ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ആത്മഹത്യ ചെയ്തു

ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ആത്മഹത്യ ചെയ്തു

ചേര്‍ത്തലയില്‍ ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ തുടങ്ങിയ ദിവസം ജീവനൊടുക്കി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷിനെ (41)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2021ല്‍ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടില്‍ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച കേസിന്റെ വിചാരണ വെച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല.ഇയാളെ തേടി ഇന്നലെ അര്‍ധരാത്രി പൊലിസ് എത്തിയപ്പോഴാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.

‘ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി’; സിപിഎം സമ്മേളനത്തിന് റോഡില്‍ സ്‌റ്റേജ് കെട്ടിയതില്‍ പൊലീസ് കേസെടുത്തു

‘ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി’; സിപിഎം സമ്മേളനത്തിന് റോഡില്‍ സ്‌റ്റേജ് കെട്ടിയതില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിന് ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ സ്റ്റേജ് കെട്ടിയതിനും, പ്രകടനം നടത്തിയതിനും പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയുന്ന 500 ഓളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയവ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്നും നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് വേദി കെട്ടിയത്. ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്. ഇതേത്തുടര്‍ന്ന് ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. റോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി വാങ്ങിയെന്നായിരുന്നു സിപിഎം പാളയം ഏരിയ സെക്രട്ടറിയുടെ വിശദീകരണം. വഞ്ചിയൂര്‍ ജങ്ഷനില്‍ സിപിഎം പൊതുസമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു.

തിരുവനന്തപുരം മൃഗശാലയിലെ പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി മരുന്ന് അമേരിക്കയില്‍ നിന്ന്

തിരുവനന്തപുരം മൃഗശാലയിലെ പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി മരുന്ന് അമേരിക്കയില്‍ നിന്ന്

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെ പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്നും മരുന്ന് എത്തിച്ച് അധികൃതര്‍. ത്വക്ക് രോഗ ചികിത്സയ്ക്കായി ആറ് വയസ്സുകാരി ഗ്രേസി എന്ന പെണ്‍സിംഹത്തിനാണ് ‘സെഫോവേസിന്‍’ എന്ന മരുന്ന് എത്തിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളായി സിംഹത്തിന് പരാമ്പരഗത ചികിത്സ തുടര്‍ന്നെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് അമേരിക്കയില്‍ നിന്നും മരുന്ന് എത്തിക്കാന്‍ തീരുമാനിച്ചത്. 15,000 രൂപ വീതം വിലയുള്ള നാലു ഡോസ് മരുന്നുകളാണ് എത്തിച്ചത്.

ചികിത്സയെത്തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കുറയുന്നതായി മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ പറഞ്ഞു. രണ്ടാഴ്ചയില്‍ ഒരു തവണ എന്ന രീതിയിലാണ് മരുന്ന് നല്‍കുന്നതെന്നും മൂന്നാഴ്ച മുന്‍പാണ് മരുന്ന് നല്‍കി തുടങ്ങിയതെന്നും ഡോക്ടര്‍ പറഞ്ഞു. അടുത്തിടെയായി സിംഹത്തിന് കാന്‍സര്‍ ആണെന്ന് സംശയിച്ചെങ്കിലും ബയോപ്‌സിയില്‍ അര്‍ബുദമല്ലെന്ന് കണ്ടെത്തി. പിന്നീടാണ് ‘ ക്രോണിക് അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ‘എന്ന രോഗമാണെന്ന് കണ്ടെത്തിയതും അമേരിക്കയില്‍ നിന്ന് മരുന്ന് എത്തിച്ച് ചികിത്സ ആരംഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.

രോഗം മാറുന്നതോടെ ഗ്രേസിയെ ചെന്നൈയിലെ വെണ്ടല്ലൂര്‍ മൃഗശാലയ്ക്കു നല്‍കി പകരം മറ്റൊരു പെണ്‍സിംഹത്തെ അവിടെ നിന്ന് എത്തിക്കും. ജനിതക ഗുണമേന്മ കൂടിയ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായാണ് ഇത്തരം കൈമാറ്റം . മൃഗശാലയില്‍ തന്നെ ഉണ്ടായിരുന്ന ആയുഷ് – ഐശ്വര്യ സിംഹങ്ങളുടെ കുട്ടിയാണ് ഗ്രേസി. ജന്മനാ പിന്‍കാലുകള്‍ക്ക് സ്വാധീനക്കുറവുണ്ടായിരുന്നതിനാല്‍ പ്രത്യേക പരിചരണം നല്‍കിയാണ് വളര്‍ത്തിയത്.

ആറ്റിങ്ങലിൽ യൂണിയൻ യൂത്ത്മൂവ്മെൻ്റ് നേതൃസംഗമം നടന്നു

ആറ്റിങ്ങലിൽ യൂണിയൻ യൂത്ത്മൂവ്മെൻ്റ് നേതൃസംഗമം നടന്നു

ആറ്റിങ്ങൽ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി പ്രാധിനിത്യം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷികൾ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ യൂണിയൻ യൂത്ത്മൂവ്മെൻ്റ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോകുൽദാസ്.

