by Midhun HP News | Jan 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം. പ്രശ്‌നം പരിഹരിക്കാന്‍ ‘ഓഫ്ലൈന്‍’ (Offline) സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിച്ചു.
ഫോം 6, ഫോം 6എ എന്നിവയില്‍ പേര്‍ ചേര്‍ക്കാന്‍ ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താന്‍ ഓപ്ഷനുകള്‍ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഇതാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ, വോട്ടര്‍ പട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ERONET, BLO App എന്നിവയില്‍ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമായി. ജനനസ്ഥലം വിദേശത്തായിട്ടുള്ള പ്രവാസികള്‍ക്ക് നാട്ടിലുള്ള ബന്ധുക്കള്‍ക്കളുടെ സഹായത്തോടെ ഓഫ് ലൈനായി ബിഎല്‍ ഒ വഴിയോ ഇആര്‍ഒ വഴിയോ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിക്കാം. ബിഎല്‍ഒ ആപ്പ് വഴി അപേക്ഷകള്‍ സ്വീകരിക്കാനും രേഖകള്‍ പരിശോധിക്കാനും ബിഎല്‍ഒ-മാര്‍ക്ക് സാധിക്കും.
അപേക്ഷാഫോറത്തില്‍ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം. ഇതുവരെ ഫോം 6എ വഴി 1,37,162 പ്രവാസികള്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ 5-ാം വാർഡിൽ പനവേലികടവിൽ തടസ്സമായി കിടന്ന മുളത്തടികളാണ് നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തത്.
മൂന്നു മാസം മുമ്പ് മുളകൾ ഒടിഞ്ഞ് വീണ് വാമനപുരം നദിയിലെ ജലമൊഴുക്ക് തടസ്സപ്പെട്ട് വലിയൊരളവിൽ മാലിന്യം അടിഞ്ഞുകൂടി ജനജീവിതം ദുസഹമായിരുന്നു.
തുടർന്ന് ഇറിഗേഷൻ വകുപ്പിലെ കരാറുകാരൻ നദിയിൽ നിന്ന് നീക്കം ചെയ്ത മുളകൾ പനവേലികടവിലും കടവിലേക്ക് ചെന്നെത്തുന്ന റോഡിൻ്റെ വശങ്ങളിലും കൊണ്ടിട്ടു. മുളത്തടികൾ ഇട്ടതുകാരണം നാട്ടുകാർക്ക് കടവിലെത്തി ഇതിലേയുള്ള കടത്തു തോണിയിലെ യാത്രയും ദുസഹമായി. മുളകൾ കിടക്കുന്നതിനാൽ ഇവിടെ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ സമീപത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ വിശ്വാസ പ്രകാരം പനവേലി കടവിലാണ് വിഗ്രഹവുമായി ആറാട്ട് ചടങ്ങിനെത്തുന്നത്.
നാട്ടുകാരും ക്ഷേത്രഭാരവാഹികളും നഗരസഭ അധ്യക്ഷൻ എം. പ്രദീപിനെ വിവരമറിയിച്ചു. തുടർന്ന് ചെയർമാനും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമായി സ്ഥലത്തെത്തി തടസ്സമായി നിൽക്കുന്ന മുളത്തടികൾ കടവിൽ നിന്ന് നീക്കം ചെയ്തു.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലം: ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദമുണ്ടായ കൊല്ലം മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ സംഘ പരിവാര്‍ നേതൃത്വം നല്‍കിയ ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ്ണ വിജയം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സമിതിയുടെ 27 സ്ഥാനാര്‍ഥികളും വിജയിച്ചു. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ 27 സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
കഴിഞ്ഞ ഓണക്കാലത്തു മുതുപിലാക്കാട് ക്ഷേത്രാങ്കണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ തുടര്‍ന്ന് സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പൂക്കളമിട്ടത് വിവാദമായിരുന്നു. സംഘിവല്‍കരണം ആരോപിച്ചു അന്നത്തെ ഭരണസമിതി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ദേശസ്‌നേഹികളെ വര്‍ഗീയ വാദികള്‍ ആക്കുന്നു എന്ന് ആരോപിച്ചു ബിജെപി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ക്ഷേത്രം സന്ദര്‍ശിച്ചു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവാദം മുതുപിലാക്കട്ടെ ജനങ്ങള്‍ക്കിടയില്‍ ചേരി തിരിവിനിടയാക്കിയെന്നും കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ പോലും സംഘപരിവാര്‍ അനുകൂല നിലപാടിലെത്തിയെന്നും പ്രദേശവാസിയായ എസ് മനു പറഞ്ഞു.
