈക്ക് ഉടമകൾ നൽകിയ പരാതി അന്വേഷിക്കുന്നതിനിടെ മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം നൗഫലിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഫൽ എന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നു. തണുപ്പുകുറഞ്ഞ് പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില സാധാരണയേക്കാളും ഒന്നുമുതല്‍ മൂന്നുവരെ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.
മഴ ലഭിച്ചാലും കേരളത്തില്‍ ചൂടുകൂടുന്ന പ്രവണത തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഡിസംബറില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില (37.4 ഡിഗ്രി സെല്‍ഷ്യസ്) കേരളത്തിലാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിലായിരുന്നു ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയെങ്കിലും വടക്കന്‍കേരളത്തിലാണ് ചൂടു കൂടുതല്‍ അനുഭവപ്പെടുന്നത്.അതേസമയം, ശ്രീലങ്കയ്ക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. 14-നും 15-നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍മേഖലയിലും മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.
by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
നാളെ മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ശരണ മന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്. ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തർ ഉൾപ്പെടെ നൂറുകണക്കിനുപേർ ഘോഷയാത്രയെ അനുഗമിക്കുന്നു.
വൃശ്ചികം ഒന്നുമുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ നാലിന് ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനുവച്ചു. വലിയ തമ്പുരാൻ തിരുവോണംനാൾ രാമവർമ്മ രാജയുടെ അഭാവത്തിൽ ഇളയതമ്പുരാൻ അവിട്ടംനാൾ രവിവർമ്മ രാജയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്
പതിനൊന്നോടെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് രവിവർമ്മ രാജയെ രാജശേഖര മണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ പേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും ആനയിച്ചു.
മേൽശാന്തി പൂജിച്ചുനൽകിയ ഉടവാൾ പല്ലക്കിൽ ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് കൈമാറി. കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ടുപറന്നു. ഗുരുസ്വാമി ഗംഗാധരൻ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി ക്ഷേത്രത്തിൽ നിന്ന് പുറത്തെത്തിയതോടെ ഘോഷയാത്ര പുറപ്പെട്ടു. അടൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഒപ്പമുണ്ട്. ഘോഷയാത്ര ഇന്നലെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ചു. ഇന്നു രാത്രി ളാഹ വനംവകുപ്പ് സത്രത്തിൽ വിശ്രമം.നാളെ സന്നിധാനത്തെത്തും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും. വൈകിട്ട് പതിനെട്ടാം പടി കയറിയെത്തിക്കുന്ന തിരുവാഭരണം സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തും. ദീപാരാധനയ്ക്കു ശേഷം നട തുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.
by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തില്‍ സമരം.
സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ത്ഥാടനം പരിഗണിച്ചാണ് ഈ താലൂക്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത്. സമരത്തില്‍ നിന്നും പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തില്‍ സമരം.
സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ത്ഥാടനം പരിഗണിച്ചാണ് ഈ താലൂക്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത്. സമരത്തില്‍ നിന്നും പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ ചൊരിയുന്നവരെ പിടികൂടാൻനിരീക്ഷണവും പരിശോധനയും പൊലീസ് ശക്തമാക്കി.
അധിക്ഷേപകരമായ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതും അവയ്ക്ക് ലൈംഗിക ചുവയുള്ളതും അവമതിപ്പുണ്ടാക്കുന്നതുമായ കമന്റിടുന്നതും കണ്ടെത്താൻ സൈബർ പൊലീസിന് നിർദ്ദേശം നൽകിയതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.
പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കും. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും.അധിക്ഷേപങ്ങൾ കണ്ടെത്താനുള്ള പ്രത്യേക സോഫ്‌റ്റ്‌വെയർ സൈബർ പൊലീസിനുണ്ട്.
ഇതുപയോഗിച്ചാണ് പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്.ദുരുപയോഗം ചെയ്യാതിരിക്കാൻ അഭിപ്രായങ്ങളും അധിക്ഷേപങ്ങളും വ്യക്തമായി വേർതിരിച്ചായിരിക്കും പൊലീസ് നടപടിയെടുക്കുകയെന്നും മനോജ് എബ്രഹാം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് പൊലീസ് എതിരല്ല. പക്ഷേ, അധിക്ഷേപകരവും ലൈംഗികചുവയുള്ളതുമായ അഭിപ്രായങ്ങളും കമന്റുകളും ചിത്രങ്ങളും വീഡിയോകളും പാടില്ല. വിദ്വേഷ പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവയും കണ്ടെത്തും- മനോജ് എബ്രഹാം പറഞ്ഞു.മജിസ്ട്രേറ്റിനും രക്ഷയില്ലജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായ വനിതയ്ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്തിരുന്നു.
മജിസ്ട്രേറ്റിന്റെ മാതാവായിരുന്നു പരാതിനൽകിയത്. നെയ്യാറ്റിൻകരയിൽ മജിസ്ട്രേറ്റായിരിക്കെ പാറശാലയിലെ പൊലീസുദ്യോഗസ്ഥനുമായി നടത്തിയ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ പരാമർശിച്ച് ഒരു പൊതുചടങ്ങിൽ ലൈംഗിക ചുവയുളള അധിക്ഷേപം നടത്തിയെന്നാണ് പരാതി.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 22-ാം തീയതിയിലെ പണിമുടക്കിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ, അടിസ്ഥാനമില്ലാത്ത കാരണങ്ങൾ നിരത്തി നിഷേധിക്കുകയാണ്.
ജീവനക്കാരുടെ ഡി എ കുടിശ്ശിക 7 ഗഡു ആയിരിക്കുന്നു. പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക് ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കാനാകാത്തതിലൂടെ 01/01/2019 മുതലുള്ള ഡിഎ യുടെ 26 മാസം, 01/07/2019 മുതലുള്ള ഡിഎ യുടെ 20 മാസം, 01/01/2020 മുതലുള്ള ഡിഎയുടെ 14 മാസം, 01/07/2020 മുതലുള്ള 8 മാസം എന്നിങ്ങനെ നാല് ഗഡു ഡിഎ യുടെ 68 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് അന്യമായി.
സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം രമണി പി. നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എൻ. സാബു, പ്രദീപ് നാരായണൻ, ജില്ലാ ഭാരവാഹികളായ എ.ആർ. ഷമീം, സി.എസ്. വിനോദ്, വി. വിനോദ്, സംസ്ഥാന ഉപസമിതി ഭാരവാഹികളായ ഒ.ബി. ഷാബു, ആർ.എസ്. ലിജിൻ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ടി.യു. സഞ്ജീവ്, ജൂലി പി.എസ്., എസ്. ഗിരിലാൽ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി. രാജേഷ് (പ്രസിഡൻ്റ്), ജി. സുനിൽകുമാർ, മുഹമ്മദ് അൻസാരി, ബിനു. ജി.എസ്. (വൈസ് പ്രസിഡന്റുമാർ), ആർ.എ. അനീഷ് (സെക്രട്ടറി), സിന്ധു ബി.പി., സനീറ എ.ആർ., സനൽ ജി.എൽ.(ജോ. സെക്രട്ടറിമാർ), എസ്. ഗിരിലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Recent Comments