കഴിഞ്ഞ കാലങ്ങളിൽ ഈഴവ മഹാ ഭൂരിപക്ഷ പ്രദേശങ്ങളിലും സമുദായ അംഗങ്ങളെ ഒഴിവാക്കി സീറ്റുകൾ വീതം വെയ്ക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളെ വരുന്ന തിരഞ്ഞെടുപ്പിൽ ശക്തമായ എതിർക്കുമെന്നും, ഇതിൻ്റെ മുന്നോടിയായി സംഘടന തലത്തിൽ കുടുംബ സംഗമങ്ങൾ നടത്തി ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് ദീപു പാണാച്ചേരി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ദഞ്ചുദാസ് ചെറുവള്ളി മുക്ക് സംഘടനാ സന്ദേശം നൽകി. കൗൺസിലർമാരായ സുധീർ . കെ, എസ് സുജാതൻ, റോയൽ അജി, അജു കൊച്ചാലുംമൂട്, ഷാജി .സി, ബി കെ സുരേഷ് ബാബു, യൂത്ത്മൂവ്മെൻ്റ് ജോയിൻ്റ് സെക്രട്ടറിമാരായ ജയപ്രസാദ്, റോയ് പാൽ, അഭിലാഷ് ദിനേശ്, സൂരജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അയ്യപ്പദാസ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഊരു പൊയ്ക നന്ദിയും പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭ സെപ്റ്റേജ് സ്വീവേജ് വിഭാഗം തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ നഗരസഭ സെപ്റ്റേജ് സ്വീവേജ് വിഭാഗം തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ: നമസ്തേ സ്കീമിൻ്റെ ഭാഗമായി നഗരസഭയിൽ ദ്രവമാലിന്യ ശേഖരണം നടത്തുന്ന തൊഴിലാളികൾക്കുളള സുരക്ഷാ ഉപകരണങ്ങളും ഇൻഷുറൻസ് കാർഡും വിതരണം ചെയ്തു.
നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി സുരക്ഷാ ഉപകരണങ്ങളും ഇൻഷുറൻസ് പരിരക്ഷയുമടങ്ങിയ കിറ്റ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് കൈമാറി.

ഹെൽമെറ്റ്, മാസ്ക്, ഗ്ലൗസ്, സേഫ്റ്റിഷൂ, ഐ പ്രൊട്ടക്ഷൻഗ്ലാസ്, റിഫ്ലക്ടീവ് ഓവർകോട്ട് എന്നിങ്ങനെ 6 തരം സുരക്ഷാ സഹായികളായിരുന്നു കിറ്റിലുണ്ടായിരുന്നത്.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എസ്.ഷീജ, എസ്.ഗിരിജ, എ.നജാം, സെക്രട്ടറി കെ.എസ്. അരുൺ, ഹെൽത്ത് സൂപ്പർവൈസർ എം.ആർ. റാംകുമാർ, ഇൻസ്പെക്ടർ ഗണേഷ്കുമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

തലസ്ഥാനത്ത് നഗരമധ്യത്തില്‍ വഴികൊട്ടിയടച്ച് സിപിഎമ്മിന്റെ സ്റ്റേജ്; ഏരിയാ സമ്മേളനത്തിന് വേദി നിര്‍മിച്ചത് നടുറോഡില്‍

തലസ്ഥാനത്ത് നഗരമധ്യത്തില്‍ വഴികൊട്ടിയടച്ച് സിപിഎമ്മിന്റെ സ്റ്റേജ്; ഏരിയാ സമ്മേളനത്തിന് വേദി നിര്‍മിച്ചത് നടുറോഡില്‍

തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടി സിപിഎം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടെ മുന്നിലാണ് റോഡിന്റെ ഒരുഭാഗത്ത് ഗതാഗതം പൂര്‍ണമായി തടഞ്ഞ് ആളുകളെ പെരുവഴിയിലാക്കി സിപിഎമ്മിന്റെ ‘സ്റ്റേജ് ഷോ’. മൂന്ന് ദിവസമായി തുടരുന്ന പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായാണ് താത്കാലിക വേദി നിര്‍മിച്ചത്.

സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ഇതിനായി രണ്ടുവരി പാതയായ റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒറ്റവരിയിലൂടെയാണ് കടത്തി വിടുന്നത്. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂളുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ക്രമീകരണം എന്നതിന് പൊലീസും വ്യക്തമായ മറുപടി പറയുന്നില്ല.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായതിനാല്‍ എന്തും ചെയ്യാമെന്നാണോ എന്നാണ് ജനം ചോദിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മാണം തുടങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ സ്റ്റേജ് നിര്‍മാണത്തിന് അനുമതി ലഭിച്ചെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.