സര്‍വ്വീസ് റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കാൻ ക്ലോവർ ലീഫ് മോഡൽക്ലോവര്‍ ലീഫ് മോഡലിൽ

സര്‍വ്വീസ് റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കാൻ ക്ലോവർ ലീഫ് മോഡൽക്ലോവര്‍ ലീഫ് മോഡലിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാൻ ക്ലോവര്‍ ലീഫ് മോഡൽ നിര്‍മ്മിതിക്ക് ദേശീയ പാത അതോറിറ്റിയുടെ പച്ചക്കൊടി. സ്ഥലം ഏറ്റെടുക്കൽ ശുപാര്‍ശകൾ കൂടി പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകും. മോഹവിലക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശുപാര്‍ശയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ നീളുന്ന ഭൂഗര്‍ഭ റെയിൽപാതക്കും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങൾ പൂര്‍ത്തിയാക്കി അംഗീകാരം ആയി.

വിഴിഞ്ഞം തുറമുഖത്തു നിന്ന് കണ്ടെയ്നറുകൾ റോഡ് റെയിൽ മാര്‍ഗ്ഗം കൊണ്ടുപോകുന്നതിനും നാടിന്‍റെ വിവിധ മേഖലകളിൽ നിന്ന് വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കം സാധ്യമാക്കുന്നതിനും ആണ് തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നത്. തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയിലേക്കുള്ള കണക്റ്റിവിറ്റിയാണ് സർവീസ് റോഡ് കൊണ്ട് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡും സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് നിര്‍മ്മിതി. ദേശീയപാതയോട് ചേരുന്ന ഭാഗത്താണ് ഗതാഗതം സുഗമാക്കുന്നതിന് ക്ലോവര്‍ ലീഫ് മാതൃകയിൽ നിര്‍മ്മാണം നടത്തുന്നത്.

തുറമുഖത്ത് നിന്നു ദേശീയ പാതയിലേക്കും റിംഗ് റോഡിലേക്കും പലവഴി ഗതാഗതം സുഗമമാക്കുന്നതാണ് ഈ മോഡൽ. കൊങ്കൺ റെയിൽ നൽകിയ പ്ലാനാണ് ഭൂഗര്‍ഭ റെയിൽപാതക്ക് ഏറെ അനുയോജ്യമെന്ന് കണ്ടെത്തിയാണ് തുടര്‍ നടപടി. 10.7 കിലോമീറ്റര്‍ റെയിൽ പാതയിൽ 9.2 കിലോമീറ്ററും നിലവിൽ റോഡിനടിയിൽ നിര്‍മ്മിക്കുന്ന തുരങ്കം വഴിയാണ്. ബാക്കി വരുന്ന 20 ശതമാനം പണികൾക്കായി 5.5 ഹെക്ടര്‍ ഏറ്റെടുക്കും. റെയിൽ റോഡ് കണക്റ്റിവിറ്റികൾ പൂര്‍ത്തിയാകാൻ എടുക്കുന്ന കാലതാമസം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും ബദൽ ക്രമീകരണങ്ങളുണ്ടാക്കുമെന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി അധികൃതര്‍ പറയുന്നത്. സര്‍വ്വീസ് റോഡ് സജ്ജമാക്കാനും ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ കണ്ടെയ്‌നര്‍ യാർഡ് സജ്ജമാക്കാൻ റെയിൽവെയെ സമീപിക്കാനും തീരുമാനം ആയിട്ടുണ്ട്.

പുനരുപയോഗ സാധ്യതകൾ പരിചയപ്പെടുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ

പുനരുപയോഗ സാധ്യതകൾ പരിചയപ്പെടുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ

മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ഭാഗമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പ്രവർത്തനം സംഘടിപ്പിച്ചത്. പഴയ ചുരിദാറുകൾ, ടീഷർട്ടുകൾ, സാരികൾ, ബാക്കി വന്ന തുണികൾ എന്നിവയാണ് തുണി സഞ്ചി നിർമ്മിക്കാനായി ഉപയോഗിച്ചത്.

പ്രവർത്തിപരിചയ അധ്യാപികയായ അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെയും ഉൾചേർത്തുകൊണ്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീഡ്‌ കോർഡിനേറ്റർ സൗമ്യ എസ്, ഷാബിമോൻ എസ് എൻ,സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്വപ്ന എസ്, മഹേഷ് കെ കെ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി പകരം തുണിസഞ്ചികൾ നമ്മുടെ വീടുകളിലും സ്കൂളുകളിലും ഉപയോഗിക്കണം എന്നുള്ള സന്ദേശം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.

ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്

ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങ് ഇന്ന് വത്തിക്കാനിൽ. കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തമാകും. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് സ്ഥാനാരോഹണ ചടങ്ങുകൾ.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ചടങ്ങുകൾ. ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ഇദ്ദേഹത്തിനൊപ്പം മറ്റ് 20 പേരേയും കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തും. ചടങ്ങുകൾക്ക് പിന്നാലെ ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദ്ദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശിർവാദം വാങ്ങും. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ പുതിയ കർദ്ദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.

ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴം​ഗ സംഘം പങ്കെടുക്കും. കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്റണി, അനൂപ് ആന്റണി, ടോം വടക്കൻ അടക്കമുള്ളവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിൽ എത്തിയത്. എംഎൽഎമാർ ഉൾപ്പെടെയുള്ള മലയാളി പ്രതിനിധി സംഘവും വത്തിക്കാനിൽ എത്തിയിട്ടുണ്ട്.

വൈദ്യുതി നിരക്ക് വർധന; കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്

വൈദ്യുതി നിരക്ക് വർധന; കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സർക്കാർ നടപടയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കും. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്. വർധനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്.

ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം നടന്നു

ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം നടന്നു

ആറ്റിങ്ങൽ: ലോക ഭിന്നശേഷി ദിനത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം മണനാക്ക് റോയൽ കാസ്റ്റിൽ റിസോർട്ടിൽ ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറ്റിങ്ങൽ ബിപിസി വിനു. എസ് സ്വാഗതം ആശംസിക്കുകയും സമഗ്ര ശിക്ഷ കേരള തിരുവന്തപുരം ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ:ബി നജീബ് മുഖ്യപ്രഭാഷണം നടത്തുകയും ജില്ലാ പ്രോജക്ട് ഓഫീസർ ബി ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.

ജി.വി എച്ച്എസ്എസ് ഞെക്കാട് സ്കൂളിലെ പ്രഥമ അധ്യാപകൻ സന്തോഷ് നാരായണൻ ആശംസകൾ അറിയിക്കുകയും ട്രെയിനർ ആയ ബീനു.വി. നാഥ് നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന്‌ കേരളത്തിന്റെ തനത് കലാപരിപാടികൾ കൂട്ടിയോജിപ്പിച്ചുകൊണ്ട് 20 ദിന ശേഷി കുട്ടികൾ ചേർന്ന് ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു.

ആറ്റിങ്ങൽ ബിആർസി പരിധിയിലെ ഭിന്നശേഷി അധ്യാപകരായ കുമാരി ഡിമ്പിൾ, കുമാരി അനുശ്രീ എന്നിവരെ ആദരിച്ചു. ഭിന്നശേഷി കുട്ടികൾക്കുള്ള അസാധാരണ ശേഷികളെ പൊതു സമൂഹത്തിൽ എത്തിക്കുന്നതിനുള്ള ഷോർട്ട് ഫിലിം വലിയവൻ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

വീണ്ടും ഷോക്ക് ! വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന

വീണ്ടും ഷോക്ക് ! വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം (2025-26) ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടിയിട്ടുണ്ട്.