‘ ഇതിനുമുന്‍പുള്ള ഭരണ സമിതിയില്‍ ആര്‍എസ്എസ്സിന് ആറു അംഗങ്ങളാണ് ഉണ്ടായിരുന്നത്. 21 പേര്‍ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകരായിരുന്നു. ക്ഷേത്ര വിശ്വാസത്തിനും ആചാരങ്ങള്‍ക്കുമെതിരായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇക്കുറി കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍എസ്പി എന്നി കക്ഷികള്‍ ഒരു മുന്നണിയായാണ് മത്സരിച്ചത്. കോണ്‍ഗ്രസ് പത്തു സീറ്റിലും ആര്‍എസ്പി 5 സീറ്റിലും സിപിഎം- സിപിഐ 12 സീറ്റിലും മത്സരിച്ചു.
മുതുപിലാക്കാട് കിഴക്ക്, പടിഞ്ഞാറ് കരകളിലെ 9 വാര്‍ഡില്‍ പെട്ട 3730 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അതില്‍ 70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ‘സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്നാണ് ഭക്തജന സമിതി രൂപീകരിച്ചതെങ്കിലും ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നു ഞങ്ങള്‍ വിശ്വാസികള്‍ക്ക് ഉറപ്പു നല്‍കി. അതിനുള്ള അംഗീകാരം ആണ് ഈ വിജയം,’- സമിതി ചെയര്‍മാന്‍ കെ ആര്‍ ജി പിള്ള പറഞ്ഞു.
‘മുന്‍ ഭരണസമിതി നടത്തിയ വിശ്വാസ ധ്വംസനം ആണ് ശക്തമായ ജനവികാരത്തിന് ഇടയാക്കിയത്. ഇവിടെ പൂജ നടക്കുന്ന സമയത്തു മുന്‍ ഭരണസമിതി ശ്രീ കോവിലില്‍ ആളെ കയറ്റി. രണ്ടു വര്‍ഷം മുന്നേ ക്ഷേത്രത്തിന്റെ സദ്യാലയത്തില്‍ ബീഫും ബിയറും വിളമ്പി വിരുന്നു നടത്തി. കൂടാതെ 50 ലക്ഷം രൂപ നീക്കിയിരിപ്പുണ്ടായിരുന്ന ക്ഷേത്രത്തെ കടക്കെണിയിലാക്കി. ഇപ്പോള്‍ 20 ലക്ഷത്തിലേറെ ബാധ്യതയുണ്ട്. അലങ്കാര ഗോപുര നിര്‍മാണത്തിന്റെ പേരില്‍ അഴിമതി നടത്തി. ക്ഷേത്രാങ്കണത്തില്‍ നിന്ന മരങ്ങള്‍ മുറിച്ചു വിറ്റത്തിലും വിശ്വാസികള്‍ സമര്‍പ്പിച്ച സ്വര്‍ണ്ണം വില്‍പ്പന നടത്തിയതിലും അഴിമതിയുണ്ട്. കടക്കെണിയില്‍ നിന്ന് ക്ഷേത്രത്തെ കരകയറ്റി വിശ്വാസം സംരക്ഷിക്കുകയാണ് ലക്ഷ്യം,’- അദ്ദേഹം പറഞ്ഞു.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
പനയറ എസ് എൻ വി എച്ച് എസ് എസ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ വാർഷികാഘോഷം വർണ്ണസന്ധ്യ എന്ന പേരിൽ സംഘടിപ്പിക്കുന്നു. ജനുവരി 30 വെള്ളിയാഴ്ച 16 രാവിലെ 11 മുതൽ ആരംഭിക്കുന്നു. 2pm മുതൽ സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും ഉണ്ടായിരിക്കും.
സിനിമ, സീരിയൽ, മിമിക്രി ആർട്ടിസ്റ്റ് സച്ചിൻ ബാബു ഉദ്ഘാടനം നിർവഹിക്കും. പി ടി പ്രസിഡന്റ് ഷീബ എൻ അധ്യക്ഷയാകും. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ എസ് നിർവഹിക്കും. ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സിയിലെ വിദ്യാര്‍ത്ഥിനിയായ ആദിത്യ (16) ആണ് മരിച്ചത്.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നത്. മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയാണെങ്കില്‍ എന്താണ് അതിലേക്ക് നയിച്ചതെന്നുള്ള കാര്യങ്ങളും അന്വേഷണത്തില്‍ വരും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കിണര്‍ നിര്‍മാണ തൊഴിലാളിയാണ് കുട്ടിയുടെ പിതാവ്.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ പാലസ് റോഡിൽ മംഗ്ലാവിൽ എസ് വീരബാഹു ആചാരിയുടെ ഭാര്യ സരസ്വതി (67) അന്തരിച്ചു.
മകൻ: ശങ്കർ രാജു (ക്ഷേത്ര ഖജാൻജി)
Recent Comments